ബല്‍റാമിനെ പൂട്ടാനുറച്ച് സിപിഎം; തൃത്താലയില്‍ കരുത്തനായ സ്ഥാനാർത്ഥി; സ്വരാജ്, രാജേഷ്, റിയാസ്? അനുകൂല സാഹചര്യം
1991 മുതല്‍ സിപിഎമ്മിന്റെ കോട്ടയായിരുന്നു പാലക്കാട് ജില്ലയിലെ തൃത്താല മണ്ഡലം. അതിന് മുമ്പ് നാല് തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് കൈയ്യടിക്കവച്ചിരുന്ന തൃത്താലയെ ഇ ശങ്കരനിലൂടെ ആയിരുന്നു സിപിഎം തിരിച്ചുപിടിച്ചത്. എന്നാല്‍ 2011 ലെ തിരഞ്ഞെടുപ്പില്‍ മണ്ഡലം കൈവിട്ടുപോയി. യുവനേതാവായ വിടി ബല്‍റാമിനെ ഇറക്കിയാണ് അന്ന് കോണ്‍ഗ്രസ് തൃത്താല പിടിച്ചത്. പിന്നീട് 2016 ല്‍ കേരളത്തില്‍ ഇടതുതരംഗം ആഞ്ഞടിച്ചപ്പോഴും വിടി ബല്‍റാം ഭൂരിപക്ഷമുയര്‍ത്തി തൃത്താലയില്‍ വിജയിച്ചു.
വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ ഏത് വിധേയനയും തൃത്താല മണ്ഡലം തിരിച്ചുപിടിക്കുക എന്ന ലക്ഷ്യമാണ് എല്‍ഡിഎഫിനുള്ളത്. അതിനായി മണ്ഡലത്തിന് പുറത്ത് നിന്ന് ശക്തനായ സ്ഥാനാര്‍ത്ഥി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പ് നല്‍കുന്ന ആത്മവിശ്വാസവും സിപിഎമ്മിനുണ്ട്.
ബല്‍റാം ശക്തന്‍
തൃത്താല മണ്ഡലത്തില്‍ 2011 ല്‍ മത്സരിച്ചപ്പോഴുണ്ടായിരുന്ന ആളല്ല ഇപ്പോഴത്തെ വിടി ബല്‍റാം. സംസ്ഥാനം മുഴുവന്‍ അറിയപ്പെടുന്ന കോണ്‍ഗ്രസിന്റെ യുവനേതാവാണ്. ഗ്രൂപ്പിന് അതീതമായി നില്‍ക്കുന്ന ബല്‍റാമിന് യുവാക്കള്‍ക്കിടയില്‍ വലിയ സ്വാധീനമുണ്ട്. സാമൂഹ്യമാധ്യമങ്ങളില്‍ ബല്‍റാം ശക്തമായ സാന്നിധ്യമാണ്.
കൂടിവന്ന ഭൂരിപക്ഷം
2011 ല്‍ കന്നിയങ്കത്തിനിറങ്ങുമ്പോള്‍ തൃത്താലയില്‍ യുഡിഎഫിന് വലിയ പ്രതീക്ഷയൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ സിപിഎമ്മിന്റെ ശക്തനായ നേതാവ് പി മമ്മിക്കുട്ടിയെ അട്ടിമറിച്ച് ബല്‍റാം വിജയിക്കുകയായിരുന്നു. 3,197 വോട്ടുകളായിരുന്നു അന്ന് ഭൂരിപക്ഷം. 2016 ല്‍ മികച്ച ഭരണസാരഥി എന്ന് പേരെടുത്ത സുബൈദ ഇസഹാക്ക് ആയിരുന്നു എതിരാളി. എന്നാല്‍ ഇടതുതരംഗത്തിലും 10,547 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ബല്‍റാം വിജയിച്ചു.
മാറ്റമുണ്ടാവില്ല
നിലവിലെ സാഹചര്യത്തില്‍ വിടി ബല്‍റാം തന്നെ ആയിരിക്കും തൃത്താലയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി. 12 നിയമസഭ മണ്ഡലങ്ങളുള്ള പാലക്കാട് ജില്ലയില്‍ നിലവില്‍ മൂന്നിടത്ത് മാത്രമാണ് യുഡിഎഫ് എംഎല്‍എമാരുള്ളത്. ഇത്തവണയും തൃത്താലയില്‍ ബല്‍റാമിലൂടെ വിജയം ഉറപ്പിക്കാമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്.
തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടത്
ഇത്തവണത്തെ തദ്ദേശ തിരഞ്ഞെടുപ്പിലെ വോട്ട് നില പരിശോധിച്ചാല്‍ യുഡിഎഫിന്റെ നില അത്ര സുഖകരമല്ല. 6,882 വോട്ടുകള്‍ക്ക് മുന്നില്‍ നില്‍ക്കുന്നത് എല്‍ഡിഎഫ് ആണ്. യുഡിഎഫിന് പതിനായിരത്തില്‍ പരം ഭൂരിപക്ഷമുണ്ടായിരുന്ന ഒരു മണ്ഡലത്തില്‍ ഇത്തരം ഒരു നേട്ടമുണ്ടാക്കി എന്നത് തന്നെയാണ് ഇടതുമുന്നണിയ്ക്ക് വലിയ പ്രതീക്ഷ നല്‍കുന്നത്.
കൊഴിഞ്ഞുപോയ വോട്ടുകള്‍
2019 ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കേരളം മുഴുവന്‍ യുഡിഎഫ് തരംഗമായിരുന്നു. അന്ന് തൃത്താല ഉള്‍പ്പെടുന്ന പൊന്നാനി ലോക്‌സഭ മണ്ഡലത്തില്‍ മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥി ഇടി മുഹമ്മദ് ബഷീര്‍ ആണ് വിജയിച്ചത്. രണ്ട് ലക്ഷത്തിനടുത്ത് വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു വിജയം. എന്നാല്‍ തൃത്താല മണ്ഡലത്തില്‍ നിന്ന് ആകെ കിട്ടിയ ഭൂരിപക്ഷം 8,404 വോട്ടുകള്‍ ആയിരുന്നു.
ലീഗിന്റെ പിന്തുണ
തൃത്താല മണ്ഡലത്തില്‍ വിടി ബല്‍റാമിന് ഏറ്റവും ശക്തമായ പിന്തുണ നല്‍കുന്നത് മുസ്ലീം ലീഗ് ആണ്. കഴിഞ്ഞ രണ്ട് നിയമസഭ തിരഞ്ഞെടുപ്പിലും നിര്‍ണായകമായതും ഇതേ പിന്തുണ തന്നെയാണ്. എന്നാല്‍ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വോട്ട് കുറഞ്ഞതിന്റെ പശ്ചാത്തലം പരിശോധിക്കപ്പെടേണ്ടതാണ്. അതുപോലെ തന്നെ തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വലിയ ഭൂരിപക്ഷം നേടിയും യുഡിഎഫിനെ അസ്വസ്ഥമാക്കുന്നുണ്ട്.
സ്വരാജ് വരുമോ
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പ് വേളയില്‍ തന്നെ എം സ്വരാജ് തൃത്താലയില്‍ സ്ഥാനാര്‍ത്ഥിയായേക്കും എന്ന് പ്രചാരണമുണ്ടായിരുന്നു. സ്വരാജിന് വേണ്ടി പ്രാദേശിക നേതൃത്വം സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തു. എന്നാല്‍, കെ ബാബുവിനെതിരെ തൃപ്പൂണിത്തുറയില്‍ മത്സരിക്കാന്‍ ആയിരുന്നു സ്വരാജിനെ സിപിഎം നിയോഗിച്ചത്. അവിടെ സ്വരാജ് അട്ടിമറി വിജയം നേടുകയും ചെയ്തു.
ഇത്തവണയും എം സ്വരാജ് സ്ഥാനാര്‍ത്ഥിയായി എത്തണമെന്ന് പ്രാദേശിക ഘടകങ്ങള്‍ക്ക് താത്പര്യമുണ്ട്. എന്നാല്‍ തൃപ്പൂണിത്തുറയിലെ സിറ്റിങ് എംഎല്‍എയെ തൃത്താലയില്‍ മത്സരിപ്പിക്കാന്‍ സിപിഎം തയ്യാറാകുമോ എന്നാണ് അറിയേണ്ടത്.
എംബി രാജേഷ്
പാലക്കാട് ജില്ലയിലെ സിപിഎമ്മിന്റെ ഏറ്റവും ശക്തനായ യുവനേതാവാണ് എംബി രാജേഷ്. എംപി എന്ന നിലയല്‍ മികച്ച പ്രകടനം കാഴ്ചവച്ചിട്ടുള്ള രാജേഷ് ദേശീയ രാഷ്ട്രീയത്തിലും ശ്രദ്ധേയമായ ഇടപെടലുകള്‍ നടത്തിയിട്ടുള്ള ആളാണ്. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ അപ്രതീക്ഷിത പരാജയമായിരുന്നു രാജേഷിന് പാലക്കാട് നേരിടേണ്ടി വന്നത്.
തൃത്താലയില്‍ വിടി ബല്‍റാമിനെതിരെ മത്സരിക്കാന്‍ ഏറ്റവും ഉചിതമെന്ന് കരുതപ്പെടുന്ന പേരുകളില്‍ ഒന്നാണ് എംബി രാജേഷിന്റേത്. ഇക്കാര്യവും സിപിഎം നേതൃത്വത്തിന്റെ പരിഗണനയില്‍ ഉണ്ട്.
മുഹമ്മദ് റിയാസ്
ഡിവൈഎഫ്‌ഐ ദേശീയ അധ്യക്ഷനായ മുഹമ്മദ് റിയാസിന്റെ പേരാണ് മണ്ഡലത്തില്‍ ഇത്തവണ സജീവമായി കേള്‍ക്കുന്നത്. ബല്‍റാമിനെ തോല്‍പിക്കാന്‍ ഡിവൈഎഫ്‌ഐ ദേശീയ അധ്യക്ഷന്റെ വരവോട് സാധ്യമാകുമെന്ന പ്രതീക്ഷ പ്രാദേശിക തലത്തിലും ഉയരുന്നുണ്ട്.
രണ്ടാം അങ്കം
2009 ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മാത്രമാണ് പിമ മുഹമ്മദ് റിയാസ് ഇതുവരെ മത്സരിച്ചിട്ടുള്ളത്. അന്ന് എംകെ രാഘവനോട് 838 വോട്ടുകള്‍ക്കായിരുന്നു പരാജയപ്പെട്ടത്. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പ് കാലത്തും മുഹമ്മദ് റിയാസിന്റെ പേര് ഉയര്‍ന്നുകേട്ടിരുന്നെങ്കിലും അദ്ദേഹം മത്സരരംഗത്തുണ്ടായിരുന്നില്ല.
തൃത്താലയില്‍ റിയാസ് എത്തുകയാണെങ്കില്‍ അതിശക്തമായ പോരാട്ടം തന്നെ നടക്കുമെന്ന് ഉറപ്പാണ്,
പഞ്ചായത്തുകളിലെ മേൽക്കൈ
തൃത്താല നിയമസഭ മണ്ഡലത്തിന് കീഴില്‍ വരുന്നത് ആനക്കര, ചാലിശ്ശേരി, കപ്പൂര്‍, നാഗലശ്ശേരി, പരതൂര്‍, പട്ടിത്തറ, തിരുമിറ്റക്കോട്, തൃത്താല ഗ്രാമപ്പഞ്ചായത്തുകളാണ്. ഇതില്‍ ആനക്കര, പരതൂര്‍, പട്ടിത്തറ പഞ്ചായത്തുകളില്‍ ഇത്തവണ യുഡിഎഫിനാണ് ഭരണം. ബാക്കി നാലിടത്തും എല്‍ഡിഎഫ് ആണ് അധികാരത്തില്‍. നിയമസഭ മണ്ഡലത്തിന്റെ വലിയഭാഗം ഉള്‍ക്കൊള്ളുന്ന തൃത്താല ബ്ലോക്ക് പഞ്ചായത്തില്‍ എല്‍ഡിഎഫിന് മൃഗീയ ഭൂരിപക്ഷമാണ് ഇത്തവണയുള്ളത്.
ഭാവിയടഞ്ഞ് വെല്‍ഫെയര്‍ പാര്‍ട്ടി; നിയമസഭ തിരഞ്ഞെടുപ്പില്‍ ത്രിശങ്കുവില്‍... അമിതാവേശം വിനയായി
Recommended Video