വീരേന്ദ്രകുമാർ പോയപ്പോൾ കൂടെ പോയ കോഴിക്കോട്... തിരിച്ചുവന്നാൽ കൂടെ വരുമോ? എൽഡിഎഫ് കാത്തിരിക്കുന്നു
Recommended Video
ഇന്ന് നമ്മള് ചര്‍ച്ചചെയ്യുന്നത് കോഴിക്കോട് ലോക്സഭ മണ്ഡലത്തെ കുറിച്ചാണ്. ചരിത്രം പരിശോധിച്ചാല്‍ ഇടതുപക്ഷത്തിന് ഏറെയൊന്നും പ്രതീക്ഷയ്ക്ക് വകയില്ലാത്ത മണ്ഡലം ആണ് കോഴിക്കോട്. 1962 മുതലുള്ള തിരഞ്ഞെടുപ്പുകളില്‍ വെറും മൂന്ന് തവണയാണ് ഇടതുപക്ഷത്തിന് വിജയിക്കാനായത്. ബാക്കി എല്ലാ തിരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസ്, മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥികളാണ് കോഴിക്കോട് വെന്നിക്കൊടി പാറിച്ചിട്ടുള്ളത്.
ഏറ്റവും ഒടുവില്‍ എംപി വീരേന്ദ്രകുമാര്‍ ആയിരുന്നു കോഴിക്കോട്ടെ ഇടത് എംപി. 2004 ലെ തിരഞ്ഞെടുപ്പില്‍ ആയിരുന്നു അത്. സീറ്റ് തര്‍ക്കത്തെ തുടര്‍ന്ന് വീരേന്ദ്ര കുമാര്‍ മുന്നണി വിട്ടതിന് ശേഷം നടന്ന രണ്ട് തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസിന്റെ എംകെ രാഘവന് ആണ് വിജയിച്ചത്.
ഏഴ് നിയമസഭ മണ്ഡലങ്ങളാണ് കോഴിക്കോട് ലോക്സഭ മണ്ഡലത്തിന്റെ പരിധിയില്‍ വരുന്നത്. ബാലുശ്ശേരി, കൊടുവള്ളി, കോഴിക്കോട് നോര്‍ത്ത്, കോഴിക്കോട് സൗത്ത്, ബേപ്പൂര്‍, കുന്നമംഗലം, എലത്തൂര്‍... ഇതില്‍ ആറെണ്ണവും ഇത്തവണ എല്‍ഡിഎഫിനൊപ്പമാണ് എന്ന പ്രത്യേകതയും ഈ തിരഞ്ഞെടുപ്പിനുണ്ട്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ കോഴിക്കോട് സൗത്തില്‍ മാത്രമാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ മുസ്ലീം ലീഗിന്റെ എംകെ മുനീര്‍ വിജയിച്ചത്.
ഈ കണക്ക് നോക്കിയാല്‍ ഇടതുപക്ഷത്തിന് വിജയം ഏറെക്കുറെ സുനിശ്ചിതം ആണെന്ന് പറയാം. ഒരിക്കല്‍ കോഴിക്കോട് സീറ്റിന്റെ പേരില്‍ മുന്നണി വിട്ട എംപി വീരേന്ദ്ര കുമാര്‍ ഇത്തവണ തിരിച്ചെത്തിയിട്ടും ഉണ്ട്.
കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും എംകെ രാഘവന് എന്ന സിറ്റിംഗ് എംപി കോണ്‍ഗ്രസിന്റെ തുറുപ്പുചീട്ടാണ്. 2009 ല്‍ ഡിവൈഎഫ്ഐ നേതാവ് മുഹമ്മദ് റിയാസിനെതിരെ വെറും 838 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ആയിരുന്നു എംകെ രാഘവന്റെ വിജയം. എന്നാല്‍ 2014 എത്തിയപ്പോള്‍ രാഘവന്റെ ഭൂരിപക്ഷം 16,883 വോട്ടുകളായി. സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും ഇപ്പോഴത്തെ എല്‍ഡിഎഫ് കണ്‍വീനറും ആയ എ വിജയരാഘവന് ആയിരുന്നു അന്നത്തെ സിപിഎം സ്ഥാനാര്‍ത്ഥി.
എംപി ഫണ്ട് ചെലവഴിക്കുന്ന കാര്യം മുതല്‍ പാര്‍ലമെന്റിലെ പ്രകടനം വരെയുള്ള കാര്യങ്ങള്‍ പരിഗണിച്ചാല്‍ എംകെ രാഘവന് തരക്കേടില്ലാത്ത പ്രകടനം മാത്രമേ കാഴ്ചവച്ചിട്ടുള്ളൂ എന്ന് പറയേണ്ടി വരും. ലോക്സഭയില്‍ ഇതുവരെ പങ്കെടുത്ത ചര്‍ച്ചകളുടെ കാര്യത്തില്‍ സംസ്ഥാന ശരാശരിയേക്കാള്‍ ഏറെ താഴെയാണ് ഇദ്ദേഹം. വെറും 68 ചോദ്യങ്ങള്‍ മാത്രമാണ് ചോദിച്ചിട്ടുള്ളത്. 135 ആണ് സംസ്ഥാന ശരാശരി. എന്നാല്‍ സ്വകാര്യ ബില്ലുകളുടെ കാര്യത്തില്‍ ആരേയും വെല്ലുന്നുണ്ട് ഇദ്ദേഹം. 15 സ്വകാര്യ ബില്ലുകള്‍ ഈ ടേമില്‍ അവതരിപ്പിച്ചിട്ടുണ്ട്. സംസ്ഥാന ശരാശരി 4 ഉം ദേശീയ ശരാശരി 2 ഉം ആണ്! ലോക്സഭയിലെ ചോദ്യങ്ങളുടെ കാര്യത്തിലും ശരാശരി പ്രകടനം മാത്രമാണ് എംകെ രാഘവന്റേത്. ഹാജര്‍ നില സംസ്ഥാന ശരാശരിയേക്കാള്‍ താഴേയും ആണ്. എന്നിരുന്നാലും കോഴിക്കോട്ടെ ജനങ്ങള്‍ക്ക് ഏറെ പ്രിയങ്കരനാണ് ഇദ്ദേഹം.
ബിജെപിയ്ക്കും തരക്കേടില്ലാത്ത സ്വാധീനം ഉള്ള മണ്ഡലം ആണ് കോഴിക്കോട്. 2004 ല്‍ എംടി രമേശ് മത്സരിച്ചപ്പോള്‍ 12.6 ശതമാനം വോട്ടുകള്‍ ബിജെപി നേടിയിരുന്നു. 2009 എത്തിയപ്പോള്‍ അത് 11.2 ശതമാനം ആയി കുറഞ്ഞു. വി മുരളീധരന് ആയിരുന്നു അന്ന് സ്ഥാനാര്‍ത്ഥി. എന്നാല്‍ 2014 എത്തിയപ്പോള്‍ ബിജെപിയുടെ വോട്ട് ശതമാനം 12.3 ശതമാനം ആയി ഉയര്‍ന്നു. സികെ പത്മനാഭന് ആയിരുന്നു സ്ഥാനാര്‍ത്ഥി.
കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയും എസ്ഡിപിഐയും പതിനായിരത്തിലേറെ വോട്ടുകള്‍ കോഴിക്കോട് മണ്ഡലത്തില്‍ നേടിയിരുന്നു.
ഇത്തവണ ആരൊക്കെ ആയിരിക്കും മുഖ്യധാര പാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥികള്‍ എന്നതില്‍ ഇതുവരെ ധാരണയൊന്നും ആയിട്ടില്ല. എംകെ രാഘവന് പകരം മറ്റാരെയെങ്കിലും കോണ്‍ഗ്രസ് പരീക്ഷിക്കാനുള്ള സാധ്യത കുറവാണ്. വീരേന്ദ്രകുമാര്‍ തിരിച്ചെത്തിയ സ്ഥിതിയ്ക്ക് എല്‍ഡിഫ്, മണ്ഡലം ലോക് താന്ത്രിക് ദളിന് നല്‍കുമോ എന്നതിലും ധാരണയായിട്ടില്ല.
നിയമസഭ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ വിലയിരുത്തിയാല്‍ കോഴിക്കോട് മണ്ഡലത്തില്‍ എല്‍ഡിഎഫ് പുഷ്പം പോലെ ജയിക്കേണ്ടതാണ്. അതുകൊണ്ട് തന്നെ മണ്ഡലം മറ്റാര്‍ക്കെങ്കിലും വിട്ടുകൊടുക്കാന്‍ സിപിഎം തയ്യാറാകാന്‍ സാധ്യതയില്ല. 2009 ല്‍ ചുരുങ്ങിയ വോട്ടുകള്‍ക്ക് പരാജയപ്പെട്ട മുഹമ്മദ് റിയാസിനെ രംഗത്തിറക്കി ഒരു മധുര പ്രതികാരത്തിനും സിപിഎം ശ്രമിച്ചുകൂടെന്നില്ല.
കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും ഈ ലോക്സഭ തിരഞ്ഞെടുപ്പ് ആര്‍ക്കും അത്രയേറെ എളുപ്പമാകും എന്ന് പ്രതീക്ഷിക്കുക വയ്യ. ശബരിമല വിവാദം എങ്ങനെ ആയിരിക്കും തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുക എന്നതായിരിക്കും ഏറ്റവും നിര്‍ണായകം.