കൊട്ടിയൂർ എന്ന പേരിന്റെ ചരിത്രം.. രുധിരഞ്ചിറ തിരുവഞ്ചിറയായ കഥ.. കൊട്ടിയൂർ വിശേഷങ്ങൾ!!
കൊട്ടിയൂരിലെ പ്രശസ്തമായ വൈശാഖമഹോത്സവത്തിന്റെ ഉണര്‍വിലാണ് വടക്കന്‍കേരളം. മെയ് 22 മുതല്‍ ജൂണ്‍ 22 വരെ നീളുന്നതാണ് ഈവര്‍ഷത്തെ വൈശാഖ മഹോത്സവം. അപൂര്‍വ്വതകളും അത്ഭുതങ്ങളും നിറഞ്ഞതും പ്രകൃതിയോട് ചേര്‍ന്നുനില്‍ക്കുന്നതുമായ അക്കരകൊട്ടിയൂരിന്റെ വൈശാഖ ഉത്സവ വിശേഷങ്ങളെപ്പറ്റി അറിയാം...
കണ്ണുര്‍ ജില്ലയിലെ ശ്രീതൃചെറുമന്ന മഹാദേവ ക്ഷേത്രമാണ് കൊട്ടിയൂര്‍ക്ഷേത്രം (ഇക്കരെക്കൊട്ടിയൂര്‍) എന്നപേരില്‍ അറിയപ്പെടുന്നത്. അതിപ്രശസ്തമാണ് അക്കരക്കൊട്ടിയൂരിലെ വൈശാഖ മഹോത്സവം. മെയ്-ജൂണ്‍ മാസത്തിലായി നടക്കുന്ന ഉത്സവം മലയാളമാസം അനുസരിച്ച് മേടം -ഇടവ മാസങ്ങളിലായാണ് വരുന്നത്.
കൊട്ടിയൂർ എന്ന പേരിന്റെ ചരിത്രം
ത്രിമൂര്‍ത്തികള്‍ കൂടിച്ചേര്‍ന്ന സ്ഥലമായതിനാല്‍ ലഭിച്ച കൂടിയൂര്‍ എന്ന പേരില്‍ നിന്നാണ് കൊട്ടിയൂര്‍ ഉണ്ടായതെന്നാണ് പറയപ്പെടുന്നത്. ദക്ഷിണകാശി എന്നപേരിലും ഇവിടം പ്രശസ്തമാണ്. ദക്ഷന്റെ യാഗഭൂമിയാണ് അക്കരെക്കൊട്ടിയൂരെന്നാണ് വിശ്വാസം.അപൂര്‍വ്വതകളും നിഗൂഡതകളും നിറഞ്ഞതാണ് കൊട്ടിയൂരിലെ വൈശാഖമാസ പൂജകളും ആരാധനാ രീതികളും. ചടങ്ങുകളിലെയും പൂജാരീതികളിലെയും വ്യത്യസ്തമാര്‍ന്ന ശൈവരീതികള്‍ ഇവിടേക്ക് ആളുകളെ ആകര്‍ഷിക്കുന്ന ഒരുപ്രധാന ഘടകമാണ്.
ഇക്കരക്കൊട്ടിയൂരും അക്കരക്കൊട്ടിയൂരും
ഇക്കരക്കൊട്ടിയൂരെന്നും അക്കരക്കൊട്ടിയൂരെന്നും പേരുളള രണ്ട് ക്ഷേത്രങ്ങളാണ് വാവലിപ്പുഴക്ക് ഇരുകരകളിലും കിഴക്കു പടിഞ്ഞാറു ഭാഗങ്ങളിലായി കൊട്ടിയൂരില്‍ സ്ഥിതിചെയ്യുന്നത്. ഇക്കരെ കൊട്ടിയൂരിലേത് സ്ഥിരക്ഷേത്രമാണ്. എന്നാല്‍ അക്കരെ കൊട്ടിയൂരിലെ ക്ഷേത്രത്തില്‍ വൈശാഖഉത്സവ കാലത്തു മാത്രമാണ് ഭക്തര്‍ക്ക് പ്രവേശനം അനുവദിക്കുന്നത്. വൈശാഖഉത്സവം തുടങ്ങിയാല്‍പിന്നെ ഇക്കരെക്കൊട്ടിയൂരിലെ സ്ഥിരക്ഷേത്രം അടക്കും. ഇവിടെ ഈസമയത്ത് പൂജാദികര്‍മ്മങ്ങള്‍ നടത്തുന്ന പതിവില്ല. പിന്നെ ചടങ്ങുകളെല്ലാം അക്കരക്കൊട്ടിയൂരിലാണ് നടത്തുക.
വിഗ്രഹവും അമ്പലവുമില്ലാത്ത അക്കരെക്കൊട്ടിയൂർ
അത്ഭുതവും അമ്പരപ്പും ഒന്നുപോലെ ഉണര്‍ത്തുന്ന ശൈവരീതിയിലുളള ഗൂഡ-ഗുപ്ത പൂജകളും വൈശാഖഉത്സവകാലത്ത് ഇവിടെ നടത്തി വരുന്നു. ഇടവമാസത്തിലെ ചോതിനാളില്‍ തുടങ്ങുന്ന ചടങ്ങുകള്‍ തൃക്കലശാട്ടം ചടങ്ങോടെ സമാപിക്കും. വിഗ്രഹമോ സ്ഥിരമായ അമ്പലമോ ഒന്നും അക്കരക്കൊട്ടിയൂരില്‍ ഇല്ല. ശിവലിംഗം സ്ഥിതിചെയ്യുന്ന മണിത്തറയും സതിദേവി യാഗാഗ്നിയില്‍ ദേഹത്യാഗം ചെയ്ത ഇടമായി കരുതുന്ന അമ്മാരക്കല്ലുമാണ് ഇവിടുത്തെ ദേവസങ്കല്‍പ്പം.
രുധിരഞ്ചിറ എന്ന തിരുവഞ്ചിറ
തിരുവഞ്ചിറ ജലാശയത്തിനു മധ്യത്തിലായി പുഴയിലെ കല്ലുകള്‍ ഉപയോഗിച്ച് കെട്ടിയുണ്ടാക്കിയിട്ടുളള ഇടമാണ് മണിത്തറ എന്നറിയപ്പെടുന്നത്. ഈ ദേവസ്ഥാനങ്ങളെ മറച്ചുകൊണ്ട് തിരുവഞ്ചിറയില്‍ താല്ക്കാലികമായി നിര്‍മ്മിക്കുന്ന ക്ഷേത്രത്തിലാണ് വൈശാഖോത്സവം നടത്തുന്നത്. ജലാശയത്തിലൂടെ നടന്നാണ് ക്ഷേത്രപ്രദക്ഷിണവും ശീവേലിയും നടക്കുക. ദക്ഷയാഗ സമയത്ത് വീരഭദ്രന്‍ വീഴ്ത്തിയ രുധിരം അഥവാ രക്തം ഒഴുകി ഉണ്ടായ പുഴ രുധിരഞ്ചിറ പിന്നിട് തിരുവഞ്ചിറയായെന്നാണ് ഐതിഹ്യം.