ശങ്കരാചാര്യര്‍ പോലും ലംഘിക്കാൻ ശ്രമിക്കാത്ത വിശ്വാസങ്ങളുടെ നാട്, അതാണ് കൊട്ടിയൂർ..
കണ്ണൂർ കൊട്ടിയൂരിൽ വൈശാഖ മഹോത്സവത്തിന്റെ ചടങ്ങുകൾ നടന്നുവരികയാണ്. വൈശാഖോത്സത്തിന്റെ സമാപനചടങ്ങായ തൃക്കലശാറാട്ടോട് താല്‍ക്കാലിക ക്ഷേത്രം തൂണോടെ പിഴുതെടുത്ത് തിരുവഞ്ചിറയിലേക്കു ഒഴുക്കുന്നു. പ്രകൃതിയെ പൂര്‍ണ്ണമായും തനതുരീതിയിലേക്ക് സ്വതന്തമാക്കുന്നു. സാധാരണ ഉത്സവങ്ങളില്‍കാണുന്ന അലങ്കാരങ്ങള്‍ ഇവിടെയില്ല. കലിക്ക് പ്രവേശനം ഇല്ലാത്ത ഭൂമി എന്ന പേരും ഈ പ്രദേശത്തിനുണ്ട്.
ദക്ഷയാഗത്തിനെത്തി അപമാനിതയായ സതി ജീവത്യാഗം ചെയ്തതോടെ പാതിജീവനെ നഷ്ടമായ മഹാദേവന്‍ ജഡപിഴുതെറിഞ്ഞതില്‍ നിന്നുണ്ടായ വീരഭദ്രന്‍ തകര്‍ത്തെറിഞ്ഞ യക്ഷപ്രജാപതിയുടെ യാഗഭൂമിയാണ് കൊട്ടിയൂരെന്നാണ് വിശ്വാസം. ശിവകോപം തകര്‍ത്തെറിഞ്ഞ യാഗഭൂമിയും,യാഗവും പതിന്നാലുലോകത്തിനും നാശം വിതക്കുമെന്നു കണ്ട ബ്രഹ്മാവും വിഷ്ണുയും ശിവനോട്, മുടങ്ങിയ യജഞത്തിനു യജമാനനായിരുന്ന ദക്ഷന് മാപ്പുകൊടുക്കാന്‍ അപേക്ഷിച്ചു. തുടർന്ന് എന്ത് സംഭവിച്ചു എന്ന് നോക്കാം.
ദക്ഷന് ശിവൻ മാപ്പ് നൽകുന്നു
ഛേദിക്കപ്പെട്ട ദക്ഷന്റെ ശിരസിനു പകരം ആടിന്റെ തല നല്‍കി ദക്ഷന് ശിവന്‍ മാപ്പുകൊടുത്തു തുടര്‍ന്ന് യാഗം മംഗളമാക്കി. ദക്ഷന്റെ യാഗഭൂമിയില്‍നിന്നും എല്ലാവരും മടങ്ങിയെങ്കിലും ശിവനതിനു കഴിഞ്ഞില്ല. സതിയുടെ ജീവനെടുത്ത യാഗാഗ്നിക്ക് അരികിലായി സ്വയംഭൂരൂപത്തില്‍ രുദ്രന്‍ നിലകൊണ്ടെന്ന് വിശ്വസിക്കപ്പെടുന്നു.
ആദിപരാശക്തിയായ സതിയുടെ അഗ്നി അവശേഷിപ്പിച്ച ദേഹവും തോളിലേന്തി ദേവിവിയോഗത്താല്‍ ഉന്മത്തനായ ശിവന്‍ അലഞ്ഞുനടന്നു. അപ്പോള്‍ ദേവിയുടെ ശരീരത്തില്‍നിന്നും ഉതിര്‍ന്നു വീണ ഭാഗങ്ങള്‍ സതിപീഠങ്ങള്‍ ആയെന്നാണ് വിശ്വാസം. സതീപീഠത്തിന് ശൈവഭക്തര്‍ക്കിടയിലുളള പ്രാധാന്യം വലുതാണ് എന്നതും കൊട്ടിയൂരിന്റെ പ്രധാന്യം വര്‍ദ്ധിപ്പിക്കുന്നു.
സതീദേവിയെ വിട്ടുപോകാനാകാതെ ശിവൻ
ദക്ഷയാഗഭൂമിയില്‍ നിന്നാണ് ദേവന്‍ ദേവിയുടെ ശരീരവുമായി യാത്രപുറപ്പെട്ടതും സതീപീഠത്തിനു കാരണമായതും. സതിദേവി ദക്ഷയാഗത്തിനു പോയതുമായി ബന്ധപ്പെടുത്തി നിരവധി സ്ഥലനാമങ്ങളും കൊട്ടിയൂരിലുണ്ട്.
ദേവിക്ക് മനസ്താപം ഉണ്ടായ സ്ഥലം മനത്തണമെന്നും, ക്ഷീണം തീര്‍ത്തിടം ക്ഷീണപ്പാറ എന്നും, കരഞ്ഞിടം കണ്ണീര്‍ച്ചാറെന്നും സ്വര്‍ണ്ണാഭരണങ്ങള്‍ ഊരിവെച്ചിടം പൊന്നിരിക്കുംപാലയെന്നും, കാളയെ നിര്‍ത്തിയിടം കേളകമെന്നും, യാഗശാലയിലേക്കുനോക്കിയ ഇടം നീണ്ടുനോക്കിയെന്നും, മന്ദംമന്ദം നടന്നിടം മന്ദഞ്ചരിയെന്നും സ്ഥലനാമങ്ങളായി അറിയപ്പെടുന്നു എന്നാണ് വിശ്വാസം.
അക്കരക്കൊട്ടിയൂരിലെ താല്ക്കാലിക ക്ഷേത്രം
നിബിഡവനഭൂമിയിലാണ് അക്കരക്കൊട്ടിയൂരിലെ താല്ക്കാലിക ക്ഷേത്രം. നിശബ്ദവും ശാന്തവുമാണ് ക്ഷേത്രം നിലനില്‍ക്കുന്നിടം. പതിനൊന്നുമാസം മനുഷ്യവാസമില്ലാതെ കിടക്കുന്ന വനഭൂമിയിലേക്കാണ് വൈശാഖോത്സവത്തിലെ ഇരുപത്തിയെട്ടുദിനങ്ങളിള്‍ ജനങ്ങള്‍ ഒഴുകിയെത്തുന്നത്.
വാവലിപ്പുഴകടന്ന് അക്കരെക്കൊട്ടിയൂരിലേക്ക് ആരാധന നടത്താനായി എത്തുന്നതിനു മുന്നോടിയായി ഇക്കരക്കൊട്ടിയൂരില്‍ ചിലചടങ്ങുകള്‍ നടത്തും. ശിവനും ശക്തിയും സ്വച്ഛമായി കുടികൊള്ളുന്നിടത്തേക്കാണ് മനുഷ്യര്‍ കടന്നു ചെല്ലുന്നത് എന്നാണ് വിശ്വാസം.
അക്കരക്കൊട്ടിയൂരിലെ ചടങ്ങുകള്‍
ഇടവമാസത്തിലെ ചോതിനക്ഷത്രം മുതല്‍ തുടങ്ങുന്ന അക്കരക്കൊട്ടിയൂരിലെ ചടങ്ങുകള്‍, തൃക്കലശാറാട്ടോടെ സമാപിക്കുന്നു. ഒരു തിര്‍ത്ഥാടനം പോലെ പരിശുദ്ധവും ആത്മശുദ്ധിയുണര്‍ത്തുന്നതുമാണ് കൊട്ടിയൂരിലെ വിശാഖോത്സവം. ഓടപ്പൂവും കൊട്ടിയൂരിന്റെ മാത്രം പ്രത്യേകതയാണ്.
വീരഭദ്രന്‍ പറിച്ചെടുത്ത ദക്ഷന്റ താടിയാണ് ഓടപ്പൂവെന്നാണ് വിശ്വാസം. ദക്ഷയാഗത്തിലൂടെ ശിവനെ അപമാനിക്കാന്‍ ദക്ഷന് പ്രേരണ നല്‍കിയ ഭ്യഗുമുനിയുടെ താടിയാണ് ഓടപ്പൂവെന്നും പറയപ്പെടുന്നു. കൊട്ടിയൂരിലെത്തുന്ന ഭക്തര്‍ മറക്കാതെ കുടെക്കരുതുന്ന ഒന്നാണ് ഓടപ്പൂവ്.
അക്കരെക്കൊട്ടിയൂരിന്റെ പ്രത്യേകതകൾ
വൈശാഖോത്സവ സമയത്തു മാത്രമേ അക്കരെക്കൊട്ടിയൂരിലേക്ക് പ്രവേശിക്കാവൂ എന്ന ആചാരം ശങ്കരാചാര്യര്‍ പോലും ലംഘിച്ചിട്ടില്ല എന്നാണ് കഥ. ശങ്കരാചാര്യരാണ് ഇവിടുത്തെ പൂജാക്രമങ്ങള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത്. നിവേദ്യത്തിനും കൃത്യമായ അളവുണ്ട്. പഴയകാലത്ത് ഉണ്ടാക്കിയിരുന്ന അതേ അളവിലാണ് ഇപ്പോഴും ഇവിടെ നിവേദ്യം തയ്യാറാക്കുന്നത്.
ഭക്തര്‍കൂടിയിട്ടും നിവേദ്യ അളവ് കൂട്ടിയിട്ടില്ല. സതിദേവിയെ പ്രതിനിധികരിക്കുന്ന അമ്മാരക്കല്ലില്‍ പുഷ്പാഞ്ജലിയും നിവേദ്യവുമല്ലാതെ മറ്റൊരു പൂജകളും നടത്താറില്ല. പുണ്യാഹം ഇവിടെ നടത്താറില്ല. കാരണം പാപങ്ങള്‍ ഏല്‍ക്കാത്ത പുണ്യഭൂമിയാണ് ഇവിടം. അര്‍ദ്ധരാത്രിയിലാണ് പല പ്രധാനചടങ്ങുകള്‍ നടക്കുന്നത് എന്നതും പ്രത്യേകതയാണ്.