ഇടത് പാരമ്പര്യത്തിൽ നിന്ന് ന്യൂസിലാൻഡിലെ മന്ത്രി പദവിയിലേക്ക്... പ്രിയങ്ക എന്ന പറവൂർകാരിയുടെ ജിവിതം
കൊച്ചി: ചരിത്രം സൃഷ്ടിച്ചുകൊണ്ടാണ് പ്രിയങ്ക രാധാകൃഷ്ണന്‍ ന്യൂസിലാന്‍ഡില്‍ മന്ത്രിപദവിയില്‍ എത്തുന്നത്. 41 കാരിയായ പ്രിയങ്ക രാധാകൃഷ്ണന്‍ എറണാകുളം വടക്കന്‍ പറവൂര്‍ സ്വദേശിനിയാണ്.
ജസീന്തയുടെ മന്ത്രിസഭയിൽ മലയാളി വനിതയും; പ്രിയങ്ക ന്യൂസിലൻഡ് മന്ത്രിസഭയിൽ, ആദ്യ ഇന്ത്യക്കാരി
സോഷ്യലിസ്റ്റ്, ട്രേഡ് യൂണിയന്‍ പാരമ്പര്യമുള്ള ന്യൂസിലാന്‍ഡ് ലേബര്‍ പാര്‍ട്ടിയുടെ എംപിയാണ് പ്രിയങ്ക രാധാകൃഷ്ണന്‍. അതിനപ്പുറത്തേക്ക്, കേരളത്തില്‍ ഇടതുരാഷ്ട്രീയ പാരമ്പര്യത്തിന്റെ വേരുകളും ഉണ്ട് പ്രിയങ്ക രാധാകൃഷ്ണന്. ചരിത്രത്തിലാദ്യമായി ന്യൂസിലാന്‍ഡ് മന്ത്രിസഭയില്‍ അംഗമായ പ്രിയങ്കയെ കുറിച്ച്...
തനി മലയാളി
എറണാകുളം ജില്ലയിലെ വടക്കന്‍ പറവൂര്‍ മാടവനപ്പറമ്പ് രാമന്‍ രാധാകൃഷ്ണന്റേയും ഉഷയുടേയും മകളായി ചെന്നൈയില്‍ ആണ് പ്രിയങ്ക രാധാകൃഷ്ണന്റെ ജനനം. പിന്നീട് പഠിച്ചതും വളര്‍ന്നതും സിംഗപ്പൂരില്‍ ആയിരുന്നു. എങ്കിലും മലയാളി ബന്ധം അവര്‍ ഉപേക്ഷിച്ചിരുന്നില്ല.
ന്യൂസിലാന്‍ഡിലേക്ക്
സിംഗപ്പൂര്‍ ജീവിതത്തിന് ശേഷം എത്തിയത് ന്യൂസിലാന്‍ഡിലാണ്. വെല്ലിങ്ടണിലെ വിക്ടോറിയ സര്‍വ്വകലാശാലയില്‍ നിന്ന് ഡെവലപ്‌മെന്റല്‍ സ്റ്റഡീസില്‍ മാസ്‌റ്റേഴ്‌സ് ബിരുദം സ്വന്തമാക്കി. തുടര്‍ന്ന് ഓക്ക് ലാന്‍ഡിലെ ഇന്ത്യന്‍ സമൂഹത്തിനിടയില്‍ സോഷ്യല്‍ വര്‍ക്കര്‍ ആയും ജോലി ചെയ്തു.
സ്റ്റുഡന്റ് വിസയില്‍ എത്തി മന്ത്രിപദവിയിലേക്ക്
2004 ല്‍ ആയിരുന്നു പ്രിയങ്ക ന്യൂസിലാന്‍ഡില്‍ എത്തുന്നത്. ഉപരിപഠനത്തിനായി സ്റ്റുഡന്റ് വിസയില്‍ ആയിരുന്നു അത്. എന്നാല്‍ 2006 ആയപ്പോഴേക്കും അവര്‍ ലേബര്‍ പാര്‍ട്ടിയില്‍ അംഗത്വമെടുക്കുകയും പൊതുപ്രവര്‍ത്തനം തുടങ്ങുകയും ചെയ്തു. 2020 ൽ മന്ത്രിയും ആയി.
ഇടതുപാരമ്പര്യം
പ്രിയങ്കയുടെ ഇടതുപാരമ്പര്യം ലേബര്‍ പാര്‍ട്ടിയിലെ പ്രവര്‍ത്തനം മാത്രമല്ല. പിതാവ് മാരന്‍ രാധാകൃഷ്ണന്റെ മുത്തച്ഛന്‍ കേരള രൂപീകരണത്തില്‍ പ്രധാന പങ്കുവഹിച്ച ആളായിരുന്നു. ഇടതുരാഷ്ട്രീയത്തില്‍ തന്നെ ആയിരുന്നു അദ്ദേഹം ഉണ്ടായിരുന്നത് എന്ന് പ്രിയങ്ക തന്നെ വ്യക്തമാക്കിയിട്ടും ഉണ്ട്.
രാഷ്ട്രീയത്തില്‍
2014 ലെ ന്യൂസിലാന്‍ഡ് പൊതു തിരഞ്ഞെടുപ്പ് സമയത്ത് ലേബര്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ 23-ാം സ്ഥാനത്ത് എത്തിയിരുന്നു പ്രിയങ്ക. പുതുമഖങ്ങളെ സംബന്ധിച്ച് ആ റാങ്ക് ഏറ്റവും ഉയര്‍ന്നതായിരുന്നു. എന്നാല്‍ ആ തിരഞ്ഞെടുപ്പില്‍ ഭാഗ്യം പ്രിയങ്കക്കൊപ്പമായിരുന്നില്ല.
ആദ്യ മത്സരം
2017 ലെ പൊതു തിരഞ്ഞെടുപ്പില്‍ ആയിരുന്നു പ്രിയങ്ക രാധാകൃഷ്ണന്‍ ആദ്യമായി മത്സരിച്ചത്. അന്ന് ലേബര്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ 12-ാം സ്ഥാനത്തായിരുന്നു അവര്‍. മോംഗാക്കീക്കിയില്‍ നിന്ന് ജനവിധി തേടിയ പ്രിയങ്ക പരാജയപ്പെട്ടു. എങ്കിലും പാര്‍ട്ടി ലിസ്റ്റ് വഴി അവര്‍ എംപിയായി തിരഞ്ഞെടുക്കപ്പെട്ടു.
വീണ്ടും പരാജയം
2020 ലെ പൊതു തിരഞ്ഞെടുപ്പിലും മോംഗാക്കീക്കിയില്‍ നിന്ന് തന്നെയാണ് പ്രിയങ്ക ജനവിധി തേടിയത്. എന്നാല്‍ ഇത്തവണയും പരാജയപ്പെടാനായിരുന്നു പ്രിയങ്കയുടെ വിധി. പക്ഷേ, പാര്‍ട്ടി ഇത്തവണയും പാര്‍ട്ടി ലിസ്റ്റ് വഴി അവരെ എംപിയാക്കുകയായിരുന്നു.
ജസീന്തയുടെ സുഹൃത്ത്
ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡേണിന്റെ അടുത്ത സുഹൃത്തുകൂടിയാണ് പ്രിയങ്ക രാധാകൃഷ്ണന്‍. കഴിഞ്ഞ തവണ ജസീന്ത മലയാളികള്‍ക്ക് മലയാളത്തില്‍ ഓണാശംസ നേര്‍ന്നത് പ്രിയങ്കയുടെ ഫേസ്ബുക്ക് അക്കൗണ്ട് വഴിയായിരുന്നു. ഇപ്പോള്‍ ജസീന്തയുടെ മന്ത്രിസഭയില്‍ സാമൂഹിക വികസനം, യുവജനക്ഷേമം, സന്നദ്ധമേഖല എന്നീ വകുപ്പുകളുടെ മന്ത്രിമായി.
Recommended Video