സീറ്റ് കിട്ടിയില്ലെങ്കിലെന്താ 2019ൽ ബിജെപി കേരളത്തിൽ മാത്രം വര്‍ധിപ്പിച്ചത് 12 ലക്ഷത്തിലധികം വോട്ട്!
തിരുവനന്തപുരം: കേന്ദ്രത്തില്‍ എതിരാളികളില്ലാതെ അധികാരത്തിലെത്തുമ്പോഴും കേരളത്തിൽ അക്കൗണ്ട് തുറക്കാന്‍ ഇത്തവണയും ബി ജെ പിക്ക് കഴിഞ്ഞില്ല. മോദി തരംഗവും ശബരിമല വിവാദവും ഒന്നും ഒരു സീറ്റ് നേടാൻ ബി ജെ പിയെ സഹായിച്ചില്ല. എക്സിറ്റ് പോളുകളെല്ലാം തന്നെ ബി ജെ പി അക്കൗണ്ട് തുറക്കുമെന്ന് പ്രവചിച്ചെങ്കിലും ഒന്നും നടന്നില്ല.
തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം എന്നീ സീറ്റുകളില്‍ ജയിച്ചേക്കാം എന്നൊരു പ്രതീക്ഷ ബി ജെ പി ക്യാംപുകളില്‍ വ്യക്തമായും ഉണ്ടായിരുന്നു. എറണാകുളത്തും തൃശ്ശൂരിലും തങ്ങളുടെ രാജ്യസഭ എം പിമാരെത്തന്നെ ബി ജെ പി കളത്തില്‍ ഇറക്കി. സീറ്റൊന്നും നേടാന്‍ പറ്റിയില്ലെങ്കിലും ബി ജെ പിയുടെ മുന്നേറ്റം ഈ തിരഞ്ഞെടുപ്പിൽ വ്യക്തമായിരുന്നു എന്ന് വേണം കരുതാൻ. കണക്കുകൾ ഇതാ...
12 ലക്ഷത്തിലധികം വോട്ട് കൂടി
2014 ലോക്സഭ തിരഞ്ഞെടുപ്പിനെ അടിസ്ഥാനമാക്കി നോക്കിയാൽ 12 ലക്ഷത്തിലധികം വോട്ടാണ് എൻ ഡി എ വാരിക്കൂട്ടിയത്. ഇതിൽ ഭൂരിഭാഗവും സ്വന്തമാക്കിയത് ബി ജെ പി തന്നെ. 5 സീറ്റിൽ 2 ലക്ഷത്തിലധികം വോട്ട് നേടി കടുത്ത മത്സരം കാഴ്ചവെക്കാൻ ബി ജെ പിക്കായി. 8 സീറ്റിൽ 1 ലക്ഷത്തിലധികം വോട്ടുകൾ നേടി. വോട്ട് ശതമാനത്തിലും ഗണ്യമായ വർധനവ് ഉണ്ടാക്കാൻ ബി ജെ പിക്ക് കഴിഞ്ഞു.
കപ്പിനും ചുണ്ടിനും ഇടയിൽ
തിരുവനന്തപുരത്ത് ജയിക്കും എന്ന ബി ജെ പി പ്രതീക്ഷകൾ പക്ഷേ ഫലം വന്നപ്പോൾ കാറ്റിൽ പറന്നു. തിരുവനന്തപുരത്ത് 1 ലക്ഷം വോട്ടിനടുത്ത് ഭൂരിപക്ഷത്തിൽ ശശി തരൂർ ജയിച്ചപ്പോൾ കുമ്മനം രണ്ടാം സ്ഥാനത്ത് ഒതുങ്ങി. 2014 ലോക്സഭ തിരഞ്ഞെടുപ്പിൽ ബി ജെ പിക്ക് വേണ്ടി തിരുവനന്തപുരത്ത് ഒ രാജഗോപാൽ 282336 വോട്ടുകൾ നേടിയിരുന്നു. 2019ൽ ഇത് 316142 ആയി കൂടി. 33806 വോട്ടുകള്‍ അധികം കിട്ടി.
സൂപ്പർതാരം സുരേഷ് ഗോപി
ഈ ലോക്സഭ തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ ട്രോളപ്പെട്ട സ്ഥാനാർഥി ഒരു പക്ഷേ സുരേഷ് ഗോപിയായിരിക്കും. എന്നാൽ ബി ജെ പിക്ക് ഈ തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ നേട്ടം ഉണ്ടാക്കി കൊടുത്തതും സുരേഷ് ഗോപിയാണ്. 2104ൽ കെ പി ശ്രീശൻ 102681 വോട്ടുകൾ നേടിയ തൃശ്ശൂരിൽ ഇത്തവണ പിടിച്ചത് 293822 വോട്ടുകളാണ്. എന്ന് വെച്ചാൽ 191141 വോട്ട് കൂടുതൽ.
പത്തനംതിട്ടയിലും കലക്കി
2014ൽ കിട്ടിയതിനെക്കാൾ ഒന്നരലക്ഷത്തിലധികം വോട്ടുകൾ പെട്ടിയിലാക്കാൻ ബി ജെ പിക്ക് സാധിച്ച മറ്റൊരു മണ്ഡലമാണ് പത്തനംതിട്ട. ശബരിമല സമരങ്ങളെ മുന്നിൽ നിന്ന് നയിച്ച കെ സുരേന്ദ്രനെ തന്നെ പത്തനം തിട്ടയിൽ ഫീൽഡ് ചെയ്യാൻ ബി ജെ പിക്ക് സാധിച്ചു. 158442 വോട്ട് 2014ൽ കിട്ടിയ സ്ഥാനത്ത് 2019ല്‍ 297396 വോട്ട് പിടിക്കാൻ സുരേന്ദ്രന് കഴിയുകയും ചെയ്തു. 158442 വോട്ട് കൂടുതൽ. പക്ഷേ ശക്തമായ ത്രികോണ മത്സരത്തിനൊടുവിൽ മൂന്നാം സ്ഥാനത്ത് ഒതുങ്ങാനായിരുന്നു സുരേന്ദ്രന്റെ വിധി
ശോഭ സുരേന്ദ്രനും പിസിയും
158442 വോട്ടുകളാണ് കോട്ടയത്ത് പി സി തോമസ് ഇത്തവണ നേടിയത്. 2014ൽ 44357 വോട്ടുകൾ മാത്രം കിട്ടിയ സ്ഥാനത്താണ് ഇത്. അധികമായി ചേര്‍ത്തത് 110778 വോട്ടുകള്‍. ആറ്റിങ്ങലിൽ ശോഭ സുരേന്ദ്രനും കഴിഞ്ഞ തവണത്തെക്കാൾ 1 ലക്ഷത്തിലധികം വോട്ട് നേടി. 2014ൽ 90528 വോട്ടുകള്‍ കിട്ടിയപ്പോൾ ഇത്തവണ അത് 248081 ആയി ഉയർന്നു. വ്യത്യാസം 157553. ആലപ്പുഴയിൽ കെ എസ് രാധാകൃഷ്ണനും 144,678 വോട്ടുകൾ കൂടുതലായി നേടി.
Recommended Video
ഏറ്റവും കുറവ് കണ്ണൂരിൽ
2019 ലോക്സഭ തിരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്നും എൻ ഡി എയ്ക്ക് ഏറ്റവും കുറച്ച് വോട്ട് കിട്ടിയത് കണ്ണൂരിൽ നിന്നാണ്. 68509 വോട്ടാണ് സി കെ പദ്മനാഭന് കിട്ടിയത്. കഴിഞ്ഞ തവണത്തെ 51636 വോട്ടിനോട് 16873 കൂട്ടാനേ പറ്റിയുള്ളൂ. കാസർകോട് (3223), വയനാട് (3815), ആലത്തൂർ (2034) എന്നിവിടങ്ങളിലും കാര്യമായ ചലനമുണ്ടാക്കാൻ എന്‍ ഡി എയ്ക്ക് ഇത്തവണ കഴിഞ്ഞില്ല.
വോട്ട് കുറഞ്ഞത് വയനാട്ടിൽ
സഖ്യകക്ഷിയായ ബി ഡി ജെ എസ് മത്സരിച്ച വയനാട്ടിൽ മാത്രമാണ് എൻ ഡി എയ്ക്ക് 2014ലേതിനെക്കാൾ വോട്ട് കുറഞ്ഞത്. 2014ൽ 80752 വോട്ടുകൾ ബി ജെ പി സ്ഥാനാർഥിക്ക് കിട്ടിയെങ്കിൽ ഇത്തവണ തുഷാർ വെള്ളാപ്പള്ളിക്ക് 78816 വോട്ട് നേടാനേ കഴിഞ്ഞുള്ളൂ. 1936 വോട്ട് കുറവ്. പക്ഷേ മാവേലിക്കരയിൽ 53803 വോട്ടുകൾ അധികം നേടാൻ ബി ഡി ജെ എസിന് സാധിച്ചു.