കേരള രാഷ്ട്രീയത്തിലെ സമവായത്തിന്റെ പ്രതീകം... സിപിഐയുടെ മുടി നീട്ടിയ വിപ്ലവകാരിയായി പന്ന്യന്‍
Recommended Video
കേരള രാഷ്ട്രീയത്തിലെ സമവായ രാഷ്ട്രീയത്തിന്റെ മുഖമാണ് പന്ന്യന്‍ രവീന്ദ്രന്‍. അഭിപ്രായങ്ങള്‍ തുറന്ന് പറയാനും പാര്‍ട്ടിയിലെ അംഗങ്ങളെ സത്യസന്ധമായ രാഷ്ട്രീയത്തിന് ഒപ്പം നിര്‍ത്തുകയും ചെയ്തു എന്നതാണ് പന്ന്യന്റെ ഏറ്റവും വലിയ നേട്ടം. സംസ്ഥാന രാഷ്ട്രീയത്തിലും സിപിഐയുടെ ദേശീയ സമിതിയിലും സികെ ചന്ദ്രപ്പന് ശേഷം ആദര്‍ശ രാഷ്ട്രീയം സിപിഐയുടെ മുഖമുദ്രയാക്കിയതിലും പന്ന്യന്‍ വഹിച്ച പങ്ക് അവഗണിക്കാനാവാത്തതാണ്. മുടി നീട്ടിയ നേതാവെന്ന നിലയിലാണ് അദ്ദേഹം അറിയപ്പെടുന്നത്. അടിയന്തരാവസ്ഥയോടുള്ള അദ്ദേഹത്തിന്റെ പ്രതിഷേധം മുടി നീട്ടിവളര്‍ത്തലിലേക്ക് നയിച്ചെന്ന് പലവേദികളിലായി പന്ന്യന്‍ പറയുന്നുണ്ട്. സിപിഐയുടെ പ്രതിസന്ധി ഘട്ടത്തിലും നല്ല സമയങ്ങളിലും പന്ന്യന്‍ നേരിട്ട് കണ്ടറിഞ്ഞതാണ്.
പന്ന്യന്റെ രാഷ്ട്രീയ ജീവിതം തൊഴിലാളി മേഖലയില്‍ നിന്നാണ് തുടങ്ങുന്നത്. രാജ്യം സ്വാതന്ത്ര്യം നേടിയ ശേഷമുള്ള വളര്‍ച്ചയാണ് അദ്ദേഹത്തിനുള്ളത്. ബീഡി തൊഴിലില്‍ നിന്നാണ് തൊഴിലാളി സഹാനുഭൂതി പന്ന്യനിലെത്തുന്നത്. ഇത് വഴിയാണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുമായി വളരെ ചെറുപ്പത്തില്‍ തന്നെ അടുപ്പമുണ്ടാകുന്നത്. തന്റെ 15ാം വയസ്സിലാണ് പന്ന്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അംഗമാകുന്നത്. പാര്‍ട്ടി പിളരുന്നതിനും അദ്ദേഹം സാക്ഷിയായിരുന്നു. രാജ്യത്തെ മുഴുവന്‍ അലയടിച്ച ബാങ്ക് ദേശസാല്‍കരണ പ്രക്ഷോഭത്തില്‍ പന്ന്യന്റെ പങ്കാളിത്തവും ഉണ്ടായിരുന്നു. ഈ സമരത്തിന്റെ ഭാഗമായിട്ടാണ് അദ്ദേഹം ആദ്യമായി ജയില്‍വാസം അനുഭവിക്കുന്നത്. ഇതിന് ശേഷമാണ് പന്ന്യന്‍ പാര്‍ട്ടി വളര്‍ത്തുന്നതിലും മറ്റ് പ്രവര്‍ത്തനങ്ങളിലും പന്ന്യന്‍ സജീവമായത്.
പന്ന്യന്റെ പ്രശസ്തമായ മുടിവളര്‍ത്തല്‍ ചരിത്രത്തിന് ഒരു കാലഘട്ടത്തിന്റെ വലിയൊരു കഥയുണ്ട്. കേരളത്തിലെ യുവാക്കള്‍ക്കിടയില്‍ ഹിപ്പി കള്‍ച്ചര്‍ ഏറ്റവും ശക്തമായ കാലഘട്ടമായിരുന്നു 1970. പന്ന്യനും മുടി നീട്ടി വളര്‍ത്താന്‍ തീരുമാനിച്ചതും ഈ സമയത്താണ്. ഇന്ദിരാ ഗാന്ധിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതോടെയാണ് പന്ന്യന്‍ മുടി നീട്ടി വളര്‍ത്താന്‍ തീരുമാനിക്കുന്നത്. കണ്ണൂരില്‍ അക്കാലത്ത് നിരവധി പേര്‍ക്ക് നീണ്ട മുടിയുണ്ടായിരുന്നു. കണ്ണൂരില്‍ അക്കാലത്ത് പേരുകേട്ട എസ്‌ഐ പുലിക്കോടന്‍ നാരായണന്‍ ഇത്തരം യുവാക്കളെ പിടിച്ചു കൊണ്ടുപോകുകയും തലയുടെ നടുവിലെ മുടി വെട്ടുന്നത് പതിവാക്കിയിരുന്നു. ഇതിനെതിരെ പ്രതിഷേധിക്കാനാണ് താന്‍ മുടി നീട്ടിവളര്‍ത്തിയതെന്ന് പന്ന്യന്‍ പറയുന്നു. തന്നെ പുലിക്കോടന്‍ തന്നെ പലതവണ ഭീഷണിപ്പെടുത്തിയെങ്കിലും മുടി വെട്ടാന്‍ താന്‍ ഒരുക്കമായിരുന്നില്ലെന്ന് പന്ന്യന്‍ നേരത്തെ പറഞ്ഞിരുന്നു.
അടിയന്തരാവസ്ഥ കാലത്ത് പന്ന്യന്‍ നടത്തിയ പോരാട്ടങ്ങള്‍ക്ക് ശേഷം അദ്ദേഹം സിപിഐയില്‍ അറിയപ്പെടുന്ന നേതാവായി ഉയര്‍ന്നു. 1979 മുതല്‍ 1982 വരെ എഐവൈഎഫിന്റെ സംസ്ഥാന പ്രസിഡന്റായിരുന്നു പന്ന്യന്‍. യുവാക്കള്‍ക്കിടയില്‍ ആ സമയത്ത് പന്ന്യന്റെ രാഷ്ട്രീയ പ്രതിച്ഛായ ഉയര്‍ന്ന് നില്‍ക്കുന്ന സമയമായിരുന്നു അത്. തൊഴില്‍ അല്ലെങ്കില്‍ ജയില്‍ എന്ന മുദ്രാവാക്യവുമായി യുവാക്കളെ സംഘടിപ്പിച്ച് സമരം നടത്തിയതോടെ പന്ന്യന്‍ കേരള രാഷ്ട്രീയത്തില്‍ പകരം വെക്കാനില്ലാത്ത നേതാവായി. 1982ലാണ് അദ്ദേഹം സിപിഐയുടെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയാവുന്നത്. 1986 വരെ ഈ പദവയില്‍ തുടര്‍ന്നു.
തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലും സിപിഐയുടെ സംഘടനാ പ്രവര്‍ത്തനത്തിലും ഒരുപോലെ തിളങ്ങാനും അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. 1989 ജില്ലാ കൗണ്‍സില്‍ തിരഞ്ഞെടുപ്പിലാണ് പന്ന്യന്‍ ആദ്യം മത്സരിച്ചത്. തിരുവനന്തപുരം മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പില്‍ മത്സരിച്ചാണ് പന്ന്യന്‍ ലോക്‌സഭയിലെത്തുന്നത്. 2011ലെ നിയമസഭാ തിരഞ്ഞെടുപ്പിലും ഒരു കൈനോക്കിയെങ്കിലും വിഡി സതീശനോട് പരാജയപ്പെട്ടു. 2012ല്‍ സികെ ചന്ദ്രപ്പന് പകരം സിപിഐ സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റു. 2015ലാണ് പന്ന്യന്‍ ചുമതല ഒഴിഞ്ഞത്. അതേസമയം പന്ന്യന്‍ സംസ്ഥാന നേതൃത്വത്തെ ഏറ്റെടുത്ത ശേഷം പാര്‍ട്ടി അത്ര മികച്ച രീതിയിലല്ല പ്രവര്‍ത്തിച്ചത്. പാര്‍ട്ടിയെ വിവാദങ്ങളിലേക്ക് വലിച്ചിഴച്ചതും, നേതാക്കള്‍ക്ക് കര്‍ശന നിബന്ധനകള്‍ ഇല്ലാതിരുന്നതും അദ്ദേഹത്തിന്റെ വീഴ്ച്ചയായി പറയേണ്ടി വരും.
അതേസമയം നിലവിലെ മുന്നണി രാഷ്ട്രീയത്തില്‍ പന്ന്യന്‍ സിപിഐയുടെ സുപ്രധാന നേതാവാണ്. സംസ്ഥാന രാഷ്ട്രീയത്തിലെ ഏറ്റവും മുതിര്‍ന്ന നേതാക്കളില്‍ ഒരാളാണ് അദ്ദേഹം. പിണറായി സര്‍ക്കാരിന്റെ പോലീസ് നയത്തെ ഈ രണ്ട് വര്‍ഷത്തിനുള്ളില്‍ നിരവധി തവണ അദ്ദേഹം വിമര്‍ശിച്ചിട്ടുണ്ട്. സിപിഐയുടെ മുഖ്യമന്ത്രിയായിരുന്ന അച്യുതമേനോന്റെ അനുഭവങ്ങള്‍ മുന്‍നിര്‍ത്തി പോലീസിനെ ഒരിക്കലും വിശ്വസിക്കരുതെന്ന് വരെ ഈ പ്രസ്താവനകള്‍ നീണ്ടിരുന്നു. സര്‍ക്കാരുമായി നല്ല മനോഭാവമാണെങ്കിലും, പ്രതിപക്ഷത്തിന്റെ ചുമതല കൂടി മുന്നണി രാഷ്ട്രീയത്തില്‍ സിപിഐ നിര്‍വഹിക്കുമെന്നാണ് പന്ന്യന്‍ വ്യക്തമാക്കിയത്.