എല്ലാവരുടേയും രാജേട്ടന്‍... ബിജെപിയുടെ ചരിത്രത്തിലെ നക്ഷത്ര ചിഹ്നമിട്ട എംഎല്‍എ!!!
ബിജെപിയെ സംബന്ധിച്ച് കേരളത്തിന്റെ ചരിത്ര പുരുഷന്‍ ആണ് ഒ രാജഗോപാല്‍. ഓരോതവണയും തോല്‍ക്കാന്‍ വേണ്ടി മാത്രം നിര്‍ത്തുന്ന സ്ഥാനാര്‍ത്ഥി എന്ന ചീത്തപ്പേരിനെ, പക്ഷേ 2016 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ രാജഗോപാല്‍ മറികടന്നു. ചരിത്രത്തിലാദ്യമായി കേരളത്തില്‍ രാജഗോപാലിലൂടെ ബിജെപി അക്കൗണ്ട് തുറന്നു. കേരളത്തിലെ ബിജെപിയുടെ ആദ്യത്തെ നിയമസഭ കക്ഷി നേതാവും ആയി ഒ രാജഗോപാല്‍.
പാലക്കാടുകാരനാണ് ശരിക്കും രാജഗോപാല്‍. 1929 സെപ്തംബര്‍ 15 ന് പാലക്കാട് പുതുക്കോട് പഞ്ചായത്തില്‍ ആയിരുന്നു ജനനം. സ്‌കൂള്‍, കോളേജ് വിദ്യാഭ്യാസമെല്ലാം പാലക്കാട് തന്നെ. പിന്നീട് മദ്രാസില്‍ നിന്ന് നിയമബിരുദം സ്വന്തമാക്കി പാലക്കാട് ജില്ലാ കോടതിയില്‍ കുറച്ച് കാലം അഭിഭാഷകനായി ജോലി ചെയ്തു.
ഉത്തരേന്ത്യയിൽ അയോധ്യ പോലെ ബിജെപിക്ക് കേരളത്തിൽ ശബരിമല, നേട്ടമുണ്ടാക്കുമെന്ന് രാജഗോപാൽ
ദീന്‍ ദയാല്‍ ഉപാധ്യായ് ആയിരുന്നു ഒ രാജഗോപാലിന്റെ രാഷ്ട്രീയ പ്രചോദനം. പഠനത്തിന് ശേഷം , അധികം വൈകാതെ തന്നെ രാജഗോപാല്‍ ജനസംഘത്തിന്റെ സജീവ പ്രവര്‍ത്തകനായി. 1974 മുതല്‍ ജനസംഘത്തിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്നു. ഇതേ വര്‍ഷം തന്നെ ജനസംഘത്തിന്റെ സംസ്ഥാന അധ്യക്ഷനായും തിരഞ്ഞെടുക്കപ്പെട്ടു. 1979 വരെ ഈ പദവിയില്‍ രാജഗോപാല്‍ തുടര്‍ന്നു. അടിയന്തരാവസ്ഥക്കാലത്ത് ജയില്‍വാസവും അനുഷ്ഠിച്ചിട്ടുണ്ട്.
അടിയന്തരാവസ്ഥ കാലത്താണ് ജനസംഘം ജനത പാര്‍ട്ടിയില്‍ ലയിക്കുന്നത്. പിന്നീട് 1980 ല്‍ ജനത പാര്‍ട്ടി പിളര്‍ന്ന് ബിജെപി രൂപീകരിക്കപ്പെട്ടു. ഒ രാജഗോപാല്‍ ബിജെപിയ്‌ക്കൊപ്പം ആയിരുന്നു നിലകൊണ്ടത്. 1985 വരെ ബിജെപിയുടെ സംസ്ഥാന അധ്യക്ഷന്‍ ആയിരുന്നു അദ്ദേഹം. പിന്നീട് ബിജെപി ദേശീയ സെക്രട്ടറിയായും ദേശീയ ജനറല്‍ സെക്രട്ടറിയായും ദേശീയ വൈസ് പ്രസിഡന്റ് ആയും ഒക്കെ രാജഗോപാല്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
ബിജെപിയുടെ കാര്യത്തില്‍, ഏത് തിരഞ്ഞെടുപ്പിലും ആദ്യ പരിഗണന ഒ രാജഗോപാലിനായിരുന്നു. അദ്ദേഹത്തിന്റെ സൗമ്യ മുഖവും ജനപിന്തുണയും തന്നെ ആയിരുന്നു ഇതിന് കാരണം. നാട്ടുകാർക്കെല്ലാം അദ്ദേഹം പ്രിയപ്പെട്ട രാജേട്ടനായിരുന്നു. 1980 ല്‍ കാസര്‍കോട് ലോക്‌സഭ മണ്ഡലത്തിലേക്കുള്ള തിരഞ്ഞെടുപ്പിലൂടെ ആണ് ഒ രാജഗോപാലിന്റെ പാര്‍ലമെന്ററി മത്സരങ്ങള്‍ തുടങ്ങുന്നത്. അന്ന് ജയിച്ചത് സിപിഎമ്മിന്റെ രാമണ്ണ പൈ ആയിരുന്നു. പക്ഷേ, 40.7 ശതമാനം വോട്ടുകള്‍ നേടി രാജഗോപാല്‍ ചരിത്രം സൃഷ്ടിച്ചു. പിന്നീട് 1989 ലെ തിരഞ്ഞെടുപ്പിലും തോല്‍വി തന്നെ ആയിരുന്നു രാജഗോപാലിന്റെ വിധി.
പിന്നീട് 1991 മുതല്‍ തിരുവനന്തപുരം ലോക്‌സഭ മണ്ഡലത്തില്‍ നിന്ന് നാല് തവണ രാജഗോപാല്‍ ജനവിധി തേടി. നാല് തവണയും പരാജയപ്പെട്ടെങ്കിലും ഓരോ തവണയും ബിജെപിയുടെ വോട്ട് ശതമാനം മെച്ചപ്പെടുത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞു. 2014 ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ശശി തരൂരുമായി ഇഞ്ചോടിഞ്ച് പോരാട്ടം ആയിരുന്നു തിരുവനന്തപുരത്ത് നടന്നത്. ഫലം വന്നപ്പോള്‍ സിപിഐ സ്ഥാനാര്‍ത്ഥിയെ പിന്തള്ളി രാജഗോപാല്‍ രണ്ടാം സ്ഥാനത്തെത്തി.
ഇതിനിടെ രണ്ട് തവണ ഒ രാജഗോപാല്‍ രാജ്യസഭ എംപിയായി. 1992 ലും 1998 ലും മധ്യപ്രദേശില്‍ നിന്നാണ് അദ്ദേഹം രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. വാജ്‌പേയി മന്ത്രിസഭയില്‍ വിവിധ വകുപ്പുകളിലെ സഹമന്ത്രിയായും അദ്ദേഹം പ്രവര്‍ത്തിച്ചു. കേരളത്തില്‍ നിന്ന് കേന്ദ്ര മന്ത്രി പദവിയില്‍ എത്തുന്ന ആദ്യത്തെ ബിജെപി നേതാവും ഒ രാജഗോപാല്‍ തന്നെ ആണ്.
2011 ലെ നിയമസഭ തിരഞ്ഞെടുപ്പിലും ശക്തമായ പോരാട്ടം കാഴ്ചവച്ച ബിജെപി നേതാവായിരുന്നു രാജഗോപാല്‍. വി ശിവന്‍കുട്ടി ആയിരുന്നു അന്ന് എതിര്‍ സ്ഥാനാര്‍ത്ഥി. 37.44 ശതമാനം വോട്ടുകള്‍ നേടി രാജഗോപാല്‍ രണ്ടാം സ്ഥാനത്തെത്തി. 2016 ല്‍ ഇതേ ശിവന്‍കുട്ടിയെ പരാജയപ്പെടുത്തിയാണ് നേമത്ത് രാജഗോപാല്‍ ചരിത്ര വിജയം നേടിയത്.
2012 ല്‍ ആര്‍ ശെല്‍വരാജിന്റെ രാജിയെത്തുടര്‍ന്ന് നെയ്യാറ്റിന്‍കരയില്‍ നടന്ന ഉപതിരഞ്ഞെടുപ്പിലും ബിജെപിയ്ക്കുമുന്നിലെ പ്രഥമ പരിഗണന രാജഗോപാലിന് തന്നെ ആയിരുന്നു. 2011 ല്‍ മണ്ഡലത്തില്‍ ബിജെപിയ്ക്ക് കിട്ടിയത് 6,730 വോട്ടുകളായിരുന്നു. ഒറ്റ വര്‍ഷത്തിന് ശേഷം രാജഗോപാല്‍ സ്ഥാനാര്‍ത്ഥിയായപ്പോള്‍ അത് അഞ്ചിരട്ടിയോളം ആണ് വര്‍ദ്ധിച്ചത്. പക്ഷേ, മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു അദ്ദേഹത്തിന്.
2015 ല്‍ അരുവിക്കര ഉപതിരഞ്ഞെടുപ്പിലും ബിജെപി രംഗത്തിറക്കിയത് രാജഗോപാലിനെ തന്നെ ആയിരുന്നു. ശക്തമായ ത്രികോണ മത്സരം ആയിരുന്നു അന്ന് അരങ്ങേറിയത്. ഒടുവില്‍ ജി കാര്‍ത്തികേയന്റെ മകന്‍ ശബരിനാഥന്‍ വിജയിച്ചു. സിപിഎം സ്ഥാനാര്‍ത്ഥി എം വിജയകുമാര്‍ രണ്ടാം സ്ഥാനത്തെത്തി. രാജഗോപാലിന് ലഭിച്ചത് മൂന്നാം സ്ഥാനം ആയിരുന്നെങ്കിലും 17 ശതമാനത്തോളം വോട്ട് വര്‍ദ്ധന ഉണ്ടാക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.
2014 ല്‍ കേന്ദ്രത്തില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍, ഒ രാജഗോപാലിനെ കേന്ദ്ര മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തും എന്ന രീതിയില്‍ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ കേരളത്തെ ആദ്യഘട്ടത്തില്‍ പൂര്‍ണമായും തഴയുകയായിരുന്നു നരേന്ദ്ര മോദി. അതിന് ശേഷം രാജഗോപാലിന് ഗവര്‍ണര്‍ സ്ഥാനം നല്‍കപ്പെടും എന്ന രീതിയിലും വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും അതും സംഭവിച്ചില്ല.
ഇതിനിടെയാണ് 2016 ല്‍ നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്നത്. ശിവന്‍ കുട്ടി തന്നെ ആയിരുന്നു നേമത്ത് രാജഗോപാലിന്റെ എതിര്‍ സ്ഥാനാര്‍ത്ഥി. യുഡിഎഫ് സ്ഥാനാര്‍ത്ഥി ജെഡിയുവിന്റെ വി സുരേന്ദ്രന്‍ പിള്ളയും. 8,671 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു രാജഗോപാലിന്റെ വിജയം. യുഡിഎഫ് വോട്ടുകള്‍ വലിയതോതില്‍ ഇടിയുകയും ബിജെപി വോട്ട് ശതമാനം കുത്തനെ ഉയരുകയും ചെയ്ത കാഴ്ചയായിരുന്നു അവിടെ കണ്ടത്.
എന്നാല്‍ എംഎല്‍എ എന്ന നിലയില്‍ മികച്ച പ്രകടനം ആണ് രാജഗോപാല്‍ കാഴ്ചവച്ചത് എന്ന് ഇതുവരെയുള്ള റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ പറയാന്‍ കഴിയില്ല. നിയമസഭയില്‍ അദ്ദേഹം ഉന്നയിച്ച പല ചോദ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ക്ക് വഴിവക്കുകയും ചെയ്തു.
എന്തായാലും കേരളത്തിന്റെ ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെടുമെന്ന് ഉറപ്പുള്ള ബിജെപി നേതാവ് തന്നെയാണ് ഒ രാജഗോപാല്‍.