കേരളം രാഹുൽ ഗാന്ധി സിപിഎമ്മിന് തീറെഴുതിക്കൊടുത്തോ...? മുല്ലപ്പള്ളി പ്രസിഡന്റായപ്പോൾ സംഭവിക്കാവുന്നത്
കഴിഞ്ഞ മൂന്ന് നിയമസഭ തിരഞ്ഞെടുപ്പുകളില്‍ കേരളത്തില്‍ കോണ്‍ഗ്രസ്സിന്റെ സ്ഥിതി അത്ര ശോഭനമല്ലെന്ന് ഉറപ്പിച്ച് പറയാന്‍ സാധിക്കും. കഴിഞ്ഞ രണ്ട് ലോക്‌സഭ തിരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസ്സിന് വോട്ട് കുറയുകയും ചെയ്തു.
കോണ്‍ഗ്രസ്സിലും മലബാര്‍ ലോബി!!! ഉമ്മൻ ചാണ്ടിയുടെ കളികൾ കാണാനിരിക്കുന്നതേയുള്ളൂ... പക്ഷേ, എളുപ്പമല്ല
പശുക്കള്‍ ഇനി സംസ്‌കൃതവും തമിഴും സംസാരിക്കും; സിംഹത്തിനും കുരങ്ങനും ഇനി പുത്തന്‍ വോക്കൽ കോർഡ്!!!
ദേശീയ തലത്തിലും തീരെ പ്രതീക്ഷ നല്‍കുന്നതല്ല കോണ്‍ഗ്രസിന്റെ അവസ്ഥ. ഒരുകാലത്ത് രാജ്യം മുഴുവന്‍ ഭരിച്ചിരുന്ന പാര്‍ട്ടി ഇപ്പോള്‍ മൂന്ന് സംസ്ഥാനങ്ങളില്‍ മാത്രമായി ഒതുങ്ങിയിരിക്കുകയാണ്. ശക്തമായ തിരിച്ചുവരവിനാണ് കോണ്‍ഗ്രസ് ഒരുങ്ങുന്നത് എന്നൊക്കെയാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ കേരളത്തില്‍ ഈ നിലയ്ക്ക് പോയാല്‍ ഒരു തിരിച്ചുവരവ് ഉണ്ടാകുമോ എന്ന് സംശയിക്കുന്നവരും ഉണ്ട്.
പുതിയ കെപിസിസി അധ്യക്ഷന്‍ ആയി മുല്ലപ്പള്ളി രാമചന്ദ്രനെ രാഹുല്‍ ഗാന്ധി നിയമിച്ചതിനെ പലരീതിയില്‍ ആണ് ആളുകള്‍ വിലയിരുത്തുന്നത്. ഗ്രൂപ്പിന് അതീതനായ, മലബാറില്‍ നിന്നുള്ള പുതിയ പ്രസിഡന്റ് പാര്‍ട്ടിക്ക് പുത്തന്‍ ഉണര്‍വ്വ് പകരും എന്ന് കരുതുന്നവരുണ്ട്. എന്നാല്‍ ഇതോടെ കേരളത്തില്‍ കോണ്‍ഗ്രസിന്റെ അവസാനമാകും എന്ന് കരുതുന്ന മറ്റൊരു പ്രബല വിഭാഗവും ഉണ്ട്. അതിന് കാരണങ്ങള്‍ പലതാണ്.
കെപിസിസി പ്രസിഡന്റുമാര്‍
കേരളത്തിലെ രാഷ്ട്രീയ കാലാവസ്ഥയില്‍ കെപിസിസി പ്രസിഡന്റ് ആര് എന്നത് കോണ്‍ഗ്രസ്സിനെ സംബന്ധിച്ച് ഇപ്പോള്‍ അത്രയേറെ പ്രധാനപ്പെട്ട ഒന്നാണ്. കഴിഞ്ഞ 15 വര്‍ഷത്തോളമായി മൂന്ന് പേരാണ് കെപിസിസി അധ്യക്ഷന്‍മാരായി പ്രവര്‍ത്തിച്ചത്. അതില്‍, ഏറ്റവും അധികം വിവാദങ്ങള്‍ക്ക് വഴിവച്ചത് ഗ്രൂപ്പുകള്‍ക്ക് അതീതനായ കെപിസിസി അധ്യക്ഷന്‍ ആയിരുന്നു- വിഎം സുധീരന്‍.
കനത്ത തോല്‍വിക്ക് കാരണം
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന് ലഭിച്ചത് വെറും 22 സീറ്റുകള്‍ മാത്രം ആയിരുന്നു. അതിന് മുമ്പത്തെ തിരഞ്ഞെടുപ്പില്‍ 38 സീറ്റുകള്‍ കിട്ടിയ സ്ഥാനത്തായിരുന്നു ഈ തകര്‍ച്ച. സിപിഎം വന്‍ വിജയം നേടിയ 2006 ലെ തിരഞ്ഞെടുപ്പില്‍ പോലും കോണ്‍ഗ്രസ്സിന് 24 സീറ്റുകള്‍ ഉണ്ടായിരുന്നു.
സര്‍ക്കാര്‍ നേരിട്ട ആരോപണങ്ങള്‍ തന്നെ ആയിരുന്നു ഇത്തരം ഒരു പരാജയത്തിലേക്ക് കോണ്‍ഗ്രസ് കൂപ്പുകുത്താന്‍ കാരണം. കെപിസിസി പ്രസിഡന്റ് ആയിരുന്ന വിഎം സുധീരന്റെ നിലപാടുകള്‍ പലപ്പോഴും സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതായിരുന്നു.
ഗ്രൂപ്പില്ലാത്ത കളി
വിഎം സുധീരന്‍ ഗ്രൂപ്പില്ലാത്ത നേതാവായിരുന്നു. അതുകൊണ്ട് തന്നെ എ, ഐ ഗ്രൂപ്പുകള്‍ക്ക് അദ്ദേഹം ഒരു വിധത്തിലും സമ്മതനും ആയിരുന്നു. ഒടുവില്‍ സുധീരനെ പുകച്ച് പുറത്ത് ചാടിക്കുന്ന സാഹചര്യം ആണ് കേരളം കണ്ടത്.
ഗ്രൂപ്പില്ലാത്ത രാഷ്ട്രീയം, കോണ്‍ഗ്രസ്സിനെ സംബന്ധിച്ച് നിലനില്‍ക്കാന്‍ ഏറെ ബുദ്ധിമുട്ടുള്ള ഒന്നാണ്. നേതാവെന്ന് നിലയില്‍ നില്‍ക്കാമെന്നല്ലാതെ, സംഘടനാ നേതൃത്വത്തിലേക്ക് വരുമ്പോള്‍ അത് ആ വ്യക്തിക്കും സംഘടനയ്ക്കും കനത്ത തിരിച്ചടിയാകും നല്‍കുക എന്നതാണ് ചരിത്രം.
കെ മുരളീധരന് ശേഷം
കെ മുരളീധരന്‍ കെപിസിസി അധ്യക്ഷന്‍ ആകുന്നത് കെ കരുണാകരന്റെ പ്രതാപകാലത്താണ്. എന്നാല്‍ പിന്നീട് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ മുരളീധരന്‍ കെപിസിസി അധ്യക്ഷ സ്ഥാനം രാജിവച്ചു.തുടര്‍ന്ന് നടന്ന ഉപതിരഞ്ഞെടുപ്പില്‍ പരാജയപ്പെടുകയും ചെയ്തു. അതിന് ശേഷം കെ കരുണാകരനും മുരളീധരനും കോണ്‍ഗ്രസ് വിട്ടതും പുതിയ പാര്‍ട്ടി രൂപീകരിച്ചതും ഒടുവില്‍ കോണ്‍ഗ്രസ്സിലേക്ക് തിരിച്ചുവന്നതും ചരിത്രമാണ്.
കെ മുരളീധരന് ശേഷം ആണ് രമേശ് ചെന്നിത്തല കെപിസിസി അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുന്നത്.
ഗ്രൂപ്പ് നേതാവ് അധ്യക്ഷന്‍
രമേശ് ചെന്നിത്തല കെപിസിസി അധ്യക്ഷന്‍ ആയത് കേരളത്തിലെ കോണ്ഡഗ്രസ് ചരിത്രത്തിലെ സമീപകാലത്തെ ഏറ്റവും നിര്‍ണായകമായ ഒരു സംഭവം തന്നെ ആയിരുന്നു. കെ കരുണാകരന് ശേഷം ഐ ഗ്രൂപ്പിന്റെ നേതാവായി മാറിയ ആളാണ് ചെന്നിത്തല. ഒരു ഗ്രൂപ്പിന്റെ നേതാവ് പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തെത്തി എന്നതായിരുന്നു ഏറ്റവും വലി.യ പ്രത്യേകത.
ആദ്യ തിരഞ്ഞെടുപ്പില്‍ കനത്ത പരാജയം ഏറ്റുവാങ്ങേണ്ടി വന്നെങ്കിലും 2011 ല്‍ കോണ്‍ഗ്രസിനെ ചെറിയ മാര്‍ജിനില്‍ എങ്കിലും അധികാരത്തില്‍ എത്തിക്കാന്‍ ചെന്നിത്തലയ്ക്ക് സാധിച്ചു.
താക്കോല്‍ സ്ഥാനത്തില്‍ സുധീരന്‍
മന്ത്രിസഭയില്‍ നായര്‍ പ്രതിനിധിയ്ക്ക് താക്കോല്‍ സ്ഥാനം വേണം എന്ന എന്‍എസ്എസിന്റെ കടുംപിടിത്തത്തെ തുടര്‍ന്നായിരുന്നു കെപിസിസി അധ്യക്ഷ സ്ഥാനം ഉപേക്ഷിച്ച് രമേശ് ചെന്നിത്തല ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ ആഭ്യന്തര മന്ത്രിയാകുന്നത്. തുടര്‍ന്നാണ് ഹൈക്കമാന്‍ഡ് ഇടപെട്ട് വിഎം സുധീരനെ കെപിസിസി അധ്യക്ഷന്‍ ആക്കിയത്. എ, ഐ ഗ്രൂപ്പുകളുടെ ശക്തമായ എതിര്‍പ്പിനെ അവഗണിച്ച്, എകെ ആന്റണിയുടെ ഇടപെടലിനെ തുടര്‍ന്നായിരുന്നു ഹൈക്കമാന്‍ഡ് വിഎം സുധീരനെ കെപിസിസി അധ്യക്ഷന്‍ ആയി നിയമിച്ചത്.
കലാപകാലം
കോണ്‍ഗ്രസ് സമീപ കാലത്ത് കണ്ട ഏറ്റവും കലാപഭരിതമായ കാലം ആയിരുന്നു വിഎം സുധീരന്റേത്. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ കൊടിയ വിമര്‍ശനങ്ങളും ആരോപണങ്ങളും നേരിട്ടുകൊണ്ടിരിക്കെ, പ്രതിപക്ഷത്തേക്കാള്‍ പ്രതിരോധം പാര്‍ട്ടിക്കുള്ളില്‍ നിന്നുകൊണ്ട് വിഎം സുധീരന്‍ തീര്‍ത്തുകൊണ്ടേയിരുന്നു.
ഒരുപക്ഷേ, കോണ്‍ഗ്രസ്സിനെ നവീകരിക്കാന്‍ വിഎം സുധീരന്‍ നടത്തിയ നീക്കങ്ങള്‍ പരാജയപ്പെടുകയും, അത് പാര്‍ട്ടിയുടെ തന്നെ പരാജയത്തിലേക്ക് നീങ്ങുകയും ചെയ്തു എന്ന് വേണമെങ്കില്‍ വിശേഷിപ്പിക്കാം. ഒടുവില്‍ സുധീരനും പടിയിറങ്ങി.
താത്കാലിക പ്രസിഡന്റ്
സുധീരന് ശേഷം എംഎം ഹസ്സനെ ആയിരുന്നു താത്കാലിക അധ്യക്ഷന്‍ ആയി നിയമിച്ചത്. പാര്‍ട്ടിയ്ക്കുള്ളില്‍ ആഭ്യന്തര പ്രശ്‌നങ്ങള്‍ കാര്യമായില്ലാത്ത കാലമായിരുന്നു ഇത് എന്ന് പ്രത്യേകം പറയേണ്ടി വരും. പക്ഷേ, പ്രതിപക്ഷം എന്ന നിലയില്‍ കോണ്‍ഗ്രസ് ഏറ്റവും നിര്‍ജ്ജീവമായ കാലഘട്ടവും ആയിരുന്നു ഇത്.
എ ഗ്രൂപ്പിന്റെ ശക്തനായ വക്താവായിരുന്നു ഹസ്സനെ ഒടുവില്‍ എ ഗ്രൂപ്പ് തന്നെ കൈ വിടുന്ന കാഴ്ചയും ഇതിനിടെ കണ്ടു. ഒരു വേള, ഹസ്സന്‍ തന്നെ കെപിസിസി അധ്യക്ഷനായി തുടരും എന്ന് കരുതിയ ഘട്ടത്തില്‍ ആയിരുന്നു ഇത്.
ശക്തമായ പ്രവര്‍ത്തനം വേണം
കേരളത്തില്‍ കോണ്‍ഗ്രസ്സിന്റെ ഉയിര്‍ത്തെഴുന്നേല്‍പിന് ഇനി വേണ്ടത് ശക്തമായ പ്രവര്‍ത്തനം ആണ്. അതിന് ഗ്രൂപ്പുകള്‍ക്ക് അതീതനായ ഒരു നേതാവ് വേണം എന്ന ചിന്തയില്‍ ആയിരിക്കാം രാഹുല്‍ ഗാന്ധി മുല്ലപ്പള്ളി രാമചന്ദ്രനെ അതിനായി നിയോഗിച്ചത്. എകെ ആന്റണിയുടെ നിലപാടും ഇക്കാര്യത്തില്‍ നിര്‍ണായകമായിട്ടുണ്ടാകും എന്ന് ഉറപ്പാണ്.
എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ കോണ്‍ഗ്രസ്സിനെ മുന്നോട്ട് നയിക്കാന്‍ മുല്ലപ്പള്ളി രാമചന്ദ്രന് സാധിക്കുമോ എന്നതാണ് ചോദ്യം. മുന്‍കാല ചരിത്രം നോക്കിയാല്‍, അത് തീരെ എളുപ്പമാകില്ലെന്ന് വ്യക്തമാവുകയും ചെയ്യും.
പിണറായി വിജയന്‍ എന്ന മുഖ്യമന്ത്രി
കേരളം കണ്ടിട്ടുള്ളതില്‍ വച്ച് ശക്തരായ മുഖ്യമന്ത്രിമാരില്‍ ഒരാളാണ് പിണറായി വിജയന്‍. അദ്ദേഹം നേതൃത്വം നല്‍കുന്ന ഒരു സര്‍ക്കാരിനെതിരെ പ്രതിപക്ഷം എത്രത്തോളം കര്‍മനിരതരായി പ്രവര്‍ത്തിക്കുന്നുണ്ട് എന്നത് ഒരു ചോദ്യചിഹ്നമാണ്. കാര്യമായ ഒരു സമ്മര്‍ദ്ദവും സര്‍ക്കാരില്‍ ചെലുത്താന്‍ ഇതുവരെ പ്രതിപക്ഷത്തിന് സാധിച്ചിട്ടില്ല.
അടുത്തകാലത്ത് വച്ച് സിപിഎം സംഘടനാപരമായും ശക്തമായിക്കൊണ്ടിരിക്കുന്ന ഒരു കാലഘട്ടം ആണിത്. അതിനെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസ്സിന് വലുതായി തന്നെ വിയര്‍ക്കേണ്ടി വരും.
ദേശീയ തലത്തില്‍
പൊതു തിരഞ്ഞെടുപ്പ് ആസന്നമായ സാഹചര്യത്തില്‍, ദേശീയ തലത്തില്‍ ബിജെപി വിരുദ്ധ ഏകോപനം ഉണ്ടാകും എന്ന് ഉറപ്പാണ്. ആ വിശാല സഖ്യത്തില്‍ കോണ്‍ഗ്രസ്സും സിപിഎമ്മും എല്ലാം ഒരുമിച്ച് ഉണ്ടാകുവാന്‍ തന്നെയാണ് സാധ്യത.
പക്ഷേ, കേരളത്തില്‍ അപ്പോഴും മത്സരം പ്രധാനമായും ഇടതുപക്ഷവും യുഡിഎഫും തമ്മില്‍ തന്നെ ആയിരിക്കും. ഇതുവരെയുള്ള ചരിത്രം പരിശോധിച്ചാല്‍, വളരെ ചുരുങ്ങിയ സന്ദര്‍ഭങ്ങളില്‍ മാത്രമേ കോണ്‍ഗ്രസ് പൊതു തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ വലിയ തിരിച്ചടികള്‍ നേരിട്ടിട്ടുള്ളു. 2004 ല്‍ കേരളത്തില്‍ നിന്ന് കോണ്‍ഗ്രസ്സിന് ഒരു സീറ്റ് പോലും ലഭിക്കാത്ത സ്ഥിതി വിശേഷവും ഉണ്ടായിരുന്നു.
ചരിത്രം ആവര്‍ത്തിക്കുമോ
ശക്തമായ പ്രവര്‍ത്തനം കാഴ്ചവച്ചില്ലെങ്കില്‍ ഒരുപക്ഷേ, 2004 ലെ ചരിത്രം കേരളത്തില്‍ ആവര്‍ത്തിക്കാനുള്ള സാധ്യത പോലും തള്ളിക്കളയാന്‍ സാധിക്കില്ല. കോണ്‍ഗ്രസ്സ് വോട്ടുകള്‍ ബിജെപി പാളയത്തിലേക്ക് ചോരാതെ സംരക്ഷിച്ച് നിര്‍ത്താന്‍ പുതിയ നേതൃത്വത്തിന് കഴിഞ്ഞില്ലെങ്കില്‍, ഗ്രൂപ്പുകളിയുടെ പേരില്‍ തൊഴുത്തില്‍ കുത്ത് തടയാന്‍ കഴിഞ്ഞില്ലെങ്കില്‍... അത് കേരളത്തില്‍ ഇടത് മുന്നണിയും ബിജെപിയും വലിയ നേട്ടമുണ്ടാക്കുന്ന സാഹചര്യത്തിലേക്കായിരിക്കും നയിക്കുക എന്നത് ഉറപ്പാണ്.