കനയ്യ കുമാറിലൂടെ ബെഗുസരായി എന്ന മോസ്ക്കോ ചുവക്കുമോ? സിപിഐ നീക്കം ബിജെപി ബദലിന് തിരിച്ചടിയാകുമോ?
ദില്ലി ജവഹര്‍ലാല്‍ നെഹ്റു യൂണിവാഴ്സ്റ്റിയില്‍നിന്നുയര്‍ന്ന് രാജ്യമാകെ അലയടിച്ച ആസാദി മുദ്രാവാക്യത്തില്‍ പടര്‍ന്ന തീപ്പൊരിയാണ് കനയ്യകുമാര്‍. ബഹുസ്വരതയെ ഇല്ലാതാക്കുന്ന ഭരണകൂട നടപടിയ്ക്കെതിരായുള്ള പടയൊരുക്കമായി മാറിയ മുദ്രാവാക്യം രാജ്യത്തെ പ്രതിഷേധ വേദികളിലൊക്കെയും പാട്ടായും ചുവടുവയ്പ്പായും നിറഞ്ഞു. ബിഹാറിലെ ബെഗുസരായി മണ്ഡലത്തിനും ഇപ്പോള്‍ ഇതേ താളവും ചുവടുമാണ്. കാരണം, ഇത്തവണ ബെഗുസരായില്‍ കനയ്യകുമാറാണ് ഇടതുപക്ഷ സ്ഥാനാര്‍ത്ഥി.
ഇടതുപക്ഷത്തിന് ഓര്‍ത്തെടുക്കാന്‍ ചെഞ്ചോരചുവപ്പുള്ള ചരിത്രം കൂടിയുണ്ട് ബെഗുസരായിയ്ക്ക്. വിപ്ലവത്തിന്റെ കനല്‍പാത താണ്ടി ജന്മിത്വത്തിന്റെ ക്രൂരവിനോദങ്ങള്‍ക്കെതിരേ നിരന്തരം കലഹിക്കുകയും പടപൊരുതുകയും ചെയ്തവരുടെ നാട്. അതുകൊണ്ട് തന്നെയാണ് ബെഗുസരായിയ്ക്ക് ലെനിന്‍സ്ക്വയര്‍ എന്നും മോസ്ക്കോയെന്നുമൊക്കെ ഇരട്ട പേര് വീണതും. വിപ്ലവത്തിന്റെ കനലുകള്‍ ഇന്നും നെഞ്ചേറ്റുന്ന ഗ്രാമീണര്‍ക്ക് മുന്നില്‍ പാട്ടും തുടിതാളവുമായാണ് കനയ്യയുടെ തെരഞ്ഞെടുപ്പ് പ്രചാരണം. ക്രൗഡ് ഫണ്ടിംഗിലൂടെയാണ് പ്രചാരണ ചെലവ് കണ്ടെത്തുന്നതും.
ബെഗുസരായിലെ അഭിമാനപ്പോരാട്ടം
ജെ.എന്‍.യു മുന്‍ വിദ്യാര്‍ത്ഥി യൂണിയന് നേതാവായ കനയ്യകുമാര്‍ സി.പി.ഐയ്ക്ക് വേണ്ടി മത്സരരംഗത്തിറങ്ങുമ്പോള്‍ കേന്ദ്രമന്ത്രി ഗിരിരാജ് സിംഗാണ് ബി.ജെ.പി -ജെ.ഡി.യു സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥി. ആര്.ജെ.ഡി- കോണ്‍ഗ്രസ് സഖ്യത്തിന്റെ നേതാവായി ആര്.ജെ.ഡി നേതാവ് തന്‍വീര്‍ ഹസ്സനും എത്തിയതോടെ പോര് കടുത്തു. ബി.ജെ.പിയിലെ ഡോ. ബോലാസിംഗ് 58,335 വോട്ടുകള്‍ക്കാണ് കഴിഞ്ഞ തവണത്തെ തെരഞ്ഞെടുപ്പില്‍ വിജയിച്ചത്. ബോലാ സിംഗ് മരിച്ചതോടെയാണ് നവാഡ മണ്ഡലത്തിലെ സിറ്റിംഗ് എം.പിയായ ഗിരിരാജ സിംഗിനെ ബി.ജെ.പി ബെഗുസരായി നിലനിര്‍ത്താനായി ഇത്തവണ നിയോഗിച്ചത്. അതുകൊണ്ട് തന്നെ ദില്ലിയില്‍ തങ്ങളെ വെള്ളം കുടിപ്പിച്ച കനയ്യകുമാറിനെ തോല്‍പ്പിച്ച് മണ്ഡലം നിലനിര്‍ത്തുകയെന്നത് ബി.ജെ.പിയുടെ അഭിമാന വിഷയവുമാണ്.
ആരാണ് കനയ്യ കുമാർ
ജെ.എന്‍.യു യൂണിയന് ഭാരവാഹി എന്നതിനപ്പുറത്ത് മോദിയെ നേര്‍ക്ക് നേര് വെല്ലുവിളിച്ച യുവ നേതാവ് എന്ന നിലയിലാണ് കനയ്യ മറ്റ് പ്രതിപക്ഷ പാര്‍ട്ടികളുടെയെല്ലാം പിന്തുണയ്ക്ക് പാത്രമായത്. വിവിധ സംസ്ഥാനങ്ങളില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗങ്ങളിലേക്ക് കനയ്യയ്്ക്ക് ക്ഷണം കിട്ടി. തനത് പാട്ടും ആട്ടവുമായി കനയ്യ പ്രതിപക്ഷ വേദികളിലാകെ ഓളംതീര്‍ത്തു. ഏകാധിപത്യത്തില്‍നിന്നുള്ള സ്വാതന്ത്ര്യ പ്രഖ്യാപനമായിരുന്നു കനയ്യയുടെ പാട്ടുകള്‍. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ അടക്കമുള്ളവര്‍ ജെ.എന്‍.യുവില്‍ കനയ്യയ്ക്ക് പിന്തുണയുമായി എത്തിയിരുന്നു. ജെ.എന്‍.യുവില്‍ സംഘടിപ്പിച്ച പരിപാടിയില്‍ രാജ്യവിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കിയെന്ന് ആരോപിച്ച് കനയ്യ അടക്കമുള്ള നേതാക്കളെ മോഡി സര്‍ക്കാര്‍ ജയിലിലടച്ചതോടെയാണ് ദേശീയ നേതാവ് എന്ന നിലയിലേക്ക് കനയ്യ ഉയര്‍ന്നത്.
എന്തുകൊണ്ട് കനയ്യ കുമാർ
ഇത്തവണ കനയ്യയെ ബെഗുസരായിയില്‍ മത്സരിപ്പിക്കണമെന്ന് നേരത്തെ തന്നെ സി.പി.ഐ തീരുമാനിച്ചതാണ്. കനയ്യയ്ക്ക് ലഭിച്ച പ്രതിപക്ഷ പിന്തുണ സി.പി.ഐയുടെ പ്രതീക്ഷയും വളര്‍ത്തി. എന്നാല്‍ സീറ്റ് വീതം വയ്പ്പില്‍ കാര്യത്തോടടുത്തപ്പോള്‍ കോണ്‍ഗ്രസും ആര്.ജെ.ഡിയും സി.പി.ഐയെ ഒപ്പംകൂട്ടിയില്ല. ഒരു സീറ്റ് പോലും നല്കാന് തയ്യാറാവാതിരുന്നതോടെ സി.പി.ഐ സ്ഥാനാര്‍ത്ഥിയായി മുന്നണികള്‍ക്ക് പുറത്ത്നിന്നായി കനയ്യയുടെ മത്സരം. ഇതോടെ ബഗുസരായിയില്‍ ശക്തമായ ത്രികോണ മത്സരത്തിനും കളമൊരുങ്ങി. കഴിഞ്ഞ തവണ 18 ശതമാനം വോട്ടാണ് ഈ മണ്ഡലത്തില്‍ സി.പി.ഐ നേടിയത്. അതേസമയം കഴിഞ്ഞ തവണയും മത്സരിച്ചിരുന്ന തന്‍വീര്‍ ഹസ്സന് 34 ശതമാനം വോട്ട് നേടിയിരുന്നു.
സിപിഐക്ക് പ്രതീക്ഷയുണ്ട്
സമീപകാലത്തെല്ലാം ബി.ജെ.പി, ആര്.ജെ.ഡി, കോണ്‍ഗ്രസ് പാര്‍ട്ടികളാണ് ഊഴമിട്ട് ബഗുസരായിയില്‍ വിജയം കുറിച്ചതെങ്കിലും ചെറുതെന്നാലും ചരിത്രത്തില്‍ തെളിയുന്ന ചുവന്ന പൊട്ടിലാണ് കനയ്യയുടെ പ്രതീക്ഷ. 1967 ല്‍ യോഗോന്ദ്രശര്‍മ്മയെന്ന സി.പി.ഐ നേതാവ് ബഗുസരായിലെ ചുവപ്പിച്ച ചരിത്രമുണ്ട്. ഒരൊറ്റ തവണയേ മണ്ഡലം സി.പി.ഐയ്ക്കൊപ്പം നിന്നിട്ടുള്ളൂവെങ്കിലും ഇത്തവണ കനയ്യയുടെ പ്രതീക്ഷ വളരെ വലുതാണ്. ഭൂരഹിത കര്‍ഷകരുടെ നിരന്തര പോരാട്ടത്തിനും രക്തചൊരിച്ചിലുകള്‍ക്കും ഇടയായ മണ്ണാണ് ബഗുസരായിയിലേത്. ഭൂമിഹാര്‍ ജന്മിമാര്‍ക്കെതിരേ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തിലായിരുന്നു ഭൂരഹിത കര്‍ഷകരുടെ നിരന്തര പോരാട്ടം. എന്നാല്‍ ഇത്തവണ ഇതേ സി.പി.ഐ രംഗത്തിറക്കിയ കനയ്യകുമാറാകട്ടെ ഭൂമിഹാര്‍ സമുദായാംഗവുമാണ്.
പ്രമുഖരുടെ പോരാട്ടം
ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ ഗിരിരാജ് സിംഗും ഭൂമിഹാര്‍ പ്രമുഖനാണെന്ന് വന്നതോടെ സമുദായ വോട്ടുകള്‍ വിഭജിക്കപ്പെടുമെന്നുറപ്പായി. ആര്.ജെ.ഡി സ്ഥാനാര്‍ത്ഥിയായി ഇത്തവണയും മത്സരരംഗത്തുള്ള തന്‍വീര്‍ ഹസ്സന് മുസ്ലിം വിഭാഗത്തില്‍നിന്നുള്ള നേതാവാണ്. ഇതോടെ ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കുമെന്നാണ് ഗിരിരാജ് സിംഗിന്റെ പ്രതീക്ഷ. ഇത്തരത്തില്‍ ജാതി-മത സമവാക്യങ്ങള്‍ വിലയിരുത്തിയാല്‍ കനയ്യയുടെ വിപ്ലവ മോഹങ്ങള്‍ പൂത്തുലയാനുള്ള സാധ്യത വിരളമാണ്. എന്നാല്‍ മോഡിയ്ക്കെതിരായി ദേശീയ തലത്തില്‍ ഉയര്‍ന്നുവന്ന യുവ നേതാവ് എന്ന ഇമേജിലൂടെ ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ കനയ്യയിലേക്ക് കേന്ദ്രീകരിക്കപ്പെടുമെന്നും ഇതവഴി ജയിച്ചുകയറാമെന്നുമാണ് സി.പി.ഐയുടെ പ്രതീക്ഷ.
ബെഗുസരായി ചുവക്കുമോ
കനയ്യയുടെ പ്രചാരണത്തിന് ഇത്തവണ താരപൊലിമയും ആവേശം പകരുന്നുണ്ട്. ബോളിവുഡ് നടി സ്വര ഭാസ്ക്കര്‍ അടക്കമുള്ളവര്‍ കനയ്യയ്ക്ക് വേണ്ടി പ്രചാരണത്തിനിറങ്ങികഴിഞ്ഞു. ഇതുവഴി കണക്കിലെ കളികള്‍ മറികടക്കാമെന്നാണ് കനയ്യയുടെ പ്രതീക്ഷ. എന്നാല്‍ വീണ്ടും മോഡി സര്‍ക്കാര്‍ തന്നെ അധികാരത്തില്‍വരുമെന്നും ജയിച്ചാല്‍ താന്‍ മന്ത്രിയാണെന്നുമാണ് ഗിരിരാജ് സിംഗിന്റെ പ്രധാന പ്രചാരണം. അതേസമയം മണ്ഡലം മാറിവന്ന ഗിരിരാജ്സിംഗിന് പകരം കഴിഞ്ഞ തവണയും ജനവിധി തേടിയിറങ്ങിയ തനിക്ക് ഒരവസരം നല്‍കണമെന്നാണ് തന്‍വീര്‍ ഹസ്സന്റെ അഭ്യര്‍ത്ഥന. മൂന്ന് സ്ഥാനാര്‍ത്ഥികളും കളംനിറഞ്ഞ് പോരുമുറുകിയതോടെ രാഷ്ട്രീയ ഇന്ത്യ ഉറ്റുനോക്കുന്ന മണ്ഡലമായി ബെഗുസരായി മാറി.