കനയ്യ കുമാർ, വിഷ്ണു... മലയാളികളല്ല, എത്ര മനോഹര മനുഷ്യർ; ചെറുതോണിക്ക് മുകളിലെ ആ ഓട്ടം, 50 പുതപ്പുകൾ
Recommended Video
ഇടുക്കി ജലസംഭരണി തുറന്ന് വിട്ടപ്പോളള് രൗദ്ര ഭാവത്തില്‍ ഒഴുകുന്ന പെരിയാറിനെ കാണാന്‍ ഓടിക്കൂടിയവര്‍ ആണ് മലയാളികള്‍. വെള്ളപ്പാച്ചിലിന്റെ ഫോട്ടോ എടുക്കാനും വെള്ളപ്പൊക്കത്തിനൊപ്പം സെല്‍ഫി എടുക്കാനും ഒരു ഉളുപ്പും ഇല്ലാതെ തടിച്ച് കൂടുന്നവര്‍.
അന്യ സംസ്ഥാന തൊഴിലാളികളോട് തൊട്ടുകൂടായ്മ കാണിക്കുന്നവരാണ് മലയാളികള്‍. അവരുടെ ജീവനും വിയര്‍പ്പിനും ഒരു വിലയും കല്പിക്കാത്തവര്. കുറ്റം ആരോപിച്ച് അവരെ തല്ലിക്കൊല്ലാന്‍ ഒരു മടിയും ഇല്ലാത്തവര്‍.
എന്നാല്‍, കഴിഞ്ഞ ദിവസം, മലയാളികളുടെ എല്ലാ ആത്മാഭിമാനത്തേയും ചോദ്യം ചെയ്യുകയായിരുന്നു രണ്ട് അന്യസംസ്ഥാനക്കാര്‍. മലയാളികളുടെ അഹംഭാവത്തിന് മുന്നില്‍ അവര്‍ അങ്ങനെ തന്നെ വിളിക്കപ്പെടും. രണ്ട് മനുഷ്യര്‍... നിലാവ് പോലെ നന്മയുള്ള രണ്ട് മനുഷ്യര്‍... കനയ്യ കുമാറും വിഷ്ണുവും.
ആര്‍ത്തലയ്ക്കുന്ന ചെറുതോണി
ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകള്‍ എല്ലാം തുറന്നപ്പോള്‍ ചെറുതോണി പാലം വെള്ളത്തിന് അടിയിലായി. പാലത്തിന്റെ കൈവരികളും തകര്‍ന്നു. ഉഗ്രരൂപിയായി, പുഴയുടെ തിട്ടയേയും അവിടയുണ്ടായിരുന്ന മരങ്ങളേയും എല്ലാം വലിച്ചെടുത്തുകൊണ്ടായിരുന്നു വെള്ളം ഒഴുകിയിരുന്നത്.
വയ്യാത്ത കുഞ്ഞ്
ഈ സമയത്താണ് ഒരു പിഞ്ചു കുഞ്ഞ് കടുത്ത പനിയുമായി പാലത്തിനിപ്പുറം പെട്ടത്. കുത്തിയൊലിക്കുന്ന വെള്ളം, പാലത്തിന് മുകളിലെത്തിയിരുന്നു അപ്പോള്‍. കുഞ്ഞിനെ ആശുപത്രിയില്‍ എത്തിക്കാന്‍ എന്തെങ്കിലും ചെയ്യണം എന്നായിരുന്നു ദുരന്ത നിവാരണ സേനയ്ക്ക് കിട്ടിയ വയര്‍ലെസ് സന്ദേശം.
കനയ്യ കുമാര്‍....
ദുരന്ത നിവാരണ സേനയിലെ അംഗമായ കനയ്യ കുമാര്‍ ആയിരുന്നു ആ ശ്രമകരമായ ദൗത്യം ഏറ്റെടുത്തത്. എന്തിനേയും വലിച്ചെടുത്ത് പായാന്‍ വെമ്പുന്ന വെള്ളം പാലത്തിന് മുകളിലൂടെ ഒഴുകിത്തുടങ്ങിയിട്ടും, കനയ്യ കുമാറിന് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല.(ചിത്രത്തിന് കടപ്പാട്: ന്യൂസ് 18)
ഹൃദയമടക്കിപ്പിടിച്ച നിമിഷങ്ങള്‍
പനിബാധിച്ച കുഞ്ഞിനേയും കൊണ്ട് കനയ്യ കുമാര്‍, ചെറുതോണി പാലത്തിന് മുകളിലൂടെ പാഞ്ഞുപോകുന്ന ദൃശ്യങ്ങള്‍ ന്യൂസ് 18 ആയിരുന്നു പുറത്ത് വിട്ടത്. ഹൃദയമടക്കിപ്പിപ്പിടിച്ചാണ് ലോകം ആ കാഴ്ച കണ്ടത്. അപ്പോഴും അതായിരുന്നു എന്ന് ആര്‍ക്കും അറിയില്ലായിരുന്നു. പിന്നീടാണ്, കനയ്യ കുമാര്‍ എന്ന മറുനാട്ടുകാരനാണ് ആ ധീരകൃത്യം ചെയ്തത് എന്നത് ലോകം തിരിച്ചറിഞ്ഞത്.
വിഷ്ണുവിനെ അറിയണം
കനയ്യ കുമാറിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ രാജ്യമെങ്ങും ചര്‍ച്ച ചെയ്യുകയാണ്. മനുഷ്യത്വത്തിന്റേയും ധീരതയുടേയും പ്രതീകമായി കനയ്യ കുമാര്‍ വാഴ്ത്തപ്പെടുന്നു. അതിനോടൊപ്പം അറിയേണ്ട മറ്റൊരാള്‍ കൂടിയുണ്ട്. അന്യദേശത്ത് നിന്ന് ജീവിക്കാന്‍ വേണ്ടി മാത്രം കേരളത്തിലെത്തിയ വിഷ്ണു എന്ന ചെറുപ്പക്കാരന്.
വെറും വിഷ്ണു അല്ല... 'മഹാ' വിഷ്ണു
കമ്പിളിപ്പുതപ്പുകള്‍ വില്ക്കാന് വേണ്ടി കേരളത്തിലെത്തിയതാണ് വിഷ്ണു. ദുരിതാശ്വാസ ക്യാമ്പിലെ അന്തേവാസികളുടെ ദുരിതം കണ്ടപ്പോള്‍, തന്റെ കൈയ്യില്‍ ഉണ്ടായിരുന്ന അമ്പത് പുതപ്പുകള്‍ അവര്‍ക്ക് നല്കി അവന് തിരിച്ചുനടക്കുകയായിരുന്നു. അവന് വെറും വിഷ്ണു അല്ല 'മഹാ' വിഷ്ണു എന്ന് തന്നെ വിളിക്കപ്പെടേണ്ടവന്‍ ആണ്.
മറുനാട്ടുകാരെങ്കിലും
മറുനാടന്‍ തൊഴിലാളികളോട് പുച്ഛവും അസഹിഷ്ണുതയും ആണ് മലയാളികള്‍ക്ക്. എന്നാല്‍ ഈ രണ്ട് മറുനാട്ടുകാര്‍ കാണിച്ച മനുഷ്യത്വം അവരോട് നാം തിരിച്ച് കാട്ടാറുണ്ടോ... ഓരോ മലയാളിയും ഒന്ന് ഇരുത്തിച്ചിന്തിക്കേണ്ട സമയം ആണിത്.