പിസി ജോർജ്ജ് മുസ്ലീം വിരുദ്ധനോ? പൂഞ്ഞാറിന് വേണ്ടിയുള്ള ചാവേറാക്രമണമെന്ന്... കണക്ക് നിരത്തി ജനപക്ഷം
കോട്ടയം: പിസി ജോർജ്ജിനെ യുഡിഎഫിൽ എടുക്കുന്നതിനെ ചൊല്ലിയുള്ള തർക്കങ്ങൾ തുടരുകയാണ്. പ്രദേശിക മുസ്ലീം ലീഗ് കമ്മിറ്റിയും മുസ്ലീം യൂത്ത് ലീഗും പിസി ജോർജ്ജിനെതിരെ കടുത്ത നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. ഒരുതരത്തിലും ജോർജ്ജിനെ മുന്നണിയിൽ എടുക്കരുത് എന്ന നിലപാടാണ് ഇവർക്കുള്ളത്.
സ്വര്‍ണക്കടത്തിന് പിന്നില്‍ മുസ്ലീം തീവ്രവാദം, കോണ്‍ഗ്രസിന് അത് പറയാന്‍ പേടിയെന്ന് പിസി ജോര്‍ജ്!!
എന്നാൽ പിസി ജോർജ്ജ് അത്തരത്തിൽ ഒരു മുസ്ലീം വിരുദ്ധനല്ല എന്നാണ് ജനപക്ഷത്തിന്റെ വാദം. അതിനായി കൃത്യമായ കണക്കുകളും അവർ നിരത്തുന്നുണ്ട്. ഇപ്പോൾ പിസി ജോർജ്ജിനെ മുസ്ലീം വിരുദ്ധനായി മുദ്രകുത്താനുള്ള ശ്രമം പൂഞ്ഞാർ മണ്ഡലത്തിന് വേണ്ടിയുള്ള ചാവേർ ആക്രമണം ആണെന്നാണ് ജനപക്ഷത്തിന്റെ വിലയിരുത്തൽ. വിശദാംശങ്ങൾ...
ആരാണ് പിന്നിൽ
പത്തനംതിട്ട എംപിയുടെ നേതൃത്വത്തിലുള്ള പ്രാദേശിക എ ഗ്രൂപ്പ് ആണ് പിസി ജോർജ്ജിനെതിരെ കളിക്കുന്നത് എന്നാണ് ജനപക്ഷത്തിന്റെ വിലയിരുത്തൽ . ഈരാറ്റുപേട്ട കേന്ദ്രീകരിച്ച് ചില മുസ്ലീം ലീഗ് നേതാക്കളും ഇതിന് പിന്തുണ നൽകുന്നതായാണ് ആക്ഷേപം. പിജെ ജോസഫ് വിഭാഗവും ഈ നീക്കത്തിന് പിന്തുണ നൽകുന്നതായി വിമർശനമുണ്ട്.
യുഡിഎഫിന് ആശങ്ക
പിസി ജോർജ്ജിനെ നിയമസഭ തിരഞ്ഞെടുപ്പിൽ ഒപ്പം നിർത്തുക എന്നത് യുഡിഎഫിന്റെ ആവശ്യമായി മാറിയിരിക്കുകയാണ്. മധ്യ തിരുവിതാംകൂറിലെ പ്രബല സമുദായങ്ങളുമായി നല്ല ബന്ധം ഉള്ള പിസി ജോർജ്ജ് വഴി, തദ്ദേശ തിരഞ്ഞെടുപ്പിലെ നഷ്ടം നികത്താമെന്നാണ് കോൺഗ്രസിന്റെ പ്രതീക്ഷ. മുസ്ലിം വിരുദ്ധനായി ചിത്രീകരിച്ച് പിസി ജോർജ്ജിനെ പുറത്ത് നിർത്തിയാൽ അത് മുന്നണിയ്ക്ക് തന്നെ ദോഷമാകുമോ എന്ന ആശങ്കയും ഒരു വിഭാഗത്തിനുണ്ട്.
എങ്ങനെ മുസ്ലീം വിരുദ്ധനാകും
പിസി ജോർജ്ജ് എങ്ങനെ മുസ്ലീം വിരുദ്ധനാകും എന്ന ചോദ്യവും ജനപക്ഷം ഉന്നയിക്കുന്നുണ്ട്. പാർട്ടിയുടെ ചെയർമാൻ എറണാകുളം സ്വദേശിയായ ഇകെ ഹസ്സൻ കുട്ടിയാണ്. യുവ ജനപക്ഷത്തിന്റെ സംസ്ഥാന അധ്യക്ഷൻ ഹൈക്കോടതിയിലെ അഭിഭാഷകനായ അഡ്വ ഷൈജോ ഹസ്സനും ആണ്. പിസി ജോർജ്ജ് മുസ്ലീം വിരുദ്ധനെങ്കിൽ ഇങ്ങനെയൊന്ന് സംഭവിക്കുമോ എന്നാണ് ചോദ്യം.
മലബാറിലെ നേതാക്കൾ
ജനപക്ഷത്തിന്റെ മലപ്പുറം ജില്ലാ പ്രസിഡന്റ് അബ്ദുറഹ്മാന്‍ പാമങ്ങാടന്‍ ഹാജി, കണ്ണൂര്‍ ജില്ലാ പ്രസിഡന്‍റ് എസ്എംകെ മുഹമ്മദാലി, കോഴിക്കോട് ജില്ലാ പ്രസിഡന്‍റ് റുഖിയാ ബീവി, ആലപ്പുഴ ജില്ലാ പ്രസിഡന്‍റ് നജുമുദ്ദീന്‍, തുടങ്ങിയ പ്രമുഖ നേതാക്കള്‍ എന്‍ ഡി എ ബന്ധം ഉണ്ടായിരുന്ന കാലത്തുപോലും പിസി ജോര്‍ജ്ജുമായുള്ള ബന്ധം കളയാതെ നിന്നവരാണ് എന്നതാണ് മറ്റൊരു വിശദീകരണം. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ വലിയൊരു വിഭാഗം ഭാരവാഹികളും മുസ്ലീം വിഭാഗത്തില്‍ നിന്നുള്ളവരാണെന്നും ജനപക്ഷം നേതാക്കൾ പറയുന്നു.
മാപ്പ് പറഞ്ഞപ്പോൾ തീർന്നു
പിസി ജോര്‍ജ്ജിന്‍റെ വീടാക്രമണം ഉള്‍പ്പടെയുള്ള സംഘര്‍ഷങ്ങള്‍ നടന്ന കാലത്തുപോലും തന്ത്ര പ്രധാനമായ ഓഫീസ് ചുമതല പൂഞ്ഞാര്‍ നിയോജക മണ്ഡലത്തില്‍പ്പെട്ട ഷുഹൈബിനായിരുന്നു എന്നും ജനപക്ഷം നേതാക്കൾ പറയുന്നു. സ്വകാര്യ സംഭാഷണത്തിലെ പരാമർശങ്ങൾക്ക് ജോര്‍ജ്ജ് പരസ്യമായി മാപ്പു പറഞ്ഞതോടെ ആ വിഷയം തീർന്നു എന്നതാണ് തങ്ങളുടെ നിലപാട് എന്നും ജനപക്ഷം വ്യക്തമാക്കുന്നു.
പേരാന്പ്രയിൽ ആര്
പൂഞ്ഞാറിനും പാലായ്ക്കും കാഞ്ഞിരപ്പള്ളിയ്ക്കും പുറമേ പിസി ജോർജ്ജ് ആവശ്യപ്പെടുന്ന സീറ്റ് പേരാന്പ്രയാണ്. മുസ്ലീം ലീഗും കോൺഗ്രസും ഒരുപോലെ കണ്ണുവച്ചിട്ടുള്ള സീറ്റിൽ ജോസഫ് വിഭാഗവും അവകാശവാദം ഉന്നയിക്കുന്നുണ്ട്. പേരാന്പ്ര സീറ്റ് ലഭിക്കുകയാണെങ്കിൽ, യുവജനപക്ഷം സംസ്ഥാന അധ്യക്ഷൻ അഡ്വ ഷൈജോ ഹസ്സനെ ആയിരിക്കും പിസി ജോർജ്ജ് സ്ഥാനാർത്ഥിയാക്കുക എന്നാണ് സൂചനകൾ.
താനൂരും ലക്ഷ്യം
പിസി ജോർജ്ജ് മലബാർ മേഖലയിൽ ലക്ഷ്യം വയ്ക്കുന്ന സീറ്റുകളിൽ ഒന്നാണ് താനൂർ. കഴിഞ്ഞ തവണ യുഡിഎഫിന് നഷ്ടപ്പെട്ട സീറ്റിൽ പാർട്ടിയുടെ മലപ്പുറം ജില്ലാ പ്രസിഡന്റ് അബ്ദുറഹ്മാന്‍ പാമങ്ങാടന്‍ ഹാജിയെ രംഗത്തിറക്കാനാണ് പിസി ജോർജ്ജ് ലക്ഷ്യമിടുന്നത് എന്നും സൂചനയുണ്ട്. എന്നാൽ താനൂർ വിട്ടുകൊടുക്കാൻ മുസ്ലീം ലീഗ് തയ്യാറായേക്കില്ല.
ചർച്ചകൾ
അടുത്തിടെ ജനപക്ഷത്തിന്റെ മലബാര്‍ ജില്ലകളുടെ ചുമതല വഹിക്കുന്ന ഒരു സംസ്ഥാന ഭാരവാഹിയുടെ നേതൃത്വത്തില്‍ താനൂര്‍, പേരാമ്പ്ര ഭാഗത്ത് പ്രമുഖരുമായി അനൗദ്യോഗിക ചര്‍ച്ചകള്‍ നടത്തിയിരുന്നു എന്നാണ് വിവരം. ജനപക്ഷവുമായുള്ള സഹകരണത്തെ പിന്തുണയ്ക്കുന്ന നിലപാടാണ് ഇവിടങ്ങളിൽ നിന്ന് ഉണ്ടായത് എന്നും റിപ്പോർട്ടുകളുണ്ട്.
സംസ്ഥാന നേതൃത്വം
മുസ്ലീം യൂത്ത് ലീഗ് ആണ് പിസി ജോർജ്ജിനെതിരെ ആദ്യം മുതലേ രംഗത്ത് വന്നിട്ടുള്ളത്. എന്നാൽ മുസ്ലീം ലീഗ് സംസ്ഥാന നേതൃത്വം ഇതുവരെ ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കിയിട്ടില്ല. മുസ്ലീം ലീഗ് നേതൃത്വത്തിനും കോൺഗ്രസിലെ ഐ ഗ്രൂപ്പിനും പിസി ജോർജ്ജിന്റ മുന്നണി പ്രവേശനത്തോട് അനുകൂല നിലപാടാണെന്ന് മുന്പും വാർത്തകൾ പുറത്ത് വന്നിരുന്നു.
തുടർച്ചയായ പരാമർശങ്ങൾ
പിസി ജോർജ്ജിനെതിരെ ഇപ്പോൾ രൂക്ഷമായ വിമർശനങ്ങൾ ഉയരാനുള്ള കാരണം അദ്ദേഹത്തിന്റെ തുടർച്ചയായുള്ള മുസ്ലീം വിരുദ്ധ പരാമർശങ്ങൾ ആണ്. പിഡിപി നേതാവുമായി ഫോൺ സംഭാഷണത്തിന്റെ ഓഡിയോ റെക്കോർഡും അടുത്തിടെ പുറത്ത് വന്നിരുന്നു. സ്വർണക്കടത്തിന് പിന്നിൽ മുസ്ലീം തീവ്രവാദമാണെന്നും കോൺഗ്രസിന് അത് പറയാൻ പേടിയാണെന്നും പിസി ജോർജ്ജ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.