വർഗീയത വിളമ്പുന്നതിൽ സമാനതകളില്ലാത്ത സാക്ഷി മഹാരാജ്.. സീറ്റ് വാങ്ങിയത് ബിജെപിയെ ഭീഷണിപ്പെടുത്തി!
Recommended Video
വിവാദ പ്രസംഗങ്ങളിലൂടെ കുപ്രസിദ്ധനായ ബിജെപി എംപിയും ഹിന്ദുമത നേതാവുമാണ് സാക്ഷി മഹാരാജ്. ദില്ലിയിലെ ജുമാ മസ്ജിദ് തകര്‍ക്കാന്‍ ആഹ്വാനം ചെയ്തതാണ് അടുത്തിടെ സാക്ഷി മഹാരാജ് നടത്തിയ കടുത്ത വര്‍ഗീയ പരാമര്‍ശം. മസ്ജിദിലെ ഗോവണിപ്പടിക്കടിയില്‍ നിന്ന് വിഗ്രഹം കിട്ടിയില്ലെങ്കില്‍ തന്നെ തൂക്കിക്കൊല്ലാമെന്നും സാക്ഷി മഹാരാജ് പറയുകയുണ്ടായി.
2019ൽ മോദി വീണ്ടും അധികാരത്തിലെത്തിയാൽ പിന്നെ രാജ്യത്ത് തിരഞ്ഞെടുപ്പ് ഉണ്ടാകില്ല എന്ന സാക്ഷി മഹാരാജിന്റെ പ്രസ്താവനയും അടുത്തിടെ വലിയ വിവാദമായിരുന്നു. ഉത്തര്‍ പ്രദേശിലെ ഉന്നാവോയെ ആണ് നിലവില്‍ സാക്ഷി മഹാരാജ് ലോക്‌സഭയില്‍ പ്രതിനിധീകരിക്കുന്നത്. ഇത്തവണ മത്സരിപ്പിച്ചേക്കില്ല എന്ന സൂചന വന്നതോടെ സാക്ഷി മഹാരാജ് പാർട്ടിക്കെതിരെ ഭീഷണി മുഴക്കിയിരുന്നു. സീറ്റില്ലെങ്കിൽ പ്രത്യാഘാതം ഗുരുതരമാകും എന്നായിരുന്നു ഭീഷണി. തുടർന്ന് ഉത്തവണയും ഉന്നാവോ തന്നെ ബിജെപി സാക്ഷിക്ക് നൽകി.
സ്വാമി സച്ചിദാനന്ദ് ഹരി സാക്ഷി മഹാരാജ്
സ്വാമി സച്ചിദാനന്ദ് ഹരി സാക്ഷി മഹാരാജ് എന്നാണ് സാക്ഷി മഹാരാജിന്റെ പൂര്‍ണമായ പേര്. ഉത്തര്‍ പ്രദേശില്‍ 1956ല്‍ ജനിച്ച സാക്ഷി മഹാരാജ് അവിവാഹിതനാണ്. രാഷ്ട്രീയ പ്രവര്‍ത്തനത്തിന് പുറമേ രാജ്യത്ത് പലയിടത്തായി വിദ്യാഭ്യാസ സ്ഥാനങ്ങള്‍ സാക്ഷി മഹാരാജ് ഗ്രൂപ്പിന്റെ പേരില്‍ നടത്തുന്നുണ്ട്. ലോക്‌സഭയില്‍ മാത്രമല്ല 2000 മുതല്‍ 2006 വരെ രാജ്യസഭയിലും സാക്ഷി മഹാരാജ് പ്രവര്‍ത്തിച്ചിട്ടുണ്ട്.
ലോധ് വംശജൻ
ഉത്തര്‍ പ്രദേശിലെ പിന്നോക്ക ജാതി വിഭാഗമായ ലോധ് വംശജനാണ് സാക്ഷി മഹാരാജ്. ലോധ് വംശജരായ ബിജെപി നേതാക്കള്‍ കല്യാണ്‍ സിംഗ്, കല്‍രാജ് മിശ്ര എന്നിവരുമായുളള അടുത്ത ബന്ധമാണ് സാക്ഷി മഹാരാജിനെ രാഷ്ട്രീയത്തിലേക്ക് എത്തിക്കുന്നത്. 1991ല്‍ സാക്ഷി മഹാരാജ് ബിജെപി സ്ഥാനാര്‍ത്ഥിയായി മധുരയില്‍ നിന്ന് മത്സരിച്ച് ജയിച്ചു.
ബിജെപിയോട് ഉടക്കി
1996ലും 1998ലും ഫറൂഖാബാദില്‍ നിന്നും സാക്ഷി മഹാരാജ് ജയിച്ച് ലോക്‌സഭയില്‍ എത്തി. രാമജന്മഭൂമി പ്രക്ഷോഭത്തിന്റെ മുന്‍നിരയിലുണ്ടായിരുന്ന നേതാക്കളിലൊരാളാണ് സാക്ഷി മഹാരാജ്. ബാബറി മസ്ജിദ് തകര്‍ക്കാന്‍ ഗൂഢാലോചന നടത്തിയ കേസില്‍ പ്രമുഖ ബിജെപി ആര്‍എസ്എസ് നേതാക്കള്‍ക്കൊപ്പം പ്രതി ചേര്‍ക്കപ്പെട്ടിട്ടുണ്ട്. 1999ല്‍ ബിജെപിയോട് ഉടക്കി സമാജ്വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി സാക്ഷി മഹാരാജ് മത്സരിച്ചു.
ടിക്കറ്റ് നിഷേധിച്ചു
ഫറൂഖാബാദില്‍ ബിജെപി ടിക്കറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു അത്. വാജ്‌പേയിയുടെ നിര്‍ദേശ പ്രകാരമായിരുന്നു ടിക്കറ്റ് നിഷേധിച്ചത്. തുടര്‍ന്ന് വാജ്‌പേയിയുടെ അടുത്ത അനുയായി ആയിരുന്ന ബ്രഹ്മദത്ത് ദ്വിവേദി കൊല്ലപ്പെടുകയും സാക്ഷി മഹാരാജിന് മേല്‍ കുറ്റം ചാര്‍ത്തപ്പെടുകയും ചെയ്തു. എന്നാല്‍ തെളിവുകള്‍ ഇല്ലാത്തതിനാല്‍ സാക്ഷി മഹാരാജ് ശിക്ഷിക്കപ്പെട്ടില്ല. 2000ല്‍ മുലായംസിംഗ് യാദവ് സാക്ഷി മഹാരാജിനെ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തു.
വീണ്ടും ബിജെപിക്കൊപ്പം
അതേവര്‍ഷം തന്നെ കോളേജ് പ്രിന്‍സിപ്പലായ യുവതിയെ കൂട്ട ബലാത്സംഗം ചെയ്ത കേസില്‍ സാക്ഷി മഹാരാജും അനന്തരവന്മാരും കുടുങ്ങി. കേസില്‍ ഒരു മാസത്തോളം സാക്ഷി മഹാരാജ് തീഹാര്‍ ജയിലില്‍ വിചാരണ തടവുകാരനായി കിടന്നു. ആ കേസിലും തെളിവുകളുടെ അഭാവത്തില്‍ സാക്ഷി മഹാരാജ് കുറ്റവിമുക്തനായി. 2002ല്‍ സമാജ്വാദി പാര്‍ട്ടിയുമായി സാക്ഷി മഹാരാജ് ഇടഞ്ഞു. പാര്‍ട്ടിയില്‍ തുടരുമെന്നും ബിജെപിയെ പിന്തുണയ്ക്കുമെന്നും സാക്ഷി മഹാരാജ് പ്രഖ്യാപിച്ചു.
സ്റ്റിംഗ് ഓപ്പറേഷനില്‍ കുടുങ്ങി
2005ല്‍ സ്റ്റാര്‍ ടിവിയുടെ സ്റ്റിംഗ് ഓപ്പറേഷനില്‍ സാക്ഷി മഹാരാജ് കുടുങ്ങി. രാജ്യസഭാ എംപി എന്ന നിലയ്ക്കുളള ഫണ്ട് ദുരുപയോഗം ചെയ്തതിന്റെ പേരില്‍ സഭ സാക്ഷി മഹാരാജിനെ വോട്ടിനിട്ട് പുറത്താക്കി. അതിനിടെ സാക്ഷി മഹാരാജ് സമാജ്വാദി പാര്‍ട്ടിയുമായുളള ബന്ധം ഉപേക്ഷിച്ചു. കല്യാണ്‍ സിംഗ് രൂപീകരിച്ച രാഷ്ട്രീയ ക്രാന്തി പാര്‍ട്ടിയിലേക്കാണ് സാക്ഷി മഹാരാജ് ചെന്ന് ചേര്‍ന്നത്.
കുററപത്രം തള്ളിക്കളഞ്ഞു
പിന്നീട് രാഷ്ട്രീയ ക്രാന്തി പാര്‍ട്ടി ബിജെപിയില്‍ ലയിച്ചപ്പോള്‍ സാക്ഷി മഹാരാജും തന്റെ പഴയ തട്ടകത്തിലേക്ക് തിരിച്ചെത്തി. 2013ല്‍ മുന്‍ കോളേജ് പ്രിന്‍സിപ്പല്‍ സുജാത വര്‍മ്മയുടെ കൊലക്കേസില്‍ സാക്ഷി മഹാരാജ് പ്രതി ചേര്‍ക്കപ്പെട്ടു. എന്നാല്‍ അലഹാബാദ് ഹൈക്കോടതി സാക്ഷി മഹാരാജിന് എതിരായ കുററപത്രം തള്ളിക്കളഞ്ഞു. നിരവധി വിവാദ പ്രസംഗങ്ങളിലൂടെ കുപ്രസിദ്ധനാണ് സാക്ഷി മഹാരാജ്.
കുപ്രസിദ്ധ പ്രസംഗങ്ങൾ
രാജ്യത്തെ ജനസംഖ്യ വര്‍ധനവിന് കാരണം മുസ്ലീംകള്‍ ആണെന്ന് സാക്ഷി മഹാരാജ് പ്രസംഗിച്ചത് വിവാദമായിരുന്നു. മദ്രസകള്‍ തീവ്രവാദികളെ സൃഷ്ടിക്കുന്ന ഇടങ്ങളാണെന്നും മുസ്ലീം മരിച്ചാല്‍ ലക്ഷങ്ങളും ഹിന്ദു മരിച്ചാല്‍ ഇരുപതിനായിരം രൂപയുമെന്നും സാക്ഷി മഹാരാജ് പ്രസംഗിച്ച് വിവാദത്തിലായിരുന്നു. ദില്ലിയിലെ ജുമാ മസ്ജിദില്‍ വിഗ്രഹമുണ്ടെന്ന് പ്രസംഗിച്ചും സാക്ഷി മഹാരാജ് വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു.
വാരണാസിയിൽ കോൺഗ്രസിന്റെ മാസ്റ്റർ സ്ട്രോക്ക്! മോദിക്കെതിരെ മുരളി മനോഹർ ജോഷിയെ ഇറക്കാൻ നീക്കം!
ഉന്നാവോയിൽ ഇത്തവണയും സാക്ഷി മഹാരാജ് തന്നെ.. മണ്ഡലത്തെ കുറിച്ച് അറിയാൻ വായിക്കൂ