ചാലക്കുടിയിൽ ഇന്നസെന്റിന് ചെക്ക് വിളിക്കാൻ ബെന്നി ബഹനാൻ... സിപിഎമ്മിന് അത്ര എളുപ്പമല്ല കാര്യങ്ങൾ!!
മണ്ഡലം തിരിച്ചു പിടിക്കാനായി സ്വന്തം മുന്നണി കണ്‍വീനര്‍ ബെന്നി ബഹനാനെ തന്നെ പോര്‍ക്കളത്തിലിറക്കി അരയും തലയും മുറുക്കി യുഡിഎഫ് രംഗത്തിറങ്ങിയിരിക്കുന്ന ചാലക്കുടി രാഷ്ട്രീയ പോരില്‍ തിളയ്ക്കുന്നു. നേരത്തെ സിപിഎം സ്വതന്ത്രനായി മത്സരിച്ച നടന്‍ ഇന്നസെന്റിനെ ഇക്കുറി സിപിഎം പാര്‍ട്ടി ചിഹ്നത്തില്‍ തന്നെ നിര്‍ത്തി മണ്ഡലം നിലനിര്‍ത്താനായി നിര്‍ത്തനായി അടരാടുകയാണ് എല്‍ഡിഎഫ്.
ഇവര്‍ക്കിടയിലേക്ക് മണ്ഡലത്തില്‍ നല്ല സ്വാധീനമുള്ള ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണനെ ഇറക്കി എന്‍ഡിഎയും പ്രചാരണ രംഗത്ത് ശക്തമായ സാന്നിധ്യമായിരിക്കുന്നു. ഇതോടെ കേരളം ആകെ തന്നെ ശ്രദ്ധിയ്ക്കുന്ന മണ്ഡലമായി ചാലക്കുടി മാറി. എന്തൊക്കെ കാര്യങ്ങളാകും ഇത്തവണ ചാലക്കുടിയിലെ വോട്ടർമാരെ സ്വാധീനിക്കുന്ന ഘടകങ്ങൾ. നോക്കാം...
ബെന്നി ബഹനാന്റെ ആശുപത്രി പ്രവേശം
യുഡിഎഫ് കണ്‍വീനര്‍ മത്സരിക്കാനെത്തിയതോടെ ചാലക്കുടി മണ്ഡലത്തിലെ മത്സരം ഇക്കുറി കൂടുതല്‍ രാഷ്ട്രീയ ഉള്ളടക്കം കൈവരിച്ചിരിക്കുന്നു. എന്നാല്‍ നിനച്ചിരിക്കാതെ അദ്ദേഹം ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയിലായത് യുഡിഎഫ് കേന്ദ്രങ്ങളെ കുറച്ച് ഉലച്ചിട്ടുണ്ട്. തൃക്കാക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കിയിരിക്കുന്ന അദ്ദേഹം ഇനി പ്രചാരണ രംഗത്ത് നേരിട്ടെത്താന്‍ കുറച്ചു ദിവസങ്ങള്‍ ഏതായാലും വേണ്ടിവരും.ആശുപത്രിക്കിടക്കയില്‍ നിന്നും ഇ മെയില്‍ സന്ദേശം വഴി ബെന്നി ബഹനാന്‍ ഇക്കാര്യം വോട്ടര്‍മാരെ അറിയിച്ച് കഴിഞ്ഞു. അതത് നിയമസഭ മണ്ഡലത്തിലെ യുഡിഎഫ് എംഎല്‍എമാര്‍ അദ്ദേഹത്തിനു പകരം പ്രചാരണം തുടങ്ങിയിട്ടുണ്ട്.
മുകുന്ദപുരം ചാലക്കുടിയായി
പഴയ മുകുന്ദപുരം മണ്ഡലമാണ് പേരുമാററി 2009ല്‍ ചാലക്കുടിയായത്. തീര്‍ത്തും വലതുപക്ഷ സ്വഭാവമുള്ള മണ്ഡലമാണിത്. ഇതുവരെ നടന്ന 16 തെരഞ്ഞെടുപ്പുകളില്‍ 12 എണ്ണത്തിലും വിജയം വലതുപക്ഷത്തിനു തന്നെ ആയിരുന്നു. മാളയുടെ മാണിക്യം എന്ന് ആരാധകര്‍ വിശേഷിപ്പിച്ചിരുന്ന കെ. കരുണാകരന്റെ മാള അടക്കമുള്ള നിയമസഭ മണ്ഡലങ്ങള്‍ ഉള്‍പ്പെട്ടിരുന്നു പഴയ മുകുന്ദപുരം പാര്‍ലമെന്റ് മണ്ഡലത്തില്‍. കെ. കരുണാകരനെപ്പോലെയുള്ള തലമുതിര്‍ന്ന നേതാക്കളെ വിജയിപ്പിച്ചിട്ടുള്ള മണ്ഡലത്തില്‍ പക്ഷെ അദ്ദേഹത്തിന്റെ മകള്‍ പദ്മജ വേണുഗോപാലിന് അടിപതറിയ ചരിത്രവുമുണ്ട്. 2004ല്‍ പദ്മജയെ അവിടെ പരാജയപ്പെടുത്തി്‌യത് ലോനപ്പന്‍ നമ്പാടനായിരുന്നു.
പഴയ ചരിത്രം ഇങ്ങനെ
2009ല്‍ മുകുന്ദപുരം ചാലക്കുടിയായി രൂപപ്പെട്ടപ്പോള്‍ മാളപോലെയുള്ള സ്ഥലങ്ങള്‍ മണ്ഡലത്തിനു പുറത്തായി. എങ്കിലും ഇത് വലതുപക്ഷ കോട്ട തന്നെ. 2009ല്‍ കോണ്‍ഗ്രസിലെ കെ.പി ധനപാലന്‍ 71,679 വോട്ടുകള്‍ക്ക് അവിടെ നിന്നും വിജയിച്ചുവെങ്കിലും തൊട്ടടുത്ത തെരഞ്ഞെടുപ്പില്‍ പി.സി. ചാക്കോ ഇന്നസെന്റിനു മുന്നില്‍ പരാജിതനായി. മൊത്തം 3,58,440 വോട്ടുകള്‍ നേടിയ ഇന്നസെന്റ് പി.സി. ചാക്കോയെ 13,884 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. പി.സി. ചാക്കോ 3,44,556 വോട്ടുകള്‍ നേടി. ബിജെപി സ്ഥാനാര്‍ഥി ബി. ഗോപാലകൃഷ്ണന്‍ 92,848 വോട്ടുകളും നേടി. ഇക്കുറി മണ്ഡലത്തില്‍ ആകെ 11,85,268 വോട്ടര്‍മാരാണ് ഉള്ളത്. 6,07,646 സ്ത്രീ വോട്ടര്‍മാരും. 5,77,615 പുരുഷ വോട്ടര്‍മാരും. എഴ് ട്രാന്‍സ്ജന്‍ഡര്‍മാരും.
ഇന്നസെന്റ് എംപി
കയ്പമംഗംലം, കൊടുങ്ങല്ലൂര്‍, ചാലക്കുടി, അങ്കമാലി, ആലുവ, പെരുമ്പാവൂര്‍, കുന്നത്തുനാട് എന്നി എഴ് നിയമസഭ മണ്ഡലങ്ങള്‍ ചേരുന്നതാണ് ചാലക്കുടി പാര്‍ലമെന്റ് മണ്ഡലം. 2014ലെ തെരഞ്ഞെടുപ്പില്‍ ചാലക്കുടി, അങ്കമാലി, ആലുവ നിയമസഭ മണ്ഡലങ്ങളില്‍ പി.സി. ചാക്കോ ലീഡ് ചെയ്തപ്പോള്‍ കയ്പമംഗലം, കൊടുങ്ങല്ലൂര്‍, പെരുമ്പാവൂര്‍, കുന്നത്തുനാട് എന്നി മണ്ഡലങ്ങളില്‍ ഇന്നസെന്റും ലീഡ് ചെയ്തു. എന്നാല്‍ 2016ലെ നിയമസഭ തെരഞ്ഞെടുപ്പിലേക്ക് എത്തിയപ്പോള്‍ എറണാകുളം ജില്ലയില്‍ പെട്ട പെരുമ്പാവൂര്‍, കുന്നത്തുനാട്, ആലുവ, അങ്കമാലി മണ്ഡലങ്ങള്‍ യുഡിഎഫ് നേടിയപ്പോള്‍ തൃശൂര്‍ ജില്ലയില്‍ പെട്ട കയ്പമംഗലം. ചാലക്കുടി, കൊടുങ്ങല്ലൂര്‍ മണ്ഡലങ്ങള്‍ എല്‍ഡിഎഫും നേടി. യുഡിഎഫ് മണ്ഡലങ്ങളില്‍ നിന്നും നേടിയ ഭൂരിപക്ഷം 37,788 വോട്ടുകളുടേത് ആയിരുന്നുവെങ്കില്‍ എല്‍ഡിഎഫ് മണ്ഡലങ്ങളിലേക്ക് വരുമ്പോള്‍ ഭൂരിപക്ഷം 82,879 ആയി.
ചാലക്കുടിയിൽ തീ പാറും
ഇത്തരത്തില്‍ കണക്കുകളുടെ ഗതി വച്ചു നോക്കുമ്പോള്‍ എല്‍ഡിഎഫ് ശുഭപ്രതീക്ഷയിലാണെങ്കിലും മണ്ഡലത്തിന്റെ സഹജമായ സ്വഭാവം, മുഖ്യ എതിരാളിയായ ബെന്നി ബഹനാന്റെ സ്വാധീനത ഒക്കെ കണക്കിലെടുക്കുമ്പോള്‍ അവര്‍ക്ക് മണ്ഡലം നിലനിര്‍ത്താന്‍ കഠിനപ്രയത്‌നം ചെയ്യേണ്ടിവരും. ഇന്നസെന്റിന് ഇക്കുറി നടനവൈഭവത്തേക്കാള്‍ രാഷ്ട്രീയ വൈഭവം മുന്നില്‍ വെച്ച് പോര്‍ക്കളത്തില്‍ ഇടപെടേണ്ടി വന്നിരിക്കുന്നു. കഴിഞ്ഞ തവണ ഇടതു സ്വതന്ത്രനായി മത്സരിച്ച് പി.സി. ചാക്കോയെപ്പോലെ ഒരു പ്രഗത്ഭനെ മലര്‍ത്തിയടിച്ചാണ് ഇന്നസെന്റ് പാര്‍ലമെന്റിലെത്തിയത്.
ഇത്തവണ എളുപ്പമാകില്ല
എന്നാൽ ഇത്തവണ കാര്യങ്ങൾ അത്ര എളുപ്പമല്ല. ബെന്നി ബഹനാനെ പോലൊരു തന്ത്രശാലിയായ നേതാവിനെയാണ് നേരിടേണ്ടി വന്നിരിക്കുന്നത്. അത് മനസ്സിലാക്കി മികച്ച ആസൂത്രണത്തോടെയാണ് മുന്നണിയുടെ പ്രവര്‍ത്തനം. ഇന്നസെന്റിനെ രണ്ടാം വട്ടവും ഇറക്കുന്നതിനെതിരെ സിപിഎമ്മിനകത്തു തന്നെ വിയോജിപ്പ് ആദ്യഘട്ടത്തില്‍ ഉയര്‍ന്നിരുന്നു. ഇന്നസെന്റും മത്സരിക്കാനില്ലെന്ന നിലപാട് ആദ്യം എടുത്തു. പിന്നീട് സ്ഥിരീകരണം ഉണ്ടായപ്പോള്‍ പാര്‍ട്ടിയ്ക്കത്തെ എതിര്‍പ്പ് ഒഴിവാക്കുന്നതിനു വേണ്ടിയാണ് പാര്‍ട്ടി ചിഹ്നത്തില്‍ തന്നെ മത്സരിക്കാനെത്തിയതും.
ബെന്നി ബഹനാന്‍ - സ്വാധീനമുള്ള നേതാവ്
മണ്ഡലത്തില്‍ ഏറെ സ്വാധീനം ഉള്ള നേതാവാണ് ബെന്നി ബഹനാന്‍. സൗമ്യന്‍. എ ഗ്രൂപ്പിന്റെ ബുദ്ധികേന്ദ്രം. ഉമ്മന്‍ചാണ്ടിയുടെ വത്‌സല മിത്രം. എവിടെ വെട്ടണമെന്നും എവിടെ തടുക്കണമെന്നും നന്നായി അറിയുന്ന തന്ത്രശാലിയായ നേതാവ്. മണ്ഡലത്തിലെ പ്രബലമായ ഒരു സമുദായത്തില്‍ നിന്നുള്ള അംഗം. എ ഗ്രൂപ്പ് നേതാവാണെങ്കിലും ഇത്തവണ കാര്യമായി ഗ്രൂപ്പുകള്‍ പ്രചാരണത്തില്‍ പ്രതിഫലിച്ച് കാണുന്നില്ല. മണ്ഡലത്തിലെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് കാര്യമായ തര്‍ക്കങ്ങളും ഉടലെടുത്തിരുന്നില്ല. ഇത്തരം അനുകൂല ഘടകങ്ങളില്‍ ഊന്നി മണ്ഡലം ആകെ നിറഞ്ഞ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനിടെയാണ് ബെന്നി ബഹനാന്‍ ആശുപത്രിയിലായത്. ഇതൊന്നും പക്ഷെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെ ബാധിക്കില്ലെന്ന് യുഡിഎഫ് കേന്ദ്രങ്ങള്‍ പറഞ്ഞു. പക്ഷെ യുഡിഎഫിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ചില ഇടങ്ങളിലെങ്കിലും ഏകോപനക്കുറവും പ്രശ്‌നങ്ങളും ഒക്കെ കാണുന്നു.
ബിജെപിക്ക് വേണ്ടി രാധാകൃഷ്ണൻ
ഇന്നസെന്റിനും ബെന്നി ബഹനാനും ഒപ്പം മത്സര രംഗത്ത് ബിജെപി നിര്‍ത്തിയിരിക്കുന്നതും അവരുടെ പ്രഗത്ഭനായ നേതാവിനെ തന്നെ. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയായ എ.എന്‍. രാധാകൃഷ്ണന് മണ്ഡലത്തില്‍ മുഖവുരകളൊന്നും വേണ്ട. കഴിഞ്ഞ വട്ടം നേടിയ 92,848 വോട്ടുകള്‍ക്കപ്പുറത്തേക്ക് പോകാന്‍ കഴിയുമെന്ന തികഞ്ഞ ആത്മവിശ്വാസത്തിലാണ് ബിജെപി കേന്ദ്രങ്ങള്‍. ശബരിമലയിലെ വിശ്വാസികളുടെ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയ എ.എന്‍. രാധാകൃഷ്ണന് കൂടുതല്‍ വിശ്വാസികളുടെ ആശിസ്സ് നേടാന്‍ ആകുമെന്നും അവര്‍ കരുതുന്നു. എന്നാല്‍ ന്യൂനപക്ഷ മേഖലകളിലേക്ക് കാര്യമായ പ്രവേശനം സാധ്യമായിട്ടില്ലെന്നതടക്കമുള്ള പല പ്രശ്‌നങ്ങളും ഈ മുന്നണിയെ അലോസരപ്പെടുന്നുണ്ട്.
ചാലക്കുടി ആർക്ക് വോട്ടുകുത്തും?
ദേശീയ രാഷ്ട്രീയം, ന്യുനപക്ഷങ്ങള്‍ നേരിടേണ്ടിവരുന്ന പ്രശ്‌നങ്ങള്‍, കാര്‍ഷിക മേഖല എന്ന നിലയില്‍ കേന്ദ്ര നയങ്ങള്‍ ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍, പ്രദേശത്തിന്റെ വികസന പ്രശ്‌നങ്ങള്‍, സിറ്റിംഗ് എംപിയുടെ പ്രവര്‍ത്തന വിലയിരുത്തല്‍, സംസ്ഥാന സര്‍ക്കാരിന്റെ വിലയിരുത്തല്‍, ശബരിമലയിലെ പ്രശനങ്ങളുടെ അടിസ്ഥാനത്തില്‍ വിശ്വാസികളുടെ പ്രശ്‌നങ്ങള്‍...തുടങ്ങി ഏറെ സജീവ വിഷയങ്ങള്‍. ഇവ രാഷ്ട്രീയമായി വിലയിരുത്തപ്പെടുമ്പോള്‍ ആരുടെ ഗ്രാഫാണ് ഉയരുകയെന്ന് കാത്തിരുന്നു തന്നെ കാണണം. ചിരിയോ ചിന്തയോ? ജനേച്ഛയെ സ്വാധീനിക്കുന്ന രാഷ്ട്രീയം ഏതെന്നറിയാന്‍ കാത്തിരിക്കുക തന്നെ.
ലോക്സഭ തിരഞ്ഞെടുപ്പ് അറിയാനുള്ളതെല്ലാം