കണ്ണൂരില്‍ കോണ്‍ഗ്രസിന്‍റെ ശബ്ദമായി കെ സുധാകരന്‍, മണ്ഡലം തിരിച്ചുപിടിക്കാന്‍ ഇത്തവണയിറങ്ങും
Recommended Video
കണ്ണൂരില്‍ കോണ്‍ഗ്രസിന്റെ ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും ആദ്യ വന്നെത്തുന്ന പേര് കെ സുധാകരന്റേതാണ്. കണ്ണൂരിലെ അക്രമ രാഷ്ട്രീയത്തിനിടയില്‍ അദ്ദേഹമാണ് ജില്ലയില്‍ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തിയത്. ഇന്ന് കണ്ണൂരില്‍ സിപിഎമ്മിനോട് ഏറ്റുമുട്ടാന്‍ ശേഷിയുള്ള നേതാവും സുധാകരന്‍ മാത്രമാണ്. കേരളത്തിലെ കോണ്‍ഗ്രസ് ഘടകത്തിന്റെയും നേതാക്കളുടെയും പൊതു സ്വഭാവ വിശേഷമില്ലാത്ത നേതാവെന്ന നിലയിലാണ് സുധാകരന്‍ കേരള രാഷ്ട്രീയത്തില്‍ വളര്‍ന്നത്. കോണ്‍ഗ്രസിന്റെ മൃദുസമീപനങ്ങള്‍ക്ക് പകരം അഗ്രസീവായ, കൂടുതല്‍ അണികളെ സ്വാധീനിക്കാവുന്ന നേതൃ ശൈലിയാണ് സുധാകരനെ വ്യത്യസ്തനാക്കുന്നത്. നിലവില്‍ ശബരിമല സമരത്തില്‍ കോണ്‍ഗ്രസിന്റെ സമരത്തെ മുന്നോട്ട് നയിച്ചത് വരെ സുധാകരന്റെ മിടുക്കായി ഉയര്‍ത്തി കാണിക്കാം.
കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവായുള്ള സുധാകരന്റെ വളര്‍ച്ച ഘട്ടം ഘട്ടമായിട്ടായിരുന്നു. സ്‌കൂള്‍ കാലഘട്ടത്തില്‍ കെഎസ്‌യുവില്‍ പ്രവര്‍ത്തിച്ചാണ് സുധാകരന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തനത്തിലേക്ക് എത്തുന്നത്. ബ്രണ്ണന്‍ കോളേജില്‍ ബിരുദാനന്തര ബിരുദ നേടിയ ശേഷം അദ്ദേഹം സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകനാവുകയായിരുന്നു. കെഎസ്‌യുവിന്റെ ഉന്നത പദവികളില്‍ ഇരുന്നാണ് പിന്നീട് സുധാകരന്‍ മുന്നേറിയത്. 1968-80 കാലഘട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസിന്റെയും കോണ്‍ഗ്രസിന്റെയും പ്രവര്‍ത്തനങ്ങളില്‍ സജീവമായതോടെയാണ് കണ്ണൂര്‍ ജില്ലയില്‍ സുധാകരന്‍ വലിയ നേതാവായി ഉയര്‍ന്ന് വന്നത്. 1969ല്‍ കോണ്‍ഗ്രസ് പിളര്‍ന്നപ്പോള്‍ സംഘടനാ കോണ്‍ഗ്രസിന്റെ കൂടെ നിന്നതോടെ സുധാകരന്‍ കോണ്‍ഗ്രസിലെ തന്നെ വലിയ നേതാവായി അംഗീകരിക്കപ്പെടുകയായിരുന്നു.
പിന്നീട് സംഭവബഹുലമായ ജീവിതമായിരുന്നു സുധാകരന്‍ നയിച്ചത്. ഇടയ്ക്ക് കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് അദ്ദേഹം ജനതാ പാര്‍ട്ടിയില്‍ ചേര്‍ന്നിരുന്നു. അടിയന്തരാവസ്ഥ കാലത്തിനിടയിലാണ് ഇത്. 1984ലാണ് അദ്ദേഹം കോണ്‍ഗ്രസിലേക്ക് തിരിച്ചുവരുന്നത്. ഇക്കാലയളവില്‍ കണ്ണൂര്‍ ജില്ലയ്ക്ക് രാഷ്ട്രീയമായ ഒരുപാട് മാറ്റങ്ങള്‍ ആരംഭിച്ചിരുന്നു. വാടിക്കല്‍ രാമകൃഷ്ണന്‍ കൊല്ലപ്പെട്ടതോടെ ആരംഭിച്ച രാഷ്ട്രീയ കൊലപാതകങ്ങള്‍ എല്ലാ പാര്‍ട്ടികളെയും പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതായിരുന്നു. സുധാകരന്‍ തന്റെ തീപ്പൊരി പ്രസംഗങ്ങള്‍ കൊണ്ട് നിരവധി അനുയായികളെ കോണ്‍ഗ്രസിലേക്ക് ആകര്‍ഷിക്കുകയും ചെയ്തിരുന്നു. സുധാകരന്‍ കോണ്‍ഗ്രസിലേക്ക് തിരിച്ചുവന്നതിന് ശേഷമാണ് കണ്ണൂര്‍ ജില്ലയില്‍ ഏറ്റവുമധികം കൊലപാതകങ്ങള്‍ നടന്നതെന്നതും അദ്ദേഹത്തെ പ്രതിക്കൂട്ടിലാക്കുന്നതായിരുന്നു. എന്നാല്‍ സുധാകരന്റെ പ്രതിച്ഛായക്ക് അപ്പോഴും കോട്ടം തട്ടിയിരുന്നില്ല.
എംവി രാഘവന്‍ സിപിഎം വിട്ടതോടെ രാഷ്ട്രീയ അക്രമങ്ങള്‍ വലിയ തോതില്‍ കണ്ണൂര്‍ ജില്ലയില്‍ വര്‍ധിച്ചിരുന്നു. യുഡിഎഫിനൊപ്പം രാഘവന്‍ കൂടി ചേര്‍ന്നതോടെ പോരാട്ടം സുധാകരനും രാഘവനും ഒരുമിച്ചായിരുന്നു. 1991ല്‍ കണ്ണൂര്‍ ഡിസിസി പ്രസിഡന്റായി ചുമതല ഏറ്റെടുത്തതോടെ കോണ്‍ഗ്രസ് ജില്ലയില്‍ ശക്തിപ്പെട്ടു. അതേവര്‍ഷം തന്നെ അദ്ദേഹം എടക്കാട് നിയമസഭാ മണ്ഡലത്തില്‍ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. പിന്നീട് കോടതി വിധിയിലൂടെ ഇവിടെ ചരിത്ര വിജയം നേടാനും കോണ്‍ഗ്രസിന് സാധിച്ചു. മൂന്ന് തവണ പരാജയം വഴങ്ങിയ ശേഷമായിരുന്നു സുധാകരന്റെ വിജയം. പക്ഷേ ഈ വിധിക്കെതിരെ ഒ ഭരതന്‍ സുപ്രീം കോടതിയെ സമീപിച്ച് അനുകൂല വിധി നേടിയിരുന്നു.1995ല്‍ പി ജയരാജനെ ആക്രമിച്ച കേസില്‍ സുധാകരനെ കസ്റ്റഡിയില്‍ എടുത്ത എല്‍ഡിഎഫ് സര്‍ക്കാരിന്റെ തീരുമാനം ഏറ്റവും വലിയ രാഷ്ട്രീയ മണ്ടത്തരവും സുധാകരന്റെ പ്രതിച്ഛായയെ വളര്‍ത്തുന്നതുമായിരുന്നു. കോണ്‍ഗ്രസ് എകെ ആന്റണിയുടെ നേതൃത്വത്തില്‍ വന്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുകയും ഇതോടെ സുധാകരന്‍ കണ്ണൂരില്‍ പകരം വെക്കാനില്ലാത്ത നേതാവാകുകയും ചെയ്തു.
1996 മുതല്‍ തുടര്‍ച്ചയായി കണ്ണൂര്‍ മണ്ഡലത്തില്‍ നിന്ന് മത്സരിച്ച് വിജയിച്ചാണ് സുധാകരന്‍ കോണ്‍ഗ്രസിന്റെ കോട്ട കാത്തത്. മൂന്ന് തവണ നിയസഭയിലേക്കും ഒരു തവണ ലോക്‌സഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് അദ്ദേഹം. 2014ല്‍ പികെ ശ്രീമതിയോട് തോറ്റതോടെയാണ് മണ്ഡലം കോണ്‍ഗ്രസിന് നഷ്ടമായത്. ആന്റണി സര്‍ക്കാരില്‍ വനംവകുപ്പ് മന്ത്രിയായി ഇരുന്നിട്ടുണ്ട്. സുധാകരന്‍. കണ്ണൂര്‍ രാഷ്ട്രീയത്തിന്റെ പോരാട്ടം കാത്തുസൂക്ഷിക്കുന്ന സുധാകരന്‍, വിവാദങ്ങള്‍ കൊണ്ടാണ് പലപ്പോഴും അറിയപ്പെട്ടിരുന്നത്. കണ്ണൂരില്‍ കോണ്‍ഗ്രസിലെ പുതു തലമുറ നേതാക്കളെ മുഴുവന്‍ വളര്‍ത്തി കൊണ്ടുവന്നതിന്റെ നേട്ടവും അദ്ദേഹത്തിനുള്ളതാണ്. ജില്ലയില്‍ സിപിഎം രാഷ്ട്രീയ എതിരാളിയായി പ്രഖ്യാപിച്ചിരിക്കുന്നതും സുധാകരനെ തന്നെയാണ്.
ലോക്‌സഭാ തിരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ കേരളത്തില്‍ സജീവമാകുമ്പോള്‍ സുധാകരന്റെ ചാഞ്ചാട്ടമാണ് ചര്‍ച്ച ചെയ്യപ്പെടുന്നത്. സുധാകരന് ബിജെപി ആര്‍എസ്എസ് കേന്ദ്രങ്ങളുമായി അടുത്ത ബന്ധമാണുള്ളതെന്ന് അഭ്യൂഹങ്ങളുണ്ട്. അതുകൊണ്ട് അദ്ദേഹം ബിജെപിയില്‍ ചേരാനുള്ള സാധ്യത ശക്തമാണ്. സുധാകരന്‍ പോകുന്ന പക്ഷം കോണ്‍ഗ്രസ് കൂടുതല്‍ ദുര്‍ബലമാകും. വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് അദ്ദേഹത്തെ കാണാന്‍ ബിജെപിയുടെ പ്രമുഖ നേതാക്കളെത്തിയെന്ന് നേരത്തെയുള്ള ആരോപണങ്ങളാണ്. എന്നാല്‍ ഇത്തവണ കണ്ണൂരില്‍ പികെ ശ്രീമതിക്കെതിരെ ഏറ്റവും ശക്തനായ സ്ഥാനാര്‍ത്ഥി സുധാകരന്‍ തന്നെയാണ്. ശബരിമല സമരത്തിന്റെ മുന്നില്‍ നിന്നത് സുധാകരന് നേട്ടമാകാനാണ് സാധ്യത