ഇടതു ശക്തികേന്ദ്രമാണ് വടകര, പക്ഷേ ജയം കോൺഗ്രസിന്!! മുരളീധരൻ നിലനിർത്തുമോ? ജയരാജൻ തിരിച്ചുപിടിക്കുമോ?
Recommended Video
കുടിപ്പകകള്‍ എരിഞ്ഞു എരിഞ്ഞുനില്‍ക്കുന്ന കടത്തനാടന്‍ കളരിയങ്കത്തിന്റെ നാട്ടില്‍ കനത്ത പോരാണ്. സിറ്റിംഗ് സീറ്റ് നിലനിര്‍ത്താന്‍ കോണ്‍ഗ്രസ് ആഞ്ഞുപിടിയ്ക്കുമ്പോള്‍ പരമ്പരാഗത കരുത്തില്‍ മണ്ഡലം തിരികെ പിടിയ്ക്കാന്‍ എല്ലാ തന്ത്രങ്ങളും പയറ്റുകയാണ് സിപിഎം. കൂടുതല്‍ ശക്തമായ സാന്നിധ്യം ഉറപ്പിക്കാന്‍ ബിജെപിയും കഠിനയത്നത്തില്‍.
ജീവന്മരണ പോരാട്ടമാണ് വടകരയില്‍. സിപിഎം മത്സരരംഗത്ത് ഇറക്കിയിരിക്കുന്നത് അവരുടെ ഏറ്റവും കരുത്തനായ നേതാവായ പി. ജയരാജനെ. ജയത്തില്‍ കുറഞ്ഞ് ഒന്നും കണക്ക് കൂട്ടുന്നില്ല. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കെ.മുരളീധരനും ചില്ലറക്കാരനല്ല. സിറ്റിംഗ് സീറ്റാണ്. വിട്ടുകൊടുക്കാനാവില്ല. വിജയിച്ചേ മതിയാകൂ. ബിജെപിയ്ക്കാവട്ടെ കരുത്ത് കാണിയ്ക്കണം. തങ്ങളുടെ ഇടം ഉറപ്പിക്കണം.വടകരയില്‍ തീ പാറുകയാണ്.
പി ജയരാജൻ വന്ന വഴി
സംസ്ഥാന സമതി അംഗം പി. ജയരാജനെ കണ്ണൂര്‍ ജില്ല സെക്രട്ടറി സ്ഥാനത്ത് നിന്നും രാജിവെപ്പിച്ചാണ് സിപിഎം പോര്‍ക്കളത്തില്‍ എത്തിച്ചിരിക്കുന്നത്. ഇവിടേയ്ക്ക് സ്ഥാനാര്‍ഥിയെ കണ്ടെത്താന്‍ കോണ്‍ഗ്രസ് ഏറെ വിഷമിച്ചു. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ സിറ്റിംഗ് സീറ്റാണ്. നാട്ടില്‍ നിന്നും കേന്ദ്രത്തില്‍ നിന്നും ഏറെ സമ്മര്‍ദ്ദങ്ങളുണ്ടായിട്ടും അദ്ദേഹം മത്സരരംഗത്തേയ്ക്കില്ലെന്ന ഉറച്ച നിലപാടെടുത്തതിനെ തുടര്‍ന്ന് ഏറെ ചര്‍ച്ചകള്‍ക്കൊടുവിലാണ് വട്ടിയൂര്‍ക്കാവ് എംഎല്‍എ കൂടിയായ കെ. മുരളീധരനിലേക്ക് എത്തിയത്. ബിജെപിയാവട്ടെ നാട്ടുകാരനും മണ്ഡലത്തില്‍ ഏറെ വേരുകളുള്ള വ്യക്തിയുമായ വി.കെ. സജീവനെയാണ് മത്സരിപ്പിക്കുന്നത്. കൂത്തുപറമ്പ്, നാദാപുരം, തലശ്ശേരി, വടകര, കുറ്റ്യാടി,പേരാമ്പ്ര,കൊയിലാണ്ടി എന്നി ഏഴ് നിയമസഭ മണ്ഡലങ്ങള്‍ ചേരുന്നതാണ് വടകര പാര്‍ലമെന്റ് മണ്ഡലം.
പരമ്പരാഗതമായി ഇടത് മണ്ഡലം
1957 മുതല്‍ 1971 വരെ ഇടതു പിന്തുണയോടെ സോഷ്യലിസ്റ്റ് പാര്‍ട്ടി പ്രതിനിധികള്‍ മണ്ഡലത്തെ പ്രതിനിധാനം ചെയ്തു. 1971ലെ തെരഞ്ഞെടുപ്പില്‍ ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകനായ കെ.പി. ഉണ്ണികൃഷ്ണനെ നിയോഗിച്ച് കോണ്‍ഗ്രസ് ആദ്യമായി മണ്ഡലം പിടിച്ചെടുത്തു. 1977ലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ച് അദ്ദേഹം തന്നെ വിജയിച്ചു. പിന്നീട് സംഘടനാ കോണ്‍ഗ്രസിന്റെ ഭാഗമായ കെ.പി. ഉണ്ണികൃഷ്ണന് നാലു വട്ടം കൂടി അവിടെ നിന്നും എംപിയായി. 1996ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ മടങ്ങിയെത്തിയ അദ്ദേഹം ഏഴാം തവണത്തെ മത്സരത്തില്‍ കാലിടറിവീണു. പ്രമുഖ സിപിഎം തൊഴിലാളി നേതാവ് ഒ.ഭരതന് അദ്ദേഹത്തെ 79,945 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി. സിപിഎം ആദ്യമായി വടകരയില്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയെ നിര്‍ത്തുന്നത് ഒ.ഭരതനെയായിരുന്നു. 2009വരെ മണ്ഡലം സിപിഎം നിലനിര്‍ത്തി.
സിപിഎമ്മിനെ വടകര കൈവിടുന്നു
സിപിഎമ്മിലെ വിഭാഗീയത ശക്തമായ അക്കാലമായപ്പോള്‍ ടി.പി. ചന്ദ്രശേഖരന് റവല്യൂഷണറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി(ആര്‍എംപി) എന്ന പേരില്‍ സ്വന്തം പാര്‍ട്ടി രൂപീകരിച്ച് വലിയ വെല്ലുവിളികള്‍ ഉയര്‍ത്തി. കോഴിക്കോട് സീററിനെ ചൊല്ലി ജനതാദള്‍ സോഷ്യലിസ്റ്റും മുന്നണി വിട്ടു. 2009ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ഇവിടെ എത്തിയ മുല്ലപ്പള്ളി രാമചന്ദ്രന് അവസരം നന്നായി പ്രയോജനപ്പെടുത്തി. 2004ല്‍ 1,30,589 വോട്ടിന്റെ റിക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ ജയിച്ച പി. സതീദേവി 2009ല്‍ മുല്ലപ്പള്ളിയോട് 56,186 വോട്ടിനു പരാജയപ്പെട്ടു. ഇപ്പോള്‍ മത്സരരംഗത്തെത്തിയിരിക്കുന്ന പി.ജയരാജന്റെ സഹോദരിയാണ് പി. സതീദേവി. ടി.പി. ചന്ദ്രശേഖരന്റെ വധത്തിനുശേഷം നടന്ന 2014ലെ തെരഞ്ഞെടുപ്പിലും മുല്ലപ്പള്ളി തന്നെ വിജയിച്ചു. ഭൂരിപക്ഷം പക്ഷെ പലമടങ്ങ് കുറഞ്ഞ് 3306 ആയി.
കഴിഞ്ഞ തവണ കഥ ഇങ്ങനെ
2014ല്‍ ആകെ 11, 82,504 വോട്ടര്‍മാരാണ് ഉണ്ടായിരുന്നത്. അതില്‍ 9,60,264 വോട്ടുകള്‍ പോള്‍ ചെയ്തു. 81.21 ശതമാനം പോളിംഗ്. മുല്ലപ്പള്ളി രാമചന്ദ്രന് 4,16, 479 വോട്ടുകള്‍ ലഭിച്ചു. തൊട്ടടുത്ത എതിരാളി സിപിഎമ്മിലെ എ.എന്‍. ഷംസീറിന് 4,13,173 വോട്ടുകളാണ് ലഭിച്ചത്. ബിജെപിയിലെ വി.കെ. സജീവന് 76,313 വോട്ടുകള്‍ നേടി. 2019 ആകുമ്പോഴേക്കും ആകെ വോട്ടര്‍മാര്‍ 12,28,969 ആയി. 6,45,019 സ്ത്രീകള്‍.5,83,950 പുരുഷന്മാര്. ഏഴ് ട്രാന്‍സ്ജന്‍ഡര്‍മാര്‍. 2014ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ നാദാപുരം, വടകര, കുറ്റ്യാടി,പേരാമ്പ്ര,കൊയിലാണ്ടി എന്നി നിയമസഭ മണ്ഡലങ്ങളില്‍ യുഡിഎഫും തലശ്ശേരിയിലും കൂത്തുപറമ്പിലും എല്‍ഡിഎഫും ലീഡ് ചെയ്തു. എന്നാല്‍ 2016ലെ നിയമസഭാ തെരഞ്ഞെടുപ്പായപ്പോഴേയ്ക്കും കുറ്റ്യാടിയില്‍ മാത്രമാണ് യുഡിഎഫിനു ജയിക്കാനായത്. മറ്റ് ആറിടത്തും എല്‍ഡിഎഫ് വെന്നിക്കൊടി പാറിച്ചു.
ചർച്ചകള്‍ക്കൊടുവിൽ മുരളീധരൻ
സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ കുറെ അനിശ്ചിതത്വങ്ങള്‍ ഉണ്ടായെങ്കിലും കെ. മുരളീധരന് എത്തിയതോടെ കോണ്‍ഗ്രസ് ക്യാമ്പില്‍ ആത്മവിശ്വാസം ഏറിയിട്ടുണ്ട്. മുല്ലപ്പള്ളി വരില്ലെന്നായപ്പോള്‍ ആകെ മരവിപ്പ് ബാധിച്ച അണികള്‍ വര്‍ധിതോല്‍സാഹത്തിലാണ്. അണികളെ ഉണര്‍ത്തിയെടുക്കാന്‍ തന്ത്രശാലിയായ കെ. കരുണാകരന്റെ മകന് ആവുന്നുമുണ്ട്. കോഴിക്കോടിനെ മൂന്നു തവണ പാര്‍ലമെന്റില്‍ പ്രതിനിധീകരിച്ച മുരളീധരന് വടകരയില്‍ ശക്തമായ ബന്ധങ്ങളാണുള്ളത്. മുന്നണിയിലെ മുഖ്യകക്ഷിയും മണ്ഡലത്തില്‍ ശക്തമായ വേരോട്ടമുള്ള പ്രസ്ഥാനമായ മുസ്ലിംലീഗുമായി വളരെ നല്ല ബന്ധം. പി.ജയരാജനെ പരാജയപ്പെടുത്തുന്നതിനായി ആര്‍എംപി പരസ്യ പിന്തുണയുമായി രംഗത്ത് എത്തിയതും ഗുണകരമാകുമെന്ന് അവര്‍ കരുതുന്നു.
തിരിച്ചുപിടിക്കാൻ സിപിഎം
മണ്ഡലം തിരികെ പിടിക്കുന്ന കാര്യത്തില്‍ സിപിഎം വലിയ പ്രതീക്ഷയാണ് വച്ചു പുലര്‍ത്തുന്നത്. സ്ഥാനാര്‍ഥി കരുത്തനാണ്. എല്ലാ അടവുകളും തന്ത്രങ്ങളും അറിയുന്നയാള്‍. മണ്ഡലം കൈവെള്ളയിലെ വരകള്‍ പോലെ ഹൃദിസ്ഥം. കൂത്തുപറമ്പിനെ മൂന്നുവട്ടം നിയമസഭയില്‍ പ്രതിനിധാനം ചെയ്തിട്ടുള്ള പി.ജയരാജന് മണ്ഡലത്തിലെ വോട്ടര്‍ കൂടിയാണ്. എതിരാളികള്‍ കളത്തിലെത്തുന്നതിന് വളരെ മുന്‍പ് തന്നെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് ചിട്ടയായ പ്രവര്‍ത്തനത്തിലൂടെ പ്രചാരണത്തില്‍ ഏറെ മുന്നോട്ടുപോയി. 2019ലെ തെരഞ്ഞെടുപ്പ് എത്തിയപ്പോള്‍ മണ്ഡലത്തില്‍ ശക്തമായ വേരോട്ടമുള്ള ലോക്താന്ത്രിക് ജനതാദള്‍(എല്‍ജെഡി) ഇടതു മുന്നണിയില്‍ തിരികെ എത്തിയിട്ടുണ്ട്. തന്നെയുമല്ല ടി.പി. ചന്ദ്രശേഖരന് സ്ഥാപിച്ച റെവല്യൂഷണറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി(ആര്‍എംപി)യുടെ കരുത്ത് കുറഞ്ഞിട്ടുണ്ടെന്നും അവര്‍ കരുതുന്നു.
മത്സരത്തിന് ബിജെപിയും
ബിജെപി സ്ഥാനാര്‍ഥി വി.കെ. സജീവന് കഴിഞ്ഞ തവണയും പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മത്സരരംഗത്ത് ഉണ്ടായിരുന്നു. 2016ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ തലശ്ശേരിയില്‍ നിന്നും മത്സരിച്ചു. കരുത്ത് വര്‍ധിപ്പിക്കുകയും ശക്തമായ സാന്നിധ്യം ഉറപ്പാക്കുകയും ലക്ഷ്യമിട്ടാണ് ബിജെപി പ്രവര്‍ത്തനം മുന്നോട്ട് കൊണ്ടുപോകുന്നത്. ശബരിമല പ്രശ്നം ഉയര്‍ത്തി കൂടുതല്‍ വിശ്വാസികളുടെ ആശിസ്സ് നേടിയെടുക്കാനാണ് ശ്രമം. സംസ്ഥാനത്ത് ഏറ്റവും അധികം രാഷ്ട്രീയ കൊലപാതകങ്ങള്‍ നടക്കുന്ന സ്ഥലമാണിത്. അതുകൊണ്ടുതന്നെ അക്രമ രാഷ്ട്രീയമാണ് തെരഞ്ഞെടുപ്പിലെ മുഖ്യചര്‍ച്ചാ വിഷയം. കാസര്‍ഗോട്ടെ കല്യോട്ടെ അടക്കമുള്ള അടുത്തിടെ നടന്ന കൊലപാതകങ്ങളെല്ലാം സജീവമായി ചര്‍ച്ച ചെയ്യുന്നുണ്ടെങ്കിലും ടിപി വധം ഇക്കുറിയും പ്രചാരണ വിഷയം തന്നെ.
മത്സരിക്കാൻ സിപിഎം വിമതനും
തങ്ങളുടെ സ്ഥാനാര്‍ഥി ആര്‍എസ്എസ് അക്രമരാഷ്ട്രീയത്തിന്റെ ഇരയാണെന്ന കാര്യം സിപിഎമ്മും ചൂണ്ടിക്കാട്ടുന്നു. ആര്‍എംപി യുഡിഎഫിന് പരസ്യപിന്തുണയുമായെത്തി പി. ജയരാജനെ ലക്ഷ്യം വെച്ച് പ്രചാരണം ശക്തമാക്കുകയും ചെയ്യുന്നു. പോര്‍ക്കളം സജീവം. ജയത്തില്‍ കുറഞ്ഞൊന്നും ഉള്‍ക്കൊള്ളാനാവാതെ കോണ്‍ഗ്രസും സിപിഎമ്മും. വടകരയിലേത് വെറും ഒരു തെരഞ്ഞെടുപ്പല്ല. പരാജയപ്പെട്ടുക സ്ഥാനാര്‍ഥികളും പാര്‍ട്ടികളും മാത്രമല്ല. സി പി എം വിമത നേതാവായ സി ഒ ടി നസീറും ഇത്തവണ മത്സര രംഗത്തുണ്ട്. ഫുട്ബോളാണ് നസീറിന്റെ ചിഹ്നം.