ദിഗ്വിജയ് സിംഗിനെ രാഷ്ട്രീയ വനവാസത്തിന് അയച്ച ബിജെപിയിലെ പെൺപുലി! ബിജെപിയുടെ തീപ്പൊരി!
Recommended Video
ബിജെപിയിലെ തീവ്രഹിന്ദുത്വവാദികളിലെ പെണ്മുഖം എന്ന് വിളിക്കാം ഉമാ ഭാരതിയെ. ബിജെപിക്ക് അകത്തായിരുന്നപ്പോഴും പുറത്തായിരുന്നപ്പോഴും തീപ്പൊരി നേതാവ്. സന്ന്യാസിനിയായിരിക്കുമ്പോഴും വര്‍ഗീയ വിദ്വേഷം നിറഞ്ഞ പ്രസംഗങ്ങളിലൂടെ വിവാദ നായിക.
രാമജന്മഭഭൂമി പ്രക്ഷോഭങ്ങളിലെ സാന്നിധ്യമാണ് ഉമാഭാരതിയെ ബിജെപിക്കുളളില്‍ ശക്തയാക്കിയത്. 6ാം ക്ലാസ് വിദ്യാഭ്യാസം മാത്രമേ ഉളളൂവെങ്കിലും വാജ്പേയ് മന്ത്രിസഭയിലടക്കം മന്ത്രിസ്ഥാനം വഹിച്ചിട്ടുണ്ട് ഉമാ ഭാരതി. ഉമാഭാരതിയുടെ രാഷ്ട്രീയ ജീവിതം സംഭവബഹുലമാണ്.
ഗ്വാളിയോറിന്റെ മകൾ
ഗ്വാളിയോറിലെ വിജയ രാജ സിന്ധ്യ വളര്‍ത്തിയ ഉമ ഭാരതി വളരെ ചെറുപ്പത്തില്‍ തന്നെ ബിജെപിയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ആരംഭിച്ചിരുന്നു. ആദ്യമായി തെരഞ്ഞെടുപ്പ് ഗോദയിലേക്ക് ഉമാ ഭാരതി കാലെടുത്ത് വെച്ചത് 1984ല്‍ ആണ്. എന്നാല്‍ ആദ്യത്തെ ശ്രമത്തില്‍ ഉമാഭാരതിക്ക് തോല്‍വിയായിരുന്നു ഫലം. 1989ല്‍ ഖജുരാഹോ ആണ് ഉമാഭാരതിക്ക് ആദ്യ തെരഞ്ഞെടുപ്പ് വിജയം സമ്മാനിച്ചത്.
ഉമാഭാരതിയുടെ ഖജുരാഹോ
പിന്നീട് തുടര്‍ച്ചയായി മൂന്ന് തവണ ഖജുരാഹോ ഉമാഭാരതിക്കൊപ്പം നിന്നു. 1999ല്‍ ഭോപ്പാലില്‍ നിന്ന് മത്സരിച്ചും ഉമാ ഭാരതി മധ്യപ്രദേശ് നിയമസഭയിലെത്തി. വാജ്പേയ് മന്ത്രിസഭയില്‍ ടൂറിസം, യുവജനക്ഷേമം, കായികം, മാനവ വിഭവ ശേഷി അടക്കമുളള നിരവധി വകുപ്പുകള്‍ ഉമാഭാരതി കൈകാര്യം ചെയ്തിട്ടുണ്ട്. 2003ലാണ് ഉമാ ഭാരതിയുടെ കരുത്ത് രാജ്യം കണ്ടത്.
കോൺഗ്രസ് ഭരണം ഇല്ലാതാക്കി
മധ്യപ്രദേശില്‍ ദിഗ്വിജയ് സിംഗിന്റെ നേതൃത്വത്തില്‍ നീണ്ട കാലമായുണ്ടായിരുന്ന കോണ്‍ഗ്രസ് ഭരണത്തിന് ഉമാ ഭാരതി അന്ത്യം കുറിച്ചു. അതും വന്‍ ഭൂരിപക്ഷത്തില്‍. ദിഗ്വിജയ് സിംഗിനെ രാഷ്ട്രീയ വനവാസത്തിന് അയച്ച ഉമാഭാരതി മധ്യപ്രദേശിലെ ആദ്യത്തെ വനിതാ മുഖ്യമന്ത്രിയായി. എന്നാല്‍ പിന്നീടങ്ങോട്ട് ഉമാ ഭാരതിക്ക് നല്ല നാളുകളായിരുന്നില്ല.
മുഖ്യമന്ത്രിയായി ഒരു വർഷം
ഒരു വര്‍ഷം മാ്ത്രമേ മുഖ്യമന്ത്രിക്കസേരയില്‍ ഉമാഭാരതിക്ക് ഇരിക്കാന്‍ സാധിച്ചുളളൂ. 2004ല്‍ ഹൂബ്ലി കലാപത്തില്‍ പങ്ക് ആരോപിക്കപ്പെട്ട് അറസ്റ്റ് വാറണ്ട് വന്നതോടെ ഉമാ ഭാരതിക്ക് മുഖ്യമന്ത്രിസ്ഥാനം രാജി വെയ്ക്കേണ്ടതായി വന്നു. അവിടെയും തീര്‍ന്നില്ല. അദ്വാനിയുമായി പരസ്യമായി ഏറ്റുമുട്ടിയതോടെ പാര്‍ട്ടി ഉമയെ പുറത്താക്കി.
ബിജെപി പുറത്താക്കി
മാസങ്ങള്‍ക്ക് ശേഷം ആര്‍എസ്എസ് ഇടപെട്ട് ഉമാ ഭാരതിയെ തിരികെയത്തിച്ചു. എന്നാല്‍ മധ്യപ്രദേശ് മുഖ്യമന്ത്രിക്കസേരയെ ചൊല്ലിയുളള നിരന്തര കലാപത്തോടെ ഉമാ ഭാരതിയെ ബിജെപി പുറത്താക്കി. ഭാരതീയ ജനശക്തി പാര്‍ട്ടി എന്ന പേരില്‍ സ്വന്തമായി പാര്‍ട്ടിയുണ്ടാക്കിയെങ്കിലും ഗതി പിടിച്ചില്ല. ബിജെപിയില്‍ തിരികെയെത്താന്‍ ഉമാഭാരതി നടത്തിയ ശ്രമങ്ങളൊന്നും ഫലം കണ്ടതുമില്ല. 2011ലാണ് ഉമാ ഭാരതിയെ ബിജെപി പാര്‍ട്ടിയിലേക്ക് തിരിച്ചെടുക്കുന്നത്.
രാമക്ഷേത്ര വാദി
പിന്നാലെ 2012ലെ തെരഞ്ഞെടുപ്പില്‍ ഉത്തര്‍ പ്രദേശില്‍ ബിജെപി സജ്ജമാക്കാനുളള ചുമതല പാര്‍ട്ടി ഉമയ്ക്ക് നല്കി. ലോക്സഭാ തെരഞ്ഞെടുപ്പിനെ നേരിടാനുളള രാജ്നാഥ് സിംഗിന്റെ ടീമിലെ ബിജെപിയുടെ 13 വൈസ് പ്രസിഡണ്ടുമാരില്‍ ഒരാളായും ഉമാഭാരതി തെരഞ്ഞെടുക്കപ്പെട്ടു. രാമക്ഷേത്ര നിര്‍മ്മാണത്തിനായി നിരന്തര വാദം ഉന്നയിക്കുന്ന നേതാക്കളില്‍ മുന്നിലാണ് ഉമാ ഭാരതി.
കേസിൽ പ്രതി
ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ എല്‍ കെ അദ്വാനിക്കും മുരളി മനോഹര്‍ ജോഷിക്കും ഒപ്പം ക്രിമിനല്‍ ഗൂഢാലോചന കേസില്‍ ഉമാ ഭാരതിയും പ്രതിയാണ്. ഉമാ ഭാരതി ഉൾപ്പെടെ 15 പേർക്കെതിരെയുളള കുറ്റം സുപ്രീം കോടതി പുനസ്ഥാപിക്കുകയായിരുന്നു. കേസിൽ നിന്നുളള വിടുതൽ ഹർജി സിബിഐ കോടതിയും തള്ളി.
മോദി മന്ത്രിസഭാംഗം
നരേന്ദ്ര മോദി മന്ത്രിസഭയില്‍ ജലവിഭവ വകുപ്പ് മന്ത്രിയാണ് ഉമാ ഭാരതിയിപ്പോള്‍. 2014ലെ തെരഞ്ഞെടുപ്പില്‍ ഉത്തര്‍ പ്രദേശിലെ ഝാന്‍സിയില്‍ നിന്നും 2 ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഉമാഭാരതി ജയിച്ച് കയറിയത്. സമാജ്വാദി പാർട്ടിയുടെ ചന്ദ്രപാൽ യാദവിനെ ആണ് ഉമാ ഭാരതി തോൽപിച്ചത്.
ഇത് കോൺഗ്രസിന്റെ ചാണക്യതന്ത്രം! വയനാട്ടിൽ രാഹുൽ ഗാന്ധി, വാരാണസിയിൽ പ്രിയങ്ക ഗാന്ധി!
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ