ശിവശങ്കര്‍ ശരിക്കും കുറ്റക്കാരനോ? ആകാതിരിക്കാനും കാരണങ്ങള്‍ ഏറെ; ചില സംശയങ്ങള്‍ ഇങ്ങനെ...
മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അഞ്ചാം പ്രതിയാക്കിയിരിക്കുകയാണ്. മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളിയതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ശിവശങ്കറിനെ കസ്റ്റഡിയില്‍ എടുക്കുകയും പിന്നീട് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
സ്വർണക്കടത്തിൽ വൻ ട്വിസ്റ്റ്: അറസ്റ്റ് മെമ്മോയിലെ ഞെട്ടിപ്പിക്കുന്ന വിവരം... പ്രതിസന്ധിയിൽ പിണറായി
മുഖ്യമന്ത്രി പിണറായിയുടെ വലംകൈ, സർവ്വീസിൽ മികച്ച ട്രാക്ക് റെക്കോർഡ്, ആരാണ് എം ശിവശങ്കർ
എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നടപടിയില്‍ പലരും സംശയങ്ങള്‍ ഉന്നയിക്കുന്നുണ്ട്. ശിവശങ്കറിന്റെ കാര്യത്തില്‍ ഇപ്പോള്‍ ചുമത്തിയിരിക്കുന്ന കുറ്റങ്ങളില്‍ ഏതെല്ലാം നിലനില്‍ക്കും ഏതെല്ലാം തള്ളിപ്പോകും എന്നാണ് ചോദ്യം. കോടതികളില്‍ വിവിധ ഏജന്‍സികള്‍ സമര്‍പ്പിച്ച രേഖകളുടെ അടിസ്ഥാനത്തിലാണ് ഈ ചോദ്യങ്ങളെല്ലാം ഉന്നയിക്കപ്പെടുന്നത്. പരിശോധിക്കാം...
കസ്റ്റംസ് ഉദ്യോഗസ്ഥനെ വിളിച്ചത്
സ്വര്‍ണം അടങ്ങിയ നയതന്ത്ര ബാഗേജ് വിട്ടുകിട്ടാന്‍ കസ്റ്റംസിലെ ഉന്നത ഉദ്യോഗസ്ഥനെ വിളിച്ചതായി എം ശിവശങ്കര്‍ സമ്മതിച്ചിട്ടുണ്ട് എന്നാണ് എന്‍ഫോഴ്‌സ്‌മെന്റിന്റെ അറസ്റ്റ് മെമ്മോയില്‍ പറയുന്നത്. ഒക്ടോബര്‍ 15 ന് ആണ് ശിവശങ്കര്‍ ഈ മൊഴി നല്‍കിയത് എന്നും പറയുന്നു. എന്നാല്‍ ശിവശങ്കര്‍ ഇത്തരത്തില്‍ മൊഴി നല്‍കിയിട്ടുണ്ട് എന്ന് എന്തുകൊണ്ട് ഇഡി കോടതിയില്‍ പറഞ്ഞില്ല എന്നതാണ് ഒരു ചോദ്യം.
കോടതിയും അറിഞ്ഞില്ല?
ശിവശങ്കറിനെതിരെയുള്ള തെളിവുകള്‍ മുദ്രവച്ച കവറില്‍ ഇഡി കോടതിയ്ക്ക് കൈമാറിയിട്ടുണ്ട് എന്നാണ് പറയുന്നത്. അങ്ങനെയെങ്കില്‍ കോടതി അക്കാര്യത്തില്‍ കൃത്യമായ പരാമര്‍ശം തന്നെ നടത്തിയേനെ. എന്നാല്‍ ശിവശങ്കറിനെ പ്രതിയാക്കാന്‍ ആവശ്യമായ തെളിവുകള്‍ ഇഡിയുടെ കൈവശം ഇപ്പോള്‍ ഉണ്ടാകണമെന്നില്ല എന്നായിരുന്നു കോടതി പറഞ്ഞത്.
മൊഴി മാത്രമോ തെളിവ്
ഉന്നത കസ്റ്റംസ് ഉദ്യോഗസ്ഥനെ താന്‍ വിളിച്ചു എന്ന് എം ശിവശങ്കര്‍ മൊഴി നല്‍കിയാല്‍ അത് മാത്രമാണോ തെളിവ് എന്നതാണ് മറ്റൊരു ചോദ്യം. ശിവശങ്കര്‍ അങ്ങനെ വിളിച്ചിട്ടുണ്ടെങ്കില്‍ അതിന്റെ രേഖകളും ഉണ്ടാകേണ്ടതല്ലേ. അത്തരം ഏതെങ്കിലും ടെലിഫോണ്‍ കോള്‍ ലിസ്‌റ്റോ മറ്റ് രേഖകളോ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് ലഭിച്ചിട്ടുണ്ടോ എന്നതും പ്രധാനമാണ്.
എന്‍ഐഎ അറിയാത്ത ഫോണ്‍ വിളി
എം ശിവശങ്കര്‍ കസ്റ്റംസ് ഉദ്യോഗസ്ഥനെ വിളിച്ചിട്ടുണ്ടെങ്കില്‍ അതിന്റെ രേഖയുണ്ടാകേണ്ടതാണ്. എന്നാല്‍ എന്‍ഐഎ കോടതിയില്‍ അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ ഓഗസ്റ്റ് മാസത്തില്‍ പറഞ്ഞത് മറ്റൊന്നായിരുന്നു. സ്വര്‍ണം അടങ്ങിയ നയതന്ത്ര ബാഗേജ് വിട്ടുകിട്ടാന്‍ സ്വപ്‌ന ആവശ്യപ്പെട്ടെങ്കിലും ശിവശങ്കര്‍ സഹായിച്ചില്ല എന്നായിരുന്നു അത്. സ്വപ്‌നയുടെ ജാമ്യ ഹര്‍ജിയെ എതിര്‍ത്തുകൊണ്ടായിരുന്നു അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറലിന്റെ വാദം.
ആ കസ്റ്റംസ് ഉദ്യോഗസ്ഥന്‍ ആര്
നയതന്ത്ര ബാഗേജ് വിട്ടുകിട്ടാന്‍ ഉന്നത കസ്റ്റംസ് ഉദ്യോഗസ്ഥനെ എം ശിവശങ്കര്‍ വിളിച്ചു എന്നാണ് മൊഴിയിലുള്ളതായി പറയുന്നത്. അങ്ങനെയെങ്കില്‍ ആ കസ്റ്റംസ് ഉദ്യോഗസ്ഥന്‍ ആരാണ്? ഇത്തരമൊരു ഫോണ്‍ സംഭാഷണം നടന്നിട്ടുണ്ടെങ്കില്‍ എന്തുകൊണ്ട് കസ്റ്റംസ് ഇക്കാര്യം നേരത്തേ തന്നെ ഉയര്‍ത്തിയില്ല.
സ്വര്‍ണക്കടത്ത് കേസില്‍ അല്ല
എം ശിവശങ്കറിനെ ഇപ്പോള്‍ ഇഡി അറസ്റ്റ് ചെയ്തിട്ടുള്ളത് കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ആണ്. സ്വര്‍ണക്കടത്ത് കേസില്‍ അല്ല. കസ്റ്റംസ് എം ശിവശങ്കറിനെ പ്രതിചേര്‍ത്തു എന്ന് പറയുന്ന കേസും സ്വര്‍ണക്കടത്തല്ല, ഡോളര്‍ കടത്താണ്. സ്വര്‍ണം കടത്തിയ നയതന്ത്ര ബാഗേജ് വിട്ടുകിട്ടാന്‍ എം ശിവശങ്കര്‍ ഇടപെട്ടു എങ്കില്‍ ആ കേസില്‍ ഇത്രനാളായിട്ടും ശിവശങ്കറിനെ എന്തുകൊണ്ട് പ്രതിയാക്കിയിട്ടില്ല എന്നതും നിര്‍ണായകമായ ചോദ്യമാണ്.
തെളിവുകൾ നിർണായകം
ഏത് കേസിലും എന്നത് പോലെ ഈ കേസിലും തെളിവുകൾ തന്നെയാണ് നിർണായകം. അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ കണ്ടെത്താത്ത പല തെളിവുകളും പിന്നീട് കണ്ടെത്തിയേക്കാം. അവ ശിവശങ്കറിന് എതിരാണെങ്കിൽ മേൽപറഞ്ഞ ചോദ്യങ്ങളെല്ലാം ആ സമയത്ത് അപ്രസക്തമാവുകയും ചെയ്യും.
Recommended Video