പത്തനംതിട്ട ആന്റോ ആന്റണി നിലനിർത്തുമോ? വീണ ജോർജ്ജ് വീഴ്ത്തുമോ? കെ സുരേന്ദ്രൻ കറുത്ത കുതിരയാകുമോ??
ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട സമരങ്ങളിലും സംഘര്‍ഷങ്ങളിലും വിവാദങ്ങളിലും ദേശാതിര്‍ത്തികള്‍ കടന്നു പത്തനംതിട്ട. പ്രളയം കഠിന കെടുതികള്‍ സമ്മാനിച്ച ഭൂവിഭാഗം. തിരുവനന്തപുരം കഴിഞ്ഞാല്‍ ഏറ്റവും ശക്തമായ ത്രികോണ മത്സരം നടക്കുന്ന ഈ പാര്‍ലമന്റ് മണ്ഡലം ദേശീയ ശ്രദ്ധയിലേക്ക് വരാന്‍ കാരണങ്ങള്‍ നിരവധി. വിശ്വാസവും അതിന്റെ പേരിലുള്ള അടിയൊഴുക്കുകളും ഏറ്റവും കൂടുതല്‍ നിര്‍ണായകമാകുക ഇവിടെയാകും.
പാര്‍ലമെന്റ് മണ്ഡലം നിലവില്‍വന്നശേഷമുള്ള തെരഞ്ഞെടുപ്പുകളിലൊക്കെ യുഡിഎഫ് കാക്കുന്ന കോട്ടയില്‍ വെന്നിക്കൊടി പാറിക്കാന്‍ മുന്നണികള്‍ ഒന്നൊഴിയാതെ കഠിനപ്രയത്‌നത്തില്‍. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട സവിശേഷ വിശ്വാസപ്രശ്‌നങ്ങളുടെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം കഴിഞ്ഞാല്‍ ബിജെപി ഏറ്റവും അധികം പ്രതീക്ഷയര്‍പ്പിക്കുന്ന മണ്ഡലവും പത്തനംതിട്ടയാണ്. സംഘസംഘടനകളുടേയും ബിജെപിയുടേയും നിരന്തര സമരങ്ങള്‍ക്കു വേദിയായിരുന്നു ഇവിടം.
ശരിക്കും ത്രികോണമത്സരം
യുഡിഎഫ് കോണ്‍ഗ്രസ് നേതാവായ സിറ്റിംഗ് എംപി ആന്റോ ആന്റണിയെ തന്നെ പോര്‍ക്കളത്തിലിറക്കിയിരിക്കുമ്പോള്‍ എല്‍ഡിഎഫ് എംഎല്‍എയും മാധ്യമപ്രവര്‍ത്തകയുമായ വീണ ജോര്‍ജിനെയാണ് മത്സരിപ്പിക്കുന്നത്. ബിജെപിയാകട്ടെ ഏറെ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും ഒടുവില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനേയും രംഗത്തിറക്കി. വീണ ജോര്‍ജ് ആദ്യം തന്നെ പോര്‍ക്കളത്തില്‍ എത്തി. എന്നാല്‍ മറ്റു രണ്ടു മുന്നണികള്‍ക്കും സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് പല പ്രതിസന്ധികളും ഉണ്ടായി.
കോണ്‍ഗ്രസ് ക്യാമ്പിലെ പടലപിണക്കങ്ങള്‍
ബിജെപിയിലെ അത്രയ്ക്കു കടുത്തില്ലെങ്കിലും സിറ്റിംഗ് എംപി ആന്റോ ആന്റണിയുടെ പേര് ഒഴിവാക്കി ജില്ലയില്‍ നിന്നുള്ള സാധ്യത പട്ടിക കെപിസിസിക്കു നല്‍കുന്നതുവരെ എത്തിയിരുന്നു കോണ്‍ഗ്രസ് ക്യാമ്പിലെ പടലപിണക്കങ്ങള്‍. ജില്ലക്കാരനായ ആള്‍ വേണമെന്നതായിരുന്നു ആന്റോ ആന്റണി വിരുദ്ധരുടെ പ്രധാന ആവശ്യം. പലപ്രമുഖരുടേയും പിന്തുണ ജില്ല കോണ്‍ഗ്രസ് കമ്മറ്റിയുടെ നീക്കത്തിനു ഉണ്ടായിരുന്നുതാനും. പ്രത്യക്ഷത്തില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടുവെന്നു പറയുന്നുണ്ടെങ്കിലും കനല്‍ മാറാതെ പലരുടേയും മനസ്സില്‍ നില്‍ക്കുന്നുണ്ട്.
പരിചയ സമ്പന്നൻ ആന്റോ ആന്റണി
മണ്ഡലത്തില്‍ ഏറ്റവും പരിചയ സമ്പന്നനാണ് ആന്റോ ആന്റണി. കഴിഞ്ഞ പത്തു വര്‍ഷങ്ങളായി പത്തനംതിട്ടയെ പ്രതിനിധീകരിക്കുന്നു. മറ്റ് രണ്ടു മുന്നണി സ്ഥാനാര്‍ഥികളേക്കാളും മണ്ഡലത്തിലും രാഷ്ട്രീയ രംഗത്തും കൂടുതല്‍ വേരോട്ടം ഉളള വ്യക്തിത്വത്തിനുടമ. എംപി എന്ന നിലയില്‍ മണ്ഡലത്തിനുവേണ്ടി ചെയ്ത കാര്യങ്ങളും യുഡിഎഫ് ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ജില്ലയിലെ കോണ്‍ഗ്രസിനകത്ത് ആന്റോ ആന്റണിയ്‌ക്കെതിരെ എരിഞ്ഞു നില്‍ക്കുന്ന കനലുകള്‍ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കപ്പെട്ടാല്‍ അത് അവരുടെ കണക്കുകൂട്ടലുകളെ ബാധിച്ചേക്കാം.
ശ്രദ്ധേയ സാന്നിധ്യമായി വീണ ജോര്‍ജ്
ആറന്മുളയില്‍ ശ്രദ്ധേയ സാന്നിധ്യമായി ചുരുങ്ങിയ കാലം കൊണ്ടുതന്നെ വളരാന്‍ സാധിച്ചിട്ടുള്ള വീണ ജോര്‍ജ് പ്രതിനിധാനം ചെയ്യുന്ന ക്രൈസ്തവ സഭയുടെ മണ്ഡലത്തിലെ സ്വാധീനവും സിപിഎം ഇവരെ തന്നെ ഇവിടേയ്ക്ക് നിയോഗിക്കുന്നതിനു കാരണമായി. ആദ്യമേ തന്നെ രംഗത്ത് എത്തി ചിട്ടയായ പ്രചാരണത്തിലൂടെ ഏറെ മുന്നോട്ട് പോകാന്‍ വീണ ജോര്‍ജിനു സാധിച്ചിട്ടുണ്ടെങ്കിലും എല്‍ഡിഎഫിന്റെ കണക്കുകൂട്ടലുകള്‍ സത്യമാകുമോയെന്ന കാര്യം കാത്തിരുന്നു തന്നെ കാണണം. ശബരിമലയും എന്‍എസ്എസ് നിലപാടും തങ്ങളുടെ ഹൈന്ദവ വോട്ടുകളില്‍ വിള്ളല്‍ വീഴ്‌ത്തേയേക്കുമെന്ന ആശങ്ക ഇടതു മുന്നണിക്കുണ്ടെങ്കിലും ന്യൂനപക്ഷ വോട്ടിലാണ് അവരുടെ ബാങ്കിംഗ്. പ്രബല ക്രൈസ്തവ സഭക്കാരിയെ സ്ഥാനാര്‍ഥിയാക്കിയതും ഇതുകൊണ്ടുതന്നെ.
ഊര്‍ജ്ജസ്വലനായ നേതാവ് കെ സുരേന്ദ്രൻ
പത്തനംതിട്ടയിലെ സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ ബിജെപിയ്ക്ക് ഏറെ പ്രശ്‌നങ്ങളെ നേരിടേണ്ടിവന്നു. സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ള അടക്കം പല പ്രമുഖര്‍ക്കും പത്തനംതിട്ടയില്‍ കണ്ണുണ്ടായിരുന്നു. ഇത് സംബന്ധിച്ച ഉയര്‍ന്ന വിവാദങ്ങളും പ്രശ്‌നങ്ങളും ഒക്കെ പരിഹരിച്ച് സ്ഥാനാര്‍ഥിയെ പ്രചാരണ രംഗത്ത് ഇറക്കിയപ്പോള്‍ മറ്റ് രണ്ട് മുന്നണികളും ഏറെ മുന്നോട്ട് പോയി കഴിഞ്ഞിരുന്നു. പക്ഷെ ഇതൊന്നും കണക്കാക്കാതെ ശബരിമല പ്രശ്‌നത്തില്‍ സമരതീഷ്ണമായ ഏറെ ദിനങ്ങള്‍ പിന്നിട്ട ഇടങ്ങളിലേക്കൊക്കെ ഊര്‍ജ്ജസ്വലനായ അവരുടെ സ്ഥാനാര്‍ഥി എത്തികഴിഞ്ഞു.
ബിജെപിക്ക് വോട്ട് കൂടുന്ന പത്തനംതിട്ട
ഓരോ തെരഞ്ഞെടുപ്പ് കഴിയുമ്പോഴും മണ്ഡലത്തിലെ ബിജെപിയുടെ വോട്ട് വര്‍ധിക്കുന്നുണ്ട്. ശബരിമലയുടെ പശ്ചാത്തലത്തില്‍ ലഭിക്കാനിടയുള്ള കൂടുതല്‍ വോട്ടുകള്‍ കൂടി വെച്ച് പ്രത്യാശയുടെ ഗ്രാഫ് ഉയര്‍ത്തുകയാണ് സംഘ കേന്ദ്രങ്ങള്‍. പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി, തിരുവല്ല, റാന്നി, ആറന്മുള, കോന്നി, അടൂര്‍ എന്നി ഏഴ് നിയമസഭ മണ്ഡലങ്ങള്‍ ചേര്‍ന്നതാണ് പത്തനംതിട്ട പാര്‍ലമെന്റ് മണ്ഡലം. 2009ല്‍ സിപിഎം ജില്ല സെക്രട്ടറിയായിരുന്ന കെ. അനന്തഗോപനെ 1,11,206 വോട്ടുകള്‍ക്കാണ് ആന്റോ ആന്റണി തോല്‍പ്പിച്ചത്. 2014ല്‍ ആയപ്പോള്‍ ആന്റോ ആന്റണിയുടെ ഭൂരിപക്ഷം കുറഞ്ഞു. സിപിഎം സ്വതന്ത്രനായി മത്സരിച്ച മുന്‍ കോണ്‍ഗ്രസ് നേതാവ് പീലിപ്പോസ് തോമസിനെ 56,191 വോട്ടുകള്‍ക്കാണ് അന്ന് പരാജയപ്പെടുത്തിയത്.
അത്ഭുതങ്ങളൊന്നുമില്ലാത്ത 2014
കോണ്‍ഗ്രസ് വിട്ടുവന്ന പീലിപ്പോസ് തോമസിനെവെച്ച് സിപിഎം ഏറെ കണക്കുകൂട്ടിയിരുന്നെങ്കിലും ശക്തമായ വലതുപക്ഷ സ്വാധീനമുള്ള മണ്ഡലത്തില്‍ ഭൂരിപക്ഷം കുറയ്ക്കാനായതിനപ്പുറം അത്ഭുതങ്ങളൊന്നും സംഭവിച്ചില്ല. 2014ല്‍ മണ്ഡലത്തില്‍ മൊത്തം വോട്ടര്‍മാര്‍ 13,23,906. ഇതില്‍ 871251 വോട്ടുകള്‍ പോള്‍ ചെയ്യപ്പെട്ടു. 65.81 ശതമാനം പോളിംഗ്. ആന്റോ ആന്റണി 3,58,842 വോട്ടുകള്‍ നേടി. പീലിപ്പോസ് തോമസിന് ലഭിച്ചത് 3,02,651 വോട്ടുകള്‍. ബിജെപി നേതാവ് എം.ടി. രമേശ് 1,38, 954 വോട്ടുകള്‍ നേടി.
നാല് എൽഡിഎഫ്, 2 കോൺഗ്രസ്, പിന്നെ പിസി
2014ല്‍ ഏഴ് നിയമസഭ മണ്ഡലങ്ങളിലും യുഡിഎഫ് മുന്നേറിയപ്പോള്‍ പിന്നാലെ വന്ന 2016 തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ ആധിപത്യം രണ്ടായി കുറഞ്ഞു. നാലിടത്ത് എല്‍ഡിഎഫും ഒരിടത്ത് പി.സി. ജോര്‍ജും വിജയിച്ചു. ആറന്മുള നിയമസഭ മണ്ഡലത്തില്‍ കോണ്‍ഗ്രസ് നേതാവ് കെ. ശിവദാസന്‍ നായരെ പരാജയപ്പെടുത്തിയ വീണ ജോര്‍ജിനെയാണ് ഇക്കുറി സിപിഎം പത്തനംതിട്ട പിടിയ്ക്കാനായി കൊണ്ടുവന്നിരിക്കുന്നത്. ഇക്കുറി 13,40,193 വോട്ടര്‍മാരാണ് മണ്ഡലത്തിലുള്ളത്. 6,98,718 സ്ത്രീകള്‍, 6,41,473 പുരുഷന്മാര്‍, രണ്ട് ട്രാന്‍സ്ജന്‍ഡര്‍മാര്‍.
സങ്കീര്‍ണമാണ് പത്തനംതിട്ട
അത്യന്തം സങ്കീര്‍ണമാണ് പത്തനംതിട്ടയുടെ രാഷ്ട്രീയ ഉള്‍ത്തലം. നായര്‍, ഈഴവ സമുദായങ്ങള്‍ക്കും ഓര്‍ത്തഡോക്‌സ്, മാര്‍്‌ത്തോമ സഭകള്‍ക്കും ഇവിടെ നിര്‍ണായക സ്വീധീനമാണുള്ളത്. ശബരിമല ശക്തമായ വിശ്വാസ പ്രശ്‌നമായി മുന്നില്‍ നില്‍ക്കുന്നു. സ്ത്രീ പ്രവേശനത്തിന്റെ പേരില്‍ പത്തനംതിട്ട ഏറെസമരങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും വേദിയായി. യുഡിഎഫും ബിജെപിയും വിശ്വാസ പ്രശ്‌നങ്ങളില്‍ തന്നെ ഊന്നുന്നു. കോടതി വിധി നടപ്പിലാക്കുക മാത്രമാണ് തങ്ങള്‍ ചെയ്തതെന്നും വിശ്വാസികള്‍ക്കെതിരല്ലെന്നും സമര്‍ഥിക്കാന്‍ ഇടതുപക്ഷവും ശ്രമിക്കുന്നു. ജനം ഇതില്‍ ഏത് സ്വീകരിക്കുമെന്നത് ഇനിയും വ്യക്തമല്ല.
എന്തും സംഭവിക്കാം
പ്രളയക്കെടുതിയില്‍ പെട്ട പത്തനംതിട്ടക്കാര്‍ക്ക് ഒട്ടേറെ ആവലാതികളുണ്ട്. പരിഹരിക്കപ്പെടാത്ത പരാതികള്‍ സമ്മതിയില്‍ പ്രതിഫലിച്ചേക്കും. കര്‍ഷകരും വോട്ടര്‍മാരില്‍ നല്ല പങ്ക് വരും. ഈ മേഖലയില്‍ റബറിന്റെ വിലയിടിവ് പോലുള്ള നീറിനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ ഏറെ.എങ്കിലും അവസാനം ചെന്നെത്തുക വിശ്വാസ പ്രശ്‌നത്തിലാവും. അതെങ്ങനെ പത്തനംതിട്ടയുടെ വിധിയില്‍ പ്രതിഫലിക്കുന്നുവെന്ന് അറിയാന്‍ എല്ലാവര്‍ക്കും ഉത്സുകതയുണ്ട്. രാജ്യം ആകത്തന്നെ പത്തനംതിട്ടയുടെ വിധിയെഴുത്ത് കാതോര്‍ക്കുന്നു.