ലക്ഷ്യം ഉമ്മൻ ചാണ്ടി? ഹസ്സനെ നീക്കണമെന്ന് ആവശ്യത്തിന് പിന്നിൽ ഗ്രൂപ്പ് കളി തന്നെ, ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തൻ
എംഎം ഹസ്സനെ യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കണം എന്നാണ് ഒരു വിഭാഗം കോണ്‍ഗ്രസ് ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ചില കെപിസിസി ഭാരവാഹികളും ഇതിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട് എന്നാണ് വിവരം.
എംഎം ഹസ്സൻ ഇനി വേണ്ട... യുഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് മാറ്റാൻ പാർട്ടി എംപിമാരും എംഎൽഎമാരും; കത്ത
സംസ്ഥാന രാഷ്ട്രീയത്തിലേക്ക് ഉമ്മന്‍ ചാണ്ടിയെ തിരിച്ചുകൊണ്ടുവരാനുള്ള നീക്കങ്ങള്‍ നടക്കുന്നതിനിടെയാണ് ഹസ്സനെതിരെ പ്രതിഷേധം ഉയര്‍ന്നിരിക്കുന്നത്. ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തനായ എംഎം ഹസ്സനെതിരെ ഇപ്പോള്‍ ഇങ്ങനെയൊരു നീക്കം നടത്തുന്നത് , ആത്യന്തികമായി ഉമ്മന്‍ ചാണ്ടിയെ തന്നെ ലക്ഷ്യമിട്ടാണെന്നും സൂചനകളുണ്ട്. വിശദാംശങ്ങള്‍...
ബെന്നിയെ മാറ്റി
ഉമ്മന്‍ ചാണ്ടിയുടെ ഏറ്റവും അടുത്ത വിശ്വസ്തരില്‍ ഒരാളായിരുന്ന ബെന്നി ബെഹനാന്‍ ആയിരുന്നു രണ്ട് വര്‍ഷത്തോളം യുഡിഎഫ് കണ്‍വീനര്‍ ആയി ഇരുന്നത്. എന്നാല്‍ ബെന്നി ഐ ഗ്രൂപ്പിലേക്ക് ചായുന്നു എന്ന സംശയം എ ഗ്രൂപ്പില്‍ പ്രബലമായിരുന്നു. ഇതിന്റെ കൂടി പശ്ചാത്തലത്തില്‍ ആയിരുന്നു എംഎം ഹസ്സനെ യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തേക്ക് കൊണ്ടുവന്നത്.
ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തന്‍
എ ഗ്രൂപ്പിലെ പ്രമുഖനും ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തനും ആണ് എംഎം ഹസ്സന്‍. വിഎം സുധീരന് ശേഷം കുറച്ച് നാള്‍ കെപിസിസി അധ്യക്ഷ പദവിയും ഹസ്സന്‍ വഹിച്ചിരുന്നു. പിന്നീട് മുല്ലപ്പള്ളി രാമചന്ദ്രന് വേണ്ടി സ്ഥാനമൊഴിഞ്ഞു. അപ്പോള്‍ തന്നെ ഹസ്സന് മറ്റൊരു സ്ഥാനം നല്‍കുമെന്ന കാര്യത്തില്‍ ധാരണ ആയിരുന്നു.
മൂന്ന് മാസം മാത്രം
ബെന്നി ബെഹനാന്‍ യുഡിഎഫ് കണ്‍വീനര്‍ സ്ഥാനം ഒഴിഞ്ഞ് എംഎം ഹസ്സന്‍ സ്ഥാനം ഏറ്റെടുത്തത് 2020 ഒക്ടോബര്‍ 3 ന് ആയിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പിന്റെ തിരക്കിലേക്കായിരുന്നു ഹസ്സന്റെ വരവ്. എന്നാലിപ്പോള്‍ മൂന്ന് മാസം പോലും പൂര്‍ത്തിയാകുന്നതിന് മുമ്പ് കോണ്‍ഗ്രസില്‍ നിന്ന് തന്നെ ഹസ്സനെതിരെ കലാപം ഉയരുകയാണ്.
ഉമ്മന്‍ ചാണ്ടി അറിയാതെയോ?
വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ഉണ്ടാക്കിയ ബന്ധവും കെപിസിസി അധ്യക്ഷനോടുള്ള പരസ്യമായ പോരും ഒക്കെയാണ് ഇപ്പോള്‍ ഹസ്സനെതിരെ ഉയരുന്ന ആരോപണങ്ങള്‍. പാര്‍ട്ടിയോട് ആലോചിക്കാതെ തീരുമാനങ്ങള്‍ എടുക്കുന്നു എന്ന ആരോപണവും ഉണ്ട്. എന്നാല്‍, ഉമ്മന്‍ ചാണ്ടി അറിയാതെ എംഎം ഹസ്സന്‍ സ്വതന്ത്രമായി തീരുമാനങ്ങളൊന്നും എടുക്കില്ലെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ തന്നെ പറയുന്നത്.
എല്ലാ പിന്തുണയും
എംഎം ഹസ്സന് എല്ലാ വിധ പിന്തുണയും ഉമ്മന്‍ ചാണ്ടിയുടെ ഭാഗത്ത് നിന്ന് ലഭ്യമായിരുന്നു. വെല്‍ഫെയര്‍ പാര്‍ട്ടി ബന്ധത്തിന്റെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. അതുകൊണ്ടാണ്, എംഎം ഹസ്സനെതിരെയുള്ള നീക്കത്തെ ആത്യന്തികമായ ഉമ്മന്‍ ചാണ്ടിയ്‌ക്കെതിരെയുള്ള നീക്കമായി വിലയിരുത്തുന്നത്.
ഉമ്മന്‍ ചാണ്ടി വരണം
ഉമ്മന്‍ ചാണ്ടി നേതൃത്വത്തിലേക്ക് തിരികെ വരണം എന്ന ആവശ്യം ഘടകക്ഷികള്‍ ആണ് കൂടുതലായും ഉന്നയിക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടാക്കിയ പ്രതിച്ഛായ ഇതുവഴി മാറ്റിയെടുക്കാമെന്നാണ് വാദം. എ ഗ്രൂപ്പും ഉമ്മന്‍ ചാണ്ടി സജീവമാകണം എന്ന് ആഗ്രഹിക്കുന്നവരാണ്. തിരഞ്ഞെടുപ്പ് പ്രചാരണ സമിതി അധ്യക്ഷനായി ഉമ്മന്‍ ചാണ്ടിയെ ഹൈക്കമാന്‍ഡ് നിയോഗിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
തിരഞ്ഞെടുപ്പ് പരാജയം
തദ്ദേശ തിരഞ്ഞെടുപ്പില്‍ വന്‍ പരാജയം ഏറ്റുവാങ്ങിയതോടെ കോണ്‍ഗ്രസില്‍ നേതൃമാറ്റം എന്ന ആവശ്യം ഉയര്‍ന്നിരുന്നു. ഇതിന് ഘടകകക്ഷികളുടെ പിന്തുണയും ഉണ്ടായിരുന്നു. എന്നാല്‍ ആ നീക്കം ഹൈക്കമാന്‍ഡ് തടഞ്ഞതായാണ് സൂചന. പക്ഷേ, എംഎം ഹസ്സന്റെ കാര്യത്തില്‍ എന്ത് സംഭവിക്കുമെന്നാണ് ഇപ്പോള്‍ ഏവരും ഉറ്റുനോക്കുന്നത്.
സാമുദായിക സമവാക്യം
ഉമ്മന്‍ ചാണ്ടിയെ കോണ്‍ഗ്രസിന്റേയും യുഡിഎഫിന്റേയും നേതൃത്വത്തിലേക്ക് കൊണ്ടുവരണം എന്ന ആവശ്യത്തിന് പിന്നില്‍ സാമുദായിക സമവാക്യവും ഉണ്ട്. തദ്ദേശ തിരഞ്ഞെടുപ്പില്‍ കൈവിട്ടുപോയ ക്രൈസ്തവ വോട്ടുകളെ തിരികെ പിടിക്കുക എന്നതാണ് ഈ ലക്ഷ്യം. എന്നാല്‍, അത് എത്രത്തോളം പ്രാവര്‍ത്തികമാകും എന്ന ചോദ്യവും ബാക്കിയാണ്.
മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആര്?
ഭരണം കിട്ടുകയാണെങ്കില്‍ ആരായിരിക്കും യുഡിഎഫിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി എന്നതിലും ഇനി തര്‍ക്കം രൂക്ഷമാകും. ഉമ്മന്‍ ചാണ്ടി നേതൃത്വത്തിലേക്ക് വന്നാല്‍ അദ്ദേഹത്തെ പരിഗണിക്കാതിരിക്കാന്‍ ആവില്ല. അതേസമയം കഴിഞ്ഞ അഞ്ച് വര്‍ഷം പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തല സ്വാഭാവികമായും മുഖ്യമന്ത്രി സ്ഥാനത്തിന് അവകാശമുന്നയിക്കുകയും ചെയ്യും. ഹൈക്കമാന്‍ഡ് നോമിനിയായ കെസി വേണുഗോപാല്‍ എത്തുമോ എന്നതും കോണ്‍ഗ്രസിനുള്ളില്‍ ചര്‍ച്ചയാണ്.
തകര്‍ന്ന കോട്ടകള്‍
യുഡിഎഫിന്റെ കോട്ടകളായിരുന്ന ജില്ലകള്‍ പോലും നഷ്ടപ്പെട്ടു എന്നതാണ് തദ്ദേശ തിരഞ്ഞെടുപ്പിന്റെ പരിണിത ഫലം. ആ കോട്ടയവും പത്തനംതിട്ടയും ഉള്‍പ്പെടെ ആ കോട്ടകള്‍ തിരിച്ചുപിടിക്കാന്‍ കോണ്‍ഗ്രസിനും യുഡിഎഫിനും ഒരു ശസ്ത്രക്രിയ അടിയന്തരമാണെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല.
Recommended Video