പുതുപ്പള്ളി പഞ്ചായത്ത് മാത്രമല്ല, മണ്ഡലം മൊത്തം പിടിച്ച് എൽഡിഎഫ്... ഞെട്ടിത്തരിച്ച് ഉമ്മൻ ചാണ്ടി, അടുത്തത്?
കോട്ടയം: കേരളത്തില്‍ കോണ്‍ഗ്രസിന്റെ ഏറ്റവും ജനപ്രിയ നേതാവ് ആരെന്ന് ചോദിച്ചാല്‍ ഒരൊറ്റ ഉത്തരമേ ഉള്ളു. അത് ഉമ്മന്‍ ചാണ്ടി എന്ന് മാത്രമായിരിക്കും. കേരള രാഷ്ട്രീയത്തില്‍ സജീവമല്ലാതിരുന്നിട്ട് കൂടി, ഏഷ്യാനെറ്റ് ന്യൂസ് നടത്തിയ സര്‍വ്വേയില്‍ പിണറായി വിജയന് പിറകില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഏറ്റവും അധികം ആളുകള്‍ പിന്തുണച്ചത് ഉമ്മന്‍ ചാണ്ടിയെ ആയിരുന്നു.
ആ ഉമ്മന്‍ ചാണ്ടിയുടെ പുതുപ്പള്ളി പഞ്ചായത്ത് ഇത്തവണ എല്‍ഡിഎഫിനൊപ്പമാണ് നിന്നത്. പുതുപ്പള്ളി പഞ്ചായത്ത് മാത്രമല്ല, പുതുപ്പള്ളി മണ്ഡലത്തിലെ എട്ടില്‍ ആറ് പഞ്ചായത്തുകളിലും എല്‍ഡിഎഫ് മികച്ച വിജയം നേടി. ഉമ്മന്‍ ചാണ്ടി മാത്രമല്ല, സംസ്ഥാനത്തെ കോണ്‍ഗ്രസ്, യുഡിഎഫ് സംവിധാനങ്ങള്‍ മുഴുവന്‍ ഞെട്ടിയിരിക്കുകയാണിപ്പോള്‍. വിശദാംശങ്ങള്‍...
ഉമ്മന്‍ ചാണ്ടി മതി
ജോസ് കെ മാണി പോയതുകൊണ്ട് കോട്ടയത്ത് ഒന്നും സംഭവിക്കില്ലെന്നായിരുന്നു യുഡിഎഫിന്റെ വിശ്വാസം. ജോസിന്റെ വിടവ് നികത്താന്‍ ഉമ്മന്‍ ചാണ്ടി നേരിട്ടിറങ്ങിയാല്‍ മതിയെന്നും കരുതിയിരുന്നു. അത് പ്രകാരം ഈ തിരഞ്ഞെടുപ്പില്‍ ഉമ്മന്‍ ചാണ്ടി ശക്തമായി പ്രചരണ രംഗത്ത് ഇറങ്ങുകയും ചെയ്തു.
കോട്ടയം മൊത്തം പോയി
ഉമ്മന്‍ ചാണ്ടി നേരിട്ടിറങ്ങി കളിച്ചിട്ടും ഇത്തവണ ഒരു ഗുണവും ഉണ്ടായില്ല. പുതുപ്പള്ളി പഞ്ചായത്ത് മാത്രമല്ല, കോട്ടയം ജില്ല മൊത്തം യുഡിഎഫിന് നഷ്ടപ്പെട്ടു. ജില്ലാ പഞ്ചായത്തില്‍ എല്‍ഡിഎഫ് മൃഗീയ ഭരിപക്ഷമാണ് നേടിയത്. പാലാ ഉള്‍പ്പെടെ നഗരസഭകളിലും മികച്ച പ്രകടം കാഴ്ചവച്ചു.
കാല്‍ നൂറ്റാണ്ടിന് ശേഷം
പുതുപ്പള്ളി പഞ്ചായത്ത് യുഡിഎഫിന്റെ ശക്തി കേന്ദ്രമായിരുന്നു. യുഡിഎഫിന്റെ എന്നല്ല കോണ്‍ഗ്രസിന്റെ ശക്തി കേന്ദ്രം എന്ന് തന്നെ പറയണം. കഴിഞ്ഞ തവണ 18 ല്‍ 11 സീറ്റും നേടി കോണ്‍ഗ്രസ് അധികാരത്തിലെത്തിയ പഞ്ചായത്താണ്. എന്നാല്‍ ഇത്തവണ 9 സീറ്റ് നേടി എല്‍ഡിഎഫ് ഭരണം പിടിച്ചു. യുഡിഎഫിന് കിട്ടിയത് 7 സീറ്റുകള്‍. രണ്ട് സീറ്റ് ബിജെപിയും നേടി.
പുതുപ്പള്ളി മണ്ഡലം
പുതുപ്പള്ളി മണ്ഡലത്തിലെ ഒട്ടുമിക്ക എല്ലാ പഞ്ചായത്തുകളും ഭരിച്ചിരുന്നത് യുഡിഎഫ് ആയിരുന്നു. വാകത്താനം പഞ്ചായത്ത് മാത്രം ആയിരുന്നു അതില്‍ വ്യത്യസ്തം. ഒരൊറ്റ സീറ്റിന്റെ ബലത്തില്‍ എല്‍ഡിഎഫിനായിരുന്നു ഇവിടെ ഭരണം. എന്നാല്‍ ഇത്തവണ പുതുപ്പള്ളി മണ്ഡലം മുഴുവന്‍ ചുവന്ന മട്ടാണ്.
എട്ടില്‍ ആറ്
എട്ട് ഗ്രാമപ്പഞ്ചായത്തുകളാണ് പുതുപ്പള്ളി മണ്ഡലത്തിലുള്ളത്. അതില്‍ ആറെണ്ണത്തിലും ഇത്തവണ എല്‍ഡിഎഫ് ഭരണം പിടിച്ചിരിക്കുകയാണ്. അകലക്കുന്നം, കൂരോപ്പട, മണര്‍കാട്, പാമ്പാടി, പുതുപ്പള്ളി എന്നീ പഞ്ചായത്തുകളാണ് യുഡിഎഫില്‍ നിന്ന് പിടിച്ചെടുത്തത്. വാകത്താനത്ത് എല്‍ഡിഎഫ് ഭരണം നിലനിര്‍ത്തി. അയര്‍കുന്നത്തും നീടത്തും മാത്രമാണ് യുഡിഎഫ് വിജയിച്ചത്.
മത്സരം കടുത്താല്‍ ജയമെന്ന്
ശക്തമായ പോരാട്ടം നടന്നപ്പോഴെല്ലാം ഉമ്മന്‍ ചാണ്ടി ഭൂരിപക്ഷം വര്‍ദ്ധിപ്പിച്ചിട്ടുണ്ട് എന്നതാണ് ചരിത്രം. അത് തന്നെ ആയിരുന്നു ഇത്തവണയും യുഡിഎഫിന്റേയും കോണ്‍ഗ്രസിന്റേയും പ്രതീക്ഷ. എന്നാല്‍ മത്സരം കടുക്കുക മാത്രമല്ല, ഉമ്മന്‍ ചാണ്ടിയുടെ സ്വന്തം പഞ്ചായത്തും മണ്ഡലത്തിലെ പഞ്ചായത്തുകളും ജില്ല തന്നേയും കൈവിട്ടുപോയി.
ചാണ്ടി ഉമ്മനെ രംഗത്തിറക്കാന്‍
തദ്ദേശ തിരഞ്ഞെടുപ്പില്‍ ചാണ്ടി ഉമ്മനെ മത്സര രംഗത്തിറക്കാന്‍ കോണ്‍ഗ്രസ് ആലോചിച്ചിരുന്നു. ജില്ലാ പഞ്ചായത്ത് ഡിവിഷനില്‍ മത്സരിപ്പിക്കാനായിരുന്നു പദ്ധതി. എന്നാല്‍ പിന്നീട് ചാണ്ടി ഉമ്മന്‍ തന്നെ ഇതില്‍ നിന്ന് പിന്‍മാറുകയായിരുന്നു. യുവാക്കള്‍ക്ക് വേണ്ടത്ര പ്രാതിധ്യം നല്‍കുന്നില്ലെന്ന പരാതി ഉന്നയിച്ചായിരുന്നു പിന്‍മാറ്റം.
ജില്ലാ പഞ്ചായത്ത് ഡിവിഷന്‍
പുതുപ്പള്ളി പഞ്ചായത്തിലും പുതുപ്പള്ളി മണ്ഡലത്തിലെ ഭൂരിപക്ഷം പഞ്ചായത്തുകളിലും ഭരണം നഷ്ടമായെങ്കിലും കോണ്‍ഗ്രസിന് ആശ്വസിക്കാനും വകയുണ്ട്. ജില്ലാ പഞ്ചായത്ത് ഡിവിഷനില്‍ മികച്ച വിജയമാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി നേടിയത്. ആറായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു വിജയം.
വിശദീകരിച്ച് കുടുങ്ങിയ ഉമ്മന്‍ ചാണ്ടി
മണ്ഡലത്തിലേയും പഞ്ചായത്തിലേയും പരാജയത്തെ കുറിച്ച് വിശദീകരിച്ച് ഉമ്മന്‍ ചാണ്ടിയും കുടുങ്ങി. രാഷ്ട്രീടയ വോട്ടുകളായി കണക്കാക്കുന്നത് ജില്ലാ പഞ്ചായത്ത് ഡിവിഷനിലെ വോട്ടുകള്‍ ആണെന്നും പുതുപ്പള്ളിയില്‍ അത്തരത്തില്‍ നോക്കിയാല്‍ മികച്ച വിജയം ആണ് നേടിയത് എന്നും ആയിരുന്നു വിശദീകരണം.
ഉമ്മന്‍ ചാണ്ടിയുടെ ഇതേ ലോജിക്ക് വച്ച് നോക്കിയാല്‍ കേരളത്തില്‍ എല്‍ഡിഎഫിന്റെ വിജയം ഇപ്പോഴുള്ളതിനേക്കാള്‍ എത്രവലുതാകും എന്നാണ് ചോദ്യം. 14 ല്‍ 10 ജില്ലാ പഞ്ചായത്തുകളും എല്‍ഡിഎഫ് ആണ് സ്വന്തമാക്കിയിട്ടുള്ളത്. വയനാട് ആണെങ്കില്‍ ഇരു മുന്നണികളും തുല്യ നിലയിലും ആണ്.
Recommended Video
അടുത്ത തിരഞ്ഞെടുപ്പ്
നിയമസഭ തിരഞ്ഞെടുപ്പിൽ ഇത്തവണ പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടി മത്സരിച്ചേക്കില്ല എന്നൊരു സൂചനയും ലഭിക്കുന്നുണ്ട്. പകരം ചാണ്ടി ഉമ്മനായിരിക്കും സ്ഥാനാർത്ഥി എന്നാണ് വിവരം. അങ്ങനെയെങ്കിൽ പുതുപ്പള്ളി മണ്ഡലം പോലും നഷ്ടപ്പെടാനുള്ള സാധ്യത തള്ളിക്കളയാൻ ആവില്ല. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് നിലന്പൂർ മണ്ഡലം നഷ്ടപ്പെട്ടത് ഇത്തരത്തിൽ ആയിരുന്നു.