പാലക്കാട് ശക്തമായ ത്രികോണ മത്സരം... വിജയപ്രതീക്ഷയിൽ എംബി രാജേഷും വികെ ശ്രീകണ്ഠനും സി കൃഷ്ണകുമാറും!!
കേരളത്തില്‍ പൊതുവെ ചൂട് കൂടിയ സ്ഥലമാണ് പാലക്കാട്. ഇത്തവണത്തെ തെരഞ്ഞെടുപ്പിന്റെ കാര്യത്തില്‍ അത് പറയുകയേ വേണ്ട. ശക്തമായ ത്രികോണ മത്സരം നടക്കുന്ന പാലക്കാട്ടെ തെരഞ്ഞെടുപ്പ് ചൂട് അതിതീഷ്ണം. ഓരോ ദിവസവും കൂടി വരുന്നു. സിപിഎമ്മിന്റെ സിറ്റിംഗ് എംപി എം.ബി. രാജേഷും കോണ്‍ഗ്രസിന്റെ യുവ നേതാവ് വി.കെ. ശ്രീകണ്ഠനും ബിജെപി നേതാവ് സി. കൃഷ്ണ കുമാറുമാണ് ഈ കടുത്ത പോരില്‍ പ്രമുഖ മുന്നണികള്‍ക്കായി കളത്തിലിറങ്ങിയിരിക്കുന്നത്.
പാലക്കാട് ഇടതുപക്ഷത്തെ സംബന്ധിച്ചിടത്തോളം ശക്തിദുര്‍ഗം. സാക്ഷാല്‍ എ.കെ. ഗോപാലനും ഇ.കെ.നായനാരും പ്രതിനിധീകരിച്ച മണ്ഡലം. 1996 മുതല്‍ തുടര്‍ച്ചയായി മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത് ഇടതു പക്ഷമാണ്. അതിനു മുന്‍പും പലവട്ടം ഇടത് എംപിമാര്‍ മണ്ഡലത്തെ പ്രതിനിധീകരിച്ചു. കോണ്‍ഗ്രസിനും ശക്തമായ വേരോട്ടം ഇവിടെയുണ്ട്.
ശക്തമായ ത്രികോണ മത്സരം
വി.എസ് വിജയരാഘവനെ പോലുള്ള കോണ്‍ഗ്രസ് നേതാക്കളും പലവട്ടം മണ്ഡലത്തെ പ്രതിനിധീകരിച്ചു. മാറിയ രാഷ്ടീയ സാഹചര്യത്തില്‍ തങ്ങള്‍ സുഖമായി ജയിച്ചു കയറുമെന്ന് കോണ്‍ഗ്രസ് വിശ്വസിക്കാന്‍ കാരണം അതാണ്. ബിജെപി ഭരിക്കുന്ന സംസ്ഥാനത്തെ സംസ്ഥാനത്തെ ഏക മുന്‍സിപ്പാലിറ്റി പാലക്കാടാണ്. നിയമസഭ തെരഞ്ഞെടുപ്പില്‍ മലമ്പുഴയിലും പാലക്കാട്ടും രണ്ടാമതെത്തിയത് ബിജെപിയാണ്. അതുതന്നെ മണ്ഡലത്തിലെ അവരുടെ ശക്തി വിളിച്ചറിയുക്കുന്നതാണ്. പട്ടാമ്പി, ഷൊര്‍ണൂര്‍, ഒറ്റപ്പാലം, മണ്ണാര്‍ക്കാട്, കോങ്ങാട്, മലമ്പുഴ, പാലക്കാട് നിയമസഭ മണ്ഡലങ്ങള്‍ ചേരുന്നതാണ് പാലക്കാട് പാര്‍ലമെന്റ് മണ്ഡലം. ഇതില്‍ പാലക്കാടും മണ്ണാര്‍ക്കാടും മാത്രമാണ് യുഡിഎഫിന്റെ പക്കലുള്ളത്. ബാക്കി അഞ്ചു മണ്ഡലങ്ങളും എല്‍ഡിഎഫിനാണ്
ബിജെപിയും അതിശക്തം
നിയമസഭ തെരഞ്ഞെടുപ്പില്‍ വിവിധ മണ്ഡലങ്ങളിലായി എല്‍ഡിഎഫിനു കിട്ടിയ ഭൂരിപക്ഷം 68,037. മലമ്പുഴയിലും പാലക്കാട്ടും ബിജെപിയാണ് രണ്ടാമത് എത്തിയതെന്നതും ശ്രദ്ധേയം. നിയമസഭ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ മൊത്തം 1,82,368 വോട്ടുകള്‍ ബിജെപി നേടി. രണ്ടു വര്‍ഷം മുന്‍പ് നടന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനേക്കാള്‍ 45, 781 വോട്ടുകള്‍ അധികം. 2014ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ എം.ബി രാജേഷ് 4,12,897 വോട്ടുകളും അ്ദ്ദേഹത്തിനെതിരെ മത്സരിച്ച എം.പി. വീരേന്ദ്ര കുമാര്‍ 3,07,597 വോട്ടുകളും ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ച ശോഭ സുരേന്ദ്രന് 1,36,587 വോട്ടുകളും നേടി. എം.ബി രാജേഷിന്റെ ഭൂരിപക്ഷം 1,05,300 വോട്ടുകള്‍. 2014 ഒട്ടാകെ 12, 08, 726 വോട്ടര്‍മാര്‍. അതില്‍ 9,10, 476 വോട്ടുകള്‍ പോള്‍ ചെയ്തു. 75.33 ശതമാനം. 2009ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ എം.ബി. രാജേഷിനോട് കോണ്‍ഗ്രസ് നേതാവ് സതീശന് പാച്ചേനി പരാജയപ്പെട്ടത് വെറും 1820 വോട്ടുകള്‍ക്കായിരുന്നു. പാലക്കാട്ട് ഇക്കുറി ഒട്ടാകെ 12, 87, 902 വോട്ടര്‍മാര്‍. സ്ത്രീകള്‍ 6,60,047, പുരുഷന്മാര് 6,27,854.
എംബി രാജേഷിന്റെ വ്യക്തിപ്രഭാവം
തങ്ങള്‍ക്കു ശക്തമായ വേരോട്ടമുള്ള മണ്ഡലത്തെ കുറിച്ച് സിപിഎം വലിയ പ്രതീക്ഷയാണ് വച്ചുപുലര്‍ത്തുന്നത്. രണ്ടു തവണയായി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എം.ബി. രാജേഷ് മികച്ച പാര്ലമെന്റേറിയന് എന്ന നിലയിലും വാഗ്മി എന്ന നിലയിലും സംഘാടകന്‍ എന്ന നിലയിലും ശ്രദ്ധേയനാണ്. വിപുലമായ ബന്ധങ്ങള്‍ പാലക്കാടുണ്ട്. അവിടത്തെ വികസന പ്രവര്‍ത്തനങ്ങളില്‍ നിരന്തരം ഇടപെടുന്നു. ഇങ്ങനെ രാജേഷിനെ സ്വീകാര്യനാക്കുന്ന ഒട്ടേറെ ഘടകങ്ങള്‍ എല്‍ഡിഎഫ് ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ ജില്ലയിലെ സിപിഎമ്മിനും നേതാക്കള്‍ക്കുമെതിരെ പല ആരോപണങ്ങളും കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടെ ഉയര്‍ന്നിരുന്നു. അടുത്തിടെ ഉണ്ടായ ചില പീഡന ആരോപണങ്ങളും പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്നുണ്ട്. മണ്ണാര്‍ക്കാട്, ചേര്‍പ്പുളശ്ശേരി പീഡനങ്ങള്‍ രാഷ്ട്രീയ എതിരാളികള്‍ വിപുലമായി പ്രചാരണ ആയുധങ്ങള്‍ ആക്കുന്നുമുണ്ട്.
മുന്നണികളും പ്രശ്നങ്ങളും
സിപിഎമ്മും സിപിഐയുമായി പല ഇടങ്ങളിലും അസ്വാരസ്യങ്ങളും നിലനില്ക്കുന്നു. ഇക്കാര്യങ്ങളൊക്കെ അവര്‍ക്കു തലവേദനയാകുന്നുണ്ട്. വി.കെ. ശ്രീകണ്ഠന്റെ വ്യക്തി പ്രഭാവം തങ്ങള്‍ക്കു വലിയ പ്രതീക്ഷ നല്‍കുന്നുവെന്നാണ് കോണ്‍ഗ്രസ് കേന്ദ്രങ്ങള്‍ പറയുന്നത്. അതുപോലെ തന്നെ ശബരിമലയും വിശ്വാസികളുടെ പ്രശ്നങ്ങളുമൊക്കെയുണ്ടാക്കിയ അനുകൂല രാഷ്ട്രീയ സാഹചര്യത്തില്‍ എല്‍ഡിഎഫിനെ തറപറ്റിക്കാന്‍ സാധിക്കുമെന്നും അവര്‍ കണക്ക് കൂട്ടുന്നു. ശബരിമല പ്രശ്നത്തില്‍ വലിയ പ്രതിഷേധമാണ് ഇവിടെ ഉയര്‍ന്നത്. എന്നാല്‍ കോണ്‍ഗ്രസിനകത്തെ പടലപ്പിണക്കങ്ങളും സംഘടനാ സംവിധാനത്തിന്റെ ദൗര്‍ബല്യങ്ങളും എല്ലാം അവരെ അലോസരപ്പെടുത്തുന്നുണ്ടെന്ന് കാണാതിരിക്കേണ്ട.
ബിജെപിയുടെ എലൈറ്റ് മണ്ഡലം
ബിജെപി പ്രതീക്ഷവെച്ചു പുലര്‍ത്തുന്ന സംസ്ഥാനത്തെ എ ക്ലാസ് മണ്ഡലങ്ങളില്‍ ഒന്നാണ് പാലക്കാട്. സംഘടനയ്ക്ക് ശക്തമായ രാഷ്ട്രീയ വേരോട്ടം മണ്ഡലത്തിലുണ്ട്. സ്ഥാനാര്‍ഥിയാകട്ടെ സുപരിചിതനും. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ വി.എസ്. അച്യുതാനനന്ദന് മത്സരിച്ച മലമ്പുഴ നിയമസഭ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പിന്തള്ളി രണ്ടാം സ്ഥാനത്ത് എത്തിയ വ്യക്തിയാണ് ഇപ്പോള്‍ പാര്‍ലമെന്റിലേക്ക് അവതരിപ്പിച്ചിരിക്കുന്ന സി. കൃഷ്ണ കുമാര്‍. മണ്ഡലത്തില്‍ സുപരിചിതന്‍. നിലവില്‍ പാലക്കാട് നഗരസഭ വൈസ് ചെയര്‍മാനാണ്. ശക്തമായ വ്യക്തി ബന്ധങ്ങളും അദ്ദേഹത്തിനുണ്ട്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ നിന്നും നിയമസഭയിലേക്ക് എത്തിയപ്പോള്‍ തങ്ങളുടെ വോട്ട് ഷെയറില്‍ കാര്യമായ വര്‍ധന ഉണ്ടായതും ബിജെപി കേന്ദ്രങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ എന്‍ഡിഎ മുന്നണി എന്ന നിലയില്‍ ഇവിടെ കാര്യമായ കരുത്തോ ഏകോപനമോ ഇല്ലെന്ന കാര്യം അവരെ സംബന്ധിച്ചിടത്തോളം ഒരു പ്രശ്നം തന്നെയാണ്.
ചർച്ചാവിഷയങ്ങൾ ഇങ്ങനെ
രാഹുല്‍ വയനാട്ടില്‍ എത്തിയതോടെ കൂടുതലായും ദേശീയ രാഷ്ടീയം പ്രചാരണ രംഗത്ത് കടന്നു കൂടുകയാണെങ്കിലും പാലക്കാട് പോലുള്ള സ്ഥലത്ത് പ്രാദേശിക വികസനം വലിയ ചര്‍ച്ചയാണ്. പ്രതിസന്ധികള്‍ ഏറെ നേരിടുന്ന കഞ്ചിക്കോട്ടെ വ്യവസായ മേഖല. കോച്ച് ഫാക്ടറി പ്രശ്നവും ആദിവാസി മേഖലയിലെ പ്രശ്നങ്ങളുമൊക്കെ സജീവമായി ചര്‍ച്ചയാണ്. ആദിവാസി ന്യൂനപക്ഷ വോട്ടുകള്‍ പാലക്കാട്ടെ വിധിയെഴുത്തില്‍ നിര്‍ണായകമാണ്. അതുപോലെ നോട്ട് നിരോധനവും ജിഎസ്ടിയും സൃഷ്ടിച്ച പ്രശ്നങ്ങളും സജീവ ചര്‍ച്ചയാകുന്നു. തികഞ്ഞ രാഷ്ട്രീയ മത്സരമാണ് പാലക്കാട്ടേത്. മൂന്നു മുന്നണികള്‍ക്കും പ്രതീക്ഷ വെയക്കാന് ഏറെ കാരണങ്ങള്‍. ഇനി അറിയേണ്ടത് ജന മനസ്സാണ്. അവര്‍ കൂട്ടുകയും കിഴിക്കുകയുമാണോ അതോ നിര്മമരായി കണ്ടുനില്‍ക്കുകയോ?