ചരിത്രപരമായി ഇടത് കോട്ട... ഇത്തവണ പക്ഷേ ശക്തമായ ത്രികോണ മത്സരം.. കാസർഗോഡ് എങ്ങോട്ട് തിരിയും?
ചരിത്രപരമായി ഇടതു തട്ടകം. അതേസമയം, തെക്ക് തിരുവനന്തപുരം പോലെ വടക്ക് കാസര്‍ഗോഡും മൂന്നു മുന്നണികളും കരുത്തര്‍. ശക്തമായ ത്രികോണ മത്സരത്തിന്റെ അലയോലികളാണെങ്ങും. അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കാലം മുതല്‍ തന്നെ ഇടതു കോട്ടയാണ് കാസര്‍ഗോഡ്. ഐക്യ കേരളം ഉണ്ടായതിനുശേഷം ഇതുവരെ നടന്ന 15 തെരഞ്ഞെടുപ്പുകളില്‍ 12 എണ്ണത്തിലും വിജയം ഇടതു സ്ഥാനാര്‍ഥികള്‍ക്കായിരുന്നു.
1971ലും 77ലും 84ലുമാണ് കോണ്‍ഗ്രസ് ഇവിടെ നിന്നും വിജയിച്ചത്. അതിന് വ്യക്തമായ രാഷ്ട്രീയ കാരണങ്ങളും ഉണ്ടായിരുന്നു. ഇക്കുറി, കല്യോട്ടെ ഇരട്ടകൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ അതുപോലെ ഒരു രാഷ്ട്രീയ സാഹചര്യം സംജാതമായിട്ടുണ്ടെന്ന് കോണ്‍ഗ്രസ് കേന്ദ്രങ്ങള്‍ പറയുന്നു.
ഇത്തവണ കരുണാകരനില്ല
തുടര്‍ച്ചയായി മൂന്നു തവണ മണ്ഡലത്തെ പ്രതിനിധീകരിച്ച മുതിര്‍ന്ന സിപിഎം നേതാവ് പി.കരുണാകരനെ മാറ്റി മുന്‍ ജില്ല സെക്രട്ടറിയായ കെ.പി. സതീഷ് ചന്ദ്രനെയാണ് കോട്ട കാക്കുന്നതിനായി ഇറക്കിയിരിക്കുന്നത്. കോണ്‍ഗ്രസാവട്ടെ അവരുടെ തീതുപ്പുന്ന നാവായ രാജ്‌മോഹന്‍ ഉണ്ണിത്താനെ തെക്കന്‍ കേരളത്തില്‍ നിന്നും അവിടേക്ക് എത്തിച്ച് പോരാട്ടം കൂടുതല്‍ കരുത്തുറ്റതാക്കുന്നു. ബിജെപി രംഗത്തിറക്കിയിരിക്കുന്നത് ഹിന്ദു ഐക്യവേദി നേതാവും ബിജെപി സംസ്ഥാന സമതി അംഗവുമായ രവീശ തന്ത്രി കണ്ടാറിനെയാണ്. മൂന്നും പേരും കളം നിറഞ്ഞതോടെ പോര്‍ക്കളം ജീവത്തായി.
ഇതാണ് കാസർഗോഡ്
മഞ്ചേശ്വരം, കാസര്‍ഗോഡ്, ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍, പയ്യന്നൂര്‍, കല്യാശ്ശേരി എന്നിങ്ങനെ ഏഴ് നിയമസഭ മണ്ഡലങ്ങള്‍ ചേരുന്നതാണ് കാസര്‍ഗോഡ് പര്‍ലമെന്റ് മണ്ഡലം. ചരിത്രം പരിശോധിച്ചാല്‍ നിയമസഭ തെരഞ്ഞെടുപ്പുകളിലും പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് പോലെ തന്നെ ഇടതു മേധാവിത്വം പ്രകടം. കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍, പയ്യന്നൂര്‍, കല്യാശ്ശേരി നിയമസഭ മണ്ഡലങ്ങളില്‍ വ്യക്തമായ മേധാവിത്വം ഇടതു മുന്നണിക്കുണ്ട്. കാസര്‍ഗോട്ട് കോണ്‍ഗ്രസിനാണ് മേല്‍ക്കൈ. ഉദുമയില്‍ ഇടതു വലതു മുന്നണികള്‍ ഒപ്പത്തിനൊപ്പം. മഞ്ചേശ്വരത്ത് മൂന്നു മുന്നണികളും ഒരുപോലെ കരുത്തര്‍. 2016 നിയമസഭ തെരഞ്ഞെടുപ്പില്‍ ഏഴ് മണ്ഡലങ്ങളിലായി ഒട്ടാകെ 72539 വോട്ടുകളുടെ ഭൂരിപക്ഷം എല്‍ഡിഎഫിനുണ്ട്.
കണക്കുകളിൽ ഇങ്ങനെ
2004ല്‍ പി. കരുണാകരന്‍ 1,08,256 വോട്ടുകളുടെ ഭൂരിപക്ഷം നേടിയപ്പോള്‍ 2006ല്‍ ഭൂരിപക്ഷം 64,427 ആയി കുറഞ്ഞു. 2014ല്‍ മൂന്നാം ഊഴക്കാരനായെത്തിയ പി. കരുണാകരന്‍ ടി. സിദ്ദിഖിനെ. പരാജയപ്പെടുത്തിയത് വെറും 6921 വോട്ടുകള്‍ക്ക് മാത്രമായിരുന്നു. പി. കരുണാകരന് 3,84,964 വോട്ടുകളും ടി. സിദ്ദിഖിന് 3,78,043 വോട്ടുകളും ബിജെപി സ്ഥാനാര്‍ഥിയായ കെ. സുരേന്ദ്രന് 1,72,826 വോട്ടുകളും ലഭിച്ചു. അന്ന് ഉണ്ടായിരുന്ന ആകെ വോട്ടര്‍മാര്‍ 12,43,730. പോള്‍ ചെയ്തത് 9,78,112. പോളിംഗ് 78.47 ശതമാനം. ഇക്കുറിയുള്ളത് ഒട്ടാകെ 13,24,387 വോട്ടര്‍മാര്‍. 6,87,696 വനിതകള്‍. 6,36,689 പുരുഷന്മാര്‍, രണ്ട് ട്രാന്‍സ്ജന്‍ഡര്‍മാരും.
സിപിഎമ്മിന് മുൻതൂക്കം
കണക്കുകളിലും മണ്ഡലത്തിന്റെ ചരിത്രത്തിലും സിപിഎം ഊന്നുന്നു. പരമ്പരാഗതമായ മേല്‍ക്കൈ അവര്‍ എടുത്തുകാട്ടുന്നു. കല്യോട്ടെ കൊലപാതകത്തെ പാര്‍ട്ടി അപലപിച്ചിട്ടുണ്ടെന്നും പ്രതികളുടെ പേരില്‍ നടപടി എടുത്തിട്ടുണ്ടെന്നും അവര്‍ പറയുന്നു. മണ്ഡലത്തിന്റെ ഏണും കോണും അറിയുന്നയാളാണ് ദീര്‍ഘകാലം ജില്ല സെക്രട്ടറിയായിരുന്ന കെ.പി. സതീഷ് ചന്ദ്രന്‍. മികച്ച പ്രതിശ്ചായ. എല്ലാം വിഭാഗം ജനങ്ങളുമായുള്ള ആത്മബന്ധം. ഇങ്ങനെ നിരവധി ഘടകങ്ങള്‍ തങ്ങള്‍ക്കനുകൂലമായിട്ടുണ്ടെന്നാണ് ഇടതു മുന്നണിയുടെ വിലയിരുത്തല്‍. എന്നാല്‍ മൂന്നു വട്ടമേ വിജയിച്ചിട്ടുള്ളുവെങ്കിലും കാസര്‍ഗോഡ് തങ്ങള്‍ക്കൊരു ബാലികേറാമലയല്ലെന്ന് കോണ്‍ഗ്രസ് കരുതുന്നു.
കോൺഗ്രസ് പ്രതീക്ഷകൾ
1971ല്‍ സാക്ഷാല്‍ ഇ.കെ നായനാരെ തന്നെ മലര്‍ത്തിയടിച്ചിട്ടുള്ള ചരിത്രമൊക്കെ അവര്‍ ഓര്‍മ്മിക്കുന്നു. അന്ന് രാമചന്ദ്രന്‍ കടന്നപ്പള്ളിയായിരുന്നു ജയന്റ് കില്ലര്‍. ഉജ്വലപ്രഭാഷകനും മികച്ച സംഘാടകനുമായ രാജ്‌മോഹന്‍ ഉണ്ണിത്താനിലൂടെ മണ്ഡലത്തെ തിരിച്ചുപിടിക്കാന്‍ ആവുമെന്ന വലിയ പ്രതീക്ഷയിലാണ് കോണ്‍ഗ്രസ് ക്യാമ്പ്. കല്യോട്ടെ കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ മണ്ഡലത്തിലാകെ തങ്ങള്‍ക്കനുകൂലമായ തരംഗം ഉണ്ടായിട്ടുണ്ടെന്നും വലിയ പങ്ക് സ്ത്രീ വോട്ടര്‍മാര്‍ അനുകൂലമായി വോട്ട് ചെയ്യുമെന്നും യുഡിഎഫ് കണക്ക് കൂട്ടുന്നു. എന്നാല്‍ ഉണ്ണിത്താന്‍ മണ്ഡലത്തില്‍ എത്തിയ ആദ്യ നാളുകളില്‍ കോണ്‍ഗ്രസിനകത്ത് ഉണ്ടായ സംഭവ വികാസങ്ങള്‍ അത്രയ്ക്കു ശുഭകരം ആയിരുന്നില്ല. ഉണ്ണിത്താനു തന്നെ പരസ്യമായ അതൃപ്തി പ്രകടിപ്പിക്കേണ്ടിയും വന്നു. തുടക്കത്തിലെ കല്ലുകടി നീളുമോയെന്നതാണ് പ്രശ്‌നം.
ബിജെപിയും പിന്നോട്ടില്ല
അതേസമയം ബിജെപി ക്യാമ്പും വലിയ പ്രതീക്ഷയിലാണ്. മഞ്ചേശ്വരം നിയമസഭ മണ്ഡലം തങ്ങളുടെ കൈപ്പിടിയിലൊതുങ്ങുമെന്ന് കഴിഞ്ഞവട്ടവും അവര്‍ കണക്ക് കൂട്ടിയിരുന്നു. അത് സാധ്യമായില്ലെങ്കിലും മഞ്ചേശ്വരം അടക്കമുള്ള കാസര്‍ഗോട്ടെ നിരവധി മേകലകളില്‍ ബിജെപി ശക്തമാണ്. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ബിജെപി സംസ്ഥാനാര്‍ഥിയായ കെ.സുരേന്ദ്രന്‍ 1,72,826 വോട്ടുകളാണ് നേടിയത്. അന്ന് മഞ്ചേശ്വരം, കാസര്‍ഗോഡ് നിയമസഭ മണ്ഡലങ്ങളില്‍ കെ.സുരേന്ദ്രന്‍ പി.കരുണാകരനേക്കാള്‍ മുന്നിലായിരുന്നു. 2016ലെ നിയമസഭ തെരഞ്ഞെടുപ്പിലാവട്ടെ ഉദുമ, കാഞ്ഞങ്ങാട് മണ്ഡലങ്ങളിലൊഴികെ എല്ലായിടത്തും അവരുടെ വോട്ട് നില വര്‍ധിയ്ക്കുകയും ചെയ്തു.
കന്നഡ വോട്ടിൽ പ്രതീക്ഷ
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ കാസര്‍ഗോഡ് മണ്ഡലത്തില്‍ മത്സരിച്ച് 55,830 വോട്ടുകള്‍ നേടിയ രവീശതന്ത്രി കുണ്ടാറിനെയാണ് ഇകക്കുറി പാര്‍ലമെന്റ് മണ്ഡലം പിടിക്കുന്നതിനായി ഇറക്കിയിരിക്കുന്നത്. കന്നഡ മേഖലയില്‍ ഇദ്ദേഹത്തിനുള്ള സ്വാധീനം കൊണ്ടു മണ്ഡലം പിടിക്കാനാകുമെന്ന കണക്കുകൂട്ടലിലാണ് ബിജെപി കേന്ദ്രങ്ങള്‍. ശബരിമല അടക്കമുള്ള വിശ്വാസ പ്രശ്‌നങ്ങളും ഹൈന്ദവവോട്ടുകളുടെ ഏകീകരണത്തിന് കാരണമാകുമെന്നും അവര്‍ കരുതുന്നു.
ബിജെപിയുടെ തലവേദന ഇങ്ങനെ
അതേസമയം, കാസര്‍ഗോഡ്, മഞ്ചേശ്വരം നിയമസഭ മണ്ഡലങ്ങള്‍ക്ക് പുറത്ത് കാര്യമായ സ്വാധീനമില്ലെന്നത് രവീശതന്ത്രി കുണ്ടാറിനെ സംബന്ധിച്ചിടത്തോളം പോരായ്മയായി വന്നു ഭവിച്ചേക്കാം. കാസര്‍ഗോഡ് രാഷ്ട്രീയ വിഷയങ്ങള്‍ തന്നെയാകും ചൂടുപിടിക്കുകയെങ്കിലും എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പ്രശ്‌നങ്ങടക്കം ഒട്ടനേകം വിഷയങ്ങള്‍ കാലങ്ങളായി ഇവിടെ കത്തി നില്‍ക്കുന്നു. മണ്ഡലത്തിന്റെ സവിശേഷമായ വികസന പ്രശ്‌നങ്ങളുണ്ട്. ഇവയൊക്കെ മനസ്സിലിട്ടാവും വോട്ടര്‍മാര്‍ ബൂത്തിലേക്ക് എത്തുക.