വരുൺ ഗാന്ധി വേണ്ടി സ്വന്തം മണ്ഡലം വിട്ട് കൊടുത്ത് മനേക ഗാന്ധി, ഇത്തവണ മകന്റെ മണ്ഡലമായ സുൽത്താൻപൂരിൽ!
Recommended Video
നെഹ്‌റു കുടുംബത്തിലെ ഇളംതലമുറക്കാര്‍ രണ്ട് പാര്‍ട്ടികളിലാണ് ഇന്ന്. രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കോണ്‍ഗ്രസിനൊപ്പവും വരുണ്‍ ഗാന്ധി ബിജെപിക്ക് ഒപ്പവും. അമ്മ മനേകയ്ക്ക് ഒപ്പം നെഹ്രു കുടുംബം ഉപേക്ഷിച്ചാണ് വരുണ്‍ ബിജെപിയിലേക്ക് ചേക്കേറിയത്. വരുണ്‍ ഗാന്ധിയെ ഇത്തവണ ബിജെപി തഴയുമെന്നും കോണ്‍ഗ്രസിലേക്ക് ചേക്കേറിയേക്കും എന്നും വാര്‍ത്തകളുണ്ടായിരുന്നു.
എന്നാല്‍ ഒന്നും സംഭവിച്ചില്ല. എന്ന് മാത്രമല്ല വരുണിന് ഇത്തവണ ബിജെപി ടിക്കറ്റും നല്‍കിയിരിക്കുന്നു. വരുണ്‍ കോണ്‍ഗ്രസിലേക്ക് എത്താത്തിന് കാരണം അമ്മ മനേക തന്നെയാണ്. ഇത്തവണ മകനെ ജയിപ്പിക്കാന്‍ സ്വന്തം മണ്ഡലം തന്നെ മനേക നല്‍കിയിരിക്കുന്നു. സുല്‍ത്താന്‍പൂരില്‍ മത്സരിച്ചാല്‍ തോല്‍ക്കും എന്നതിനാല്‍ വരുണ്‍ അമ്മയുടെ പിലഭിത്തില്‍ നിന്നാണ് മത്സരിക്കുന്നത്. മനേക ഗാന്ധി സുല്‍ത്താന്‍പൂരില്‍ നിന്നും. മനേക ഗാന്ധിയുടെ ബിജെപിയിലേക്കുളള രാഷ്ട്രീയ വഴികള്‍ അതിസങ്കീര്‍ണമായിരുന്നു.
സജ്ഞയിന്റെ മരണം
രാഷ്ട്രീയം കുടുംബകാര്യമാക്കിയ നെഹ്രു കുടുംബത്തില്‍ നിന്നുമാണ് മനേക ഗാന്ധി ബിജെപി പാളയത്തിലേക്ക് എത്തുന്നത്. സജ്ഞയ് ഗാന്ധിയുടെ കുടുംബം ബിജെപിക്കൊപ്പവും രാജീവ് ഗാന്ധിയുടെ കുടുംബം കോണ്‍ഗ്രസിനൊപ്പവും. നരേന്ദ്ര മോദി സര്‍ക്കാരില്‍ വനിതാ ശിശുക്ഷേമ മന്ത്രിയാണ് സഞ്ജയ് ഗാന്ധിയുടെ ഭാര്യയായ മനേക ഗാന്ധി. ഇന്ദിരാ ഗാന്ധിയുടെ മൂത്ത മകനായ സജ്ഞയിന്റെ മരണമാണ് മനേകയെ കോണ്‍ഗ്രസില്‍ നിന്നും അകറ്റിയത്.
എതിർപ്പ് മറികടന്ന് വിവാഹം
1956ല്‍ ദില്ലിയിലാണ് മനേക ഗാന്ധിയുടെ ജനനം. പഠനത്തില്‍ മിടുക്ക് തെളിയിച്ച മനേക കോളേജ് കാലത്ത് സൗന്ദര്യറാണി പട്ടങ്ങള്‍ കരസ്ഥമാക്കുകയും മോഡലായി ജോലി ചെയ്യുകയും ചെയ്തിട്ടുണ്ട്. ഒരു വിവാഹ ചടങ്ങില്‍ വെച്ച് സജ്ഞയ് ഗാന്ധിയെ കണ്ട് മുട്ടിയതോടെയാണ് മനേകയുടെ ജീവിതത്തില്‍ ഒരു പുതിയ അധ്യായം തുടങ്ങിയത്. കുടുംബത്തിന്റെ എതിര്‍പ്പ് മറികടന്നാണ് 1974ല്‍ മനേകയും സജ്ഞയും വിവാഹിതരായത്.
കോണ്‍ഗ്രസിന്റെ പ്രതിച്ഛായ ഉയര്‍ത്തി
ഇന്ദിരാ ഗാന്ധിയുടെ പിന്മാഗിമായി രാഷ്ട്രീയയതത്തില്‍ വളര്‍ന്ന് വരികയായിരുന്നു അക്കാലത്ത് സജ്ഞയ്. സജ്ഞയുടെ യാത്രകളിലും പ്രസംഗങ്ങളിലുമെല്ലാം മനേക കൂടെയുണ്ടാവുമായിരുന്നു. അറിയപ്പെടുന്ന പത്രപ്രവര്‍ത്തക കൂടിയായിരുന്നു മനേക ഗാന്ധി. 1977ല്‍ തുടക്കമില്ല സൂര്യ എന്ന മാഗസിനിലൂടെ കോണ്‍ഗ്രസിന്റെ പ്രതിച്ഛായ ഉയര്‍ത്താന്‍ മനേകയ്ക്ക് സാധിച്ചു. 1980ലെ തെരഞ്ഞെടുപ്പില്‍ മനേകയുടെ മാഗസിന്‍ കോണ്‍ഗ്രസിനെ വളരെ അധികം സഹായിക്കുകയുണ്ടായി.
ഇന്ദിരയുമായി പരസ്യപോര്
സജ്ഞയ് ഗാന്ധി വിമാന അപകടത്തില്‍ കൊല്ലപ്പെടുമ്പോള്‍ മനേകയ്ക്ക് പ്രായം വെറും 23 വയസ്സ് ആയിരുന്നു. മകന്‍ വരുണ്‍ ഗാന്ധിക്ക് 100 ദിവസവും. സഞ്ജയിന്റെ മരണ ശേഷം ഗാന്ധി കുടുംബവുമായി മനേക ചേര്‍ച്ചയില്‍ ആയിരുന്നില്ല. ഇന്ദിരാ ഗാന്ധിയുമായി പരസ്യ പോരിലേക്ക് വരെ കാര്യങ്ങളെത്തി. സജ്ഞയ് ഗാന്ധിയുടെ സ്ഥാനത്തേക്ക് എത്താന്‍ മനേക ശ്രമിക്കുന്നു എന്നതാണ് ഇന്ദിരാ ഗാന്ധിയെ ചൊടിപ്പിച്ചത്.
പാർട്ടിയും കുടുംബവും വിട്ടു
കാരണം സജ്ഞയിന് ശേഷം ആ സ്ഥാനത്തേക്ക് രാജീവ് ഗാന്ധിയെ ആയിരുന്നു ഇന്ദിര വളര്‍ത്തിക്കൊണ്ടുവരാന്‍ ആഗ്രഹിച്ചത്. ഇതോടെ 1983ല്‍ മനേകയും മകനും ഗാന്ധി കുടുംബം വിട്ടു. മനേക സ്വന്തമായി പാര്‍ട്ടി രൂപീകരിച്ചു. രാഷ്ട്രീയ സജ്ഞയ് മഞ്ച് എന്ന് പേരിട്ട പാര്‍ട്ടി യുവാക്കളുടെ ശാക്തീകരണവും തൊഴിലും ആണ് മുദ്രാവാക്യമാക്കിയത്. ആന്ധ്രപ്രദേശില്‍ മത്സരിച്ച മനേകയുടെ പാര്‍ട്ടി നാല് സീറ്റുകളില്‍ ജയിച്ചു.
ആദ്യമായി കേന്ദ്ര മന്ത്രി
1988ല്‍ മനേകയുടെ പാര്‍ട്ടി ജനതാ ദളില്‍ ലയിച്ചു. പിന്നീട് പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി മനേക നിയോഗിക്കപ്പെട്ടു. 1989ലെ തെരഞ്ഞെടുപ്പ് വിജയത്തോടെ ആദ്യമായി മനേക കേന്ദ്ര മന്ത്രിസ്ഥാനത്ത് എത്തി. പരിസ്ഥിതിയായിരുന്നു വകുപ്പ്. മൂന്ന് വര്‍ഷത്തെ മന്ത്രിസ്ഥാനത്തിനിടെ മൃഗക്ഷേമത്തിന് മനേക പ്രത്യേക വകുപ്പുണ്ടാക്കി. പരിസ്ഥിതി സംരക്ഷണത്തിന് ശ്രദ്ദേയമായ നിയമങ്ങള്‍ മനേകയില്‍ നിന്നുണ്ടായി.
മനേകയുടെ പിലിഭിത്ത്
1996ലാണ് മനേക പിലിഭിത്തില്‍ നിന്നും സ്വതന്ത്രയായി മത്സരിച്ച് ലോക്‌സഭയിലെത്തുന്നത്. 1998ലും മനേക മത്സരിച്ച് ജയിച്ചു. 1999ല്‍ മനേക ഗാന്ധി ബിജെപിക്കൊപ്പം സഹകരിക്കുകയും ബിജെപി കേന്ദ്ര ഭരണത്തിലെത്തിയപ്പോള്‍ മനേക സാമൂഹ്യ നീതി വകുപ്പില്‍ മന്ത്രിയായി. ഭാവിയില്‍ പുതിയ പെന്‍ഷന്‍ പദ്ധതിയായി മാറിയ ഓള്‍ഡ് ഏജ് സോഷ്യല്‍ ആന്‍ഡ് ഇന്‍കം സെക്യൂരിറ്റി പ്രൊജക്ട് മനേകയുടെ സുപ്രധാന സംഭാവനയാണ്.
ജനപ്രിയയായ നേതാവ്
ദത്തെടുക്കല്‍ നിയമം എളുപ്പമാക്കിയതും തെരുവിലെ കുട്ടികള്‍ക്കായുളള ഹെല്‍പ് ലൈനുമടക്കം കയ്യടി നേടിയ നിരവധി പദ്ധതികള്‍ മനേകയുടേതായുണ്ട്. അറിയപ്പെടുന്ന പരിസ്ഥിതി വാദി കൂടിയാണ് ഈ ബിജെപി നേതാവ്. 2004ല്‍ ആണ് മനേക ഗാന്ധി ബിജെപിയില്‍ ചേരുന്നത്. തുടര്‍ന്ന് പിലിഭിത്തില്‍ നിന്നും മത്സരിച്ച് വീണ്ടും ജയിച്ചു. മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ മനേകയെ ജനപ്രിയയാക്കി.
മണ്ഡലം വെച്ച് മാറി
2009ല്‍ മകന്‍ വരുണിനെ തന്റെ മണ്ഡലത്തില്‍ നിന്നും മത്സരിച്ച് ജയിപ്പിച്ച് മനേക പാര്‍ലമെന്റിലെത്തിച്ചു. അവോന്‍ലയില്‍ നിന്നാണ് പകരം മനേക ജനവിധി തേടിയത്. 2014ല്‍ മനേക തന്നെ വീണ്ടും പിലിഭിത്തിലെത്തി. 5 ലക്ഷത്തിലധികം വോട്ടുകള്‍ നേടിയാണ് മനേകയുടെ വിജയം. 7 തവണ ലോക്‌സഭാംഗമായി പ്രവര്‍ത്തിച്ചിട്ടുളള മനേക ഗാന്ധി ഇത്തവണ മത്സരിക്കുന്നത് മകന്റെ മണ്ഡലമായ സുൽത്താൻ പൂരിൽ നിന്നാണ്. വരുൺ പിലിഭിത്തിൽ നിന്നും മത്സരിക്കും.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ