വൈപ്പിന്‍ ഇടതിന്റെ ഉറച്ച മണ്ണ്, എസ് ശര്‍മ തന്നെ ജനപ്രിയന്, കരുത്തനെ തേടി കോണ്‍ഗ്രസ്, മണ്ഡല പരിചയം
ഇതുവരെ കോണ്‍ഗ്രസിന് ജയം എന്തെന്ന് അറിയാന്‍ സാധിക്കാത്ത മണ്ഡലമാണ് വൈപ്പിന്‍. ഇത്തവണ കടുത്ത സ്ഥാനാര്‍ത്ഥിയെ തന്നെ ഇറക്കാനാണ് അവരുടെ പ്ലാന്‍. പക്ഷേ വൈപ്പിന്‍ ജയത്തിന്റെ കണക്കുകള്‍ നോക്കുകയാണെങ്കില്‍ ഇടത് കോട്ടയാണെന്ന് പറയേണ്ടി വരും. എസ് ശര്‍മയ്ക്ക് ഇവിടെ പത്ത് കൊല്ലമായി അത്ര കടുത്ത എതിരാളികളില്ല. ഇത്തവണയും വിജയം കൊതിക്കുന്ന മണ്ഡലം കൂടിയാണ് വൈപ്പിന്‍. കോണ്‍ഗ്രസ് ധര്‍മജനെ അടക്കം രംഗത്തിറക്കി മണ്ഡലം പിടിക്കാനുള്ള തീവ്ര ശ്രമത്തിലാണ്. എന്നാല്‍ താരം ബാലുശ്ശേരിയില്‍ മത്സരിക്കുമെന്ന അഭ്യൂഹമുണ്ട്. അതേസമയം ഒന്നുകില്‍ സിനിമാ താരം അല്ലെങ്കില്‍ കോണ്‍ഗ്രസിലെ ഏറ്റവും പ്രമുഖന് ഇവിടെ സ്ഥാനാര്‍ത്ഥിയാകുമെന്ന് ഉറപ്പാണ്.
വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ ട്രാക്ടര്‍ റാലി, ചിത്രങ്ങള്‍ കാണാം
കണയന്നൂര്‍ താലൂക്കിലെ കടമക്കുടി മുളവുകാട് എന്നീ പഞ്ചായത്തുകളും, കൊച്ചി താലൂക്കില്‍ ഉള്‍പ്പെടുന്ന എടവനക്കാട്, എളങ്കുന്നപ്പുഴ, കുഴുപ്പിള്ളി, നായരമ്പലം, ഞാറയ്ക്കല്‍, പള്ളിപ്പുറം പഞ്ചായത്തുകളും ചേര്‍ന്നതാണ് നിയമസഭാ മണ്ഡലം. 2008ലെ നിയമസഭാ പുനര്‍നിര്‍ണയത്തോടെയാണ് ഈ മണ്ഡലം നിലവില്‍ വന്നത്. 2011ല്‍ ആദ്യമായി ഇവിടെ മത്സരിക്കുമ്പോള്‍ കടുത്ത പോരാട്ടമായിരുന്നു നടന്നത്. എസ് ശര്‍മയുടെ ജയം 5242 വോട്ടുകള്‍ക്ക് മാത്രമായിരുന്നു. കോണ്‍ഗ്രസിന്റെ അജയ് തറയിലായിരുന്നു എതിരാളി. 60530 വോട്ട് ശര്‍മ നേടിയപ്പോള്‍, അജയ് തറയില്‍ 55572 വോട്ടുകളും നേടി. ബാക്കിയുള്ളവരൊന്നും മണ്ഡലത്തില്‍ അത്ര പ്രസക്തമായിരുന്നില്ല.
2016ല്‍ പക്ഷേ കഥ മാറി. ഭൂരിപക്ഷം ഇരട്ടിയില്‍ അധികമായി ശര്‍മ വര്‍ധിപ്പിച്ചു. 19353 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു ജയം. ഇത്തവണ അജയ് തറയില്‍ മത്സരിച്ചില്ല. കെആര്‍ സുഭാഷായിരുന്നു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. 68526 വോട്ടാണ് ശര്‍മ നേടിയത്. അതേസമയം എന്‍ഡിഎയുടെ ബാഗമായി മത്സരിച്ച ബിഡിജെഎസ് 10051 വോട്ടുകള്‍ അവര്‍ പിടിക്കുകയും ചെയ്തു. സിപിഎമ്മിന്റെ വോട്ട് ശതമാനം 50.37ല്‍ നിന്ന് 52.24 ആയും 2016ല്‍ വര്‍ധിച്ചു. മണ്ഡലത്തില്‍ ശര്‍മ ജനപ്രീതി വര്‍ധിപ്പിച്ചു എന്ന് തിരഞ്ഞെടുപ്പില്‍ വ്യക്തമായി. ഇത്തവണയും ശര്‍മ തന്നെയാവും മത്സരിക്കുക. ജനപ്രിയ മുഖമായത് കൊണ്ട് വൈപ്പിനില്‍ നിന്ന് സിപിഎം മാറ്റാനും സാധ്യതയില്ല. അദ്ദേഹത്തിനെതിരെ മറ്റ് ആരോപണങ്ങളുമില്ല.
അതേസമയം വീണ്ടും മത്സരിക്കുമോ എന്ന കാര്യം ശര്‍മ വ്യക്തമാക്കിയിട്ടില്ല. പാര്‍ട്ടി തീരുമാനം അംഗീകരിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. യുവാക്കളെ പരിഗണിക്കുമ്പോള്‍ തലമുതിര്‍ന്നവരെ അവഗണിക്കരുതെന്നും പറഞ്ഞിട്ടുണ്ട്. വൈപ്പിനില്‍ സജീവ സാന്നിധ്യമായി തന്നെ എംഎല്‍എയുണ്ട്. ഇത് മത്സരിക്കാനുള്ള തയ്യാറെടുപ്പ് കൂടിയാണ്. ആറ് തവണ ശര്‍മ നിയമസഭാ അംഗമായിട്ടുണ്ട്. ഇതില്‍ രണ്ട് തവണ മന്ത്രിയുമായി. തുടര്‍ച്ചയായി രണ്ട് ടേം പൂര്‍ത്തിയാക്കി കഴിഞ്ഞു. ഇടതുമുന്നണിക്ക് ഭരണത്തുടര്‍ച്ച ഉറപ്പാണെന്ന് ശര്‍മ നേരത്തെ പറഞ്ഞത്. കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാള്‍ ഭൂരിപക്ഷം ഉയരുമെന്ന് ശര്‍മ വ്യക്തമാക്കി. വീടുകളില്‍ കയറി സര്‍ക്കാര്‍ പൂര്‍ത്തീകരിച്ച പദ്ധതികളെ കുറിച്ച് ജനങ്ങളെ ബോധ്യപ്പെടുത്തുന്ന തിരക്കിലാണ് ഇപ്പോള്‍ ശര്‍മ.
പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ എല്‍ഡിഎഫിന് വോട്ടുകള്‍ കുറഞ്ഞിരുന്നു. പഞ്ചായത്തുകളില്‍ പലതും നഷ്ടമായി. ഇത് ചിലപ്പോള്‍ ശര്‍മയ്ക്ക് ഭീഷണിയായേക്കും. കോണ്‍ഗ്രസിനുള്ളില്‍ പ്രശ്നങ്ങള്‍ ഉള്ളത് പക്ഷേ ശര്‍മയ്ക്ക് ആശ്വാസമാണ്. കെപി ധനപാലനെ ഇവിടേക്ക് കോണ്‍ഗ്രസ് ഇത്തവണ പരിഗണിക്കുന്നുണ്ട്. അഡ്വ കെപി ഹരിദാസ്, മുന്‍ മന്ത്രി ഡൊമിനിക് പ്രസന്റേഷന് എ ന്നിവരെയും പരിഗണിക്കുന്നുണ്ട്. വൈപ്പിന്‍ കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ അവസാനിച്ചില്ലെങ്കില്‍ പരാജയം ഉറപ്പാണ്. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം അടക്കം പ്രശ്നങ്ങള്‍ ഉണ്ടാക്കിയിരുന്നു കോണ്‍ഗ്രസില്‍. ഇത് മറികടക്കുമെന്നാണ് പ്രതീക്ഷ.
Recommended Video