പൂഞ്ഞാറിലെ ഗര്‍ജിക്കുന്ന സിംഹം, വിവാദം കൊണ്ടും പ്രവര്‍ത്തനം കൊണ്ടും പിസി ജോര്‍ജ് ഒരുപടി മുന്നില്‍
Recommended Video
കേരളത്തിലെ വിവാദ രാഷ്ട്രീയക്കാരുടെ മുന്‍നിരയിലുള്ള നേതാവാണ് പിസി ജോര്‍ജ്. സ്വന്തം പ്രവര്‍ത്തനങ്ങളേക്കാള്‍ വിവാദങ്ങള്‍ കൊണ്ടാണ് പിസി കേരള രാഷ്ട്രീയത്തില്‍ പ്രശസ്തനായത്. പക്ഷേ 38 വര്‍ഷമായി പൂഞ്ഞാര്‍ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എംഎല്‍എ എന്ന ചരിത്രം പിസി ജോര്‍ജിന് സ്വന്തമാണ്. പൂഞ്ഞാറില്‍ അദ്ദേഹം ഓരോ തവണയും ജനപ്രീതിയും ഭൂരിപക്ഷവും വര്‍ധിപ്പിക്കുന്നതാണ് കണ്ടത്. അതേസമയം ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്ത് വരുന്ന സാഹചര്യത്തില്‍ പിസി എത് മുന്നണിയിലാണ് നില്‍ക്കുന്നതെന്ന് അറിയാത്ത അവസ്ഥയിലാണ്. യുഡിഎഫില്‍ നിന്ന് എല്‍ഡിഎഫിലേക്കും അവിടെ നിന്ന് എന്‍ഡിയിലേക്കും എത്തിയ പിസി ജോര്‍ജ് ഇപ്പോള്‍ ഒരു മുന്നണിയിലും ഇല്ലാത്ത അവസ്ഥയിലാണ്.
വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെയാണ് പിസി ജോര്‍ജ് വളര്‍ന്നുവന്നത്. കെഎസ്സിയുടെ എറണാകുളം ജില്ലാ പ്രസിഡന്റ് ആയതോടെയാണ് പിസി കൂടുതല്‍ ഉയരങ്ങളിലേക്കുള്ള പ്രയാണം ആരംഭിച്ചത്. 1971ലായിരുന്നു ഈ നേട്ടം. 1973ല്‍ അതേ സംഘടനയുടെ ജനറല്‍ സെക്രട്ടറിയായിരുന്നു. ഇക്കാലയളവില്‍ കേരളത്തെ ഞെട്ടിച്ച നിരവധി വിദ്യാര്‍ത്ഥി സമരങ്ങള്‍ നടത്താനും പിസിക്ക് സാധിച്ചിരുന്നു. പിന്നീടുള്ള ഏഴു വര്‍ഷകാലം പിസിയെ സംബന്ധിച്ച് നിര്‍ണായകമായിരുന്നു. പതിയെ പൂഞ്ഞാറിന്റെ നായകനായി അദ്ദേഹം വളര്‍ന്ന് വന്നു. 1974ല്‍ കെഎസ്സിയുടെ സംസ്ഥാന സെക്രട്ടറിയായതിന് ശേഷം രാഷ്ട്രീയത്തില്‍ വന്‍ മുന്നേറ്റമാണ് അദ്ദേഹം. 1977ലെ തിരഞ്ഞെടുപ്പില്‍ പൂഞ്ഞാറില്‍ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ വിജെ ജോസഫിനെ തോല്‍പ്പിക്കാന്‍ ശ്രമിച്ചെന്ന ആരോപണത്തിനൊടുവില്‍ പിസിയെ കേരള കോണ്‍ഗ്രസ് എം പുറത്താക്കി.
ഇതിന് ശേഷം കേരള രാഷ്ട്രീയത്തിലും പൂഞ്ഞാറിലും പിസി പകരം വെക്കാനില്ലാത്ത നേതാവായി മാറി. മാണി കോണ്‍ഗ്രസില്‍ നിന്ന് പുറത്തായതോടെ പിസി കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിലാണ് ചേര്‍ന്നത്. ആ പാര്‍ട്ടിയുടെ ലീഡര്‍ സ്ഥാനം വരെ പിസി വഹിച്ചിരുന്നു. 1980ല്‍ പൂഞ്ഞാറില്‍ നിന്ന് ജോസഫ് ഗ്രൂപ്പിന്റെ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച പിസി 25000 വോട്ടില്‍ അധികം ഭൂരിപക്ഷത്തിലാണ് വിജെ ജോസഫിനെ പരാജയപ്പെടുത്തിയത്. പിസിയുടെ മധുരപ്രതികാരം കൂടിയായിരുന്നു ഇത്. തന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ കാരണക്കാരനായ നേതാവിനെ തന്നെ വമ്പന്‍ തോല്‍വിയിലേക്ക് അദ്ദേഹം തള്ളിയിട്ടു. രണ്ട് വര്‍ഷത്തിന് ശേഷം ഇതേ മണ്ഡലത്തില്‍ എന്‍എം ജോസഫിനെ പരാജയപ്പെടുത്തി പിസി ഭൂരിപക്ഷം വര്‍ധിപ്പിക്കുകയും ചെയ്തു.
1987ല്‍ പിസി വീണ്ടും മത്സരിച്ചെങ്കിലും അദ്ദേഹം പരാജയപ്പെട്ടു. എന്‍എം ജോസഫിനോടായിരുന്നു തോല്‍വി. ജോസഫ് വിഭാഗത്തിലായിരുന്നപ്പോള്‍ കെഎം മാണിക്കെതിരെ നിരന്തരം വിമര്‍ശനം ഉന്നയിച്ചിരുന്ന നേതാവായിരുന്നു പിസി ജോര്‍ജ്. 1991ല്‍ അദ്ദേഹം മത്സരിച്ചില്ല. ഇതിലൂടെ രാഷ്ട്രീയ ലോകത്തെ അദ്ദേഹം ഞെട്ടിക്കുകയും ചെയ്തു. 1996ല്‍ പിസി പൂഞ്ഞാറില്‍ പൂര്‍വാധികം ശക്തിയോടെ തിരിച്ചെത്തുന്നതാണ് കണ്ടത്. മാണി കോണ്‍ഗ്രസിലെ ജോയ് എബ്രഹാമിന്റെ 45000ത്തിലധികം വോട്ടുകള്‍ക്കാണ് പിസി പരാജയപ്പെടുത്തിയത്. 2001ല്‍ ടിവി എബ്രഹാമിനെ പ രാജയപ്പെടുത്തിയ ശേഷം പിസിയെ പൂഞ്ഞാറില്‍ പരാജയപ്പെടുത്താനാവില്ലെന്ന് അടിവരയിട്ടു. 2004ല്‍ ജോസഫ് ഗ്രൂപ്പില്‍ നിന്ന് രാജി വെച്ച ശേഷം വിവിധ മുന്നണികളിലായി തുടരുകയാണ് പിസി.
കഴിഞ്ഞ പത്ത് വര്‍ഷം കാലയളവില്‍ പിസിയുടെ വിവാദ പ്രസ്താവനയില്‍ ഭൂരിഭാഗവും ഉണ്ടായത്. കേരള കോണ്‍ഗ്രസ് സെക്യുലര്‍ രുപീകരിച്ചപ്പോള്‍ അത് എല്‍ഡിഎഫിന്റെ ഭാഗമായിരുന്നു. അതിന് ശേഷം ഈ പാര്‍ട്ടി വീണ്ടും കേരള കോണ്‍ഗ്രസ് എമ്മില്‍ ലയിച്ചു. തുടര്‍ന്നാണ് പിസി യുഡിഎഫിനെ പിന്തുണയ്ക്കാന്‍ തുടങ്ങിയത്. 2006, 2011 വര്‍ഷങ്ങളിലും പിസി പൂഞ്ഞാറില്‍ എതിരില്ലാത്ത നേതാവായി തന്നെ തുടര്‍ന്നു. 2011ല്‍ എകെ ബാലനെതിരെയുള്ള ജാതി പറഞ്ഞുള്ള പ്രസ്താവനയാണ് പിസി ജോര്‍ജിനെ വിവാദ നായകനാക്കിയത്. പിന്നീട് ഗണേഷ് കുമാറിനെതിരെയും ബാര്‍ കോഴക്കേസിന്റെ സമയത്ത് കെഎം മാണിക്കെതിരെയുമുള്ള നിലപാടുകള്‍ പിസിയെ പ്രതിപക്ഷ നേതാവെന്ന പേരില്‍ അറിയപ്പെടുന്നതിന് കാരണമായിരുന്നു. ചീഫ് വിപ്പായി നിയമിതനായ ശേഷം യുഡിഎഫ് സര്‍ക്കാരിനെതിരെയുള്ള അദ്ദേഹത്തിന്റെ നിലപാടുകള്‍ വലിയ തോതില്‍ ജനപിന്തുണ നേടിയിരുന്നു.
2016ല്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായിട്ടാണ് പിസി ജോര്‍ജ് പൂഞ്ഞാറില്‍ മത്സരിച്ചത്. പക്ഷേ അദ്ദേഹം തോല്‍ക്കുമെന്നായിരുന്നു പ്രവചനം. എന്നാല്‍ എല്ലാ പ്രതീക്ഷകളെയും തെറ്റിച്ച് പിസി വമ്പന്‍ ജയം തന്നെ മണ്ഡലത്തില്‍ നേടി. അടുത്തിടെ ബിഷപ്പ് പീഡിപ്പിച്ച കന്യാസ്ത്രീ അഭിസാരികയാണെന്ന പിസിയുടെ പ്രസ്താവന അദ്ദേഹത്തെ ദേശീയ തലത്തില്‍ വരെ കുപ്രസിദ്ധനാക്കി. ചാനല്‍ ചര്‍ച്ചകളില്‍ പരസ്പരമുള്ള തെറിവിളികളും മാന്യതയില്ലാത്ത രാഷ്ട്രീയക്കാരനെന്ന വിളിപ്പേര് അദ്ദേഹത്തിന് സമ്മാനിച്ചതാണ്. ശബരിമല സമരത്തില്‍ ബിജെപിയെ പിന്തുണയ്ക്കുകയും പിന്നീട് നിലപാട് മാറ്റുകയും ചെയ്തിരുന്നു അദ്ദേഹം. യുഡിഎഫിലേക്ക് തിരിച്ചുവരവിന് അടുത്തിടെ ശ്രമിച്ചെങ്കിലും ഇതുവരെ ഫലം കണ്ടിട്ടില്ല.