കൊടിയേരി മാറിനിന്നാൽ എന്താ... കരുത്തിന് കുറവില്ലാതെ സിപിഎം; ലാവലിന്‍ കാലം കടന്ന പാര്‍ട്ടി
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് സ്ഥാനമൊഴിഞ്ഞു എന്നാണ് വാര്‍ത്തകള്‍. ഒട്ടുമിക്ക മാധ്യമങ്ങളും 'സ്ഥാനമൊഴിഞ്ഞു' എന്ന് തന്നെയാണ് പ്രയോഗിക്കുന്നതും. എന്നാല്‍ സാങ്കേതികമായിപ്പോലും അതൊരു സ്ഥാനമൊഴിയല്‍ അല്ലെന്നാണ് മറ്റൊരു വിലയിരുത്തല്‍.
സെക്രട്ടറിയുടെ ചുമതലകള്‍ ആണ് പാര്‍ട്ടി കേന്ദ്ര കമ്മിറ്റി അംഗവും എല്‍ഡിഎഫ് കണ്‍വീനറും ആയ എ വിജയരാഘവന് നല്‍കിയിരിക്കുന്നത്. പാര്‍ട്ടി സെക്രട്ടറി എന്ന പദവിയല്ല. അവധിയ്ക്ക് ശേഷം കോടിയേരി ബാലകൃഷ്ണന് തിരികെയെത്തുംവരെയാണ് വിജയരാഘവന് ചുമതല.
ലാവലിന്‍ കേസ് പോലുള്ള വലിയ വെല്ലുവിളികള്നേരിട്ട പാര്‍ട്ടിയാണ് സിപിഎം. ഇപ്പോള്‍ പാര്‍ട്ടി സെക്രട്ടറിയ്ക്കെതിരെ അല്ല, സെക്രട്ടറിയുടെ മകന് എതിരെയാണ് ആരോപണങ്ങള്‍ എന്നുകൂടി ഓര്‍ക്കണം.
വളഞ്ഞുള്ള ആക്രമണം
സ്വര്‍ണക്കടത്ത് കേസും ലൈഫ് മിഷന് വിവാദവും അടക്കം കേന്ദ്ര ഏജന്‍സികള്‍ സംസ്ഥാന സര്‍ക്കാരിനെ തന്നെ വളഞ്ഞിരിക്കുകയാണ്. കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനീഷ് കോടിയേരി ബാംഗ്ലൂര്‍ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലും ആണ്. ഏത് രീതിയില്‍ നോക്കിയാലും കേന്ദ്ര ഏജന്‍സികളുടെ വലയത്തിലാണ് പാര്‍ട്ടിയും സര്‍ക്കാരും.
രോഗാവസ്ഥ
കോടിയേരി ബാലകൃഷ്ണന് രോഗഗൃസ്തനാണ്. അമേരിക്കയില്‍ ചികിത്സയ്ക്ക് പോയപ്പോള്‍ അദ്ദേഹം പാര്‍ട്ടി സെക്രട്ടറിയുടെ ചുമതല ആര്‍ക്കും കൈമാറിയിരുന്നില്ല. തിരികെയെത്തി പാര്‍ട്ടിയുടെ ദൈനംദിന പരിപാടികളില്‍ സജീവമാകുയും ചെയ്തിരുന്നു. അതിനിടെയാണ് പുതിയ വിവാദങ്ങള്‍.
മക്കള്‍ ചെയ്യുന്നതിന്
മക്കള്‍ ചെയ്യുന്ന കാര്യങ്ങള്‍ക്ക് നേതാക്കള്‍ മറുപടി പറയേണ്ട കാര്യമില്ലെന്നാണ് സിപിഎം കേന്ദ്ര നേതൃത്വത്തിന്റേയും നിലപാട്. ആ അര്‍ത്ഥത്തില്‍ കോടിയേരി ബാലകൃഷ്ണന് പാര്‍ട്ടി സമ്പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചിരുന്നു. മകന് തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷ അനുഭവിക്കട്ടേ എന്ന നിലപാടായിരുന്നു കോടിയേരി സ്വീകരിച്ചത്.
അന്ന് സെക്രട്ടറി തന്നെ പ്രതിക്കൂട്ടില്‍
കേരളത്തില്‍ ഏറ്റവും അധികം മാധ്യമ വേട്ടയാടല്‍ അനുഭവിച്ച വ്യക്തിയായിരിക്കും ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയന്. പാര്‍ട്ടി സെക്രട്ടറിയായിരുക്കുമ്പോള് ആണ് ലാവലിന്‍ കേസില്‍ പിണറായി വിജയനെതിരെ ആരോപണം ഉയരുന്നത്. അന്ന് പാര്‍ട്ടി പിണറായി വിജയനൊപ്പം നിന്നു. ലാവലിന്‍ ആരോപണത്തെ നിയമപരമായും രാഷ്ട്രീയപരമായും നേരിട്ട പിണറായി വിജയന് സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറി നിന്നതും ഇല്ല.
കോടിയേരി മാറേണ്ടതുണ്ടോ
അതുകൊണ്ട് തന്നെ കോടിയേരി ബാലകൃഷ്ണന് മകന്റെ വിഷയത്തില്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറേണ്ടതില്ലെന്നും പറയാം. എന്നാല്‍ ആരോഗ്യ പ്രശ്നം കോടിയേരിയെ അലട്ടുന്നു എന്നത് പാര്‍ട്ടിയെ സംബന്ധിച്ചടത്തോളം ഗൗരമായ കാര്യമാണ്.
തിരഞ്ഞെടുപ്പിന്റെ സമയം
തദ്ദേശ തിരഞ്ഞെടുപ്പിന്റെ സമയമാണിത്. കൂടാതെ നിയമസഭ തിരഞ്ഞെടുപ്പും ആസന്നമായിരിക്കുന്നു. പാര്‍ട്ടിയും സര്‍ക്കാരും പ്രതിരോധത്തില്‍ ആയിരിക്കുന്ന വേളയില്‍ ആരോഗ്യപ്രശ്നങ്ങളുള്ള കോടിയേരി മാറി നില്‍ക്കുന്നത് തന്നെയാണ് ഉചിതം എന്നാണ് മറ്റൊരു വിലയിരുത്തല്‍. ബിനീഷ് കോടിയേരി വിവാദത്തിന്റെ പേരിലാണെങ്കില്‍ പോലും, ആരോഗ്യ പ്രശ്നങ്ങളെ മാറ്റി നിര്‍ത്താന്‍ ആവില്ലെന്നും കരുതുന്നവരുണ്ട്.
വിജയരാഘവന് വരുമ്പോള്‍
സിപിഎം കേന്ദ്ര കമ്മിറ്റി അംഗമായ എ വിജയരാഘവന് സെക്രട്ടറിയുടെ താത്കാലിക ചുമതല നല്‍കിയതില്‍ എതിര്‍പ്പുള്ള വലിയൊരു വിഭാഗം പാര്‍ട്ടിയ്ക്കുള്ളില്‍ തന്നെയുണ്ട്. അടുത്തിടെയായി വിജരാഘവന് ഉണ്ടാക്കിയ വിവാദങ്ങള്‍ പാര്‍ട്ടിയ്ക്കുണ്ടാക്കിയ ആഘാതങ്ങള്‍ ചെറുതല്ല. സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങളുള്‍പ്പെടെ ഉണ്ടാക്കിയ വിവാദത്തിന്റെ നാണക്കേട് ഇതുവരെ തീര്‍ന്നിട്ടും ഇല്ല എന്നതാണ് യാഥാര്‍ത്ഥ്യം.
എതിരാളികള്‍ കൂടി
ലാവലിന്‍ കേസിന്റേയോ മറ്റ് ആക്രമണങ്ങളുടേയോ കാലമല്ല ഇത് എന്നതാണ് സിപിഎമ്മിനുള്ളിലെ ഒരു വിഭാഗം ശക്തമായി ചൂണ്ടിക്കാണിക്കുന്ന മറ്റൊരു കാര്യം. അന്ന് കോണ്‍ഗ്രസ് ആയിരുന്നു പ്രധാന എതിരാളി. ഇന്ന് ബിജെപിയുടെ വളര്‍ച്ചയും കേന്ദ്രത്തിലെ അവരുടെ അധികാരവും എല്ലാം നിര്‍ണായകമായ ഒരു കാലഘട്ടമാണ്. എങ്കിലും, ഈ പ്രതിസന്ധിയേയും പാര്‍ട്ടി മറികടക്കുമെന്നത് പാര്‍ട്ടി പ്രവര്‍ത്തകരുടെ ആത്മവിശ്വാസമാണ്. മറികടക്കാന്‍ ആയില്ലെങ്കില്‍ ബംഗാളിലേയും ത്രിപുരയിലേയും സ്ഥിതി കേരളത്തിലും ആവര്‍ത്തിക്കും.
Recommended Video