അറേഞ്ച്ഡ് മാര്യേജ് ആണോ ലവ് മാര്യേജ് ആണോ നല്ലത്? ആതിരയെ സൗകര്യപൂര്‍വ്വം നമ്മള്‍ മറന്നതോ ?
ശ്രുതി രാജേഷ്
ഖാപ് പഞ്ചായത്തിത്തിനെ കുറിച്ചും ഉത്തരേന്ത്യയില്‍ നടക്കുന്ന ദുരഭിമാനക്കൊലയെ കുറിച്ചുമൊക്കെ പത്രത്തിലും ടിവിയിലും വായിച്ചറിഞ്ഞ മലയാളിക്ക് കോഴിക്കോട്ടെ ആതിര എന്ന പെണ്‍കുട്ടിയുടെ ദുരഭിമാനക്കൊലയുടെ വാര്‍ത്തയറിഞ്ഞപ്പോള്‍ ഉണ്ടായത് തികഞ്ഞ നിര്‍വികാരതയായിരുന്നു. ലോകത്തിന്റെ ഏതു ഭാഗത്തെയും ഏതു പ്രശ്നത്തിനും ചര്‍ച്ചകള്‍ സംഘടിപ്പിക്കുന്ന നമ്മള്‍ പക്ഷെ ആതിരയുടെ മരണത്തെ വേഗം മറന്നുതുടങ്ങിയോ ?
ആതിരയെ സൗകര്യപൂര്‍വ്വം നമ്മള്‍ മറന്നതോ ?
കല്യാണത്തലേന്നു സ്വന്തം പിതാവിന്റെ കത്തിക്ക് ഇരയായി അവള്‍ മരിച്ചു വീണിട്ടും സോഷ്യല്‍ മീഡിയകളിലൂടെ എങ്കിലും രോഷം കൊള്ളാന്‍ എത്രപേര്‍ തയാറായി ? എന്താണ് ആതിരയെ സൗകര്യപൂര്‍വ്വം നമ്മള്‍ മറക്കാന്‍ കാരണം. അതിനുത്തരം പ്രബുദ്ധരെന്ന് നടിക്കുന്ന നമ്മള്‍ക്കുള്ളിലെ മുഖംമൂടിയണിഞ്ഞ ജാതിവെറിയും ദളിതരോടുള്ള മനോഭാവവും തന്നെയാണ്. പരസ്യമായി നമ്മള്‍ അത് അംഗീകരിക്കില്ല പക്ഷെ ഉള്ളിന്റെ ഉള്ളില്‍ പല മലയാളികളും ആതിരയുടെ അച്ഛനൊപ്പമാണ്. അതുകൊണ്ട് കൂടിയാകണം ആതിരയെ, അവളുടെ മരണത്തെ നമ്മള്‍ വേഗം മറക്കാന്‍ ശ്രമിക്കുന്നത്.
സ്നേഹിച്ചു വളർത്തിയ അച്ഛനമ്മമാരെ കണ്ണീർ കുടിപ്പിക്കുന്നത് ശരിയാണോ?
സ്നേഹിച്ചു വളർത്തിയ അച്ഛനമ്മമാരെ കണ്ണീർ കുടിപ്പിക്കുന്നത് ശരിയാണോ?, മകള്‍ ഒരു ദളിതനൊപ്പം ജീവിക്കുന്നത് ആ അച്ഛന്‍ എങ്ങനെ സഹിക്കും, പ്രേമത്തിനു കണ്ണില്ലല്ലോ, ആദ്യത്തെ ആവേശമൊക്കെ തീരുമ്പോള്‍ അറിയാം പ്രേമം ഉണ്ടോ എന്ന് ....ഇങ്ങനെ നിരവധി ക്ലീഷേകള്‍ നമ്മള്‍ കേട്ട് പരിചരിച്ചതാണ്. ആപ്പോള്‍ പ്രേമിച്ചു വിവാഹം കഴിച്ചവരുടെ ജീവിതം എല്ലാം തകരുകയും വീട്ടുകാര്‍ കണ്ടുപിടിച്ചു നടത്തുന്ന വിവാഹങ്ങള്‍ എല്ലാം വിജയിക്കുകയും ചെയ്യുന്നുണ്ടോ എന്ന് മറുചോദ്യം ചോദിക്കാം. എല്ലാത്തിനും വിജയശതമാനം അമ്പതു -അമ്പതു ആണെന്നു പറഞ്ഞു തടിതപ്പാം. അല്ലെങ്കില്‍ അറെഞ്ചഡ് കല്യാണങ്ങളില്‍ വീട്ടുകാരുടെ പിന്തുണയും സഹകരണവും ഉണ്ടാകുമെന്ന് പറഞ്ഞൊഴിയാം. അപ്പോഴും ഒരു ചോദ്യം മാത്രം എല്ലാത്തിനും മുകളില്‍ ഭാര്യഭര്‍ത്താക്കന്മാരുടെ ഒരുമ എന്നൊന്നല്ലേ വേണ്ടത് ?
ആതിര എന്ന പെണ്‍കുട്ടിയുടെ മരണം കേരളത്തെ പിടിച്ചു കുലുക്കുന്നതെയില്ല
ദളിതനെ വിവാഹം ചെയ്യാന്‍ തീരുമാനിച്ചതിനു സ്വന്തം പിതാവിന്റെ കത്തിക്ക് ഇരയായി മരിച്ച ആതിര എന്ന പെണ്‍കുട്ടിയുടെ മരണം കേരളത്തെ പിടിച്ചു കുലുക്കുന്നതെയില്ല. ഒരിത്തിരി അരി മോഷിടിച്ചു എന്നാരോപിച്ച് അട്ടപ്പാടിയില്‍ നാട്ടുകാരുടെ അടിയേറ്റു മരിച്ച മധുവിന് വേണ്ടി കേരളത്തിന്റെ അങ്ങോളമിങ്ങോളം കണ്ണീരോഴുക്കിയ, മധുവിന്റെ ചിത്രം സ്വന്തം സമൂഹമാധ്യമങ്ങളിലെ അക്കൗണ്ടുകളില്‍ പതിപ്പിച്ചു നടന്ന പ്രബുദ്ധരായ ഒരു മലയാളിയും ആതിരയുടെ മരണം കണ്ടില്ല. അല്ലെങ്കില്‍ അതിനു പിന്നിലെ കാരണം അറിഞ്ഞപ്പോള്‍ നിശബ്ദമായി.
പ്രണയിച്ച് വിവാഹം ചെയ്തവൾ വേലി ചാടിയവളോ?
ഇന്ത്യന്‍ സംസ്കാരത്തിന്റെ ഭാഗമാണല്ലോ മാതാപിതാക്കള്‍ തേടി കണ്ടുപിടിച്ചു തരുന്ന ആളെ ജീവിതപങ്കാളിയാക്കുക എന്നത്. അതിനപ്പുറം സ്വയം തീരുമാനം എടുക്കുന്ന ആണോ പെണ്ണോ പ്രത്യേകിച്ച് പെണ്‍കുട്ടി ആണെങ്കില്‍ അവളെ വേലി ചാടുന്നവളായി പരിഹസിക്കാനാണ് നമുക്ക് താല്പര്യം. കുറച്ചു പേര്‍ക്കിടയില്‍ ഇപ്പോള്‍ ഈ പതിവ് മാറിവരുന്നുണ്ടെങ്കിലും മാതാപിതാക്കളുടെ താലപര്യങ്ങള്‍ക്ക് അനുസരിച്ചുള്ള വിവാഹത്തോട് തന്നെയാണ് ഇന്നും നമ്മള്‍ അനുകൂലിക്കുന്നത് എന്നത് പരസ്യമായ രഹസ്യം. ഇനി വീട്ടുകാര്‍ പ്രണയത്തിനു പച്ചകോടി കാണിച്ചെങ്കില്‍ തന്നെ അത് ജാതി, മതം, സാമ്പത്തികം, ജോലി അങ്ങനെ ഒരായിരം സോഷ്യല്‍ സ്റ്റാറ്റസുകള്‍ അനുകൂലമായിട്ടു വന്നത് കൊണ്ട് മാത്രമാണ് എന്നതും എടുത്തു പറയണമല്ലോ.
മദ്യത്തിന്റെ ലഹരിയില്‍ സംഭവിച്ചു പോയ കൈതെറ്റോ?
വീട്ടിലേക്ക് പോകാൻ പേടിയാണ് എന്ന് ആതിര മുന്‍പ് തന്നെ പോലീസിനോട് പറഞ്ഞിരുന്നു എന്നാണു അറിയുന്നത്. പക്ഷെ അവളുടെ ആ ഭയത്തെ ആരും കാര്യമാക്കിയില്ല. കല്യാണത്തലേന്നു മദ്യപിച്ചു വന്ന പിതാവിന് മദ്യത്തിന്റെ ലഹരിയില്‍ സംഭവിച്ചു പോയ കൈതെറ്റ് എന്ന് പോലും എവിടെയൊക്കെയോ പ്രതികരണങ്ങള്‍ കണ്ടു. ഒരച്ഛന്റെ നൊമ്പരം എന്ന് വരെ പലരും വിലപിച്ചു. അപ്പോള്‍ മരിച്ചു പോയ ആ കുട്ടിയുടെ സ്വപ്നങ്ങളോ...
ആതിരയ്ക്ക് ഈ അവകാശങ്ങള്‍ ഒന്നും ഇല്ലായിരുന്നോ ?
മകളുടെ സന്തോഷത്തേക്കാള്‍ അധികം രാജന്‍ എന്ന അച്ഛനില്‍ മുന്നിട്ടു നിന്നത് മകള്‍ ദളിതനെ വിവാഹം ചെയ്യുന്നതില്‍ മറ്റുള്ളവര്‍ പരിഹസിക്കും എന്ന ദുരഭിമാനം തന്നെയായിരുന്നു. ഗുരുവായൂരില്‍ ഒരു പെണ്‍കുട്ടി കല്യാണപന്തലില്‍ താലി വലിച്ചെറിഞ്ഞു കാമുകനൊപ്പം പോകണമെന്ന് പരസ്യമായി നിലപാട് സ്വീകരിച്ചപ്പോള്‍ നമ്മള്‍ ആ പെണ്‍കുട്ടിക്ക് ഒപ്പം നിന്നു. അവളുടെ തീരുമാനത്തെ ബഹുമാനിക്കണം എന്ന് പ്രസംഗിച്ചു. ഹാദിയയ്ക്ക് അവള്‍ക്കു ഇഷ്ടമുള്ള ആളെ വിവാഹം ചെയ്യാനും ഏതു മതം സ്വീകരിക്കണം എന്നും നിശ്ചയിക്കാനും അവകാശമുണ്ട് എന്ന് നമ്മള്‍ വാദിച്ചു. അപ്പോള്‍ ആതിരയ്ക്ക് ഈ അവകാശങ്ങള്‍ ഒന്നും ഇല്ലായിരുന്നോ ?
ബെംഗളൂരുവിൽ കാണാതായ മലയാളി യുവാവ് മരിച്ചനിലയിൽ! മൃതദേഹം റോഡരികിലെ ഓടയിൽ... എട്ട് ദിവസത്തിന് ശേഷം...
നമോ ആപ്പിനല്ല പണി കിട്ടിയത് കോണ്‍ഗ്രസ് ആപ്പിന്! ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് അപ്രത്യക്ഷം!