മോദി അധികാരത്തിലെത്തുമെന്ന് ഒരുറപ്പും ഇല്ല... ഒന്ന് ഓസ്‌ട്രേലിയയിലേക്ക് നോക്കൂ!!! തകിടംമറിയൽ...
രാജ്യമെമ്പാടും ബിജെപി ക്യാമ്പുകള്‍ ഇപ്പോള്‍ വലിയ ആശ്വാസത്തിലാണ്. വോട്ടെടുപ്പ് പൂര്‍ത്തിയാകും മുമ്പ് പുറത്ത് വന്ന വിലയിരുത്തലുകളെ എല്ലാം അസ്ത്രപ്രജ്ഞമാക്കിക്കൊണ്ടാണ് എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍. വീണ്ടും ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലെത്തും എന്നാണ് ഒട്ടുമിക്ക എക്‌സിറ്റ് പോള്‍ ഫലങ്ങളും പ്രവചിക്കുന്നത്.
കോൺഗ്രസിന്റെ ആത്മവിശ്വാസത്തിന് പിന്നിൽ അഞ്ച് എക്സിറ്റ് പോൾ ഫലങ്ങൾ; വാജ്പേയി മുതൽ കെജ്രിവാൾ വരെ
എന്നാല്‍ എക്‌സിറ്റ് പോള്‍ ഫലങ്ങളെല്ലാം ശരിയായിക്കൊള്ളണം എന്നില്ല. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തന്നെ അത് കണ്ടതാണ്. അതിന് മുമ്പുള്ള തിരഞ്ഞെടുപ്പുകളിലും അപൂര്‍വ്വം എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ മാത്രമേ യഥാര്‍ത്ഥ തിരഞ്ഞെടുപ്പ് വിജയവുമായി ചേര്‍ന്ന് നിന്നിട്ടുള്ളൂ.
ഇക്കാര്യത്തില്‍ അധികമൊന്നും പിറകോട്ട് ചിന്തിക്കേണ്ടതില്ല. ഇന്ത്യയിലെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത് വരുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് ഓസ്‌ട്രേലിയയില്‍ തിരഞ്ഞെടുപ്പ് ഫലം വന്നത്. എക്‌സിറ്റ് പോള്‍ ഫലങ്ങളെ എല്ലാം നിഷ്പ്രഭമാക്കുന്നതായിരുന്നു ആ ഫലം. അങ്ങനെ നോക്കുമ്പോള്‍ ഇന്ത്യയിലെ സ്ഥിതിയും ഏറെ വ്യത്യസ്തമാകാന്‍ വഴിയില്ലെന്നാണ് ഒരു വിഭാഗത്തിന്റെ വാദം. എക്‌സിറ്റ് പോളുകളെ കുറിച്ച് ചില രഹസ്യങ്ങളും ഉണ്ട്.
തകര്‍ന്നുപോയ 56 എക്‌സിറ്റ് പോള്‍ ഫലങ്ങള്‍
ഓസ്‌ട്രേലിയയില്‍ പ്രധാനമന്ത്രി തിരഞ്ഞെടുപ്പിലും എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത് വന്നിരുന്നു. നിലവിലെ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണും ലിബറല്‍ പാര്‍ട്ടിയും തകര്‍ന്നടിയുമെന്നും ലേബര്‍ പാര്‍ട്ടി വലിയ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തും എന്നും ആയിരുന്നു എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. ഒന്നോ രണ്ടോ എക്‌സിറ്റ് പോളുകള്‍ അല്ല- 56 എണ്ണം.
എന്നാല്‍ തിരഞ്ഞെടുപ്പ് ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചപ്പോള്‍ സ്‌കോട്ട് മോറിസന്റെ പാര്‍ട്ടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. എല്ലാ എക്‌സിറ്റ് പോള്‍ പ്രവചനങ്ങളും തകിടം മറിഞ്ഞു.
ഇന്ത്യയില്‍ ബിജെപി തരംഗം
ഇന്ത്യയിലും എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ പുറത്ത് വന്നുകഴിഞ്ഞു. എട്ട് എക്‌സിറ്റ് പോളുകളില്‍ രണ്ടെണ്ണം ഒഴികെ ആറെണ്ണവും പ്രവചിക്കുന്നത് ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ വരും എന്നാണ്. നാല് സര്‍വ്വേകള്‍ എന്‍ഡിഎയ്ക്ക് വ്യക്തമായ ഭൂരിപക്ഷവും പ്രവചിക്കുന്നുണ്ട്.
എന്നാല്‍ മുന്‍ തിരഞ്ഞെടുപ്പുകളില്‍ പലതിലും ഈ പ്രവചനങ്ങളെല്ലാം ഫലം വന്നപ്പോള്‍ നിഷ്പ്രഭമായിട്ടുണ്ട് എന്നത് വേറെ കാര്യം.
എക്‌സിറ്റ് പോളുകളുടെ രഹസ്യം
വോട്ടെടുപ്പ് പൂര്‍ത്തിയായതിന് ശേഷം വോട്ട് ചെയ്ത ആളുകള്‍ക്കിടയില്‍ സര്‍വ്വേ നടത്തിയാണ് എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ പുറത്ത് വിടുന്നത്. ഒരു മണ്ഡലത്തിലും ഭൂരിപക്ഷം വോട്ടര്‍മാരോടും ആര്‍ക്ക് വോട്ട് ചെയ്തു എന്ന് ചോദിച്ചറിയാന്‍ ഒരു സര്‍വ്വേ ഏജന്‍സിക്കും സാധിക്കില്ല എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്.
അപ്പോള്‍ പിന്നെ എങ്ങനെയാണ് ഈ കണക്കുകള്‍ ഇവര്‍ സംഘടിപ്പിക്കുന്നത്? ഓരോ മണ്ഡലത്തില്‍ നിന്ന് ചെറിയൊരു സാംപിള്‍ വോട്ടര്‍മാരോട് ചോദിച്ചാണ് ഈ കണക്കുകള്‍ എല്ലാം തയ്യാറാക്കുന്നത്. അതുകൊണ്ട് തന്നെ ഈ പ്രചനങ്ങളെല്ലാം ശരിയാകാനും തെറ്റാകാനും ഉള്ള സാധ്യത ഒരുപോലെ ആണെന്നര്‍ത്ഥം.
ലോകമെങ്ങും തോല്‍വികള്‍
എക്‌സിറ്റ് പോള്‍ പ്രവചനങ്ങളുടെ കാര്യത്തില്‍ നാം ഓസ്‌ട്രേലിയയിലേക്ക് മാത്രം നോക്കിയാല്‍ പോര. ബ്രെക്‌സിറ്റിലേക്കും അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിലേക്കും കൂടി ഒന്ന് എത്തി നോക്കണം.
അമേരിക്കയില്‍ ഹിലരി ക്ലിന്റണ്‍ അധികാരത്തിലെത്തും എന്നായിരുന്നു ഒട്ടുമിക്ക എക്‌സിറ്റ് പോളുകളും പ്രവചിച്ചത്. ഡൊണാള്‍ ട്രംപിനെ ഒരു കോമാളിയെ എന്ന പോലെ ആയിരുന്നു പല മാധ്യമങ്ങളും അവതരിപ്പിച്ചിരുന്നത്. എന്നാല്‍ ഫലം വന്നപ്പോള്‍ ട്രംപ് വലിയ ഭൂരിപക്ഷം സ്വന്തമാക്കുകയായിരുന്നു.
നിശബ്ദതയുടെ ചുഴി
സ്‌പൈറല്‍ ഓഫ് സൈലന്‍സ് അഥവാ നിശബ്ദതയുടെ ചുഴി എന്നത് വിഖ്യാതമായ ഒരു സിദ്ധാന്തമാണ്. ജര്‍മന്‍ രാഷ്ട്രീയ ശാസ്ത്രജ്ഞയായ എലിസബത്ത് നോളെ ന്യൂമാന്‍ ആണ് ഇതിന്‌റെ ഉപജ്ഞാതാവ്.
തങ്ങളുടെ അഭിപ്രായം ന്യൂനപക്ഷ അഭിപ്രായം ആയിരിക്കുമെന്ന് ജനങ്ങള്‍ സ്വയം ചിന്തിക്കുന്നിടത്താണ് ഇതിന്റെ സാധ്യത. അങ്ങനെ വരുമ്പോള്‍ മറ്റുള്ളവര്‍ക്കിടയില്‍ തങ്ങള്‍ ഒറ്റപ്പെടുമോ എന്ന ഭയമായിരിക്കും ഇവര്‍ക്ക്. അതുകൊണ്ട് തന്നെ പൊതു അഭിപ്രായം എന്ന് കരുതപ്പെടുന്നതിനോട് ചേര്‍ന്ന് നിന്നായിരിക്കും ഇവരുടെ പ്രതികരണം. യഥാര്‍ത്ഥത്തില്‍ അവരുടെ വോട്ട് മറ്റൊരു പാര്‍ട്ടിയ്ക്കായിരിക്കും.
പല എക്‌സിറ്റ് പോള്‍ ഫലങ്ങളും പൊളിഞ്ഞടങ്ങിയതിന് പിന്നില്‍ ഇത് തന്നെ ആണ് കാരണം. ഇന്ത്യയില്‍ എന്ത് സംഭവിക്കും എന്ന് കാത്തിരുന്ന് കാണാം.
കുടുങ്ങുമ്പോള്‍ കൂട്ടത്തോടെ
സര്‍വ്വേ നടത്തുന്ന ഏജന്‍സികളും ആ സര്‍വ്വേ പുറത്ത് വിടുന്ന മാധ്യമങ്ങളും അവരുടെ വിശ്വാസ്യതയ്ക്കാണ് മുന്‍ഗണന കൊടുക്കുക. അതുകൊണ്ട് തന്നെ തകര്‍ക്കപ്പെടുകയാണെങ്കില്‍ തങ്ങളുടെ വിശ്വാസ്യത മാത്രമായി തകരാന്‍ അവര്‍ ആഗ്രഹിക്കില്ല.
എന്തുകൊണ്ടാണ് ഒട്ടുമിക്ക എക്‌സിറ്റ് പോള്‍ ഫലങ്ങളും ഏകദേശം സമാന സ്വഭാവത്തില്‍ ഉള്ളവയാകുന്നത് എന്നതിന്റെ ഉത്തരം ഇത് തന്നെയാണ്. ശരിയാവുകയാണെങ്കില്‍ കിട്ടുന്നത് വലിയ വിശ്വാസ്യതയാണ്. തെറ്റിപ്പോയാല്‍ എല്ലാവരുടേയും തെറ്റിപ്പോയി എന്ന ന്യായീകരണവും.
പണക്കൊഴുപ്പും അധികാരവും
ഇത്തവണത്തെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പണക്കൊഴപ്പും അധികാരവും കൊണ്ട് ഏത് രാഷ്ട്രീയ പാര്‍ട്ടിയേയും പിന്നിലാക്കിയത് ബിജെപി തന്നെ ആയിരുന്നു. കൂടാതെ നരേന്ദ്ര മോദിയുടെ ശക്തമായ ആരാധകവൃന്ദവും.
ഇതെല്ലാം മേല്‍പ്പറഞ്ഞ സ്‌പൈറല്‍ ഓഫ് സൈലന്‍സിന് കാരണമായേക്കും എന്ന വിലയിരുത്തലുകളും ഉണ്ട്. മോദിയ്‌ക്കൊപ്പമുള്ളവര്‍ രാജ്യസ്‌നേഹികളെന്നും അല്ലാത്തവരെല്ലാം രാജ്യദ്രോഹികളെന്നും ഉള്ള പ്രചാരണങ്ങള്‍ വലിയ തോതില്‍ നടന്നിരുന്നു. ഇതാണ് രാജ്യസ്‌നേഹത്തിന്റെ മാനദണ്ഡമെങ്കില്‍, രാജ്യദ്രോഹിയെന്ന് തുറന്ന് പറയാന്‍ എത്രപേര്‍ തയ്യാറാകും?
മാധ്യമങ്ങള്‍
ഒട്ടുമിക്ക ദേശീയ മാധ്യമങ്ങളും തിരഞ്ഞെടുപ്പടുത്തതോടെ നരേന്ദ്ര മോദിയുടെ സ്തുതിപാഠകരായി മാറി എന്ന ഒരു ആരോപണവും ഇന്ത്യയില്‍ ഉയര്‍ന്നിട്ടുണ്ട്. മാധ്യമങ്ങളിലൂടെ ഉണ്ടാകുന്ന പൊതുബോധത്തെ മറികടന്ന് വോട്ട് ചെയ്തവര്‍ പോലും അക്കാര്യം പരസ്യപ്പെടുത്താന്‍ തയ്യാറാവുകയില്ലെന്നും വിലയിരുത്തലുകളുണ്ട്. ഇതും സ്‌പൈറല്‍ ഓഫ് സൈലന്‍സ് എന്ന സിദ്ധാന്തവുമായി ബന്ധപ്പെടുത്താവുന്നതാണ്.
സാംപിള്‍ തിരഞ്ഞെടുപ്പ്
അഭിപ്രായ സര്‍വ്വേയില്‍ പങ്കെടുക്കുന്നവരെ ക്രമരഹിതമായാണ് തിരഞ്ഞെടുക്കുന്നത്. പലപ്പോഴും ഇതില്‍ വലിയ പാകപ്പിഴകള്‍ തന്നെ വന്നേക്കാം. ലക്ഷക്കണക്കിന് ആളുകള്‍ വോട്ട് ചെയ്ത മണ്ഡലത്തിലെ ഒരു ശതമാനം വോട്ടര്‍മാരില്‍ നിന്ന് പോലും ആയിരിക്കില്ല എക്‌സിറ്റ് പോളിന് ആവശ്യമായ വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ടാവുക. പ്രത്യേകിച്ചും ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഇത്തരം കണക്കുകള്‍ തെറ്റാനുള്ള സാധ്യതകള്‍ ഏറെയാണെന്നും വിലയിരുത്തപ്പെടുന്നുണ്ട്.
യഥാര്‍ത്ഥ ഫലം
എന്തായാലും യഥാര്‍ത്ഥ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വരാന്‍ ഇനി അധികം കാത്തിരിക്കേണ്ടതില്ല. ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ അട്ടിമറിക്കപ്പെടുന്നു എന്നതടക്കമുള്ള ഒട്ടേറെ ആരോപണങ്ങള്‍ക്കിടയിലാണ് ഈ തിരഞ്ഞെടുപ്പ് നടന്നത്. സര്‍ക്കാരിന് അനുകൂലമായ രീതിയില്‍ പ്രവര്‍ത്തിക്കുന്നു എന്ന ആക്ഷേപം തിരഞ്ഞെടുപ്പ് കമ്മീഷന് നേര്‍ക്ക് പോലും ഉയര്‍ന്ന ഒരു തിരഞ്ഞെടുപ്പായിരുന്നു കഴിഞ്ഞുപോയത്.
എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ യാഥാര്‍ത്ഥ്യമാകുമോ അതോ എല്ലാം വൃഥാവിലാകുമോ എന്നത് 23 ന് അറിയാം.