ആന്റണിയേക്കാള്‍ സീനിയര്‍, പക്ഷേ സ്ഥാനം പിന്നില്‍!!! കെഎസ് യു സ്ഥാപിച്ച വയലാര്‍ രവിയുടെ കഥ
Recommended Video
എംകെ രവീന്ദ്രന്‍ എന്ന് പറഞ്ഞാലോ സിംപ്‌സണ്‍ എന്ന് പറഞ്ഞാലോ ഇന്ന് കേരള രാഷ്ട്രീയത്തില്‍ ആര്‍ക്കും അറിഞ്ഞുകൊള്ളണം എന്നില്ല. എന്നാല്‍ ഈ പേരുകളില്‍ അറിയപ്പെട്ടിരുന്ന ഒരാളുണ്ട്. മുന്‍ കേന്ദ്ര മന്ത്രിയും കോണ്‍ഗ്രസ്സിന്റെ മുതിര്‍ന്ന നേതാവും ആയ വയലാര്‍ രവിയാണ് അത്.
വീട്ടില്‍ വിളിച്ചിരുന്ന പേരായിരുന്നു സിംപ്‌സണ്‍ എന്നത്. സ്‌കൂളില്‍ അത് എംകെ രവീന്ദ്രന്‍ എന്നായി. എന്നാല്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തിലിറങ്ങിയതോടെ എംകെ രവീന്ദ്രന്‍ വയലാര്‍ രവിയായി.
വയലാര്‍ രവിയുടെ മകനെതിരെ കുറ്റപത്രം... ആംബുലന്‍സ് അഴിമതിയില്‍ പ്രമുഖ കോണ്‍ഗ്രസ് നേതാക്കളെ ഒഴിവാക്കി!
ആലപ്പുഴ ജില്ലയിലെ വയലാറില്‍ ആണ് രവിയുടെ ജനനം. കോണ്‍ഗ്രസ് കുടുംബം- അച്ഛന്‍ കോണ്‍ഗ്രസ് നേതാവും സഹകരണ പ്രസ്ഥാനത്തിന്റെ ആദ്യകാല നേതാക്കളില്‍ ഒരാളും ആയ എംകെ കൃഷ്ണന്‍. അമ്മ മഹിള കോണ്‍ഗ്രസ് അധ്യക്ഷ ആയിരുന്ന ദേവകി.
അച്ഛന്റേയും അമ്മയുടേയും പേരില്‍ അല്ല, പക്ഷേ വയലാര്‍ രവി അറിയപ്പെട്ടത്. കേരളത്തിലെ കെഎസ് യു സ്ഥാപക നേതാക്കളില്‍ ഒരാളാണ് രവി. ആലപ്പുഴ എസ്ഡി കോളേജില്‍ പഠിക്കുമ്പോള്‍ അവിടത്തെ ഇന്ത്യന്‍ സ്റ്റുഡന്റ്‌സ് ഓര്‍ഗനൈസേഷന്‍ നേതാവായിരുന്നു രവി. ഇതേ സമയം എറണാകുളം ലോ കോളേജിലും സമാനമായ രീതിയില്‍ ഒരു സംഘടന പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. ഈ സംഘടനകള്‍ ചേര്‍ന്നാണ് കേരളത്തില്‍ കെഎസ് യു രൂപീകരിക്കുന്നത്. കെഎസ് യുവിന്റെ ആദ്യ സംസ്ഥാന സെക്രട്ടറി ആയിരുന്നു വയലാര്‍ രവി. പിന്നീട് ഇദ്ദേഹം കെഎസ് യു അധ്യക്ഷനും യൂത്ത് കോണ്‍ഗ്രസ് നേതാവും ഒക്കെ ആയി രാഷ്ട്രീയത്തില്‍ സജീവമായി. വിഖ്യാതമായ ഒരണ സമരത്തിന് നേതൃത്വം നൽകിയതും വയലാർ രവി ആയിരുന്നു.
എകെ ആന്റണിയ്ക്ക് മുമ്പേ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ സജീവമായ ആളായിരുന്നു രവി. പക്ഷേ, ദേശീയ-കേരള രാഷ്ട്രീയത്തില്‍ എന്നും ആന്റണിയ്ക്ക് താഴെ ആയിരുന്നു വയലാര്‍ രവിയുടെ സ്ഥാനം.
എറണാകുളം മഹാരാജാസ് കോളേജിലെ വിദ്യാഭ്യാസ കാലമാണ് വയലാര്‍ രവിയുടെ രാഷ്ട്രീയ, വ്യക്തി ജീവിതങ്ങളില്‍ ഏറ്റവും നിര്‍ണായകമായത്. ദേശീയ രാഷ്ട്രീയത്തിലെ പ്രമുഖനായിരുന്ന വികെ കൃഷ്ണമേനോന്‍ ആയിരുന്നു രവിയുടെ രാഷ്ട്രീയ ഗുരു. മഹാരാജാസ് കോളേജിലെ പഠന, രാഷ്ട്രീയ കാലയളവില്‍ സഹപാഠിയും സഹപ്രവര്‍ത്തകയും ആയിരുന്ന മേഴ്‌സിയുമായി പ്രണയത്തിലാവുകയും പിന്നീട് വിവാഹം കഴിക്കുകയും ചെയ്തു. മേഴ്‌സി രവി കോണ്‍ഗ്രസിന്റേയും മഹിള കോണ്‍ഗ്രസിന്റേയും വിവിധ ഔദ്യോഗിക സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ച ആളാണ്. ഒരിക്കല്‍ നിയമസഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 2009 ല്‍ കിഡ്ണി രോഗത്തെ തുടര്‍ന്നായിരുന്നു മേഴ്‌സിയുടെ മരണം.
1971 ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ആയിരുന്നു വയലാര്‍ രവി ആദ്യമായി മത്സരിക്കുന്നത്. ഇടത് കോട്ടയായിരുന്ന ചിറയിന്‍കീഴില്‍ നിന്ന് വിജയിച്ച് ലോക്‌സഭയില്‍ എത്തി. അടുത്ത വര്‍ഷം തന്നെ എഐസിസി പ്രവര്‍ത്തക സമിതി അംഗവും ആയി. 1977 ലെ തിരഞ്ഞെടുപ്പിലും വയലാര്‍ രവി ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. പക്ഷേ, അടുത്ത വര്‍ഷം കോണ്‍ഗ്രസ് പിളര്‍ന്നപ്പോള്‍ രവി എകെ ആന്റണിയ്‌ക്കൊപ്പം നിന്നു. പിന്നീട് ഇടതുപക്ഷത്തിനൊപ്പം രണ്ട് വര്‍ഷത്തോളം ചേര്‍ന്ന് പ്രവര്‍ത്തിച്ചു.
ആന്റണി ഗ്രൂപ്പിന്റെ കോണ്‍ഗ്രസ്സിലേക്കുള്ള തിരിച്ച് പോക്കിലും ഏറ്റവും നിര്‍ണായകമായത് വയലാര്‍ രവി ആയിരുന്നു. രവിയുടെ കോഴിക്കോട് പ്രസംഗം ആയിരുന്നു എല്‍ഡിഎഫുമായുള്ള വിയോജിപ്പുകളുടെ തുടക്കം. ഒടുവില്‍ രവിയും ആന്റണിയും മാതൃസംഘടനയില്‍ തിരിച്ചെത്തുകയും ചെയ്തു.
ദേശീയ രാഷ്ട്രീയത്തില്‍ നിന്ന് സംസ്ഥാന രാഷ്ട്രീയത്തിലേക്കുള്ള വയലാര്‍ രവിയുടെ തിരിച്ചുവരവായിരുന്നു പിന്നീട് കണ്ടത്. 1982 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ വിജയിച്ച് കരുണാകരന്‍ മന്ത്രിസഭയില്‍ ആഭ്യന്തര മന്ത്രിയായി. കരുണാകരനുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് മന്ത്രി സ്ഥാനം പിന്നീട് രാജിവച്ചു. എകെ ആന്റണിയ്ക്ക് ശേഷം കെപിസിസി അധ്യക്ഷനായും വയലാര്‍ രവി നിയമിതനായി.
1991 വരെ നിയമസഭാംഗം ആയിരുന്നു വയലാര്‍ രവി. 1994 ല്‍ ആദ്യമായി രാജ്യസഭ എംപിയായി. 2003 ല്‍ വീണ്ടും രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് ദേശീയ രാഷ്ട്രീയം ആയിരുന്നു വയലാര്‍ രവിയുടെ തട്ടകം. യുപിഎ സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ 2006 ല്‍ വയലാര്‍ രവി കേന്ദ്ര പ്രവാസകാര്യ മന്ത്രിയായി. രണ്ടാം യുപിഎ സര്‍ക്കാരിലും ഇതേ വകുപ്പ് തന്നെ വയലാര്‍ രവിയ്ക്ക് ലഭിച്ചു.
നിലവില്‍ രാജ്യസഭ എംപിയാണ് വയലാര്‍ രവി. പക്ഷേ, ഇപ്പോള്‍ കേരളത്തിലും ദേശീയ തലത്തിലും രാഷ്ട്രീയത്തില്‍ സജീവമല്ല. ഭാര്യ മേഴ്‌സി രവിയുടെ മരണം അദ്ദേഹത്തെ ഏറെ തളര്‍ത്തിയ സംഭവം ആയിരുന്നു.