ആറ്റിങ്ങലിൽ സമ്പത്ത് ഇടതുകോട്ട കാക്കുമോ? അടൂർ പ്രകാശ് പിടിക്കുമോ? അതോ ശോഭ സുരേന്ദ്രൻ അട്ടിമറിക്കുമോ?
പരമ്പരാഗത ഇടത് കോട്ട. കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് വളക്കൂറുള്ള മണ്ണ്. തിരുവനന്തപുരത്തോട് ചേര്‍ന്ന ഭൂവിഭാഗമെങ്കിലും ഇവിടത്തെ രാഷ്ട്രീയ രാസത്വരകങ്ങള്‍ വ്യത്യസ്തം. പഴയ ചിറയന്‍കീഴ് മണ്ഡലമാണ് പിന്നീട് ആറ്റിങ്ങലായി തീര്‍ന്നത്. സാക്ഷാല്‍ ആര്. ശങ്കറിനെപോലുള്ള കരുത്തന്മാര്ക്ക് പോലും കാലിടറിയിട്ടുണ്ടിവിടെ. ഇവിടെ ഇപ്പോള്‍ മത്സരത്തിന് ഇറങ്ങിയിരിക്കുന്നവരും ഒന്നിനൊന്ന് മികച്ചവര്‍.
മൂന്നു തവണ മണ്ഡലത്തെ പ്രതിനിധീകരിച്ച സിപിഎം നേതാവ് എ. സമ്പത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായും മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ അടൂര്‍ പ്രകാശ് യുഡിഎഫ് സ്ഥാനാര്‍ഥിയായും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയും തീപ്പൊരി നേതാവുമായ ശോഭ സുരേന്ദ്രന് എന്‍ഡിഎ സ്ഥാനാര്‍ഥിയായും പോര്‍ക്കളത്തില്‍ സജീവമായിരുക്കുന്നു.
ആത്മവിശ്വാസത്തോടെ എൽഡിഎഫ്
1991 മുതല്‍ യുഡിഎഫിന് വെന്നിക്കൊടി പാറിക്കാനാവാത്ത മണ്ഡലത്തിന്റെ കാര്യത്തില്‍ എല്‍ഡിഎഫിന് തികഞ്ഞ ആത്മവിശ്വാസമാണ് ഉള്ളത്. ആറ്റിങ്ങല്‍ നിയമസഭ മണ്ഡലത്തിലും ചിറയന്‍കീഴ് പാര്‍ലമെന്റ് മണ്ഡലത്തിലും ആര്.ശങ്കറെ പരാജയപ്പെടുത്തിയ കെ. അനിരുദ്ധന്റെ മകനാണ് എ.സമ്പത്ത്. നാലാം കാലത്തിനായി അരയും തലയും മുറുക്കി പോര്‍ക്കളത്തില്‍ ഇറങ്ങിയിരിക്കുന്ന എ. സമ്പത്ത് സിപിഎമ്മിന്റെ യുവനേതാക്കളില്‍ ഏറ്റവും തിളക്കമാര്‍ന്ന വ്യക്തിത്വത്തിനുടമയാണ്. മണ്ഡലത്തിലാകെ ജനസ്വാധീനവും സ്വീകാര്യതയുമുള്ള നേതാവ്.
കരുത്തനായ എംപി, എ സമ്പത്ത്
1996ലാണ് സമ്പത്ത് ആദ്യമായി ഈ പാര്‍ലമെന്റില്‍ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. 2009ല്‍ രണ്ടാം വട്ടം ആറ്റിങ്ങലില്‍ മത്സരിച്ച് 18,341 വോട്ടിന് വിജയിച്ചു. 2014ല്‍ ഭൂരിപക്ഷം 69,378 ആക്കി വര്‍ധിപ്പിച്ചു. 2014ല്‍ എ.സമ്പത്തിന് 3,92,478 വോട്ടും തൊട്ടടുത്ത എതിരാളി കോണ്‍ഗ്രസിലെ ബിന്ദു കൃഷ്ണയ്ക്ക് 3,23,100 വോട്ടും ബിജെപി സ്ഥാനാര്‍ഥി എസ്. ഗിരിജാ കുമാരിക്ക് 90,528 വോട്ടും ലഭിച്ചു. അന്ന് ആകെ ഉണ്ടായിരുന്നത് 12,51,398 വോട്ടര്‍മാര്‍. അതില്‍ 8,59,365 പേര് സമ്മതിദാനം രേഖപ്പെടുത്തി. 68.67 ശതമാനം പോളിംഗ്.
കണക്കുകൾ ഇങ്ങനെ
ഇക്കുറി മണ്ഡലത്തില്‍ ആകെ 13,19,805 വോട്ടര്‍മാര്‍. 7,05,109 സ്ത്രീകള്‍, 6,14,686 പുരുഷന്മാര്, 10 ട്രാന്‍സ്ജന്‍ഡര്‍മാരും. വര്‍ക്കല, ചിറയന്‍കീഴ്, ആറ്റിങ്ങല്‍, നെടുമങ്ങാട്, വാമനപുരം, കാട്ടാക്കട, അരുവിക്കര എന്നി ഏഴ് നിയമസഭ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്നതാണ് ആറ്റിങ്ങല്‍ പാര്‍ലമെന്റ് മണ്ഡലം. 2014-ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഏഴ് നിയമസഭ മണ്ഡലങ്ങളിലും എല്‍ഡിഎഫാണ് ലീഡ് ചെയ്തത്. 2016ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ അരുവിക്കര ഒഴികെയുള്ള എല്ലാ മണ്ഡലങ്ങളും എല്‍ഡിഎഫിന്റെ വെന്നിക്കൊടിയാണ് പാറിയത്.
ഇടതുകോട്ടകളുടെ ആറ്റിങ്ങൽ
ചിറയന്‍കീഴ്, ആറ്റിങ്ങല്‍, നെടുമങ്ങാട് മണ്ഡലങ്ങളൊക്കെ തന്നെ ഉറച്ച ഇടതുകോട്ടകളാണ്. ബഹുമുഖ വ്യക്തിത്വത്തിനുടമയായ എ. സമ്പത്തിന് തികച്ചും വൈകാരിക ബന്ധമാണ് മണ്ഡലവുമായിട്ടുള്ളത്. മൂന്നു വട്ടം എംപിയായ സമ്പത്ത് മണ്ഡലത്തിനായി നടത്തിയ പ്രവര്‍ത്തനങ്ങളും ഇടതു മുന്നണി എണ്ണിപ്പറയുന്നു. യുഡിഎഫിന് മണ്ഡലത്തില്‍ നിന്നുള്ള സ്ഥാനാര്‍ഥിയെ അവതരിപ്പിക്കാനാവാത്തതും പ്രസ് പോയിന്റായി അവര്‍ കാണുന്നു. ആദ്യമേ ഇറങ്ങി പ്രചാരണത്തിലും സമ്പത്ത് ഏറെ മുന്നിലെത്തി കഴിഞ്ഞു. എങ്ങനെ കണക്ക് കൂട്ടിയാലും മണ്ഡലം തങ്ങളെ വിട്ട് പോകില്ലെന്ന് ഇടതു ബുദ്ധികേന്ദ്രങ്ങള്‍ പറയുന്നു.
അടൂർ പ്രകാശ് - യുഡിഎഫിന്റെ പ്രതീക്ഷ
എന്നാല്‍ മുന്‍ ഭക്ഷ്യമന്ത്രിയും ഊര്‍ജ്വസ്വലനുമായ അടുര്‍ പ്രകാശില്‍ യുഡിഎഫും പ്രതീക്ഷാനിര്‍ഭരരാണ്. 1951 മുതലുള്ള കണക്കെടുത്താല്‍ അഞ്ചു തവണ കോണ്‍ഗ്രസ് മണ്ഡലത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇടത് കോട്ട ഭേദിക്കാനാവാത്ത ഒന്നാണെന്ന തോന്നല്‍ അവര്‍ക്കില്ല. കേന്ദ്ര സര്‍ക്കാരിന്റെ നോട്ടു നിരോധനവും ശബരിമല പ്രശ്നത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ നടപടികളും ഒക്കെ ജനങ്ങള്‍ക്കിടയില്‍ തങ്ങള്‍ക്കനുകൂലമായ തരംഗമായി രൂപപ്പെടുമെന്നും അവര്‍ കണക്ക് കൂട്ടുന്നു. ജാതി മത സമവാക്യങ്ങളിലും അവര്‍ പ്രതീക്ഷ വെയ്ക്കുന്നു. ശ്രീനാരായണ പ്രസ്ഥാനങ്ങളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന അടൂര്‍ പ്രകാശിന് ആ തരത്തിലും കൂടുതല്‍ വോട്ടുകള്‍ സമാഹരിക്കാന്‍ ആവുമെന്നും യുഡിഎഫ് കേന്ദ്രങ്ങള്‍ കരുതുന്നു.
ബിജെപിയുടെ നമ്പറുകൾ ഇങ്ങനെ
ശബരിമലയും വിശ്വാസ പ്രശ്നങ്ങളും മോദി സര്‍ക്കാരിന്റെ സംഭാവനകളും ഒക്കെയായിട്ടാണ് ബിജെപി കളം നിറയുന്നത്. ഏറ്റവും വൈകി പ്രചാരണ ഗോദയിലേക്ക് ഇറങ്ങിയെങ്കിലും മണ്ഡലത്തില്‍ തങ്ങള്‍ക്കുള്ള വര്‍ധിച്ച് വരുന്ന സ്വാധീനത്തിലാണ് അവര്‍ ഊന്നുന്നത്. 2014 ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പുകാലത്തേക്കാള് 2016ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ വോട്ട് നില വര്‍ധിച്ചുവെന്നും അത് ഇനിയും വര്‍ധിക്കുമെന്നും അവര്‍ കണക്ക് കൂട്ടുന്നു. ശോഭ സുരേന്ദ്രന്റെ സാന്നിധ്യം, ജാതി സമവാക്യങ്ങള്‍ തുടങ്ങിയവയും തങ്ങള്‍ക്ക് ഗുണം ചെയ്യുമെന്ന് അവര്‍ കരുതുന്നു. ജാതി മത സംഘടനകള്‍ക്കെന്ന പോലെ കയര്‍പോലെയുള്ള പരമ്പരാഗത തൊഴില്‍ ചെയ്യുന്ന അടിസ്ഥാന വര്‍ഗത്തിന്റെ സാന്നിധ്യവും മണ്ഡലത്തില്‍ ശക്തം.
ജാതിസമവാക്യം നോക്കിയാൽ
വര്‍ക്കല ശിവഗിരി മഠം അടക്കമുള്ളവ സ്ഥിതി ചെയ്യുന്നതും ഈ മണ്ഡലത്തില്‍ തന്നെ. ഈഴവരും നായന്മരും ആണ് പ്രബല ഹിന്ദു സമൂഹങ്ങള്‍. മുസ്ലിം, ക്രിസ്ത്യന്‍, നാടാര്‍ ജനവിഭാഗങ്ങളും കരുത്തരാണ്. സിദ്ധനര്പോലെയുള്ള വിഭാഗങ്ങളും ശ്രദ്ധേയ സാന്നിധ്യം. ശബരിമല സ്ത്രീ പ്രവേശനം അടക്കമുള്ള വിഷയങ്ങള്‍ ഹിന്ദു വോട്ടര്‍മാരില്‍ കാര്യമായ സ്വാധീനം ചെലുത്തിയേക്കാം. ശബരിമല പ്രശ്നത്തില്‍ സര്‍ക്കാരുമായി കൊമ്പുകോര്‍ത്ത എന്‍എസ്എസ് നേതൃത്വം ഇടതു മുന്നണിയുമായി സുഖത്തിലല്ല. ഇടതാഭിമുഖ്യം കാണിക്കുന്ന എസ്എന്‍ഡിപിയും വിശ്വാസികള്‍ക്കൊപ്പമാണെന്ന് പറയുന്നു. അങ്ങനെ വരുമ്പോള്‍ ഈ സമുദായങ്ങളുടെ സമ്മതി ഏത് തരത്തിലാണ് പ്രതിഫലിക്കുകയെന്നത് കാത്തിരുന്നു കാണണം.
വികസന പ്രശ്നങ്ങൾ നിരവധി
വികസന കാര്യത്തില്‍ കാലങ്ങളായി പരിഹരിക്കപ്പെടാത്ത ഒട്ടേറെ പ്രശ്നങ്ങള്‍ മണ്ഡലത്തിലുണ്ട്. തീര മേഖലയിലെ പ്രശ്നങ്ങള്‍, മണ്ഡലത്തില്‍ പൊതുവില്‍ കാണുന്ന വികസന പ്രശ്നങ്ങള്‍, ദേശീയ പാത വികസനം പോലുള്ള ഗതാഗത അടിസ്ഥാന സൗകര്യ പ്രശ്നങ്ങള്‍ തുടങ്ങിയ പ്രാദേശിക വിഷയങ്ങളും ജനങ്ങളുടെ വിലയിരുത്തലില്‍ കടന്നുവരാം. തിരുവനന്തപുരത്തേതു പോലെ വലിയ പ്രതീക്ഷകള്‍ ബിജെപി ഇവിടെ വച്ചു പുലര്‍ത്തുന്നതായി തോന്നുന്നില്ല. എന്നാല്‍ കോണ്‍ഗ്രസ് അങ്ങനെയല്ല. 1989ല്‍ സിപിഎം നേതാവ് സുശീല ഗോപാലനെ 5130 വോട്ടുകള്‍ക്ക് തോല്‍പ്പിച്ച തലേക്കുന്നില്‍ ബഷീറിന്റെ ചരിത്രം അവര്‍ മനസ്സില്‍ വെയ്ക്കുന്നു. തലേക്കുന്നില്‍ ബഷീറിന് 1989ല്‍ സാധ്യമായത് 2019ല്‍ അടൂര്‍ പ്രകാശിന് സാധ്യമാകുമോയെന്നതാണ് ചോദ്യം.
Read Also: Lok Sabha Elections 2019: ത്രികോണ മത്സരം നടക്കുന്ന ആറ്റിങ്ങലിനെക്കുറിച്ച് അറിയാനുള്ളതെല്ലാം...