വയനാടും രാഹുല്‍ ഗാന്ധിയും ചതിച്ചാശാനേ... കേരളത്തിൽ എൽഡിഎഫിന് കുറഞ്ഞത് ഒന്നരലക്ഷം വോട്ടുകൾ!!
തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പിൽ കനത്ത പ്രഹരമാണ് എൽ ഡി എഫിന് നേരിടേണ്ടി വന്നത്. ഭരണ വിരുദ്ധ വികാരം, ശബരിമല, ബിജെപി പേടി എന്നൊക്കെ കാരണം പറയാം എന്നേയുള്ളൂ, ഇതൊന്നും കൊണ്ട് മുന്നണിക്ക് ആശ്വാസം കിട്ടാൻ പോകുന്നില്ല. മുന്നണിക്ക് മാത്രമല്ല മുന്നണിയിലെ വല്യേട്ടനായ സിപിഎമ്മിനും. അത്രക്കും കനത്ത തിരിച്ചടിയാണ് കേരളത്തിലെ സിപിഎമ്മിന് കിട്ടിയിരിക്കുന്നത്.
2014 ലോക്സഭ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 1.4 ലക്ഷം വോട്ടുകളാണ് എൽ ഡി എഫിന് കേരളത്തിൽ കുറഞ്ഞിരിക്കുന്നത്. ജയിച്ച് നിന്ന പല മണ്ഡലങ്ങളിലും ഇത്തവണ 1 ലക്ഷത്തിൽ പരം വ്യത്യാസത്തിലൊക്കെയാണ് തോറ്റത്. സിറ്റിങ് എം പിമാർ അടക്കമുള്ള പല പ്രമുഖർക്കും ഇത്തവണ വോട്ട് കുറഞ്ഞു. 2014ൽ 7211257 വോട്ടുകളാണ് എൽ ഡി എഫിന് ആകെ കിട്ടിയത്. 2019ൽ ഇത് 7156387 ആയി കുറഞ്ഞു. 141917 ലക്ഷം വോട്ടുകളുടെ കുറവ്. കാണാം മണ്ഡലം തിരിച്ച് വിശദമായ കണക്കുകൾ.
കനത്ത നഷ്ടം വയനാട്ടിൽ
രാഹുൽ ഗാന്ധി മത്സരിച്ച വയനാട്ടിലാണ് എൽ ഡി എഫിന് ഏറ്റവും വലിയ തിരിച്ചടി നേരിട്ടത്. കേരള ചരിത്രത്തിലെ തന്നെ റെക്കോർഡ് മാർജിനിൽ രാഹുൽ ഗാന്ധി ജയിച്ച വയനാട്ടിൽ 81568 വോട്ടുകളാണ് എൽ ഡി എഫിന് കുറഞ്ഞത്. 2014ൽ സത്യൻ മൊകേരി മത്സരിച്ചപ്പോൾ 356165 വോട്ട് കിട്ടിയ വയനാട്ടിൽ ഇത്തവണ സുനീറിന് കിട്ടിയത് 274597 വോട്ടുകൾ മാത്രം. രാഹുൽ തരംഗം വയനാട്ടിൽ മാത്രമല്ല കേരളം ഒട്ടാകെ എൽ ഡി എഫിനെ തൂത്തെറിയുകയും ചെയ്തു.
ആശ്വാസമായി ആലപ്പുഴ
എ എം ആരിഫ് എം എൽ എയിലൂടെ ആലപ്പുഴയിൽ മാത്രമാണ് എൽ ഡി എഫിന് 2019 ലോക്സഭ തിരഞ്ഞെടുപ്പിൽ ഒരു സീറ്റ് കിട്ടിയത്. 445970 വോട്ടുകളാണ് ഇത്തവണ ആരിഫിന് കിട്ടിയത്. 2014ലെ തെരഞ്ഞെടുപ്പില്‍ സിപിഎം ജില്ല സെക്രട്ടറിയായിരുന്ന സി.ബി. ചന്ദ്രബാബു മത്സരിച്ചപ്പോൾ 19,407 വോട്ടുകൾക്ക് കെ സി വേണുഗോപാലിനോട് തോറ്റിരുന്നു. അന്ന് ചന്ദ്രബാബുവിന് കിട്ടിയത് 443118 വോട്ടുകളാണ്. ഇത്തവണ 2852 വോട്ടുകൾ അധികം കിട്ടി.
വോട്ട് കൂടിയിട്ടും തോൽവി
സംസ്ഥാനത്തെ 9 മണ്ഡലങ്ങളിൽ 2014നെ അപേക്ഷിച്ച് വോട്ട് കൂടുതൽ കിട്ടിയിട്ടും സി പി എം തോറ്റു. കണ്ണൂരിൽ പി കെ ശ്രീമതി 2014ലെ 427622 നെ 435182 വോട്ടാക്കി ഉയർത്തിയെങ്കിലും സുധാകരനോട് തോറ്റു. കാസര്‍കോട് കഴിഞ്ഞ തവണത്തേതിലും 49559 വോട്ടുകൾ സതീഷ് ചന്ദ്രൻ കൂടുതൽ പിടിച്ചു. പക്ഷേ തോൽക്കാനായിരുന്നു വിധി. തൊട്ടടുത്ത വടകരയിലും ജയരാജൻ കഴിഞ്ഞ തവണത്തെക്കാളും 28919 വോട്ടുണ്ടാക്കി പക്ഷേ വിജയിച്ചില്ല.
മലപ്പുറത്ത് ഉജ്വല പോരാട്ടം
പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ വി പി സാനു മത്സരിച്ച വയനാട്ടിലാണ് എൽ ഡി എഫ് ഈ വർഷം ഏറ്റവും വലിയ വോട്ട് നേട്ടം ഉണ്ടാക്കിയത്. 2014ൽ 242984 വോട്ടുകൾ കിട്ടിയപ്പോൾ ഇത്തവണ എല്‍ ഡി എഫിന് 329720 വോട്ടുകൾ നേടാനായി. 86736ന്റെ വർധനവ്. പക്ഷേ കാര്യമൊന്നും ഉണ്ടായില്ല എന്ന് മാത്രം. മാവേലിക്കരയിൽ 9582, പത്തനംതിട്ടയിൽ 34033, തിരുവനന്തപുരത്ത് 9615, കോഴിക്കോട് 27487, കോട്ടയത്ത് 11192 എന്നിങ്ങനെ പോകുന്നു എൽ ഡി എഫ് വോട്ട് കൂടുതൽ നേടിയ മണ്ഡലങ്ങളിലെ വ്യത്യാസം.
Recommended Video
ചതിച്ചത് സിറ്റിങ് എംപിമാർ
താരതമ്യേന മികച്ച പാർലമെന്റേറിയൻമാർ എന്ന് പേരുകേട്ട എം ബി രാജേഷും എ സമ്പത്തും പി കെ ബിജുവുമെല്ലാം ഇത്തവണ നിലംതൊടാതെ തോറ്റു. ആലത്തൂരിൽ 36961 വോട്ടുകളാണ് ബിജുവിന് കുറഞ്ഞത്. 2014ൽ 411808 വോട്ടുകൾ നേടിയ സമ്പത്തിന് ഇത്തവണ വോട്ട് 374847 ആയി കുറഞ്ഞു. ആറ്റിങ്ങലിൽ 49730, എറണാകുളത്ത് 31731, ഇടുക്കിയിൽ 54579, ചാലക്കുടിയിൽ 17270, പാലക്കാട് 25260 ഇങ്ങനെ പോകുന്നു സി പി എമ്മിന് വോട്ട് കുത്തനെ കുറഞ്ഞ മണ്ഡലങ്ങൾ.