ജീവിക്കുന്ന ഗാന്ധി!!! സോണിയ ഗാന്ധിയുടെ വിശ്വസ്തന്‍, ആദര്‍ശത്തിന്റെ പ്രതിരൂപം... എകെ ആന്റണി
Recommended Video
ജീവിക്കുന്ന ഗാന്ധി എന്ന് ഒരിക്കല്‍ പ്രണബ് മുഖര്‍ജി വിശേഷിപ്പിച്ച ഒരു കോണ്‍ഗ്രസ് നേതാവുണ്ടായിരുന്നു. പ്രണബ് അന്ന് രാഷ്ട്രപതിയും, ആ കോണ്‍ഗ്രസ് നേതാവ് ഇന്ത്യയുടെ പ്രതിരോധ മന്ത്രിയും ആയിരുന്നു.
അറയ്ക്കല്‍പറമ്പില്‍ കുര്യന്‍ ആന്റണി എന്ന എകെ ആന്റണിയെ ആയിരുന്നു അന്ന് പ്രണബ് മുഖര്‍ജി ജീവിക്കുന്ന ഗാന്ധി എന്ന് വിശേഷിപ്പിച്ചത്. അതും, എകെ ആന്റണിയുമായി ഒരു ബന്ധവും ഇല്ലാത്ത ഒരു ടിവി പരിപാടിയില്‍...
പുത്രവാൽസല്യത്താൽ ആൻറണിയും അന്ധനായി; തലമുറമാറ്റം പ്രസംഗത്തിൽ മാത്രം പോര, വിമർശനവുമായി കെഎസ്‌യു
അങ്ങനെയാണ് എകെ ആന്റണി... സഹപ്രവര്‍ത്തകരുടെ മാത്രമല്ല, എതിരാളികളുടെ പോലും ആദരം ഏറ്റുവാങ്ങുന്ന രാഷ്ട്രീയ നേതാവ്. അഴിമതിയുടെ കറപുരളാത്ത അപൂര്‍വ്വം രാഷ്ട്രീയ നേതാക്കളില്‍ ഒരാളാണ് അദ്ദേഹം. അത് തന്നെയാണ് അദ്ദേഹത്തെ ഇന്ത്യയുടെ പ്രതിരോധമന്ത്രി പദവി വരെ എത്തിച്ചതും.
ചേര്‍ത്തലക്കാരനായ എകെ ആന്റണി കെഎസ് യുവിലൂടെ ആണ് രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങുന്നത്. എംഎ ജോണ്‍ ആയിരുന്നു മാര്‍ഗ്ഗദര്‍ശി. പിന്നീട് കെഎസ് യുവിന്റേയും യൂത്ത് കോണ്‍ഗ്രസ്സിന്റേയും സംസ്ഥാന അധ്യക്ഷനായി.
കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ മാറ്റിനിര്‍ത്തപ്പെടാത്തത്ര പ്രാധാന്യം ഉള്ള ആളാണ് ആന്റണി. ചെറിയ പ്രായത്തില്‍ തന്നെ അദ്ദേഹം കെഎസ് യു സംസ്ഥാന അധ്യക്ഷനായി. കേരളത്തിലെ ഏറ്റവും പ്രായംകുറഞ്ഞ കെപിസിസി അധ്യക്ഷനും അദ്ദേഹം തന്നെ ആയിരുന്നു. 32-ാം വയസ്സിലായിരുന്നു അദ്ദേഹം കെപിസിസി അധ്യക്ഷനാകുന്നത്. കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രി എന്ന റെക്കോര്‍ഡും എകെ ആന്റണിക്ക് മാത്രം സ്വന്തം. 1977 ല്‍ ആദ്യമായി മുഖ്യമന്ത്രി പദവിയില്‍ എത്തുമ്പോള്‍ ആന്റണിയുടെ പ്രായം വെറും 37 വയസ്സായിരുന്നു.
കെ കരുണാകരന്റെ പ്രതാപകാലത്തായിരുന്നു എകെ ആന്റണിയും സജീവ രാഷ്ട്രീയത്തില്‍ എത്തുന്നത്. കേരള രാഷ്ട്രീയത്തില്‍ കരുണാകരനൊത്ത എതിരാളി ആയി അദ്ദേഹം കോണ്‍ഗ്രസ്സില്‍ വളര്‍ന്നു. ഇന്ദിരാഗാന്ധിയ്ക്ക് മുന്നില്‍ പോലും നിലപാടുകള്‍ വെട്ടിത്തുറന്ന് പറയാനുള്ള ആര്‍ജ്ജവം കാണിച്ച നേതാവായിരുന്നു ആന്റണി. ഇത് ഒടുക്കം കോണ്‍ഗ്രസ്സ് വിട്ട് പുറത്ത് പോരുന്നതിലേക്ക് പോലും എത്തി. 1980 മുതല്‍ 82 വരെ എല്‍ഡിഎഫിന്റെ ഭാഗമായി പോലും ആന്റണി പ്രവര്‍ത്തിച്ചിട്ടുണ്ട്.
പക്ഷേ, ആ ബന്ധം അധികകാലം നീണ്ടുനിന്നില്ല. അദ്ദേഹം തിരിച്ച് കോണ്‍ഗ്രസ്സിലേക്കെത്തി. മൂന്ന് തവണ കേരള മുഖ്യമന്ത്രിയും ഒരു തവണ കേരള നിയമസഭയിലെ പ്രതിപക്ഷ നേതാവും ആയിട്ടുണ്ട് അദ്ദേഹം.
ആദര്‍ശ ധീരനായ നേതാവ് എന്നാണ് എന്നും എകെ ആന്റണി വിശേഷിപ്പിക്കപ്പെട്ടിട്ടുളളത്. നരസിംഹറാവു മന്ത്രിസഭയില്‍ സിവില്‍ സപ്ലൈസ് മന്ത്രിയായിരുന്നു അദ്ദേഹം. 1994 ല്‍ വകുപ്പിനെതിരെ അഴിമതി ആരോപണം ഉയര്‍ന്നപ്പോള്‍ മറ്റൊന്നും ആലോചിക്കാതെ മന്ത്രിസ്ഥാനം രാജിവച്ച് കേരളത്തിലേക്ക് മടങ്ങിയ ആന്റണി ഏവരേയും ഞെട്ടിച്ചു.
മറ്റൊരു റെക്കോര്‍ഡ് കൂടി ആന്റണിയുടെ പേരിലുണ്ട്. യുപിഎ സര്‍ക്കാരില്‍ പ്രതിരോധ മന്ത്രിയായിരുന്നു അദ്ദേഹം. നട് വര്‍ സിങിനെ പുറത്താക്കിയതിന് പിറകെ ആയിരുന്നു 2005 ല്‍ മന്‍മോഹന്‍ സര്‍ക്കാരില്‍ ആന്റണി പ്രതിരോധ മന്ത്രിയാകുന്നത്. രണ്ടാം യുപിഎ സര്‍ക്കാരിലും ആന്റണി തന്നെയാണ് പ്രതിരോധവകുപ്പ് കാത്തത്. തുടര്‍ച്ചയായി എട്ട് വര്‍ഷം പ്രതിരോധമന്ത്രി പദവിയില്‍ ഇരുന്ന ഒരേയൊരു രാഷ്ട്രീയ നേതാവാണ് എകെ ആന്റണി.
ഇന്ദിര യുഗത്തിന് ശേഷം കോണ്‍ഗ്രസ്സില്‍ സോണിയ യുഗം ആരംഭിച്ചപ്പോള്‍ എകെ ആന്റണിയുടെ പ്രാധാന്യവും ഉയര്‍ന്നു. സോണിയയുടെ ഏറ്റവും വിശ്വസ്തനായ നേതാക്കളില്‍ ഒരാളാണ് എകെ ആന്റണി. രാഹുല്‍ ഗാന്ധിയുടെ രാഷട്രീയ ഗുരുവെന്നും എകെ ആന്റണിയെ പലരും വിശേഷിപ്പിക്കുന്നുണ്ട്. കേരള രാഷ്ട്രീയത്തിൽ ഇപ്പോഴും പഴയ കരുണാകര വിഭാഗവും ആന്റണി വിഭാഗവും ഐ,എ വിഭാഗങ്ങൾ എന്ന പേരിലാണ് അറിയപ്പെടുന്നത്. കരുണാകരൻ അന്തരിക്കുകയും ആന്റണി ഗ്രൂപ്പ് രാഷ്ട്രീയത്തിന് അതീതനായി മാറുകയും ചെയ്തെങ്കിലും ഗ്രൂപ്പിന്റെ കാര്യത്തിൽ മാത്രം ഒരു മാറ്റവും ഉണ്ടായില്ല. കൂടെ നിന്നവർ തന്നെ പാലം വലിക്കുന്ന ദുരവസ്ഥ കെ കരുണാകരനെ പോലെ തന്നെ നേരിട്ട വ്യക്തിയായിരുന്നു എകെ ആന്റണിയും.
കേരള ചരിത്രത്തില്‍ മറ്റൊന്ന് കൂടി എകെ ആന്റണിയുടെ പേരില്‍ രേഖപ്പെടുത്തപ്പെടും. സംസ്ഥാനത്ത് സമ്പൂര്‍ണ ചാരായ നിരോധനം കൊണ്ടുവരുന്നത് എകെ ആന്റണിയുടെ കാലത്തായിരുന്നു. 1996 ഏപ്രില്‍ 1 ന് ആയിരുന്നു കേരളത്തില്‍ ചാരായനിരോധനം നിലവില്‍ വന്നത്.
കേരള രാഷ്ട്രീയത്തിലെ അറിയപ്പെടുന്ന യുക്തിവാദികളില്‍ ഒരാള്‍ കൂടിയാണ് എകെ ആന്റണി. നിലവില്‍ എഐസിസിസി പ്രവര്‍ത്തക സമിതി അംഗവും അച്ചടക്കസമിതി അധ്യക്ഷനും ആണ് അദ്ദേഹം. കേരളത്തില്‍ നിന്നുള്ള രാജ്യസഭാംഗവും ആണ്. കോണ്‍ഗ്രസ്സിലെ മക്കള്‍ രാഷ്ട്രീയത്തിനെതിരെ ഏറ്റവും അധികം ശബ്ദമുയര്‍ത്തിയ നേതാവ് എന്ന നിലയിലും ആന്റണി ശ്രദ്ധേയനാണ്. സഞ്ജയ് ഗാന്ധിയുടെ രാഷ്ട്രീയ ഇടപെടലുകള്‍ക്കെതിരെ 1976 ലെ എഐസിസി സമ്മേളനത്തില്‍ പോലും അദ്ദേഹം രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു.
എന്നാല്‍, ഇപ്പോള്‍ ആന്റണിയുടെ മകന്‍ അനില്‍ ആന്റണിയും രാഷ്ട്രീയത്തിലേക്കിറങ്ങിയിരിക്കുകയാണ്. കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ കൺവീനർ ആയാണ് അനിലിനെ നിയോഗിച്ചിട്ടുള്ളത്. ഇത് ആന്റണിയ്‌ക്കെതിരെ ചില വിമര്‍ശനങ്ങള്‍ക്കും വഴിവച്ചിട്ടുണ്ട്.