ബജറ്റ് 2018: സ്വപ്നലോകത്തെ രാജകുമാരനായി ഡോ. തോമസ് ഐസക്ക്... കേരളം തൂക്കുപാലത്തിൽ!!
ഷംസീർ അലി വി.പി
'പുറം മോഡി ഏറെയുള്ള എന്നാൽ അകക്കാമ്പില്ലാത്ത വെറുംവാക്കുകൾ' അതാണ് ഈ ബജറ്റിനെ കുറിച്ചുള്ള പൊതു വിലയിരുത്തൽ. കേരള മന്ത്രിസഭയിൽ ഒരുപാട് ബജറ്റ് അവതരിപ്പിച്ചു പരിചയിച്ച ആളാണ് തോമസ് . അതിനാൽ തന്നെ, പിടിച്ചു നിൽക്കാനുള്ള സകല തന്ത്രങ്ങളും അദ്ദേഹം പയറ്റും. എന്നാൽ വെള്ളത്തിൽ വരച്ച വര കണക്കെ പ്രതീക്ഷകളെ അസ്ഥാനത്താക്കിക്കൊണ്ടുള്ള ഒരു ബജറ്റ് അവതരണമായിപ്പോയി ഇത്. ജിഎസ് ടിയുടെയും നോട്ട് നിരോധനത്തിന്റെയും ഇടയിൽ ഞെരിഞ്ഞമർന്ന കേരളത്തിന് കര കയറാനുള്ള വകയൊന്നും ബജറ്റിൽ കാണുന്നില്ല.
അവർ അച്ഛനെ കൊല്ലും, എനിക്ക് പേടിയാകുന്നു! ബിജെപി പ്രവർത്തകന്റെ മകളുടെ വീഡിയോ വൈറലാകുന്നു...
കേന്ദ്രം കുഴിച്ച കുഴിക്ക് ആഴം കൂട്ടുക മാത്രമാണ് സംസ്ഥാന സർക്കാർ ചെയ്തിരിക്കുന്നത്. ഇന്നോളമുള്ള കേരളത്തിന്റെ ഗതി വിഗതികളിൽ കാതലായ പങ്കു വഹിച്ച വിദേശ നാണയത്തിന്റെ ഒഴുക്ക്, ഗൾഫ് നാടുകളിലെ സ്വദേശി വത്കരണം മൂലം പാടെ നിലച്ച ഒരവസ്ഥയിലാണ് തോമസ് ഇത്തരമൊരു ബജറ്റ് അവതരിപ്പിക്കുന്നതെന്നോർക്കണം. തകരുന്ന ഗൾഫ് മേഖലയെ പിടിച്ചു നിർത്താനും തൊഴിൽ രഹിതരായി കേരളത്തിലേക്ക് മടങ്ങിയെത്തുന്ന പ്രവാസികൾക്ക് തൊഴിൽ നൽകാനുമുള്ള പദ്ധതികൾ കാര്യക്ഷമമായ രീതിയിൽ ആവിഷ്കരിക്കേണ്ടിയിരുന്നു. എന്നാൽ അതുണ്ടായില്ല.
കേരളത്തിൽ നിക്ഷേപത്തിനുള്ള അവസരം
പ്രവാസി ക്ഷേമത്തിന് 80 കോടി പ്രഖ്യാപിക്കുകയുണ്ടായി. അത് ശ്ലാഖനീയം തന്നെയാണെങ്കിലും ഒരു ലക്ഷത്തിൽ തായെ വരുമാനമുള്ള പ്രവാസികളെ മാത്രം ലക്ഷ്യമാക്കിയുള്ളതാണിത്.അതിനാൽ തന്നെ നിതാഖത് മുഖേന നാട്ടിലെത്തിയവർ വീട്ടിൽ കയ്യും കെട്ടി ഇരിക്കേണ്ട അവസ്ഥയാണുള്ളത്. എന്നാൽ പ്രവാസികൾക്കായി വകയിരുത്തിയതിൽ എക്കാലത്തെയും റെക്കോർഡ് തുകയാണ് എന്നൊരാശ്വാസമുണ്ട്. ചിട്ടി തുടങ്ങാനുള്ള പദ്ധതിയും സ്വാഗതാർഹമാണ്. പലിശക്ക് പകരം ഡിവിഡന്റും കമ്മീഷനുമാണ് ഈ ചിട്ടിയിലുള്ളതി എന്നത് ഗൾഫ് മേഖലയെ കൂടുതൽ ഈ നിക്ഷേപത്തിലേക്ക് ആകര്ഷിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിദേശ ഇന്ത്യക്കാർക്ക് കേരളത്തിൽ നിക്ഷേപത്തിനുള്ള അവസരം നൽകാൻ സർക്കാർ കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കുകയാണെങ്കിൽ ഈ മേഖലക്കൊരു മുതൽക്കൂട്ടാകുമെന്നതിൽ സംശയമില്ല.
മദ്യ -നികുതി കൂട്ടി വരുമാനം കൂട്ടി
ഈ ഒരു ബഡ്ജറ്റ് അവതരിപ്പിക്കുമ്പോൾ കേരളത്തിന് വരുമാനം കൂട്ടാനുള്ള വക കാണുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ആ പ്രതീക്ഷകളെ ആസ്ഥാനത്താക്കിക്കൊണ്ട്നികുതിയും ചെലവും കൂട്ടി സാധാരണക്കാരന്റെ കഴുത്തിന് പിടിക്കുന്നതാണ് നാം കണ്ടത്. മദ്യ -നികുതി കൂട്ടിയത് എടുത്ത് പറയേണ്ട ഒന്നാണ്. 400 രൂപയുള്ള മദ്യത്തിന് 200 ശതമാനവും അതിനു മുകളിൽ 210 ശതമാനവുമാക്കി നികുതി വർധിപ്പിച്ചു.. ബിയറിന്റെ നികുതിയാവട്ടെ 70 ശതമാനത്തിൽ നിന്ന് 100 ശതമാനമാക്കി മാറ്റി. കേരളത്തിന് ഈ ഒരു അവസ്ഥയിൽ ലഭിക്കുന്ന മുഖ്യ വരുമാനം കള്ളും ലോട്ടറിയും വഴിതന്നെയാണെങ്കിലും അത് കൂടുതൽ ബാധിക്കുക സാധാരണക്കാരെയാണ്. അതായത് കള്ള് കുടിയന്മാരെ ഞെക്കിപ്പിഴിഞ്ഞു കുടുംബങ്ങൾ വഴിവക്കിലാകും എന്നർത്ഥം .
കുടിക്കേണ്ടവർ കുടിക്കും
കാരണം നികുതി എത്ര കൂടിയാലും കുടിക്കേണ്ടവർ കുടി വിറ്റും കുടിക്കും .വഴിയാധാരമാവുന്നത് തങ്ങളുടെ ആശ്രിതരായ കുടുംബങ്ങളാണ്. അധിക കുടിയന്മാരും സാമ്പത്തികമായി വലിയ ഭദ്രതയില്ലാത്തവരാണെന്ന കാര്യവും ഇവിടെ പ്രത്യേകം സ്മരണീയമാണ്. ബഡ്ജറ്റിൽ പുതിയവ പ്രക്യപിക്കുന്നതിന് പകരം നിലവിലുള്ളവയുടെ സമഗ്രമായ പൂർത്തീകരണമാണ് ലക്ഷ്യമിട്ടത് എന്നാണ് ബജറ്റ് ഒറ്റ നോട്ടത്തിൽ വായിക്കുമ്പോൾ മനസ്സിലാവുന്നത്.. എന്നിരുന്നാലും അവയൊന്നും കേരളമനുഭവിക്കുന്ന സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാൻ പര്യാപ്തമല്ല. മാത്രമല്ല കേന്ദ്രം പിരിച്ചെടുത്ത നികുതിയിൽ നിന്നും വിതരണം ചെയ്യാതെ അവശേഷിക്കുന്നത് 1.35 ലക്ഷം കോടിയാണ്. ഇതും കൂടിയാകുമ്പോൾ കേരള സമ്പദ് വ്യവസ്ഥ കൂടുതൽ താറുമാറാകും.
കലാകാരന്റെ ഭാവനാലോകം വിശാലം
ആരോഗ്യ- വിദ്യാഭ്യസ- സാംസ്‌കാരിക രംഗത്തിന് വലിയ പ്രതീക്ഷകൾ നൽകുന്നതാണ് ബജറ്റ്..ഓഖിയിൽ നിന്ന് പാഠമുൾക്കൊണ്ട് തീരദേശ സംരക്ഷണത്തിന് ആവശ്യമായത് പ്രഖ്യാപിക്കാനും മറന്നില്ല . എന്നാൽ പ്രതീക്ഷകളർപ്പിച്ച മറ്റു പല മേഖലകളിലും ഐസക്കിന്റെ കണ്ണെത്താഞ്ഞത് ഖേദകരമാണ്. മാത്രമല്ല പ്രഖ്യാപിച്ച പല പദ്ധതികളും നടപ്പിൽ വരുത്താൻ സ്വപ്നലോകത്തെ ഈ രാജകുമാരന് കഴിയുമോ എന്നതും ആശങ്കയുളവാക്കുന്നു. ബജറ്റിൽ പ്രഖ്യാപിച്ചവ പൂർണമായും നടപ്പിലാക്കാൻ കിഫ്ബിയിൽ ലക്ഷം കോടികൾ ഇനിയും ആവശ്യമുണ്ട് . അങ്ങനെയിരിക്കെ കടത്തിന്റെ കയത്തിൽ മുങ്ങിക്കിടക്കുന്ന സർക്കാരിന് അത്രയും തുക കൂടി വകയിരുത്താൻ കഴിയുമോ എന്നത് ആശങ്കാജനകമാണ് .മുൻ ബജറ്റിൽ പ്രഖ്യാപിച്ച പലതും പേപ്പറിൽ മാത്രമായി ചുരു ങ്ങിയപ്പോൾ തന്നെ ഈ കലാകാരന്റെ ഭാവനാലോകം എത്ര വിശാലമാണെന്നു നമ്മൾ കണ്ടു . ഭാവനകളിൽ നിന്നും യാഥാർഥ്യത്തിലേക്ക് വരാൻ തോമസിന് ഇനിയും കഴിഞ്ഞിട്ടില്ല .അണ്ണാറക്കണ്ണനും തന്നാലായത് എന്ന് വെക്കുകയാണെങ്കിൽ ഈ ബജറ്റ് പ്രശംസാർഹനീയമാണ് എന്ന് പറയുന്നതിൽ തെറ്റില്ല.
വനിതകളോട് നീതി കാണിച്ച ബജറ്റോ?
വനിതകളോട് നീതി കാണിച്ച ബജറ്റായിട്ടാണ് ഈ വർഷത്തെ ബജറ്റ് വിലയിരുത്തപ്പെട്ടത് ,1267 കോടിയാണ് കേരളത്തിലെ വനിതകൾക്ക് വേണ്ടി നീക്കിവെച്ചിരിക്കുന്നത്.നല്ല കാര്യം തന്നെ.എന്നാൽ വികസനത്തിന്റെ പേര് പറഞ്ഞു കമ്പോളങ്ങളിൽ നിന്ന് ഇറക്കിവിട്ട വ്യാപാരികളെ പുനരധിവസിപ്പിക്കാനുള്ള പാസിക്കേജുകളൊന്നും നാം കണ്ടില്ല .റബ്ബർ മേഖലയിലെ കർഷകർക്ക് സമാശ്വാസ പദ്ധതികൾ ഇല്ലാത്തതും പ്രതിഷേധാർഹമാണ്.ബജറ്റിന്റെ ദോഷവശം അതിന്റെ ഗുണങ്ങളെ മൂടിക്കളയാൻ പര്യാപ്തമാണ് എന്നാണ് ഈവക വസ്തുതകൾ കുറിക്കുന്നത്. വൈരുധ്യമെന്നു പറയട്ടെ യുഡിഎഫ് സർക്കാരിന്റെ കാലത് കെഎസ്ആർടിസിയെ മൂന്നു കേന്ദ്രമാക്കാൻ ശ്രമിച്ചപ്പോൾ ശക്തമായി എതിർത്ത സി .പി .എം തന്നെയാണ് ഇന്ന് അതെ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത് , ആധാറിനെ എതിർത്ത മോദി പിന്നീട് ആധാർ അനുകൂലിയായതുപോലെ. സാമ്പത്തിക ഞെരുക്കം അനുഭവിക്കുന്ന കേരളത്തിന്റെ ഇന്നത്തെ പരിതാപകരമായ സാഹചര്യത്തിൽ വെച്ച് വരുമാനം കൂട്ടാൻ സർക്കാർ സ്വീകരിച്ച എല്ലാ നടപടികളും പ്രശംസാര്ഹനീയമല്ല.
നികുതി കൂട്ടുകയല്ല വേണ്ടത്
വരുമാനം കുറയുന്നു എന്ന് കാണുമ്പോഴേക്ക് നികുതി കൂട്ടുകയല്ല വേണ്ടത്, ആഡംബരങ്ങളും ധൂർത്തും ഒഴിവാക്കി ചെലവ് ചുരുക്കാനാണ് ശ്രമിക്കേണ്ടത്. വര്ഷം 50,000 കോടി യാണ് ശമ്പളത്തിനും പെൻഷനുമായി ചെലവിടുന്നത് . സാമ്പത്തിക പ്രതിസന്ധിയുടെ മൂലകാരണവും ഇതാണ് . ഈ വിഷയത്തിൽ ഇരുമുന്നണികളും സമന്മാരാണ് . ഉദരസേവനം കഴിഞ്ഞിട്ടേ ഇരുവർക്കും സാമൂഹികസേവനമുള്ളു. വര്ഷാവര്ഷമുള്ള ശമ്പള പരിഷ്കരണം ഒഴിവാക്കിക്കൊണ്ട്,ശമ്പളം വെട്ടിച്ചുരുക്കാനും തയ്യാറാവുകയാണ് സർക്കാർ ചെയ്യെണ്ടത്തെ . വലിയ ശമ്പളം വാങ്ങുന്നവനും ചെറിയ ശമ്പളം വാങ്ങുന്നവനും ഇവിടെ ജീവിക്കുന്നുണ്ട് . എന്നിരുന്നാലും എല്ലാവരുടെയും കയ്യിൽ മിച്ചം വരുന്ന തുക താരതമ്യേനെ തുല്യമായിരിക്കും . അതിനു കാരണമുണ്ട് . ശമ്പളം നാലക്കം കവിയുമ്പോളേക്കും നാം പരമാവധി ചെലവ് കൂട്ടാൻ ശ്രമിക്കുകയാണ് . ഇന്നലെ വരെ ഒരു പീടികത്തിണ്ണയിൽ കിടന്നവൻ ഒരു മന്ത്രിയോ എം .എൽ .എ യോ ആവുമ്പൊഴേക്കും പഞ്ചനക്ഷത്ര ഹോട്ടലുകളിലായി താമസം. ഹെവി ഫുഡല്ലാതെ അണ്ണാക്കിലോട്ട് ഇറങ്ങില്ലെന്നായി .
കേരളം സ്വയം പര്യാപ്തതമാകണം
പണമുണ്ടെന്നെന്നു നാലാളുകൾ അറിയാൻ വേണ്ടതിനും വേണ്ടാത്തതിനുമൊക്കെ ചെലവഴിക്കുന്ന ധൂർത്തു രാഷ്ട്രീയം നാം എന്ന് നിർത്തുന്നുവോ അന്നുമാത്രമേ നമ്മുക്ക് നാളെക്കായി വല്ലതും ശേഖരിച്ചു വെക്കാൻ കഴിയൂ. അതിനുതകുന്ന ഏറ്റവും നല്ലവഴി ശമ്പളം വെട്ടിച്ചുരുക്കുക , അലവൻസും മറ്റു സൗകര്യങ്ങളും കുറക്കുക , ജീവിക്കാൻ ഗതിയില്ലാത്തവർക്കു മാത്രമായി പെൻഷൻ അനുവദിക്കുക , അധികമുള്ള പ്രൈവെറ്റ് എയ്‌ഡഡ് സ്ഥാപനങ്ങളുടെ ചെലവ് ചുരുക്കുക , അർഹരല്ലാത്തവർ ആനുകൂല്യം ക്യപറ്റുന്നത് തടയുക തുടങ്ങി ഒട്ടനവധി പദ്ധതികളുണ്ട് ഇത് പൊട്ടന്റെ കയ്യിൽ പണം കിട്ടിയ മാതിരി ആവശ്യമുള്ളതിനും ഇല്ലാത്തതിനുമൊക്കെ പണം ചിലവഴിച്ചാൽ പിന്നെ കേരളം സാമ്പത്തികമായി കൂപ്പുകുത്തിയില്ലെങ്കിലേ അത്ഭുതമുള്ളു . നിർമാണമേഖലയുടെ തകർച്ചയും കേരളത്തിന് തിരിച്ചടിയായിട്ടുണ്ട്. കേരളം സ്വയം പര്യാപ്തതയുള്ള ഒരു സംസ്ഥാനമായി മാറിയാലേ അതിനു പരിഹാരമാവുകയുള്ളു .
കേരളം ഒരു മിനി ചൈനയായി മാറണം
ഇതിനുവേണ്ടി സർക്കാർ പ്രഖ്യാപിച്ച ഇലക്ട്രോണിക് ഹാർഡ്‌വെയർ നിർമാണം കേരളത്തെ മുന്നോട്ടു ചലിപ്പിക്കാൻ മതിയാവുന്നതാണ്. എന്നല്ല, നിർമാണമേഖല ഇതിൽ മാത്രം ഒതുങ്ങിയാൽ പോരാ, കുടുംബശ്രീ ആഗോള ബ്രാൻഡായി അംഗീകരിച്ച നിലക്ക് അവർക്കു ഈ വിഷയത്തിൽ കൂടുതൽ ചെയ്യാനുണ്ട് . നിര്മാണമേഖലയെ കരുത്തുറ്റതാക്കാൻ കുടുംബശ്രീക്ക് കഴിയുമെന്നു തന്നെയാണ് പ്രതീക്ഷ. ഒരുകാര്യം കൂടി,ഒരിക്കൽ കേടായ വണ്ടി വീണ്ടും വീണ്ടും കേടുവവരാൻ സാധ്യത കൂടുതലാണ് . അതുപോലെ ,സാമ്പത്തിക മേഖല ഒരിക്കൽ ഇടിഞ്ഞാൽ വീണ്ടും ഇടിഞ്ഞുകൊണ്ടേയിരിക്കും . പിന്നീട് കര കയറാൻ പാട് പെടേണ്ടിവരും . അത്കൊണ്ട്, തൂക്കുപാലത്തിൽ നിൽക്കുന്ന കേരളത്തിന്റെ തകരുന്ന സാമ്പത്തിക മേഖലയെ പിടിച്ചു നിർത്തി, ഭാവി ഭദ്രമാക്കേണ്ടത് ഗവണ്മെന്റിന്റെ മാത്രം കടമയല്ല, മറിച്ചു ഓരോ കേരളിയെന്റെയും കൂടി ബാധ്യതയാണ്. അതിനുവേണ്ടി , കൂടുതൽ സമഗ്രമായി പ്രശ്നങ്ങളെ പരിഹരിച്ചുകൊണ്ട്, തകരുന്ന കേരളത്തെ വളരുന്ന ഭൂമിയാക്കി മാറ്റാൻ, കൂടുതൽ ക്രിയാത്മകമായ തീരുമാനങ്ങൾ എടുക്കാൻ കെൽപുള്ള, കേരളത്തിന്റെ ഭാവി ഭാസുരമാക്കണമെന്ന നിശ്ചയദാർഢ്യമുള്ള, ചുറുചുറുക്കുള്ള യുവാക്കൾ വളർന്നു വരേണ്ടതുണ്ട്..