തീ തുപ്പുന്ന 'ഡ്രാഗൺ പെണ്ണ്'... അമേരിക്കൻ എയർഫോഴ്സ് 369 കോടി നിക്ഷേപിക്കുന്ന പഴയ ചാരക്കണ്ണ്! അറിയാം
ന്യൂയോര്‍ക്ക്: തങ്ങളുടെ വ്യോമ നിരോധിത മേഖലയില്‍ അമേരിക്ക വന്ന് വിമാനം പറപ്പിച്ച് പോയാല്‍ ചൈന എന്ത് ചെയ്യും? അതിനുള്ള മറുപടിയായിരുന്നു ദക്ഷിണ ചൈന കടലിലേക്ക് തൊടുത്തുവിട്ട രണ്ട് ബാലിസ്റ്റിക് മിസൈലുകള്‍. വിമാന വാഹനിക്കപ്പലുകളുടെ കൊലയാളി എന്നാണ് ഈ മിസൈലുകളുടെ വിളിപ്പേര്.
എന്നാല്‍ ഇനി പറയാന്‍ പോകുന്നത് ആ കൊലയാളി മിസൈലുകളെ കുറിച്ചല്ല. ചൈനയുടെ 'നോ ഫ്ലൈ' മേഖലയില്‍ കയറിപ്പറന്ന അമേരിക്കന്‍ ചാര വിമാനത്തെ കുറിച്ചാണ്. യു-2 ചാരവിമാനം. ഇതിനും ഉണ്ടൊരു വിളിപ്പേര്... കേട്ടാല്‍ അല്പം അമ്പരക്കുന്ന ഒരു ചരിത്രവും. ആ കഥകള്‍ അറിയാം...
65 വര്‍ഷം പഴക്കം
യു-2 എന്ന് വിളിക്കുന്ന ലോക്കീഡ് യു-2 വിന് 65 വര്‍ഷത്തെ പഴക്കമുണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം. 1955 ല്‍ ആയിരുന്നു ഈ ചാര വിമാനത്തിന്റെ ആദ്യ പറക്കല്‍. പിന്നീടിങ്ങോട്ട് അമേരിക്കയുടെ സുപ്രധാന ചാരവിമാനമായി യു-2 തുടരുകയാണ് എന്നത് ചരിത്രം.
ഡ്രാഗണ്‍ ലേഡി
തലക്കെട്ടില്‍ പറയുന്ന ഡ്രാഗണ്‍ പെണ്ണ് എന്നത് തമാശ പറഞ്ഞതല്ല. തീ തുപ്പില്ലെങ്കിലും അങ്ങനെ ഒരു പേരുണ്ട് യു-2 വിന്- ഡ്രാഗണ്‍ ലേഡി! ചാരസംഘടനയായ സിഐഎ ഉപയോഗിച്ചിരുന്ന കാലത്താണ് ലോക്കീഡ് യു-2 വിന് ഡ്രാഗണ്‍ ലേഡി എന്ന വിളിപ്പേര് കിട്ടുന്നത്.
അഗ്രഗണ്യന്‍
ചാരപ്രവര്‍ത്തനത്തില്‍ ഈ വിമാനത്തെ വെല്ലാന്‍ അധികമാരും ഇപ്പോഴും ഇല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എഴുപതിനായിരം അടി ഉയരത്തില്‍ വരെ പറന്ന് വിവരങ്ങള്‍ ചോര്‍ത്താന്‍ ഈ വിമാനത്തിന് സാധിക്കും. അത് തന്നെയാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകതയും.
ചെലവും കുറവ്
മറ്റ് പല പുതുതലമുറ ചാരവിമാനങ്ങളേക്കാളും നിര്‍മാണച്ചെലവും കുറവാണ് ഈ ഡ്രാഗണ്‍ ലേഡിയ്ക്ക് എന്ന പ്രത്യേകതയും ഉണ്ട്. ഇതിന്റെ രൂപകല്പനയും ഉത്പാദനച്ചെലവ് കുറവും എല്ലാം കുടി അമേരിക്കയുടെ അഡ്വാന്‍സ് ബാറ്റില്‍ മാനേജ്മെന്റ് സിസ്റ്റത്തിലെ ഒരു പ്രധാന കണ്ണിയായി യു-2 വിനെ മാറ്റിയിട്ടുണ്ട്.
റഷ്യയില്‍ നിന്ന് കിട്ടിയ അടി
സോവിയറ്റ് യൂണിയന്റെ സര്‍ഫസ് ടു എയര്‍ മിസൈലുകളെ പോലും ഭയക്കേണ്ടതില്ല എന്നതായിരുന്നു യു-2 വിന്റെ തുടക്കത്തിലെ അവകാശവാദം. എന്നാല്‍ 1960 ല്‍ റഷ്യയിലെ യെക്കറ്റേറിന്ബെര്ഗിന് മുകളില്‍ നിരീക്ഷണപ്പറക്കലില്‍ ആയിരുന്ന ഒരു യു-2 വിമാനം മിസൈല്‍ തൊടുത്തുവീഴ്ത്തി. സിഐഎ പൈലറ്റ് ഫ്രാന്‍സിസ് ഗാരി പവേഴ്സ് ആയിരുന്നു അന്ന് വിമാനം പറത്തിയിരുന്നത്.
ഇതോടെ യു-2 വിനെ പിന്‍വലിക്കാനൊന്നും അമേരിക്ക തയ്യാറായില്ല. അതേ വര്‍ഷം തന്നെ ക്യൂബയ്ക്ക് മുകളിലൂടെ യു-2 വീണ്ടും ചാരപ്പണിക്കായി പറന്നു.
പ്രശ്നക്കാരനാണ്
പറന്നു കഴിഞ്ഞാല്‍ വലിയ ഗുണമാണ് യു-2 ചാര വിമാനങ്ങള്‍ കൊണ്ട്. എന്നാല്‍ 63 അടി നീളമുള്ള ഈ ഒറ്റ എന്ജിന് വിമാനത്തിന്റെ രണ്ട് ചിറകുകള് ചേര്‍ത്തുവച്ചാല്‍ 105 അടി നീളം വരും. വിമാനം ലാന്‍ഡ് ചെയ്യാനും വലിയ കഷ്ടപ്പാടാണ്. മറ്റൊരു പൈലറ്റ് കാറില്‍ റണ്‍വേയിലൂടെ പിന്തുടരണം. കൂടുതല്‍ സാങ്കേതിക വിദഗ്ധരുടെ സഹായവും വേണം.
മാറ്റങ്ങള്‍ പലത്
1955 ല്‍ ഇറക്കിയ അതേ വിമാനമല്ല ഇപ്പോഴും ഉപയോഗിക്കുന്നത്. സാങ്കേതിക വിദ്യ മാത്രമേ പഴയതുള്ളു. പുതിയ ഒപ്റ്റിക്കല്‍, തെര്‍മല്‍ ക്യാമറകളും റഡാര്‍ സംവിധാനവും എയര്‍ സാംപിളിങ് യന്ത്രങ്ങളും എല്ലാം ഇപ്പോഴത്തെ യു-2 വിമാനങ്ങളില്‍ സജ്ജമാക്കിയിട്ടുണ്ട്.
കൈവിടില്ല വ്യോമസേന
എന്തായാലും അമേരിക്കന്‍ എയര്‍ ഫോഴ്സ് യു-2 വിനെ അടുത്തകാലത്തൊന്നും കൈവിടില്ല. പുത്തന്‍ പദ്ധതികള്‍ക്കായി 50 മില്യണ്‍ ഡോളര്‍ ആണ് അവര്‍ മാറ്റി വച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. യു-2 വിനെ ഒരു ഹൈ ആള്‍ട്ടിട്ട്യൂഡ് ഹബ് ആക്കി മാറ്റാനാണ് പദ്ധതി. ഇതിന് വേണ്ടി പുതിയൊരു വിമാനം വികസിപ്പിച്ചെടുക്കുന്നതിനേക്കാള് എളുപ്പമാകും യു-2 പരിഷ്കരിക്കുന്നത് എന്നാണ് വിലയിരുത്തല്‍.
'കൊലയാളി'യെ തൊടുത്ത് വിട്ട് ചൈന; വിരട്ടാനെത്തിയ അമേരിക്ക ഞെട്ടി, ചീറിയടുത്തത് രണ്ട് മിസൈലുകള്‍