കേരളത്തിലെ അധികാര രാഷ്ട്രീയത്തില്‍ വനിതകള്‍ക്കിടമില്ല; സ്ത്രീകളെ ഭയക്കുന്നതാര് ?
ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ രാഷ്ട്രീയത്തില്‍ വനിതകള്‍ക്ക് വലിയ പ്രാതിനിധ്യമുണ്ട്. സംവരണമൊക്കെ വരുന്നതിന് മുന്നെയും കേരളത്തിലെ മിക്ക രാഷ്ട്രീയ പാര്‍ട്ടികളിലും സ്ത്രീകള്‍ക്ക് ഇടം നല്‍കിയിരുന്നു. എന്നാല്‍ അധികാര രാഷ്ട്രീയത്തിലും തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലും സ്ത്രീകള്‍ക്ക് വേണ്ടത്ര പ്രാതിനിധ്യം ലഭിക്കുന്നുണോ എന്ന ചോദ്യത്തിന് ഇല്ല എന്ന് തന്നെയാണ് എന്നാണ് ഉത്തരം.
1957 മുതല്‍ കേരള രാഷ്ട്രീയത്തില്‍ സ്ത്രീകളുടെ പങ്കാളിത്തം പരിശോധിച്ചാല്‍ നേരിയ വര്‍ദ്ധനയുണ്ടായിട്ടുണ്ട്. എന്നാല്‍ പേരിന് കുറച്ച് സ്ത്രീകള്‍ മത്സരിച്ചിട്ടുണ്ടെങ്കിലും ജയിച്ചവര്‍ വിരലിലെണ്ണാവുന്നവര്‍ മാത്രം. 1957ല്‍ 9 സ്ത്രീകള്‍ മത്സരിച്ചപ്പോള്‍ വിജയിച്ചത് 6 പേര്‍ മാത്രമായിരുന്നു. 1960ല്‍ 13 വനിതകള്‍ മത്സരിച്ചപ്പോള്‍ 7 പേര്‍ ആണ് ജയിച്ചത്.
1965ല്‍ 10 പേര്‍ മത്സരിച്ചതില്‍ 2 പേര്‍ വിജയിച്ചു. പക്ഷേ ആര്‍ക്കും ഭൂരിപക്ഷം ഇല്ലാതിരുന്നതിനാല്‍ അന്ന് നിയമസഭ കൂടിച്ചേരാന്‍ കഴിഞ്ഞില്ല. എന്നാല്‍ 1967ല്‍ 7 പേര്‍ മത്സരിച്ചതില്‍ കെആര്‍ ഗൗരിയമ്മ മാത്രമാണ് വിജയം കണ്ടത്. 2011 ആയപ്പോള്‍ 83 സ്ത്രീകള്‍ മത്സരിച്ചതില്‍ വെറും 7 പേര്‍ മാത്രമാണ് ജയിച്ചത്.
കേരം തിങ്ങും കേരള നാട്ടില്‍ കെ ആര്‍ ഗൗരി നയിച്ചീടും എന്ന് മുദ്രാവാക്യമുയര്‍ന്നെങ്കിലും പിന്നീട് ഗൗരിയമ്മയുടെ രാഷ്ട്രീയ ജീവിതം എങ്ങനെയായിത്തീര്‍ന്നു എന്നത് ചരിത്രം. കേരളത്തിലെ വനിതകള്‍ വിദ്യാസമ്പന്നരാണ്. അതുകൊണ്ട് തന്നെ പുരുഷാധിപത്യസമൂഹത്തില്‍ രാഷ്ട്രീയത്തിലും മറ്റിടങ്ങളിലും നേരിടേണ്ടിവരുന്ന അടിച്ചമര്‍ത്തലുകള്‍ ചര്‍ച്ചയാകുന്നു.
ആറു പതിറ്റാണ്ടായിട്ടും കേരള രാഷ്ട്രീയത്തില്‍ സ്ത്രീകള്‍ അവഗണനയുടെ പാതയില്‍തന്നെയാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് കേരളത്തിലെ സ്ത്രീകള്‍ക്ക് ഭരണത്തിന് അവസരം ലഭിച്ചത് 1995ലെ തെരഞ്ഞെടുപ്പിലാണ്. എന്നാല്‍ ഇന്ന് കേരള നിയമസഭയില്‍ ഉള്ളത് വിരലിലെണ്ണാവുന്ന വനിതാ പ്രതിനിധികള്‍ മാത്രമാണ്. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളില്‍ ജനപ്രതിനിധികള്‍ എന്ന നിലയില്‍ മികവ് തെളിയിക്കുന്നവര്‍ കേരളത്തിലുണ്ട്. എന്നാല്‍ ഇന്നും അധികാര സ്ഥാനത്തേക്ക് എത്തിപ്പെടാന്‍ സ്ത്രീക്ക് കഴിയുന്നില്ല.
1996ലെ നിയമസഭയില്‍ 10.23 ശതമാനം വനിതാ പ്രാതിനിധ്യമാണുണ്ടായിരുന്നത്. എന്നാല്‍ 2016ല്‍ ഇത് 6.06 ശതമാനമായി കുറഞ്ഞു. വനിതാ സ്ഥാനാര്‍ത്ഥികളുടെ എണ്ണം ഇരട്ടിച്ചെങ്കിലും വിജയിക്കാനായില്ല. 2011ലെ തിരഞ്ഞെടുപ്പില്‍ 83 വനിതാ സ്ഥാനാര്‍ത്ഥികളാണുണ്ടായിരുന്നത്. 2016ല്‍ അത് 105 ആയി ഉയര്‍ന്നു. ഇടത് പക്ഷം അധികാരത്തില്‍ വന്ന 2016ല്‍ എട്ട് വനിതാ അംഗങ്ങളാണ് നിയമസഭയിലുള്ളത്.
രണ്ട് വനിതകളെ മന്ത്രിമാരാക്കി എല്‍ഡിഎഫ് മാതൃകയായെങ്കിലും തിരഞ്ഞെടുപ്പില്‍ മത്സരിച്ച ബാക്കി വനിതകളുടെ പരാജയം ചര്‍ച്ചയായില്ല. തിരഞ്ഞെടുപ്പിലെ വനിതാ വോട്ടര്‍മാരുടെ എണ്ണം പുരുഷന്‍മാരേക്കാള്‍ കൂടുതലാണ്. 2011ല്‍ 75 ശതമാനമായിരുന്നത് 2016ല്‍ 78 ശതമാനമായി ഉയര്‍ന്നു. എന്നല്‍ 2016ല്‍ പുരുഷ വോട്ടര്‍മാര്‍ 76 ശതമാനം മാത്രമാണ്.
വനിതകള്‍ നയിച്ച നിരവധി സമരങ്ങള്‍ കേരളത്തില്‍ വിജയിച്ചിട്ടുണ്ട്. പെമ്പിള ഒരുമ സമരവും, നില്‍പ്പ് സമരവുമെല്ലാം അത്തരത്തില്‍ കേരളത്തില്‍ അടയാളപ്പെടുത്തിയ സമരങ്ങളാണ്. നില്‍പ്പ് സമരം നയിച്ച ആദിവാസി നേതാവ് സികെ ജാനു കല്‍പ്പറ്റയില്‍ എന്‍ഡിഎ പിന്തുണയോടെ മത്സരിച്ചപ്പോള്‍ 14 ശതമാനം വോട്ടാണ് ലഭിച്ചത്.
മുന്‍മന്ത്രി പികെ ജയലക്ഷിമി 40 ശതമാനം വോട്ട് നേടിയെങ്കിലും പരാജയപ്പെട്ടു. രാഷ്ട്രീയപ്രവര്‍ത്തനത്തിലും സമരങ്ങളിലും മുന്നില്‍ നില്‍ക്കുന്ന സ്ത്രീകള്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ പരാജയപ്പെടുന്നതെന്ത് കൊണ്ടാണ്. സ്ത്രീകള്‍ ഭരിക്കേണ്ടെന്ന പുരുഷ മേധാവിത്വ ബോധത്തില്‍ നിന്ന് തന്നെയാണ് പരാജയങ്ങളുണ്ടാകുന്നതെന്ന് പഠനങ്ങള്‍ പറയുന്നു.
തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പേ സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിക്കുന്നവരാണ് മുസ്ലീം ലീഗ്. എന്നാല്‍ മുസ്ലീം ലീഗിലാകട്ടെ പേരിനുപോലും ഒരൊറ്റ വനിതാ സ്ഥാനാര്‍ഥിയുണ്ടാവാറില്ല. മതത്തെ ഭയന്നിട്ടാണ് സ്ത്രീകളെ മത്സരിപ്പിക്കാത്തതെന്നാണ് വിശദീകരണം. അതായത് മുസ്ലീം സ്ത്രീകള്‍ മത്സരിച്ചാല്‍ വിജയിക്കില്ലയെന്ന ധാരണ ഈ പാര്‍ട്ടിക്കുള്ളിലുണ്ട്. പൂച്ചയ്‌ക്കെന്താ പൊന്നുരുക്കുന്നിടത്ത് കാര്യം എന്നപോലെ സ്ത്രീകള്‍ക്കെന്താ തിരഞ്ഞെടുപ്പില്‍ കാര്യം എന്നാണ് പല വിപ്ലവ പാര്‍ട്ടിികളുടെയും ഉള്ളിന്റെ ഉള്ളിലുള്ളത്.