കൊല്ലത്ത് കണക്ക് തീര്‍ക്കാന്‍ സിപിഎം... തിരിച്ചടിക്കാന്‍ പ്രേമചന്ദ്രനും! പോരിന് ഇത്തവണ ബിജെപിയും
Recommended Video
കൊല്ലം കണ്ടവന് ഇല്ലം വേണ്ട എന്നൊക്കെയാണ് ചൊല്ല്. കൊല്ലം ബൈപ്പാസ് ഉദ്ഘാടനത്തിന് എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി വരെ തന്റെ പ്രസംഗത്തില്‍ ചൊല്ല് പറയുകയും ചെയ്തു. എന്നാല്‍ കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ കൊല്ലം കണ്ടവരാരും ഇല്ലം വേണ്ടെന്ന് പറഞ്ഞിട്ടില്ല!
കൊല്ലം ലോക്‌സഭ മണ്ഡലത്തെ കുറിച്ചാണ് നമ്മളിന്ന് പരിശോധിക്കുന്നത്.
ആര്‍എസ്പിയ്ക്ക് ഏറ്റവും സ്വാധീനമുള്ള മണ്ഡലം ആണ് കൊല്ലം. അതേ സമയം തന്നെ കോണ്‍ഗ്രസ്സിനും ശക്തമായ മേല്‍ക്കൈ ഉണ്ടായിരുന്ന മണ്ഡലം ആണ്. ആര്‍എസ്പിയും കോണ്‍ഗ്രസ്സും സിപിഎമ്മും മാറിമാറി വിജയിച്ച ചരിത്രമാണ് കൊല്ലത്തിനുള്ളത്. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനും വിശിഷ്യ സിപിഎമ്മിനും ഏറ്റവും ആഘാതം നല്‍കിയ മണ്ഡലവും കൊല്ലം തന്നെ ആയിരുന്നു. അതിലേക്ക് വരാം... അതിന് മുമ്പ് കൊല്ലത്തിന്റെ നിലവിലെ രാഷ്ട്രീയ സാഹചര്യം ഒന്ന് പരിശോധിക്കാം.
ചവറ, പുനലൂര്‍, ചടയമംഗലം, കുണ്ടറ, കൊല്ലം, ഇരവിപുരം, ചാത്തന്നൂര്‍ എന്നീ നിയമസഭ മണ്ഡലങ്ങളാണ് കൊല്ലം ലോക്‌സഭ മണ്ഡലത്തിന്റെ പരിധിയില്‍ വരുന്നത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ഈ ഏഴ് മണ്ഡലങ്ങളും ഇടതിനൊപ്പമായിരുന്നു എന്ന പ്രത്യേകതയും ഇത്തവണയുണ്ട്. അതുകൊണ്ട് തന്നെ ഇടതുപക്ഷത്തിന് ശക്തമായ സാധ്യത കല്‍പിക്കപ്പെടുന്ന മണ്ഡലം ആണ് കൊല്ലം.
സിപിഎം പോളിറ്റ് ബ്യൂറോ അംഗവും കുണ്ടറ എംഎല്‍എയും ആയിരുന്ന എംഎ ബേബിയെ ആയിരുന്നു 2014 ല്‍ സിപിഎം കൊല്ലത്ത് രംഗത്തിറക്കിയത്. ദേശീയ രാഷ്ട്രീയത്തില്‍ വലിയ മാറ്റങ്ങളുണ്ടായേക്കും എന്ന പ്രതീക്ഷയില്‍ ആയിരുന്നു എംഎല്‍എ ആയിരുന്ന ബേബിയെ കൊല്ലത്ത് മത്സരിപ്പിക്കാന്‍ തീരുമാനിച്ചത്. എല്ലാതരത്തിലും ഉള്ള അനുകൂല സാഹചര്യങ്ങളും അന്ന് സിപിഎമ്മിനുണ്ടായിരുന്നു. എന്നാല്‍, കൊല്ലം സീറ്റ് നിഷേധിച്ചതില്‍ കലഹിക്കുന്ന ആര്‍എസ്പിയേയും എന്‍കെ പ്രേമചന്ദ്രനേയും ആണ് പിന്നീട് കണ്ടത്. വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാകാതെ, കാര്യമായ ചര്‍ച്ചകള്‍ ഒന്നും നടത്താതെ വളരെ പെട്ടെന്ന് ആര്‍എസ്പി യുഡിഎഫില്‍ ചേര്‍ന്നു. ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണ എന്ന രീതിയില്‍ യുഡിഎഫ് കൊല്ലം സീറ്റ് ആര്‍എസ്പിയ്ക്ക് നല്‍കുകയും ചെയ്തു.
2009 ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ എന്‍ പീതാംബരക്കുറുപ്പായിരുന്നു കൊല്ലത്ത് വിജയിച്ചത്. സിറ്റിങ് എംപി ആയിരുന്നു പി രാജേന്ദ്രനെ പരാജയപ്പെടുത്തിക്കൊണ്ടായിരുന്നു കെ കരുണാകരന്റെ ഉറ്റ അനുയായി ആയിരുന്ന പീതാംബരക്കുറുപ്പ് അന്ന് വിജയിച്ചത്. എന്നാല്‍ അടുത്ത തിരഞ്ഞെടുപ്പില്‍ പീതാംബരക്കുറിപ്പിനെ മുന്‍നിര്‍ത്തി വിജയം നേടാന്‍ ആവില്ലെന്ന് കോണ്‍ഗ്രസ്സിന് ഏറെക്കുറെ ഉറപ്പായിരുന്നു. ഈ സാഹചര്യത്തിലാണ് ആര്‍എസ്പി യുഡിഎഫില്‍ എത്തുന്നത്.
ശക്തമായ മത്സരം ആയിരുന്നു അന്ന് അരങ്ങേറിയത്. അതിനിടയില്‍ ആയിരുന്നു അന്ന് പാര്‍ട്ടി സെക്രട്ടറി ആയിരുന്ന പിണറായി വിജയന്റെ പരനാറി പരാമര്‍ശം. ഒടുവില്‍ ഫലം വന്നപ്പോള്‍ എംഎ ബേബി പരാജയപ്പെടുകയും എന്‍കെ പ്രേമചന്ദ്രന്‍ 37,649 വോട്ടുകള്‍ക്ക് വിജയിക്കുകയും ചെയ്തു.
മികച്ച പാര്‍ലമെന്റേറിയന്‍ എന്ന് പേരെടുത്ത ആളാണ് എന്‍കെ പ്രേമചന്ദ്രന്‍. ഇതിന് മുമ്പ് രണ്ട് തവണ കൊല്ലത്തെ പ്രതിനിധീകരിച്ച് ലോക്‌സഭയില്‍ എത്തുകയും ചെയ്തിരുന്നു. 2014 മുതല്‍ 2018 ഡിസംബര്‍ വരെയുള്ള കാലഘട്ടത്തില്‍ എന്‍കെ പ്രേമചന്ദ്രന്‍ ലോക്‌സഭയില്‍ 277 ചര്‍ച്ചകളില്‍ പങ്കെടുത്തിട്ടുണ്ട്. സംസ്ഥാന ശരാശരിയേക്കാളും ദേശീയ ശരാശരിയേക്കാളും ഏറെ മുകളിലാണിത്. നാല് സ്വകാര്യ ബില്ലുകള്‍ അവതരിപ്പിച്ചു. 444 ചോദ്യങ്ങളും ഉന്നയിച്ചു. 87 ശതമാനം ഹാജര്‍ നിലയും ഉണ്ട്.
കൊല്ലം ബൈപ്പാസ് ഉദ്ഘാടനത്തെ മുന്‍നിര്‍ത്തിയായിരിക്കും ഇത്തവണത്തെ തിരഞ്ഞെടുപ്പ് പ്രചാരണം. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി നടന്ന ബൈപ്പാസ് ഉദ്ഘാടനവും വിവാദമായിരുന്നു. മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുമെന്ന് പ്രഖ്യാപിച്ച ബൈപ്പാസ്, അതിനും മുമ്പേ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തി ഉദ്ഘാടനം ചെയ്യുകയായിരുന്നു. മുഖ്യമന്ത്രിയ്ക്ക് ക്രെഡിറ്റ് പോകാതിരിക്കാന്‍ എന്‍കെ പ്രേമചന്ദ്രന്‍ കളിച്ച കളിയാണ് ഇത് എന്ന രീതിയിലാണ് ഇടതുപക്ഷത്തിന്റെ ആരോപണം.
എന്തായാലും ബിജെപിയ്ക്ക് കാര്യമായ സ്വാധീനം ഒന്നും ഇല്ലാത്ത മണ്ഡലം ആണ് കൊല്ലം. 2004 ല്‍ 8.9 ശതമാനം വോട്ടുകളായിരുന്നു ബിജെപിയ്ക്ക് ഇവിടെ ഉണ്ടായിരുന്നത്. 2009 ല്‍ ഇത് 4.4 ശതമാനമായി കുറഞ്ഞു. 2014 ല്‍ 6.7 ശതമാനം ആയി.
എന്‍കെ പ്രേമചന്ദ്രന്‍ തന്നെ ആയിരുന്നു ഇത്തവണയും മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എന്നത് ഏറെക്കുറെ ഉറപ്പാണ്. സിപിഎം ഇവിടെ ആരെ രംഗത്തിറക്കും എന്നാണ് ഇനി അറിയേണ്ടത്. കഴിഞ്ഞ തവണ പരാജയം രുചിച്ച എംഎ ബേബിയെ വീണ്ടും രംഗത്തിറക്കുമോ, അതോ മുന്‍ എംപി പി രാജേന്ദ്രനെ വീണ്ടും മത്സരിപ്പിക്കുമോ? അതും അല്ലെങ്കില്‍ പുതിയ ആരെയെങ്കിലും പരീക്ഷിക്കുമോ? ഇത്തവണ ഷുവര്‍ ബെറ്റ് ആയിട്ടുള്ള മണ്ഡലത്തില്‍ എന്തായാലും വലിയ പരീക്ഷണങ്ങള്‍ക്ക് സിപിഎം മുതിരില്ലെന്ന് ഏറെക്കുറെ ഉറപ്പാണ്.