കര്‍ഷകര്‍, യുവാക്കള്‍, സ്ത്രീകള്‍, വയോധികർ... ഏവരേയും ചേര്‍ത്തുപിടിച്ച് ഐസക് തന്ത്രം; ജനക്ഷേമം മുഖ്യം
തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള സംസ്ഥാന ബജറ്റില്‍ സമസ്ത മേഖലകളേയും ചേര്‍ത്തുപിടിക്കാനാണ് ധനമന്ത്രി തോമസ് ഐസക് ശ്രമിച്ചിരിക്കുന്നത് . എല്ലാ വിഭാഗങ്ങളേയും കുടെ നിര്‍ത്താന്‍ ഉതകുന്ന പദ്ധതികളാണ് ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുള്ളത് .
കേരള ബജറ്റ്: 20,000 പേര്‍ക്ക് തൊഴില്‍ നല്കുന്ന 2,500 സ്റ്റാര്‍ട്ടപ്പുകള്‍! അതും ഈ വര്‍ഷം തന്നെ...
രാജ്യമെമ്പാടും കര്‍ഷക പ്രക്ഷോഭങ്ങള്‍ അണിനിരക്കുമ്പോള്‍, മാതൃകാപരമായ പ്രഖ്യാപനങ്ങള്‍ നടത്തുന്നതില്‍ തോമസ് ഐസക് ശ്രദ്ധചെലുത്തിയിട്ടുണ്ട് . അതുപോലെ തന്നെയാണ് സ്ത്രീകളേയും, യുവാക്കളേയും, പ്രായമാവയവരേയും എല്ലാം പ്രത്യേകം പ്രത്യേകം പരിഗണിച്ചിരിക്കുന്നത് . പരിശോധിക്കാം ...
അവരെ തുണച്ചു, അവര്‍ സര്‍ക്കാരിനേയും
ഇടതുസര്‍ക്കാര്‍ എപ്പോഴും ഉയര്‍ത്തിക്കാണിക്കുന്ന ഒന്നാണ് ക്ഷേമ പെന്‍ഷനുകള്‍. ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം ക്ഷേമ പെന്‍ഷനുകളുടെ വിതരണം കൃത്യമായി നടത്തി എന്ന് മാത്രമല്ല, തുക പല തവണ വര്‍ദ്ധിപ്പിക്കുകയും ചെയ്തു. ഇപ്പോള്‍ സര്‍ക്കാരിന്റെ അവസാന ബജറ്റില്‍ ക്ഷേമ പെന്‍ഷനുകള്‍ വീണ്ടും നൂറ് രൂപ കൂട്ടി 1,600 രൂപ ആക്കിയിരിക്കുകയാണ്.
സര്‍ക്കാര്‍ കൂടെയുണ്ട്
ഓരോ പ്രതിസന്ധി ഘട്ടത്തിലും ഇടതുസര്‍ക്കാര്‍ ആവര്‍ത്തിച്ച് പറഞ്ഞിരുന്നത് 'സര്‍ക്കാര്‍ കൂടെയുണ്ട്' എന്നായിരുന്നു. പ്രതിപക്ഷം പലപ്പോഴും ഇതിനെ പരിസഹിച്ച് രംഗത്ത് വന്നിരുന്നു. ചിലപ്പോഴെല്ലാം സര്‍ക്കാരിന് വീഴ്ചകളും സംഭവിച്ചു. എന്നാല്‍ കൊവിഡ് സൃഷ്ടിച്ച കനത്ത ആഘാതത്തില്‍ കേരളം പിടിച്ചുനിന്നത് സൗജന്യ ഭക്ഷ്യ കിറ്റുകളുടെ കൂടി ബലത്തിലായിരുന്നു. അത് തുടരുമെന്നത് സാധാരണക്കാരെ സംബന്ധിച്ച് ഏറെ ആശ്വാസം പകരുന്നതാണ്.നീല, വെള്ള റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് 10 കിലോ അരി , 15 രൂപ നിരക്കില്‍ തുടര്‍ന്നു ലഭ്യമാക്കുമെന്നാണ് പ്രഖ്യാപനം.
കേന്ദ്രത്തിന് കുറ്റം
കാര്‍ഷിക നിയമത്തിന്റെ പേരിലായാലും കൊവിഡ് പാക്കേജുകളുടെ കാര്യത്തിലായും കേന്ദ്ര സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നതായിരുന്നു ഐസക്കിന്റെ ബജറ്റ് പ്രസംഗം. എന്നാല്‍ അതില്‍ മാത്രം ഒതുങ്ങാതെ നടത്തിയ പ്രഖ്യാപനങ്ങള്‍ പ്രതീക്ഷ പകരുന്നതാണ്.
കര്‍ഷകര്‍ക്ക് ആശ്വാസം
കനത്ത പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്ന റബ്ബര്‍ കര്‍ഷകര്‍ക്ക് വലിയ ആശ്വാസം നല്‍കുന്നതാണ് റബ്ബറിന്റെ തറവില 170 രൂപയാക്കി ഉയര്‍ത്തിയത്. അതുപോലെ തന്നെയാണ് നെല്ലിന്റേയും നാളികേരളത്തിന്റേയും സംഭരണവില ഉയര്‍ത്തിയത്. കൂടുതല്‍ ആളുകള്‍ കാര്‍ഷിക മേഖലയിലേക്ക് തിരിഞ്ഞുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടം കൂടിയാണിത്.
സ്ത്രീകള്‍ക്കായി
സ്ത്രീകളുടെ തൊഴിലില്ലായ്മ പരിഹരിക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. ജോലി ഉപേക്ഷിച്ച് വീട്ടിലിരിക്കുന്ന സ്ത്രീകളെ തിരികെ എത്തിക്കുമെന്ന അദ്ദേഹത്തിന്റെ പ്രഖ്യാപനവും ഏറെ ശ്രദ്ധേയമാണ്. ഇതിനൊപ്പമാണ് വനിതള്‍ക്ക് തൊഴിലവസരം വര്‍ദ്ധിപ്പിക്കാനുള്ള പ്രത്യേക പദ്ധതികളും പ്രഖ്യാപിച്ചിട്ടുള്ളത്. അഞ്ച് വർഷം കൊണ്ട് 20 ലക്ഷം സ്ത്രീകൾക്ക് ഡിജിറ്റൽ പ്ലാറ്റ്ഫോം വഴി ജോലി എന്നത് ഏറെ പ്രതീക്ഷ നൽകുന്ന പ്രഖ്യാപനമാണ്.
യുവാക്കളെ കൈയ്യിലെടുക്കാന്‍
യുവാക്കള്‍ എന്നും ഉന്നയിക്കുന്ന പ്രശ്നം തൊഴിലില്ലായ്മയാണ്. 2021-2022 വര്‍ഷത്തില്‍ എട്ട് ലക്ഷം തൊഴിലുകള്‍ സൃഷ്ടിക്കും എന്നതാണ് ബജറ്റില്‍ തോമസ് ഐസക്കിന്റെ പ്രഖ്യാപനം.
അതുപോലെ തന്നെയാണ് യുവ സംരഭകരെ ലക്ഷ്യം വച്ചുള്ള സ്റ്റാര്‍ട്ട് അപ്പുകള്‍ക്കുള്ള ആറിന കര്‍മ്മ പരിപാടികളും. കേരളത്തിലേക്ക് കൂടുതല്‍ നിക്ഷേപം എത്തിക്കാനും ഇത് സഹായകമാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
പ്രവാസികളെ കൈവിടാതെ
കേരളത്തിന്റെ സ്വകാര്യ അഹങ്കാരമായ പ്രവാസികളെ കൈവിടാതെ ചേര്‍ത്തുപിടിച്ചു എന്നതും ഈ ബജറ്റിന്റെ പ്രത്യേകതയാണ്. കൊവിഡ് പ്രതിസന്ധി ഏറ്റവും അധികം ബാധിച്ച വിഭാഗങ്ങളില്‍ ഒന്നാണ് പ്രവാസികള്‍. പ്രവാസികളുടെ ക്ഷേമ പെന്ഷന് മൂവായിരത്തി അഞ്ഞൂറ് രൂപയാക്കി ഉയര്‍ത്തിയത് ജോലി നഷ്ടപ്പെട്ട് തിരികെ എത്തിയവര്‍ക്ക് ഏറെ സഹായകമാകും. പ്രവാസി പദ്ധതികള്‍ക്കായി 100 കോടി രുപയാണ് വകയിരുത്തിയിരിക്കുന്നത്.
വീടുണ്ടാകും
സംസ്ഥാനത്ത് വീടില്ലാത്തവരായി ആരും ഉണ്ടാകാതിരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ലൈഫ് പദ്ധതി നടപ്പിലാക്കുന്നത്. ഇതുവരെ രണ്ടര ലക്ഷം കുടുംബങ്ങള്‍ക്കാണ് പദ്ധതിയിലൂടെ വീട് ലഭിച്ചിട്ടുള്ളത്. ഈ വര്‍ഷം ലൈഫ് പദ്ധതിയിലൂടെ 52,000 കുടുംബങ്ങള്‍ക്ക് കൂടി വീട് നല്‍കും എന്നത് പ്രതീക്ഷ പകരുന്ന ഒരു പ്രഖ്യാപനം തന്നെയാണ്. സാധാരണക്കാരെ കൂടെനിര്‍ത്താന്‍ ഇത് ഏറെ സഹായകമാകും.
മെഗാ പദ്ധതികളും
സാധാരണക്കാർക്ക് വാരിക്കോരി നൽകുന്പോഴും വന്പൻ പദ്ധതികളെ ഐസക് കൈവിട്ടിട്ടില്ല. മൂന്ന് വ്യാവസായിക ഇടനാഴികൾക്കായി അന്‍പതിനായിരം കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്. കെ ഫോൺ പദ്ധതിയും ടൂറിസം വികസനവും റോഡ് വികസനവും എല്ലാം ബജറ്റിൽ ഇടം നേടിയിട്ടുണ്ട്.
Recommended Video