പ്രിയങ്കയുടെ തന്ത്രങ്ങൾ പാളി, വരുൺ ഗാന്ധി കോൺഗ്രസിലെത്തിയില്ല, സീറ്റ് നൽകി പ്രതിരോധിച്ച് ബിജെപി!
Recommended Video
ഗാന്ധി കുടുംബത്തിലെ ഇളമുറക്കാരന്‍ രാഹുല്‍ ഗാന്ധി രാജ്യത്തിന്റെ പ്രധാനമന്ത്രിയാകാന്‍ കച്ച മുറുക്കുമ്പോള്‍ എതിരാളികളുടെ കൂട്ടത്തില്‍ അതേ കുടുംബത്തിലെ തന്നെ മനേക ഗാന്ധിയും വരുണ്‍ ഗാന്ധിയുമുണ്ട്. മനേക ഗാന്ധി കേന്ദ്ര മന്ത്രിയാണ്. മകന്‍ വരുണ്‍ സുല്‍ത്താന്‍പൂരില്‍ നിന്നുളള ബിജെപി എംപിയും.
രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ പദവി ഏറ്റെടുത്തതിന് പിന്നാലെ വരുണ്‍ ഗാന്ധി കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കും എന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. . സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച പ്രിയങ്ക ഗാന്ധിക്കാണ് വരുണിനെ കോണ്‍ഗ്രസിലേക്ക് അടര്‍ത്തിയെടുക്കാനുളള ചുമതല എന്നും വാര്‍ത്തകൾ വന്നിരുന്നു. എന്നാൽ ഒന്നും സംഭവിച്ചില്ല.
ഫിറോസെന്ന വരുൺ
1980ലാണ് സജ്ഞയ് ഗാന്ധിയുടേയും മനേക ഗാന്ധിയുടേയും മകനായി വരുണിന്റെ ജനനം.. ഫിറോസ് എന്നായിരുന്നു ആദ്യത്തെ പേര്. ഫിറോസിനെ വരുണ്‍ ഗാന്ധിയെന്ന് പേര് മാറ്റിയത് മുത്തശ്ശിയായ ഇന്ദിരാ ഗാന്ധി ആയിരുന്നു.. അച്ഛന്റെ മരണത്തോടെ മനേകയും ഇന്ദിരയും തമ്മില്‍ തെറ്റിയത് വരുണിന്റെ ജീവിതത്തിലെ വഴിത്തിരിവായി. അമ്മയ്‌ക്കൊപ്പം ഗാന്ധി കുടുംബം വിട്ടിറങ്ങിയ വരുണ്‍ രാഷ്ട്രീയത്തിലേക്ക് കാലെടുത്ത് വെയ്ക്കുന്നത് 1999ലാണ്.
അമ്മയ്ക്ക് ഒപ്പം ബിജെപിയിൽ
99ലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മനേകയ്ക്ക് ഒപ്പം വരുണും ഉണ്ടായിരുന്നു. 2004ല്‍ മനേകയും വരുണും ബിജെപിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ആരംഭിച്ചു. തീപ്പൊരി പ്രസംഗങ്ങളുമായി വരുണ്‍ വളരെ പെട്ടെന്ന് തന്നെ നേതൃത്വത്തിന്റെ ലിസ്റ്റില്‍ ഇടം പിടിച്ചു. 2009ല്‍ മനേകയുടെ സീറ്റായ പിലിഭിത്തില്‍ ബിജെപി വരുണ്‍ ഗാന്ധിയെ മത്സരിപ്പിച്ചു.
കയ്യടി നേടിയ എംപി
വന്‍ഭൂരിപക്ഷത്തിലാണ് പിലിഭിത്തില്‍ നിന്നു വരുണ്‍ ലോക്‌സഭയിലേക്ക് ജയിച്ച് കയറിയത്. 4 ലക്ഷത്തില്‍ അധികം വോട്ടുകള്‍ നേടിയയ വരുണിന്റെ ഭൂരിപക്ഷം 3 ലക്ഷത്തിന് അടുത്തായിരുന്നു. എംപി എന്ന നിലയിലുളള പ്രവര്‍ത്തനങ്ങള്‍ക്കും വരുണ്‍ ഗാന്ധി കയ്യടി നേടി. 2013ലെ മാധ്യമവാര്‍ത്തകള്‍ പ്രകാരം എംപി ഫണ്ട് പൂര്‍ണമായി വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിച്ച ഏക എംപിയായിരുന്നു വരുണ്‍ ഗാന്ധി.
പ്രായം കുറഞ്ഞ ജനറല്‍ സെക്രട്ടറി
2013ല്‍ രാജ്‌നാഥ് സിംഗ് വരുണിനെ ബിജെപിയുടെ ദേശീയ ജനറല്‍ സെക്രട്ടറിയായി നിയോഗിച്ചു. ബിജെപിയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ജനറല്‍ സെക്രട്ടറിയായി മാറി വരുണ്‍ ചരിത്രത്തില്‍ ഇടം പിടിച്ചു. 2009ലും 14ലും സുല്‍ത്താന്‍പൂരില്‍ നിന്ന് എംപിയായി. 2014ല്‍ അമിതാ സിംഗിനെ തോല്‍പ്പിച്ചാണ് വരുണ്‍ ലോക്‌സഭയില്‍ എത്തിയത്.
ഫയര്‍ ബ്രാന്‍ഡ്
പ്രസംഗങ്ങളില്‍ തീവ്രഹിന്ദുത്വവും വര്‍ഗീയതയും കുത്തി നിറയ്ക്കുന്ന വരുണിനെ ബിജെപി നേതൃത്വത്തിന് പ്രിയമായിരുന്നു. മുസ്ലീം വിരുദ്ധ പ്രസംഗത്തിന്റെ പേരില്‍ ജയിലിലും കിടന്നിട്ടുണ്ട് ഗാന്ധി കുടുംബത്തിലെ ഈ നേതാവ്. ഫയര്‍ ബ്രാന്‍ഡ് എന്ന് വിളിപ്പേര് നേടിയ വരുണ്‍ ഗാന്ധി കഴിഞ്ഞ കുറേക്കാലമായി ബിജെപി നേതൃത്വവുമായി അത്ര ചേര്‍ച്ചയില്‍ അല്ല..
ഷായുമായി അകന്നു
കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്തിലാണ് മോദിയുമായി അമിത് ഷായുമായും വരുണ്‍ അകന്നത്. അമേഠിയില്‍ രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിക്കാന്‍ വരുണ്‍ തയ്യാറായില്ല എന്നതാണ് കാരണം. സോണിയയ്ക്കും രാഹുലിനും എതിരെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനും വരുണ്‍ ഇറങ്ങിയില്ല. ഇതോടെ വരുണ്‍ നേതൃത്വത്തിന്റെ കണ്ണിലെ കരടായി മാറി.
മകളുടെ മരണം
ഉത്തര്‍ പ്രദേശ് തെരഞ്ഞെടുപ്പില്‍ വരുണ്‍ അവഗണിക്കപ്പെട്ടു. പല നേതൃപദവികളില്‍ നിന്നും ഒഴിവാക്കപ്പെട്ടു. നരേന്ദ്ര മോദിയെ വരുണ്‍ പരസ്യമായിത്തന്നെ വിമര്‍ശിച്ച് തുടങ്ങി. പാര്‍ട്ടി വേദികളില്‍ നിന്നെല്ലാം വരുണിനെ ഒഴിവാക്കാന്‍ ആരംഭിച്ചു. പാര്‍ട്ടി യോഗങ്ങളില്‍ നിന്നടക്കം വരുണ്‍ സ്വയം വിട്ട് നില്‍ക്കാനും തുടങ്ങി. മൂന്ന് മാസം മാത്രം പ്രായമുളള മകളുടെ മരണമാണ് വരുണ്‍ ഗാന്ധിയുടെ ജീവിതം മാറ്റി മറിച്ചത്.
പ്രിയങ്കയുമായി അടുത്ത ബന്ധം
നാല് മാസത്തോളം വീട്ടിലിരുന്ന വരുണ്‍ രാഷ്ട്രീയത്തിലേക്ക് തിരികെ വന്നത് മാറിയ മനുഷ്യനായിട്ടായിരുന്നു. പതിവ് വര്‍ഗീയ പ്രസംഗങ്ങളോ പരാമര്‍ശങ്ങളോ പോലും ഒഴിവാക്കി തുടങ്ങി. മനേക ഗാന്ധിയുമായി സോണിയാ ഗാന്ധിക്ക് നല്ല ബന്ധമല്ല ഉളളത്. എന്നാല്‍ പ്രിയങ്ക ഗാന്ധിയുടെ കുടുംബവുമായി വരുണിന് അടുത്ത ബന്ധമാണുളളത്. രാഹുല്‍ ഗാന്ധിയുമായും നല്ല ബന്ധം വരുണിനുണ്ട്. ഇരുവരും പരസ്പരം രാഷ്ട്രീയപരമായി പ്രസംഗങ്ങളിലടക്കം ആക്രമിക്കാറില്ല.
കോൺഗ്രസിലെത്തിക്കാനായില്ല
ഈ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വരുണിന് ബിജെപി സീറ്റ് നല്‍കുമോ എന്ന് സംശയിക്കപ്പെട്ടിരുന്നു. എന്നാൽ വരുണിനെ ബിജെപി ഒഴിവാക്കിയില്ല. സിറ്റിംഗ് സീറ്റാ സുൽത്താൻ പൂരിൽ മത്സരിച്ചാൽ വരുണിന് വിജയ സാധ്യതയില്ല. അതിനാൽ അമ്മ മനേകയുടെ സീറ്റായ പിലിഭിത്തിലാണ് വരുൺ ഗാന്ധി ഇത്തവണ മത്സരിക്കുന്നത്. ഇതോടെ വരുണിനെ അടർത്തിയെടുത്ത് ബിജെപിക്ക് ഇരുട്ടടി നൽകാം എന്ന കോൺഗ്രസ് മോഹമാണ് പൊലിഞ്ഞിരിക്കുന്നത്.
വയനാട്ടിൽ രാഹുൽ ഗാന്ധിക്ക് അപ്രതീക്ഷിത എതിരാളി, മത്സരിക്കാൻ സരിത എസ് നായരുമെന്ന് സൂചന
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ