കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എംകെ രാഘവന്റെ പ്രതീക്ഷയുടെമേല്‍ ഒളിക്യാമറ കണ്ണുകള്‍... കോഴിക്കോട് തിരിച്ചുപിടിക്കാൻ പ്രദീപ് കുമാർ!!

  • By ബി. ആനന്ദ്
Google Oneindia Malayalam News

മുന്നണികളെ മാറിമാറി വരിക്കുന്ന മണ്ഡലം. ഇവിടെ ഹാട്രിക് സ്വപ്‌നവുമായി കോണ്‍ഗ്രസ് സ്ഥാനാര്‍ഥി എം.കെ. രാഘവന്‍ നിലയുറപ്പിയ്ക്കുമ്പോള്‍ ശക്തമായ വെല്ലുവിളി ഉയര്‍ത്തുകയാണ് എംഎല്‍എകൂടിയായ സിപിഎം നേതാവ് എ. പ്രദീപ് കുമാര്‍. യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് കെ.പി. പ്രകാശ് ബാബു എന്‍ഡിഎ സ്ഥാനാര്‍ഥിയായും എത്തിയതോടെ പ്രധാന മുന്നണികളെല്ലാം കളത്തില്‍ നിറഞ്ഞു. പ്രചാരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കവെ ഒളിക്യാമറ വിവാദത്തില്‍ പെട്ട യുഡിഎഫ് സ്ഥാനാര്‍ഥി എം.കെ. രാഘവന്‍ അതുമായി ബന്ധപ്പെട്ട വ്യവഹാരങ്ങളുടെ നടുവിലാണ്.

<strong>ശബരിമല മുതൽ ഓഖി വരെ.. തിരുവനന്തപുരം ഇത്തവണ കത്തും... കരുത്തരെ കളത്തിലിറക്കി കോൺഗ്രസും ബിജെപിയും സിപിഐയും... തലസ്ഥാന നഗരിയിൽ‍ ശശി തരൂരോ കുമ്മനം രാജശേഖരനോ സി ദിവാകരനോ? വൺഇന്ത്യ സ്പെഷൽ വിശകലനം!!</strong>ശബരിമല മുതൽ ഓഖി വരെ.. തിരുവനന്തപുരം ഇത്തവണ കത്തും... കരുത്തരെ കളത്തിലിറക്കി കോൺഗ്രസും ബിജെപിയും സിപിഐയും... തലസ്ഥാന നഗരിയിൽ‍ ശശി തരൂരോ കുമ്മനം രാജശേഖരനോ സി ദിവാകരനോ? വൺഇന്ത്യ സ്പെഷൽ വിശകലനം!!

ടിവി 9 ഭാരത് വര്‍ഷ് ചാനല്‍ നടത്തിയ സ്റ്റിങ് ഓപറേഷനിലായിരുന്നു എം.കെ രാഘവന്‍ കുടുങ്ങിയത്. തെരഞ്ഞെടുപ്പ് ചെലവിലേക്ക് അഞ്ച് കോടി രൂപ കൈമാറണമെന്ന തരത്തിലെ ദൃശ്യങ്ങളാണ് ഒളിക്യാമറയിലൂടെ പുറത്തായത്. ഭൂമി വാങ്ങാനുള്ള സഹായമായിട്ടാണ് അഞ്ച് കോടി എം,കെ. രാഘവന് വാഗ്ദാനം ചെയ്തത്. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ചെലവായ പണത്തെ കുറിച്ച് എം.കെ. രാഘവന്‍ നടത്തിയതായി കരുതുന്ന പരാമര്‍ശവുമൊക്കെ ഈ ചാനല്‍ പുറത്ത് വിട്ടിരുന്നു.

അപ്രതീക്ഷിതമായ തിരിച്ചടി

അപ്രതീക്ഷിതമായ തിരിച്ചടി

ഇതു പറത്തുവന്നത് ദേശീയ തലത്തില്‍ തന്നെ വലിയ വാര്‍ത്തയായി. എം.കെ. രാഘവന്‍ സംഭവം നിഷേധിക്കുകയും വിശദീകരിക്കാന്‍ വിളിച്ച പത്രസമ്മേളനത്തില്‍ പൊട്ടിക്കരയുകയും ചെയ്തു. ഈ വിവാദത്തില്‍ യുഡിഎഫ് കടുത്ത പ്രതിരോധത്തിലായെങ്കിലും ഇപ്പോള്‍ നിലമെച്ചപ്പെടുത്തി വരുന്നു. സംഭവത്തില്‍ ക്രൈംബ്രാഞ്ച് പ്രാധമിക അന്വേഷണം ആരംഭിച്ചു. എല്‍ഡിഎഫ് വിഷയം തെരഞ്ഞെടുപ്പ് കമ്മീഷനുമുന്നില്‍ എത്തിക്കുകയും കമ്മീഷന്‍ അത് സംബന്ധിച്ച പരിശോധനകളിലുമാണ്. പ്രചാരണത്തിനിടെ പൊട്ടി വീണ ഒളിക്യാമറ വിവാദം കൂടാതെ ദേശീയ രാഷ്ട്രീയം, പ്രാദേശിക വികസന പ്രശ്‌നങ്ങള്‍, ശബരിമല വിശ്വാസ പ്രശ്‌നങ്ങള്‍ എല്ലാം ചേര്‍ന്ന് കോഴിക്കോട് കുഴച്ച് മറിയ്ക്കുകയാണ്. പ്രളയക്കെടുതിയടക്കമുള്ള ജനജീവിതത്തെ ബാധിക്കുന്ന നിരവധി പ്രശ്‌നങ്ങള്‍ ജീവത്തായി മുന്നില്‍ നില്‍ക്കുന്നു. ഇതെല്ലാം കണക്കിലെടുത്ത് വിധിയെഴുതാന്‍ തയാറെടുക്കുകയാണ് മണ്ഡലത്തിലെ വോട്ടര്‍മാര്‍.

ഇതാണ് കോഴിക്കോട് മണ്ഡലം

ഇതാണ് കോഴിക്കോട് മണ്ഡലം

ബാലുശ്ശേരി, കൊടുവള്ളി, എലത്തൂര്‍, കുന്ദമംഗംലം, കോഴിക്കോട് നോര്‍ത്ത്, കോഴിക്കോട് സൗത്ത്, ബേപ്പൂര്‍ എന്നി ഏഴ് നിയമസഭ മണ്ഡലങ്ങള്‍ ചേരുന്നതാണ് കോഴിക്കോട് പാര്‍ലമെന്റ് മണ്ഡലം. ആര്‍ക്കും കുത്തകയായി വെയ്ക്കാന്‍ പറ്റാത്ത മണ്ഡലം. മുന്നണികള്‍ മാറിമാറി വിജയിച്ചു. 2009ല്‍ സിപിഎമ്മിലെ പി.എ. മുഹമ്മദ് റിയാസിനെ 838 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് എം.കെ. രാഘവന്‍ ആദ്യം കോഴിക്കോട് വിജയിക്കുന്നത്. 2014ല്‍ ഇപ്പോള്‍ എല്‍ഡിഎഫ് കണ്‍വീനറായ എ. വിജയരാഘവനെ സിപിഎം രംഗത്ത് ഇറക്കിയെങ്കിലും കോണ്‍ഗ്രസ് ഭൂരിപക്ഷം 16,883 ആക്കി വര്‍ധിപ്പിച്ചു. മുന്നണികളിലെ ഘടനാ മാറ്റം ഈ രണ്ട് തെരഞ്ഞെടുപ്പുകളിലും യുഡിഎഫിന് ഗുണകരമായെന്നത് സത്യമാണ്. നേരത്തെ എല്‍ഡിഎഫ് പക്ഷത്ത് നിന്നിരുന്ന ഇപ്പോള്‍ ലോക് താന്ത്രിക് ജനത(എല്‍ജെഡി) ആയ സോഷ്യലിസ്റ്റ് ജനത പാര്‍ട്ടി ഇപ്പോള്‍ വീണ്ടും എല്‍ഡിഎഫിലേക്ക് തന്നെ എത്തിയിട്ടുണ്ട്. ഇത് ഇടതു മുന്നണിയുടെ പ്രതീക്ഷ വര്‍ധിപ്പിക്കുന്നു.

ചരിത്രം ഇങ്ങനെ

ചരിത്രം ഇങ്ങനെ

2014 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബാലുശ്ശേരി, കോഴിക്കോട് നോര്‍ത്ത്, കോഴിക്കോട് സൗത്ത്, കൊടുവള്ളി നിയോജകമണ്ഡലങ്ങളില്‍ യുഡിഎഫിനായിരുന്നു ഭൂരിപക്ഷം. അന്ന് എലത്തൂര്‍, ബേപ്പൂര്‍, കുന്ദമംഗംലം മണ്ഡലങ്ങളില്‍ മാത്രമേ എല്‍ഡിഎഫിനു ആധിപത്യം ഉണ്ടാക്കാനായുള്ളു. എന്നാല്‍ 2016ലെത്തിയപ്പോള്‍ യുഡിഎഫിന്റെ മേല്‍കോയ്മ കോഴിക്കോട് സൗത്ത് മണ്ഡലത്തില്‍ മാത്രമായി. മറ്റ് ആറു മണ്ഡലങ്ങളിലും എല്‍ഡിഎഫ് വെന്നിക്കൊടി പാറിച്ചു. 2014ലെ തെരഞ്ഞെടുപ്പില്‍ ആകെ 11,82,424 വോട്ടര്‍മാരാണ് ഉണ്ടായിരുന്നത്. 943227 വോട്ടുകള്‍ പോള്‍ ചെയ്തു. 79.77 ശതമാനം പോളിംഗ്. എം.കെ. രാഘവന്‍ 3,97,615 വോട്ടുകള്‍ നേടി വിജയിച്ചു. 16,883 വോട്ടിന്റെ ഭൂരിപക്ഷം. എ. വിജയരാഘവന്‍ 3,80,732 വോട്ടുകളും ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ച മുതിര്‍ന്ന നേതാവ് സി.കെ.പി. പദ്മനാഭന്‍ 1,15,760 വോട്ടകളും നേടി. ഇക്കുറി മണ്ഡലത്തില്‍ ഒട്ടാകെ 12,64,836 വോട്ടര്‍മാരാണ് ഉള്ളത്. 6,51,560 സ്ത്രീകള്‍.6,13,276 പുരുഷന്മാര്‍, എട്ട്് ട്രാന്‍സ്ജന്‍ഡര്‍മാര്‍.

പ്രചാരണരംഗം സജീവം

പ്രചാരണരംഗം സജീവം

രാഷ്ട്രീയ പ്രശ്‌നങ്ങള്‍ക്കൊപ്പം ശബരിമലയും വിശ്വാസ പ്രശ്‌നങ്ങളും വികസന പ്രശ്‌നങ്ങളും മറ്റു പ്രാദേശിക പ്രശ്‌നങ്ങളും തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് സജീവം. കല്യോട്ടെ കൊലപാതകം അടക്കമുള്ള അക്രമ രാഷ്ട്രീയവും വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുന്നു. സ്ഥാനാര്‍ഥിയെ കേന്ദ്രമാക്കിയ പ്രചാരണമാണ് യുഡിഎഫ് നടത്തുന്നത്. പയ്യന്നൂര്‍ക്കാരനായ എം.കെ. രാഘവന്‍ കോഴിക്കോട്ടെ ആകെ സമൂഹത്തിന് ചിരപരിചിതനാണിപ്പോള്‍. കഴിഞ്ഞ പത്തു വര്‍ഷങ്ങളായി അദ്ദേഹം നടത്തിയ പ്രവര്‍ത്തനങ്ങളാണ് പ്രധാന തുറുപ്പ് ചൂട്ട്. സൗമ്യ വ്യക്തിത്വത്തിനുടമയായ എം.കെ. രാഘവന്‍ ഗ്രുപ്പുകള്‍ക്കതീതമായ സ്വീകാര്യത നേടിയിട്ടുണ്ട്. എന്നാലും പ്രചാരണ രംഗത്ത് സംഘാടനത്തിലും ഏകോപനത്തിലും പല ദൗര്‍ബല്യങ്ങളും യുഡിഎഫ് നേരിടുന്നു.

പ്രദീപ് കുമാറിന്റെ തലവേദനകള്‍

പ്രദീപ് കുമാറിന്റെ തലവേദനകള്‍

എല്‍ഡിഎഫ് സ്ഥാനാര്‍ഥി എ.പ്രദീപ് കുമാറും മണ്ഡലത്തില്‍ ആഴത്തില്‍ വേരോട്ടം ഉള്ള വ്യക്തിത്വത്തിന് ഉടമയാണ്. കോഴിക്കോട് നോര്‍ത്ത് നിയമസഭ മണ്ഡലത്തെ മൂന്നാം തവണയും പ്രതിനിധീകരിക്കുന്നു. മണ്ഡലം പിടിച്ചെടുക്കുകയെന്ന ലക്ഷ്യവുമായിട്ടാണ് പ്രദീപ് കുമാറിനെ സിപിഎം നിയോഗിച്ചിട്ടുള്ളത്. എംഎല്‍എ എന്ന രീതിയില്‍ നടത്തിയിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ വ്യാപകമായ ശ്രദ്ധ നേടിയിട്ടുണ്ട്. വിദ്യാഭ്യാസ രംഗത്ത് നടപ്പിലാക്കിയ പ്രിസം പദ്ധതി സംസ്ഥാനത്താകെ ചര്‍ച്ചയായി. സര്‍ക്കാര്‍ വിദ്യാലയങ്ങളുടെ വികസനത്തിനായി ഏറെ കാര്യങ്ങള്‍ ചെയ്തു. പാഴായ പത്തു വര്‍ഷങ്ങള്‍ എന്ന പേരില്‍ എം.കെ. രാഘവന്‍ എംപി എന്ന നിലയില്‍ കാര്യമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയില്ലെന്ന വിപുലമായ പ്രചാരണം എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുന്‍പ് തന്നെ നടത്തിയിരുന്നു. ശബരിമല അടക്കം സംസ്ഥാന സര്‍ക്കാരിന്റെ പല നടപടികളിലും ഉള്ള പ്രതിഷേധം എല്‍ഡിഎഫിന് തലവേദനയാണ്.

അറസ്റ്റിലായ സ്ഥാനാർഥി

അറസ്റ്റിലായ സ്ഥാനാർഥി

ബിജെപിയും തങ്ങളുടെ കരുത്ത് വര്‍ധിപ്പിക്കാനുള്ള കഠിന പ്രയത്‌നത്തിലാണ്. അതിനിടെ സ്ഥാനാര്‍ഥിയായ കെ.പി. പ്രകാശ് ബാബു ശബരിമല പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട കേസില്‍ പ്രതിയായി പത്തനംതിട്ട ജയിലില്‍ റിമാന്‍ഡിലായി. ശബരിമലയുമായി ബന്ധപ്പെട്ട് ഒന്നിലേറെ കേസുകള്‍ പ്രകാശ് ബാബുവിനെതിരെ ഉണ്ടെങ്കിലും നിലയ്ക്കലിലെ പ്രതിഷേധം സംബന്ധിച്ച കേസിലാണ് ജയിലിലായിരിക്കുന്നത്. ജാമ്യം കിട്ടിയില്ലെങ്കില്‍ ജയിലില്‍ കിടന്നാണെങ്കിലും മത്സരിക്കുമെന്ന നിലപാടിലാണ് ബിജെപി. വിശ്വാസ പ്രശ്‌നങ്ങളിലൂന്നിയുള്ള പ്രചാരണ പ്രവര്‍ത്തനങ്ങളിലൂടെ തങ്ങളുടെ കരുത്ത് വര്‍ധിപ്പിക്കാനുള്ള ശ്രമത്തിലാണ് ബിജെപി. എന്തായാലും കോഴിക്കോട്ട് നടക്കുന്നത് ശ്രദ്ധേയ പോരാട്ടം. അപ്രതീക്ഷിത വിവാദമായി ഒളിക്യാമറ എല്ലായിടത്തും. ഇതിനെല്ലാം ഇടയില്‍ മണ്ഡലം ദീര്‍ഘകാലം ഒരു മുന്നണിയോടും മമത കാണിച്ചിട്ടില്ലെന്നത് എല്ലാവരുടേയും പ്രതീക്ഷ വര്‍ധിപ്പിക്കുന്നുമുണ്ട്.

English summary
Lok Sabha Elections 2019: Kozhikode Lok Sabha constituency analysis
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X