മോദി വിരുദ്ധമോ, പിണറായി വിരുദ്ധമോ, ശബരിമലയോ.. കേരളത്തിലെ റെക്കോർഡ് പോളിങ്ങിന് പിന്നിൽ എന്ത്?
Recommended Video
പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഇക്കുറി രേഖപ്പെടുത്തിയത് കനത്ത പോളിംഗ്. കഴിഞ്ഞ 30 വര്‍ഷങ്ങള്‍ക്കിടയിലെ ഏറ്റവും ഉയര്‍ന്ന പോളിംഗ്. 77.68 ശതമാനം. 2014ല്‍ അത് പോളിംഗ് 74.02 ആയിരുന്നു. എട്ട് മണ്ഡലങ്ങളില്‍ 80 ശതമാനം കടന്നു. എല്ലാ മണ്ഡലങ്ങളിലും തൊട്ടു മുന്‍ പ്രാവശ്യത്തേക്കാള്‍ പോളിംഗ് ഉയര്‍ന്നു.
കാസര്‍ഗോഡ് 80.57(78.41), കണ്ണൂര്‍ 83.05(81.06),വടകര 82.48(81.21),വയനാട് 80.31(73,25),കോഴിക്കോട് 81.47(79.77), ആലത്തൂര്‍ 80.33(76.35),ചാലക്കുടി 80.45(76.93), ആലപ്പുഴ 80.09(78.55). മറ്റിടങ്ങളിലേത് മലപ്പുറം 75.43(71.21),പൊന്നാനി 74.96(73.81),പാലക്കാട് 77.67(75.33), തൃശൂര്‍ 77.86(72.19), എറണാകുളം 78.66(73.58),ഇടുക്കി 76.26(70.79),കോട്ടയം 75.29(71.67), മാവേലിക്കര 74.09(70.99),പത്തനംതിട്ട 74.19(65.81),കൊല്ലം 74.36(72.10), ആറ്റിങ്ങല്‍ 74.23(68.67), തിരുവനന്തപുരം 73.45(68.63)
ആര്‍ക്കാണ് ഗുണം?
അത്യന്തം വാശിയോടെ നടന്ന തെരഞ്ഞെടുപ്പില്‍ ഉയര്‍ന്ന വിജയശതമാനം ആര്‍ക്കാണ് ഗുണം ചെയ്യുക? എല്ലാ മുന്നണികളും കണക്കെടുപ്പ് ആരംഭിച്ച് കഴിഞ്ഞു. ഓരോരുത്തരും തങ്ങളുടെ അവകാശ വാദവുമായി രംഗത്ത് എത്തിയിട്ടുമുണ്ട്. പോളിംഗിനായി സ്ത്രീകളും ഗ്രാമീണരും അടങ്ങുന്ന ജനതതി ഏറെ നേരം ക്യൂ നിന്നത് തങ്ങളുടെ ശക്തമായ നിലപാട് തെരഞ്ഞെടുപ്പില്‍ പ്രതിഫലിപ്പിക്കണമെന്ന നിശ്ചദാര്‍ഢ്യത്തെയാണ് സൂചിപ്പിക്കുന്നത്. സാധാരണനിലയില്‍ കേരളത്തില്‍ കണ്ടു വരുന്ന ഇടതു വലത് ദ്വന്ദ്വത്തിനപ്പുറം അതിശക്തമായ ത്രികോണ മത്സരത്തിലേക്ക് ഇക്കുറി കേരള രാഷ്ട്രീയം മാറി.
സൂചനകള്‍ ഇങ്ങനെ
തിരുവനന്തപുരവും പത്തനംതിട്ടയും അടക്കമുള്ള അഞ്ചു മണ്ഡലങ്ങളെ അടിസ്ഥാനപ്പെടുത്തി അക്കൗണ്ട് തുറക്കാമെന്ന വലിയ പ്രതീക്ഷകളിലേക്ക് ബിജെപി ചേക്കേറി. മറ്റിടങ്ങളിലും അവരുടെ സാന്നിധ്യം ജയപരാജയങ്ങളെ നിര്‍ണയിക്കുന്നതില്‍ നിര്‍ണായകം. സംഘടനയും പ്രചാരണ പ്രവര്‍ത്തനങ്ങളും ഏത് രീതിയില്‍ നടന്നാലും ബിജെപിയുടെ വോട്ട് പങ്ക് എല്ലായിടത്തും വര്‍ധിക്കാനാണിട. കോണ്‍ഗ്രസും സിപിഎമ്മും സ്വന്തം തങ്ങളുടേതായ രീതിയില്‍ കണക്കുകള്‍ വിശകലനം ചെയ്ത് കൂടുതല്‍ വ്യക്തമായ നിഗമനങ്ങളിലേക്ക് എത്താനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച് കഴിഞ്ഞു. പുറത്തെ പറച്ചിലുകള്‍ക്കപ്പുറം അകത്തെ കണക്കെടുപ്പിന് ഏറെ മാനങ്ങളുണ്ട്. അതിന്റെ ഗതി വരും ദിവസങ്ങളില്‍ സൂചനകളായി പുറത്ത് വരും.
എന്തുകൊണ്ട് കനത്ത പോളിങ്?
എന്തായിരിക്കും ഇക്കുറി കൂടുതല്‍ പേരെ പോളിംഗ് സ്‌റ്റേഷനിലേക്ക് എത്താന്‍ പ്രേരിപ്പിച്ച ഘടകങ്ങള്‍. കോണ്‍ഗ്രസും ഇടതുപക്ഷവും പറയുന്ന െതുപോലെ ജനാധിപത്യം നേരിടുന്ന വെല്ലുവിളികളാണോ? രാജ്യം ഫാസിസത്തിലേക്ക് കൂപ്പുകൂത്തുന്നുവെന്ന ആധിയാണോ? വിശ്വാസങ്ങള്‍ക്ക് മുറിവേല്‍ക്കുന്നുവെന്ന ഭീതിയാണോ? സാധാരണ ഗതിയില്‍ ചര്‍ച്ച ചെയ്യുന്ന സംസ്ഥാന ദേശീയ രാഷ്ട്രീയ പ്രശ്‌നങ്ങളും വികസന പ്രശ്‌നങ്ങളും ഉയര്‍ന്നുവരുകയും വോട്ടര്‍മാരെ സ്വാധീനിക്കുകയും ചെയ്തുവെങ്കിലും മൂന്നു പ്രധാന കാര്യങ്ങളെ അടിസ്ഥാനപ്പെടുത്തിയാകും കൂടുതല്‍ വോട്ടുകളും പോള്‍ ചെയ്യപ്പെട്ടതെന്ന് അനുമാനിക്കേണ്ടി ഇരിക്കുന്നു. മോദി വിരുദ്ധം, പിണറായി വിരുദ്ധം, ശബരിമല എന്നി ശീര്‍ഷകങ്ങളില്‍ ഇവയെ സമാഹരിക്കാനാകുമെന്ന് തോന്നുന്നു.
മോദി വിരുദ്ധം
മോദി വിരുദ്ധമായ ശക്തമായ പ്രചാരണം കോണ്‍ഗ്രസും ഇടതു പാര്‍ട്ടികളും നടത്തിയിരുന്നു. മോദി സര്‍ക്കാരിന്റെ പ്രവര്‍ത്തനം രാജ്യത്തിന്റെ മതേതര ഫാബ്രിക്കിന് വെല്ലുവിളി ഉയര്‍ത്തുന്നതും ഫാസിസ്റ്റ് പ്രവണതകള്‍ മറയില്ലാതെ വമിപ്പിക്കുന്നതുമായിരുന്നുവെന്ന് ഇരുകൂട്ടരും വിമര്‍ശനം ഉയര്‍ത്തി. നോട്ട് നിരോധനം, ജിഎസ്ടി ഏര്‍പ്പെടുത്തല്‍ തുടങ്ങിയ പരിഷ്‌ക്കാരങ്ങള്‍ വേണ്ടത്ര ഗൃഹപാഠനം നടത്താതെ ആയിരുന്നുവെന്നും ഇത് ജനങ്ങളെ ദുരിതത്തലാഴ്ത്തിയെന്നും അതിന്റെ കെടുതികള്‍ സമ്പദ്ഘടനയെ കടുത്ത മാന്ദ്യത്തിലേക്ക് തള്ളിവിട്ടുവെന്നുമുള്ള പ്രചാരണങ്ങളും മോദി വിരുദ്ധരെ കൂടുതലായി പോളിംഗ് ബൂത്തിലേക്ക് എത്തിച്ചിരിക്കാം. ആര്‍ക്കായിരിക്കും ഇതിന്റെ ഗുണഫലം ലഭിക്കുക? ഈ വിഷയത്തില്‍ കൂടുതല്‍ കണക്കുകളും മറ്റും നിരത്തി കൂടുതല്‍ പ്രചാരണം നടത്തിയത് ഇടതുപക്ഷമാണെങ്കിലും നിലവിലെ ദേശീയ രാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് കൂടുതല്‍ സഹയാകമാകുക ഒരുപക്ഷെ യുഡിഎഫിനാകും.
പിണറായി വിരുദ്ധം
സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തില്‍, വിശേഷിച്ചും മുഖ്യമന്ത്രി പിണറായി വിജയന്‍ കൈക്കൊണ്ടിട്ടുള്ള നടപടികളുടെ നയസമീപനങ്ങളുടേയും അടിസ്ഥാനത്തില്‍ കോണ്‍ഗ്രസും ബിജെപിയും ശക്തമായ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. സംസ്ഥാനം അഭിമുഖീകരിച്ച കനത്ത പ്രളയ കെടുതിയെ സര്‍ക്കാര്‍ നേരിട്ടതില്‍ പരാജയം ഉണ്ടായി എന്ന വിമര്‍ശനം, പ്രളയനാനന്തര പുനര്‍ നിര്‍മാണത്തെ സംബന്ധിച്ച ആക്ഷേപങ്ങള്‍ തുടങ്ങി താഴെ തട്ടിലുള്ള സാധാരണക്കാരുടെ ജീവിതത്തെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തി നടത്തിയ പ്രചാരണങ്ങള്‍ വലിയ തോതില്‍ വോട്ടര്‍മാരെ സ്വാധീനിച്ചിരിക്കാം. ഈ സര്‍ക്കാര്‍ വിരുദ്ധ വോട്ടുകള്‍ ഏത് പെട്ടിയിലാവും വീഴുക? ബിജെപിയ്ക്ക് എത്രമാത്രം ഇതിന്റെ ഗുണഭോക്താക്കളായി മാറാന്‍ സാധിക്കും? വ്യക്തമായ ഉത്തരം പറയുന്നതിന് വോട്ടെണ്ണല്‍വരെ കാത്തേ മതിയാകു.
ശബരിമല
ഭൂരിപക്ഷ സമൂദായമായ ഹിന്ദുക്കളിലെ പരമ്പരാഗത ചിന്താഗതിക്കാരെ വൈകാരികമായി ഏറെ അലോസരപ്പെടുത്തുന്നതാണ് ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട സംഭവ വികാസങ്ങള്‍. സുപ്രിംകോടതി വിധിയെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ കൈക്കൊണ്ട നടപടികളെ അവിശ്വാസികളായ കമ്യൂണിസ്റ്റുകാരുടെ ഹിന്ദു വിരുദ്ധ പ്രവര്‍ത്തനങ്ങളായി ചിത്രീകരിച്ച് വിപുലമായ പ്രതിഷേധങ്ങളുമായി സംഘ-ഹിന്ദു സംഘടനകള്‍ രംഗത്ത് എത്തിയിരുന്നു. സര്‍ക്കാര്‍ വിശ്വാസികള്‍ക്കെതിരെന്ന നിലപാടുമായി കോണ്‍ഗ്രസും വലതുപക്ഷ സംഘടനകളും രംഗത്തുവന്നിരുന്നു. ഉല്‍പ്പതിഷ്ണുക്കളുടെ സഹായത്തോടെ ഇടതുപക്ഷം ഇവയെ ചെറുക്കാന്‍ ശ്രമിച്ചുവെങ്കിലും വിശ്വാസികള്‍ ഏറിയ പങ്കും പരമ്പരാഗത മനോഭവക്കാരായിരുന്നുവെന്ന വ്യാപക പ്രതിഷേധങ്ങള്‍ വിരല്‍ ചൂണ്ടുന്നു. ശബരിമലയിലെ വിശ്വാസികളുടെ പ്രശ്‌നത്തെ തെരഞ്ഞെടുപ്പില്‍ വൈകാരിക പ്രശ്‌നമായി നിലനിര്‍ത്താനായത് വോട്ടിംഗില്‍ പ്രതിഫലിച്ചിട്ടുണ്ടെന്നത് വ്യക്തം. കോണ്‍ഗ്രസും ബിജെപിയും ഇതിന്റെ ഗുണഫലങ്ങള്‍ പ്രതിക്ഷീക്കുന്നു. ശബരിമല പ്രശ്‌നം തങ്ങള്‍ക്ക് അക്കൗണ്ട് തുറക്കാന്‍ സഹായിക്കുമെന്ന് ബിജെപി കണക്ക് കൂട്ടുന്നു.