ഹാഫ് എ കൊറോണ, റെഡ് വൈൻ, സള്ളാസ്... വാരിക വായനക്കാരുടെ സൂപ്പർസ്റ്റാർ.. ആരായിരുന്നു കോട്ടയം പുഷ്പനാഥ്?
ടി വി സീരിയലുകളും റിയാലിറ്റി ഷോകളും തുടങ്ങുന്നതിന് മുമ്പ് വാരിക വായന സജീവമായിരുന്ന കാലത്തെ സൂപ്പർ താരമായിരുന്നു കോട്ടയം പുഷ്പനാഥ്. മനോരമ, മംഗളം, മനോരാജ്യം തുടങ്ങിയ വാരികകളിലും അല്ലാതെയുമായി വിവിധങ്ങളായ നോവലുകള്‍. മലയാളത്തിലെ ഏറ്റവും പോപ്പുലറായ മാന്ത്രിക, അപസർപ്പക നോവല്‍ എഴുത്തുകാരൻ - അതായിരുന്നു കോട്ടയം പുഷ്പനാഥ് എന്ന പുഷ്പനാഥൻ പിള്ള.
അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച കോട്ടയം പുഷ്പനാഥ് 1967ൽ മനോരാജ്യത്തിലൂടെയാണ് നോവൽ എഴുത്തിലേക്ക് തിരിയുന്നത്. പിന്നീട് മുന്നൂറോളം നോവലുകൾ എഴുതി. തമിഴിലും തെലുങ്കിലും കന്നഡയിലും ഇദ്ദേഹത്തിന്റെ നോവലുകൾ തർജമ ചെയ്യപ്പെട്ടു. കോട്ടയം പുഷ്പനാഥിന്റെ എഴുത്തിനെയും അദ്ദേഹത്തിന്റെ പ്രയോഗങ്ങളെയും എടുത്തുപറഞ്ഞ് കേരള സാഹിത്യ അക്കാദമി മുൻ സെക്രട്ടറിയായ ഗോപാൽ കൃഷ്ണൻ സണ്ണി മാർക്കോസിന്റെ ഇൻപുട്ടുകളുമായി കഴിഞ്ഞ വർഷം ഒരു പോസ്റ്റ് ഇട്ടിരുന്നു. അതിങ്ങനെ...
പുഷ്പനാഥൻ പിള്ള എന്ന കോട്ടയം പുഷ്പനാഥ്
മലയാളത്തിലെ പ്രമുഖ ജനപ്രിയ സാഹിത്യകാരനായ പുഷ്പനാഥിൻറെ യഥാർത്ഥ 'പുഷ്പനാഥൻ പിള്ള'. 'കോട്ടയം പുഷ്പനാഥ്' എന്ന തൂലികാനാമത്തിലുടെയാമാത്രമാണ് ഇദ്ദേഹം അറിയപ്പെടുന്നത്.. അപസർപ്പക നോവലുകളിലൂടെയാണ് ഇദ്ദേഹം പ്രശസ്തനായത്. ഇവയിൽ ഏറെയും പുസ്തകരൂപത്തിൽ പുറത്തു വന്നവയാണെങ്കിലും ചിലതെല്ലാം വാരികകളിൽ പരമ്പരയായി പ്രസിദ്ധീകരിക്കപ്പെട്ടവയാണ്. ഒരു സ്വകാര്യ കുറ്റാന്വേഷകനായ 'ഡിറ്റക്റ്റീവ് മാർക്സി'നെ കേന്ദ്ര കഥാപാത്രമാക്കിയാണ് ഇദ്ദേഹത്തിന്റെ മിക്ക കൃതികളും രചിച്ചിട്ടുള്ളത്. കോട്ടയം ജില്ലയിൽ അദ്ധ്യാപകനായി ആയിരുന്നു പുഷ്പനാഥൻ പിള്ളയുടെ ഔദ്യോഗിക ജീവിതം.
ഡിറ്റക്റ്റീവ് പുഷ്പരാജും മാർക്സിനും
കോട്ടയം പുഷ്പനാഥ്, കണ്ണാടി വിശ്വനാഥന്‍ (CID മൂസ പോലെയുള്ള ചിത്രകഥകളുടെ സൃഷ്ടാവ്) തുടങ്ങിയ, മലയാളി ജനപ്രിയ സംസ്കാരത്തിന് സംഭാവന നല്‍കിയിട്ടുള്ളവർക്ക് പല സമാനതകളും ഉണ്ട്: അവിശ്വസനീയവും അവിദഗ്‌ദ്ധവും ആയ കഥയും വായിച്ചാൽ 'ചിരിച്ചുപോകുന്ന' വിവരണവും; അതെ സമയം, ഒരു കൂട്ടം വായനക്കാരെ പിടിച്ചിരുത്തുന്ന ഒരു അന്തർധാരയും! ഓർമ്മയിലെ ഒരു രംഗം: വിനീസിലെ ഒരു റെസ്റ്റോറന്റിൽ 'റെഡ് വൈൻ' സിപ് ചെയ്തു ചിന്തയിൽ മുഴുകിയ ഡിറ്റക്റ്റീവ് മാർക്സിൻ ഇടക്കൊരു 'ചള്ളാസ്' എടുത്തു ചവക്കുന്നു.... :D (വിനീസിലെ റെസ്റ്റോറന്റിൽ നിന്നും പെട്ടന്ന് 'കരിമ്പിൻകാല' ഷാപ്പീലേക്കൊരു കൂടുമാറ്റം!) 'ഹാഫ് എ കൊറോണ' (ചുരുട്ട്), റെഡ് വൈൻ , സള്ളാസ്, പൊറോട്ട...... ഇതൊക്കെ ഡിറ്റക്റ്റീവ് മാർക്സിന്റെ 'വീക്നെസ്' ആണ്!
കോട്ടയം പുഷ്പനാഥ് എന്ന നോവലിസ്റ്റ്
മുന്നൂറോളം നോവലുകൾ കോട്ടയം പുഷ്പനാഥ് എഴുതിയിട്ടുണ്ട്. (പല കൃതികൾക്കും നിരവധി റീപ്രിന്റും ഉണ്ടായിട്ടുണ്ട്.) തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലേയ്ക്ക് പല നോവലുകളും തർജ്ജമ ചെയ്തിട്ടുണ്ട്. ബ്രഹ്മരക്ഷസ്സ്, ചുവന്ന അങ്കി എന്നീ കൃതികൾ ചലച്ചിത്രമാക്കപ്പെട്ടിട്ടുണ്ട്. ധാരാളം മാന്ത്രികനോവലുകളും എഴുതിയിട്ടുണ്ട്. കോട്ടയം ഗുഡ്ഷെപ്പേഡ് എല്‍പിഎസിലായിരുന്നു വിദ്യാഭ്യാസത്തിന്റെ തുടക്കം. പിന്നീട് എംടി സെമിനാരി ഹൈസ്കൂളിലെത്തിയതോടെ വായനയ്ക്ക് അടിമപ്പെട്ടു.
അധ്യാപകനായിരുന്ന കെ പി ഐപ്പ് (കോവൂര്‍ കുടുംബാംഗം) ഇടവേളകളില്‍ പറഞ്ഞുകൊടുത്ത കഥകള്‍ ഇന്നും മനസ്സിലുണ്ട്. കുട്ടികളില്‍ ജിജ്ഞാസയുണര്‍ത്തുന്ന അത്തരം കഥകള്‍ ബോധ്യപ്പെടുത്താന്‍ ബോര്‍ഡില്‍ ഐപ്പ്സാര്‍ ചിത്രങ്ങളും വരയ്ക്കുമായിരുന്നു. ഇതിനുപുറമെയാണ് അധ്യാപികയായിരുന്ന അമ്മയുടെ സഹായം. പുസ്തകങ്ങളും വാരികകളുമെല്ലാം യഥേഷ്ടം അവര്‍ എത്തിച്ചുകൊടുത്തു. വ്യാപാരിയാണെങ്കിലും നല്ല വായനക്കാരനായിരുന്ന അച്ഛനും പ്രോത്സാഹിപ്പിച്ചു. അദ്ദേഹം വായനയ്ക്കിടയില്‍ കണ്ടെത്തിയ പേരാണ് പുഷ്പനാഥ്. സ്കൂള്‍കാലത്തുതന്നെ ചെറിയതോതിലുള്ള എഴുത്ത് തുടങ്ങി. സ്കൂള്‍ മാഗസിനിലടക്കം അതു പ്രസിദ്ധീകരിച്ചു. പിന്നീട് സിഎന്‍ഐ ട്രെയ്നിങ് സ്കൂളില്‍ നിന്ന് ടിടിസി പാസായി അധ്യാപകവൃത്തിയിലേക്ക്. എഴുത്തില്‍ കൂടുതല്‍ സജീവമായി. ചമ്പക്കുളം ബികെഎം ബുക്സിന്റെ ഡിറ്റക്ടര്‍ എന്ന മാഗസിനിലാണ് ആദ്യകാലത്ത് കൂടുതല്‍ എഴുതിയത്.
തുടക്കം മനോരാജ്യത്തിൽ
അക്കാലത്ത് കേരളത്തില്‍ വന്‍ പ്രചാരമുണ്ടായിരുന്ന മനോരാജ്യം വാരികയില്‍ ചുവന്ന മനുഷ്യന്‍ എന്ന ആദ്യനോവല്‍ പ്രസിദ്ധീകരിച്ചതോടെയാണ് കോട്ടയം പുഷ്പനാഥ് ശരിക്കും അറിയപ്പെട്ടുതുടങ്ങിയത്. പിന്നാലെ മനോരമയില്‍ പാരലല്‍ റോഡ്. ഇതോടെ സകല 'മ' പ്രസിദ്ധീകരണങ്ങള്‍ക്കും പുഷ്പനാഥ് അവിഭാജ്യ ഘടകമായി. ഒരേസമയം പത്തും പതിനഞ്ചും വാരികകള്‍ക്ക് തുടര്‍നോവലുകള്‍ എഴുതുന്ന സാഹസികകൃത്യം ഏറ്റേടുക്കേണ്ടിവന്നു. നോവലുകള്‍ പുസ്തകമാക്കാനും വിദേശനോവലുകള്‍ പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിക്കാനും സമയം കണ്ടെത്തി. ഇതൊന്നും തന്റെ തൊഴിലായ അധ്യാപനത്തെ ബാധിച്ചുമില്ല. ഇതിനിടയില്‍ കേരള യൂണിവേഴ്സിറ്റിയില്‍നിന്ന് ബിരുദമെടുത്തു.
വായനക്കാര്‍ക്ക് ഇപ്പോഴും പുഷ്പനാഥിനെക്കാള്‍ അദ്ദേഹത്തിന്റെ നായക കഥാപാത്രങ്ങളായ ഡിറ്റക്ടീവ് മാര്‍ക്സിനെയും ഡിറ്റക്ടീവ് പുഷ്പരാജിനെയുമാണ് അടുത്തു പരിചയം. വിദേശത്തെ കേസുകള്‍ മാര്‍ക്സിനും ഇന്ത്യയിലെ കേസുകള്‍ പുഷ്പരാജുമാണ് കൈകാര്യംചെയ്തിട്ടുള്ളത്. രണ്ടുപേരും ഒരുമിച്ച് കൈകാര്യംചെയ്ത കേസുകളുണ്ട്. മാര്‍ക്സിന്റെ കൂട്ടുകാരി എലിസബത്തിനെയും പുഷ്പരാജിന്റെ കാമുകി മോഹിനിയെയും വായനക്കാര്‍ മറക്കില്ല.
കോട്ടയം പുഷ്പരാജിന്റെ എഴുത്ത്
കാര്‍പാത്യന്‍ മലനിരകളിലൂടെ മാര്‍ക്സിനും കാമുകിയും സാഹസികയാത്ര നടത്തുന്നതും ഇംഗ്ളണ്ടിലെ നഗരങ്ങളും ബര്‍മുഡ ട്രയാംഗിളും ശാന്തസമുദ്രത്തിലെ അന്തര്‍വാഹിനിയുമെല്ലാം തൊട്ടറിഞ്ഞതുപോലെയാണ് പുഷ്പനാഥ് എഴുതിയിട്ടുള്ളത്. ഈ മനുഷ്യന്‍ വിദേശത്തൊന്നും പോയിട്ടില്ല എന്നറിയുമ്പോഴാണ് കൌതുകം വര്‍ധിക്കുന്നത്. നാഷണല്‍ ജ്യോഗ്രഫിയും റീഡേഴ്സ് ഡൈജ്സ്റ്റും മറ്റു വിജ്ഞാനഗ്രന്ഥങ്ങളും യാത്രാവിവരണങ്ങളുമൊക്കെ വായിച്ച് ഹൃദിസ്ഥമാക്കിയാണ് ഈ പശ്ചാത്തലവിവരണങ്ങളൊക്കെ നടത്തിയിട്ടുള്ളത്. സൂഷ്മനിരീക്ഷണത്തിനുള്ള ക്ഷമയുണ്ടായാല്‍ അതൊക്കെ സാധ്യമാകുമെന്നാണ് അദ്ദേഹം പറയുന്നത്.
കുറ്റാന്വേഷണമാകുമ്പോള്‍ ചരിത്രം, ശാസ്ത്രം, പൊലീസ്, നിയമം, മനഃശാസ്ത്രം തുടങ്ങിയ മേഖലകളില്‍ അറിവുണ്ടാകണം. ഇതൊക്കെ അദ്ദേഹം നേടിയത് നിരന്തരമായ വായനയിലൂടെ. എന്നാലിപ്പോള്‍ എഴുത്തിന്റെ ട്രന്റ് മാറ്റിയിരിക്കയാണ്. അത് ഈ കാലത്തിന്റെ പ്രത്യേകതയാണെന്നും പറഞ്ഞു. ഡിറ്റക്ടീവ് മാര്‍ക്സിനിനും പുഷ്പരാജിനും ഇപ്പോള്‍ വിശ്രമകാലം. പകരം ദുര്‍മന്ത്രവാദികളും യക്ഷികളും പ്രേതങ്ങളുമെല്ലാം നിറഞ്ഞാടുന്നു. കുറ്റാന്വേഷണ കഥകളെക്കാള്‍ ഇപ്പോള്‍ മാന്ത്രികനോവലുകളാണ് പ്രിയം. പ്രത്യേകിച്ചും തമിഴില്‍. മിക്ക ദുര്‍മന്ത്രവാദികളും യക്ഷികളും പ്രേതങ്ങളും മഹാമാന്ത്രികരുമൊക്കെ ഹൈന്ദവനാമങ്ങളില്‍ അറിയപ്പെടുന്നവരാണെങ്കില്‍ പുഷ്പനാഥ് ക്രൈസ്തവരെയും രംഗത്തുകൊണ്ടുവരുന്നുണ്ട്.
പല ഭാഷകളിൽ പല നോവലുകൾ.
ചുവന്ന കൈകളില്‍ എന്ന മാന്ത്രികനോവലിലാണ് ഈ പരീക്ഷണം. ആ കഥാപാത്രങ്ങള്‍ സെന്റ് തോമസിന്റെ കാലത്ത് മതപരിവര്‍ത്തനംചെയ്തവരാണെന്ന മുന്‍കൂര്‍ ജാമ്യമെടുത്തിട്ടുണ്ട്. ബ്രഹ്മരക്ഷസ്, രണ്ടാംവരവ്, നീലക്കണ്ണുകള്‍, പടകാളിമുറ്റം, സൂര്യരഥം തുടങ്ങിയവയൊക്കെ മാന്ത്രികനോവലുകളുടെ പട്ടികയില്‍പ്പെടുന്നു. എഴുതിക്കൂട്ടിയ രചനകളുടെ എണ്ണം പോയിട്ട് പ്രസിദ്ധീകരിച്ച പുസ്തകങ്ങളുടെ കണക്കുപോലും അദ്ദേഹത്തിനറിയില്ല
ഇദ്ദേഹം എഴുതിയ മുന്നൂറോളം നോവലുകലുകളിൽ പല കൃതികൾക്കും റീപ്രിന്റ് ഉണ്ടായിട്ടുണ്ട്. തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലേയ്ക്ക് പല നോവലുകളും തർജ്ജമ ചെയ്തിട്ടുണ്ട്. ബ്രഹ്മരക്ഷസ്സ്, ചുവന്ന അങ്കി എന്നീ കൃതികൾ ചലച്ചിത്രമാക്കപ്പെട്ടിട്ടുണ്ട്. "മലയാളത്തിലെ സാധ്യതകള്‍ക്ക് കുറവില്ലെങ്കിലും തമിഴില്‍ തന്റെ രചനകള്‍ക്ക് നല്ല ഡിമാന്‍ഡാ"ണെന്ന് അദ്ദേഹം പറഞ്ഞു കേട്ടിട്ടുണ്ട്.. എഴുപതോളം നോവലുകളുടെ തമിഴ് പരിഭാഷ പ്രസിദ്ധീകരിച്ചു. തെലുങ്ക്, കന്നട, ഗുജറാത്തി ഭാഷകളിലും നോവലുകള്‍ പരിഭാഷപ്പെടുത്തപ്പെട്ടിട്ടുണ്ട്.