ഓർമകളിൽ ലിനി എന്ന മാലാഖ... നിപ്പ വൈറസ് ബാധയേറ്റ് മരിച്ച നഴ്സ് ലിനിയുടെ മരണത്തിന് ഇന്ന് 1 വയസ്സ്!!
കോഴിക്കോട്: ആതുരസേവനത്തില്‍ മാതൃകയായ ആ മാലാഖയുടെ ഓര്‍മകള്‍ക്ക് ഇന്ന് ഒരു വയസ്. നിപ്പ വൈറസ് ബാധിച്ചവരെ ശുശ്രൂഷിക്കുന്നതിനിടെ അതേ രോഗം ബാധിച്ച് പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്‌സ് ലിനി പുതുശേരി മരിച്ചത് കഴിഞ്ഞവര്‍ഷം മേയ് 21നാണ്. ലിനിയുടെ ജ്വലിക്കുന്ന ഓര്‍മകള്‍ക്കു മുന്നില്‍ പ്രണാമമര്‍പ്പിക്കുകയാണ് നാടും നാട്ടുകാരും.
വിവിധയിടങ്ങളില്‍ ചെറുതും വലുതുമായ അനുസ്മരണ പരിപാടികള്‍ ഒരാഴ്ചയായി നടന്നുവരുന്നു. പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ സഹപ്രവര്‍ത്തകര്‍ ഇന്ന് വൈകുന്നേരം ഒത്തുചേരും. ചിത്രകാരന്‍ ജോഷി പേരാമ്പ്ര തയ്യാറാക്കിയ ലിനിയുടെ കൂറ്റന്‍ ഛായാചിത്രം ആശുപത്രിയില്‍ സ്ഥാപിക്കും. ലിനിയെക്കുറിച്ചുള്ള സ്മരണിക അവരുടെ ഭര്‍ത്താവ് സജീഷും മക്കളും ചേര്‍ന്ന് ഏറ്റുവാങ്ങും.
അനുസ്മരണവുമായി നാട്
കേരള ഗവ. നഴ്‌സസ് അസോസിയേഷന്റെ ആഭിമുഖ്യത്തിലും അനുസ്മരണ പരിപാടി സംഘടിപ്പിച്ചിട്ടുണ്ട്. മെഡിക്കല്‍ കോളജ് കാമ്പസില്‍ നടക്കുന്ന പരിപാടി പി.കെ. ശ്രീമതി എംപി ഉദ്ഘാടനം ചെയ്യും. നടി പാര്‍വതി തിരുവോത്ത് പങ്കെടുക്കും. കേരള നഴ്‌സസ് യൂണിയന്‍ ജില്ലാ കമ്മിറ്റിയും ബേബി മെമ്മോറിയല്‍ നഴ്‌സിംഗ് കോളജും സംയുക്തമായും അനുസ്മരണ പരിപാടി സംഘടിപ്പിച്ചിട്ടുണ്ട്.
ലിനിയുടെ ഓർമയ്ക്കായി.
ലിനിയുടെ ജന്മനാടായ ചെമ്പനോട കുറത്തിപ്പാറയില്‍ കഴിഞ്ഞദിവസം അനുസ്മരണവും മെഡിക്കല്‍ ക്യാമ്പും നടന്നു. ലിനിയുടെ സ്മരണയ്ക്കായി അങ്കണവാടി നിര്‍മിക്കാനൊരുങ്ങുകയാണ് കുറത്തിപ്പാറക്കാര്‍. നാട്ടുകാരായ പ്രവാസികളുള്‍പ്പെട്ട ലിനി- ദൈവത്തിന്റെ മാലാഖ എന്ന വാട്‌സ് ആപ്പ് കൂട്ടായ്മയാണ് ഇതിനു നേതൃത്വം നല്‍കുന്നത്. ലിനിയുടെ സഹപാഠികളും ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ ഈ കൂട്ടായ്മയില്‍ അംഗമാണ്. വര്‍ഷങ്ങളായി വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന അങ്കണവാടിക്ക് സ്വന്തം കെട്ടിടമൊരുക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിനായി സ്ഥലം വാങ്ങിക്കഴിഞ്ഞു. ഏയ്ഞ്ചല്‍ ലിനി മെമ്മോറിയല്‍ അങ്കണവാടി എന്നാകും പേര്.
നിപ്പ വന്ന വഴി
കോഴിക്കോട് ജില്ലയിലെ ചങ്ങരോത്ത് ഗ്രാമത്തില്‍ സൂപ്പിക്കട എന്ന ഉള്‍പ്രദേശത്തുള്ള ഒരു കുടുംബത്തിലെ അംഗങ്ങളേയാണ് നിപ വൈറസ് ആദ്യം ബാധിച്ചത്. വൈറസ് ബാധയേറ്റ നാലുപേരും മരണത്തിന് കീഴടങ്ങി രണ്ടാമത്തെ മരണത്തിന് ശേഷമാണ് രോഗബാധ നിപ കാരണമാണെന്ന് കണ്ടെത്തുന്നത്. കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ നിന്ന് മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിന് അയച്ച സാമ്പിളുകള്‍ പരിശോധിച്ചപ്പോഴാണ് നിപയുടെ സാന്നിധ്യം അറിഞ്ഞത്. 2018 മേയ് 19ന് തന്നെ നിപ വൈറസിന്റെ സാന്നിധ്യത്തെക്കുറിച്ച് ധാരണയായിരുന്നു. എന്നാല്‍ പൂനെ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിലെ പരിശോധന കൂടി സ്ഥിരീകരിച്ചിട്ട് മാത്രമേ ഇക്കാര്യം പ്രഖ്യാപിക്കാന്‍ കഴിയുമായിരുന്നുള്ളൂ. മേയ് 20ാം തീയതി പൂനയില്‍ നിന്നുള്ള റിസള്‍ട്ടും വന്നു. നിപയുടെ സാന്നിധ്യം സ്ഥിരീകരിച്ചുകൊണ്ടായിരുന്നു അത്.
രോഗബാധ, മരണം
19ാം തീയതി മുതല്‍ തന്നെ ആരോഗ്യ വകുപ്പിലേയും മൃഗസംരക്ഷണ വകുപ്പ് അടക്കമുള്ള വ്യത്യസ്ഥ വകുപ്പുകളിലേയും മന്ത്രി ടി.പി. രാമകൃഷ്ണന്‍, മറ്റ് ജനപ്രതിനിധികള്‍ അടക്കമുള്ളവരുടെ സഹകരണത്തോടെ പഴുതടച്ച പ്രചാരണ പ്രവര്‍ത്തനങ്ങളാണ് സ്വീകരിച്ചത്. ഇതിന്റെ ഭാഗമായി ആദ്യത്തെ ഘട്ടത്തില്‍ വൈറസ് ബാധിതരായ 18 പേര്‍ക്ക് പുറമേ കൂടുതല്‍ പേരിലേക്ക് രോഗപ്പകര്‍ച്ച ഉണ്ടാകുന്നത് തടയാന്‍ കഴിഞ്ഞു. മരണ നിരക്ക് വളരെ കൂടിയ വൈറസ് ആയതിനാല്‍ രോഗം പിടിപെട്ട 18 പേരില്‍ 16 പേരും മരണത്തിന് കീഴടങ്ങി. നഴ്‌സിംഗ് വിദ്യാര്‍ഥിനി അജന്യ, ഉബീഷ് എന്നിവര്‍ മരണത്തിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെട്ടത് വലിയ ആശ്വാസമായി. ഇതിനിടയിലാണ് ലിനി രോഗബാധമൂലം മരണപ്പെട്ടത്.
തലകുനിക്കാതെ ലിനി
വളരെ ധീരമായ സമീപനമാണ് മരണത്തിന് മുമ്പിലും ലിനി സ്വീകരിച്ചത്. മരിക്കുന്നതിന് തൊട്ടുമുമ്പ് താന്‍ ജീവനെപ്പോലെ സ്‌നേഹിക്കുന്ന ഭര്‍ത്താവ് സജീഷിനേയും കുഞ്ഞുമക്കളേയും ഒരുനോക്ക് കാണാന്‍ പോലുമാകാത്ത അവസ്ഥയിലും ധൈര്യം കൈവിടാതെ, കുഞ്ഞുമക്കളെ നന്നായി നോക്കണമെന്നും ഇനി തമ്മില്‍ കാണാന്‍ കഴിയില്ലെന്നും സൂചിപ്പിച്ചുകൊണ്ട് ലിനി എഴുതിയ വാചകങ്ങള്‍ ഓരോ മലയാളിയുടേയും മനസില്‍ നൊമ്പരമുണര്‍ത്തുന്ന ഓര്‍മ്മകളായി നില്‍ക്കുകയാണ്. ആരോഗ്യ മേഖലയിലെ മുഴുവന്‍ ആളുകള്‍ക്കും ലിനി ഒരു മാതൃകയും ആവേശവുമാണ്.