കോണ്‍ഗ്രസ്സിലും മലബാര്‍ ലോബി!!! ഉമ്മൻ ചാണ്ടിയുടെ കളികൾ കാണാനിരിക്കുന്നതേയുള്ളൂ... പക്ഷേ, എളുപ്പമല്ല
തിരുവനന്തപുരം: സിപിഎമ്മില്‍ മലബാര്‍ ലോബി, അല്ലെങ്കില്‍ കണ്ണൂര്‍ ലോബിയാണ് കാര്യങ്ങള്‍ നിയന്ത്രിക്കുന്നത് എന്നൊരു ആക്ഷേപം വര്‍ഷങ്ങളായി നിലനില്‍ക്കുന്നുണ്ട്. എന്തായാലും സിപിഎമ്മിന്റെ ശക്തി മലബാര്‍ തന്നെ ആണെന്ന് പറയാതിരിക്കാനും ആവില്ല.
കെസി വേണുഗോപാല്‍ ഏകാധിപതി: പാര്‍ട്ടിയില്‍ മറ്റുള്ളവരെ വാഴിക്കില്ല, ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ്!
കാത്ത് കാത്തിരുന്ന് കെപിസിസിക്ക് പ്രസിഡണ്ടായി.. കേരളത്തിലെ കോൺഗ്രസിന് മുല്ലപ്പള്ളി രാമചന്ദ്രൻ നായകൻ!
കോണ്‍ഗ്രസ്സില്‍ ആണെങ്കില്‍ ഇത്തരം ഭൂമിശാസ്ത്രപരമായ ലോബികള്‍ ആയിരുന്നില്ല കാര്യങ്ങള്‍ നിശ്ചയിച്ചിരുന്നത്. ഗ്രൂപ്പ് സമവാക്യങ്ങള്‍ ആയിരുന്നു എല്ലാം. പക്ഷേ, ഈ ഗ്രൂപ്പുകളുടെ എല്ലാം തലപ്പത്ത് അടുത്ത കാലത്തായി മലബാര്‍ മേഖലയില്‍ നിന്ന് ആരും ഉണ്ടായിരുന്നില്ല എന്നതും വേറൊരു സത്യം.
ഇപ്പോള്‍ കെപിസിസി പുന:സംഘടിപ്പിച്ചപ്പോള്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിലും സംഭവിച്ചത് 'മലബാര്‍ ലോബിയുടെ' ശാക്തീകരണം ആണെന്ന് പറയേണ്ടി വരും. എന്നാല്‍ അതിനും അപ്പുറത്തേക്ക് ഉമ്മന്‍ ചാണ്ടി എന്ന രാഷ്ട്രീയ ചാണക്യന്റെ നീക്കങ്ങളും കൂടി വിലയിരുത്തേണ്ടി വരും എന്ന് ഉറപ്പാണ്.
കെപിസിസി പ്രസിഡന്റ്
മുല്ലപ്പള്ളി രാമചന്ദ്രനെ ആണ് പുതിയ കെപിസിസി അധ്യക്ഷന്‍ ആയി രാഹുല്‍ ഗാന്ധി നിയമിച്ചിരിക്കുന്നത്. ശക്തനായ നേതാവിനെ അധ്യക്ഷപദവിയിലേക്ക് കൊണ്ടുവരണം എന്നതായിരുന്നു പാര്‍ട്ടിയിലെ യുവനേതാക്കളുടെ ആവശ്യം. എന്നാല്‍ ഇതിനെ മറികടന്നാണ് മുല്ലപ്പള്ളിയെ പ്രസിഡന്റ് ആക്കിയിരിക്കുന്നത്. അത് കോണ്‍ഗ്രസിന് ഗുണം ചെയ്യുമോ എന്നത് കാലം തെളിയിക്കേണ്ടിയിരിക്കുന്നു.
മലബാറുകാരന്‍
അരനൂറ്റാണ്ടിനിടെ ആദ്യമായിട്ടാണ് മലബാറില്‍ നിന്ന് കെപിസിസിയ്ക്ക് ഒരു അധ്യക്ഷന്‍ ഉണ്ടാകുന്നത്. കേരള ചരിത്രത്തില്‍ അര നൂറ്റാണ്ട് എന്ന് പറയുന്നത് വലിയൊരു കാലയളവ് തന്നെയാണ്. ഇതിന് മുമ്പ് സികെ ഗോവിന്ദന്‍നായര്‍ ആയിരുന്നു മലബാറില്‍ നിന്ന് ഏറ്റവും ഒടുവില്‍ കെപിസിസി പ്രസിഡന്റ് ആയത്. 1964 ല്‍ അദ്ദേഹം മരിക്കുമ്പോഴും കെപിസിസി അധ്യക്ഷപദവിയില്‍ ആയിരുന്നു അദ്ദേഹം.
കെ സുധാകരന്‍
രാഹുല്‍ ഗാന്ധി നിയോഗിച്ച മൂന്ന് കെപിസിസി വര്‍ക്കിങ് പ്രസിഡന്റുമാരില്‍ ഒരാളാണ് കെ സുധാകരന്‍. കണ്ണൂരില്‍ നിന്നുള്ള ഏറ്റവും ശക്തനായ കോണ്‍ഗ്രസ് നേതാനാണ് കെ സുധാകരന്‍. ഒരുപക്ഷേ, കോണ്‍ഗ്രസ്സിനുള്ളിലെ ഒരു വിഭാഗം യുവാക്കള്‍ കെപിസിസി അധ്യക്ഷ സ്ഥാനത്തെത്തണം എന്ന് ആഗ്രഹിച്ച വ്യക്തിയും കെ സുധാകരന്‍ തന്നെ ആയിരുന്നു.
എംഐ ഷാനവാസ്
എംഐ ഷാനവാസ് ജനിച്ചത് കോട്ടയത്തായിരുന്നു. പ്രവര്‍ത്തന മേഖല കൊച്ചിയും. എന്നാല്‍ 2009 ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വയനാട്ടില്‍ നിന്നാണ് ജയിച്ചത്. 2014 ലും അദ്ദേഹം ജയം ആവര്‍ത്തിച്ചു. ചുരുക്കി പറഞ്ഞാല്‍ കഴിഞ്ഞ ഒരു ദശാബ്ദമായി മലബാര്‍ തന്നെയാണ് ഷാനവാസിന്റെ പ്രവര്‍ത്തന മേഖല.
മലബാര്‍ ലോബി
മൂന്ന് വര്‍ക്കിങ് പ്രസിഡന്റുമാരെ ആണ് രാഹുല്‍ ഗാന്ധി നിയമിച്ചിട്ടുള്ളത്. അതില്‍ കെ സുധാകരനും എംഐ ഷാനവാസും മലബാര്‍ മേഖലയില്‍ നിന്നുള്ള ആളുകള്‍ ആണ്. കൊടിക്കുന്നില്‍ സുരേഷ് മാത്രമാണ് തെക്കന്‍ മേഖലയില്‍ നിന്നുള്ളത്. പ്രസിഡന്റ് കൂട്ി മലബാര്‍ മേഖലയില്‍ നിന്നുള്ള ആളാതയോടെ കെപിസിസി ഭാരവാഹിത്വത്തത്തില്‍ മലബാര്‍ ലോബിയാണ് ശക്തം എന്ന് വേണമെങ്കില്‍ വിലയിരുത്താം.
ഗ്രൂപ്പാണ് പ്രധാനം
ഏത് നാട്ടുകാര്‍ എന്നത് കോണ്‍ഗ്രസ്സില്‍ ഒരു ഘടകമേ അല്ല. ഏത് ഗ്രൂപ്പുകാരന്‍ ആണ് എന്നതാണ് ഏറ്റവും പ്രധാനം. അങ്ങനെ നോക്കുമ്പോള്‍ ഇപ്പോഴത്തെ കെപിസിസി ഭാരവാഹികളുടെ കാര്യത്തില്‍ ചില സംശയങ്ങളും അതേസമയം പ്രതീക്ഷകളും മുന്നോട്ട് വയ്ക്കാന്‍ ആകും. രാഹുല്‍ ഗാന്ധിയുടെ തീരുമാനത്തെ നിര്‍ണയിച്ചത് ആരുടെ സ്വാധീനം ആണെന്നതും ആരുടെ തന്ത്രങ്ങളാണ് വിജയിക്കുന്നത് എന്നതും പരിശോധിക്കേണ്ടതാണ്.
പഴയ ഐ, ഇപ്പോള്‍ ഗ്രൂപ്പില്ല
മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇപ്പോള്‍ ഗ്രൂപ്പുകള്‍ക്ക് അതീതനാട നേതാവാണ്. പഴയ ഇന്ദിര കോണ്‍ഗ്രസ്സുകാരനും കെ കരുണാകന്റെ വിശ്വസ്തനും ആയിരുന്നു മുല്ലപ്പള്ളി. എന്നാല്‍ കരുണാകരനെതിരെയുള്ള തിരുത്തല്‍ വാദ മുന്നേറ്റത്തിലും മുല്ലപ്പള്ളിയുണ്ടായിരുന്നു. അതിന് ശേഷം ഗ്രൂപ്പുകളുമായി ബന്ധമില്ലാതെ ഒറ്റയ്ക്ക് നിന്നു. അതേ സമയം കരുണാകരനുമായും ആന്റണിയുമായും അടുത്ത ബന്ധം നിലനിര്‍ത്തുകയും ചെയ്തു.
സുധാകരനെ വെട്ടിയ ഐ ഗ്രൂപ്പ്
കെ സുധാകരന്‍ ഐ ഗ്രൂപ്പിന്റെ ശക്തനായ നേതാവായിരുന്നു. എന്നാല്‍ കഴിഞ്ഞ കുറച്ച് കാലമായി ഐ ഗ്രൂപ്പ് സുധാകരനെ മാറ്റി നിര്‍ത്തുകയാണ്. കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് ആദ്യം സുധാകരന്റെ പേര് മുന്നോട്ട് വയ്ക്കാന്‍ ഐ ഗ്രൂപ്പ് തയ്യാറായെങ്കിലും, സുധാകരന്റെ ഒറ്റയാന്‍ നീക്കങ്ങള്‍ ഗ്രൂപ്പിനും പാര്‍ട്ടിക്കും തിരിച്ചടിയായെന്ന വിലയിരുത്തലുണ്ട്. ഇതോടെ സുധാകരന്‍ ഐ ഗ്രൂപ്പിന് അനഭിമതന്‍ ആയി.
ഷാനവാസും സുരേഷും
ഐ ഗ്രൂപ്പിന്റെ നേതാവാണ് എംഐ ഷാനവാസ്. എക്കാലത്തും ഗ്രൂപ്പിനൊപ്പം മാത്രം നില്‍ക്കുന്ന വ്യക്തി. രമേശ് ചെന്നിത്തലയുടെ വിശ്വസ്തന്‍. എന്നാല്‍ കൊടിക്കുന്നില്‍ സുരേഷിന്റെ കാര്യം അങ്ങനെയല്ല. എ ഗ്രൂപ്പിന്റെ പ്രബല നേതാവായിരിക്കെ കേന്ദ്ര മന്ത്രിയും എഐസിസി ജനറല്‍ സെക്രട്ടറിയും ഒക്കെ ആയ ആളാണ്. പക്ഷേ, ഇപ്പോള്‍ എ ഗ്രൂപ്പിന് കൊടിക്കുന്നിലിനോട് കാര്യമായ ഒരു താത്പര്യവും ഇല്ല. ഐ ഗ്രൂപ്പ് അടുപ്പിക്കുന്നും ഇല്ല.
മുരളീധരന്‍
കെ മുരളീധരന്‍ വിശാല ഐ ഗ്രൂപ്പിന്റെ പ്രതിനിധിയാണ്. എന്നാല്‍ മുരളിയുടെ പല പ്രതികരണങ്ങളും ഐ ഗ്രൂപ്പിലെ നേതാക്കളെ പലപ്പോഴായി ചൊടിപ്പിപ്പിച്ചിട്ടുണ്ട്. ഇപ്പോള്‍ കെപിസിസി പ്രചാരണ വിഭാഗം തലവനായാണ് മുരളിയെ രാഹുല്‍ ഗാന്ധി പ്രതിഷ്ഠിച്ചിട്ടുള്ളത്.
എന്നാല്‍ നമ്പി നാരായണന്‍ കേസില്‍ വിധി വന്നതിനെ തുടര്‍ന്ന്, കെ മുരളീധരന്‍ നടത്തിയ പ്രതികരണം ചില വേറിട്ട ഗ്രൂപ്പ് സമവാക്യങ്ങള്‍ക്കും വഴി തുറന്നിട്ടുണ്ട്. കരുണാകരനെ പിന്നില്‍ നിന്ന് കുത്തിയവര്‍ എന്ന് പറയുന്ന, ഉമ്മന്‍ ചാണ്ടി അടക്കമുള്ള നേതാക്കള്‍ക്കെതിരെ ഒരു വാക്കുപോലും മുരളി പറഞ്ഞില്ല. എന്ന് മാത്രമല്ല, അന്ന് അന്ന് അങ്ങനെ ഒന്നും സംഭവിച്ചിട്ട് പോലും ഇല്ലെന്ന് മുരളി പറഞ്ഞു.
ബെന്നി ബെഹനാന്‍
ബെന്നി ബെഹനാനെ ആണ് പുതിയ യുഡിഎഫ് കണ്‍വീനര്‍ ആയി നിയമിച്ചിട്ടുള്ളത്. ഉമ്മന്‍ ചാണ്ടിയുടെ ഏറ്റവും അടുത്ത വിശ്വസ്തന്‍ ആണ് ബെന്നി ബെഹനാന്‍. ഒരുപക്ഷേ, കെപിസിസി ഭാരവാഹി നിര്‍ണയത്തില്‍ എ ഗ്രൂപ്പിന് ലഭിച്ച ഏറ്റവും വലിയ പദവിയും ഇത് തന്നെയാണ്. കോണ്‍ഗ്രസിന്റെ ആഭ്യന്തര കാര്യങ്ങളില്‍ യുഡിഎഫ് കണ്‍വീനര്‍ക്ക് കാര്യമായി റോളൊന്നും ഇല്ലെങ്കിലും ഉമ്മന്‍ ചാണ്ടിയുടെ തുറുപ്പ് ചീട്ടുകളില്‍ ഒന്നായിരിക്കും ബെന്നി ബെഹനാന്‍ എന്നത് ഉറപ്പാണ്.
ഐ ഗ്രൂപ്പിന് മേധാവിത്തം?
നിലവിലെ കെപിസിസി ഭാരവാഹികളുടെ പട്ടിക നോക്കിയാല്‍, ഐ ഗ്രൂപ്പിനാണ് മേധാവിത്തം എന്ന് വേണമെങ്കില്‍ പറയാം. ഗ്രൂപ്പ് രഹിതനായ മുല്ലപ്പള്ളി അധ്യക്ഷനായി വരുമ്പോള്‍ വൈസ് പ്രസിഡന്റുമാരില്‍ രണ്ട് പേര്‍ പേരിനെങ്കിലും ഐ ഗ്രൂപ്പുകാര്‍ ആണ്. കൊടിക്കുന്നില്‍ സുരേഷിനെ എ ഗ്രൂപ്പുകാരന്‍ എന്ന് വിശേഷിപ്പിക്കാനും സാധിക്കില്ല. പ്രചാരണ വിഭാഗം തലവനായ കെ മുരളീധരനും ഐ ഗ്രൂപ്പുകാരന്‍ ആണ്.
ഉമ്മന്‍ ചാണ്ടിയെ ഒതുക്കിയോ
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ആന്ധ്രയുടെ ചുമതല നല്‍കി സംസ്ഥാനത്തിന് പുറത്തേക്ക് വിട്ടിരിക്കുകയാണ്. ഇപ്പോള്‍ കെപിസിസി ഭാരവാഹികളെ നിശ്ചയിച്ചപ്പോഴും ഉമ്മന്‍ ചാണ്ടിയുടെ പക്ഷത്തിന് കാര്യമായ പ്രാതിനിധ്യം ഒന്നും ഇല്ല. താരതമ്യേന ദുര്‍ബലം എന്ന് കരുതിയിരുന്ന ഐ ഗ്രൂപ്പിന് കൂടുതല്‍ പ്രാതിനിധ്യം ലഭിക്കുകയും ചെയ്തു.
വെറുതേയിരിക്കുമോ?
എന്തായാലും ഉമ്മന്‍ ചാണ്ടി വെറുതേയിരിക്കും എന്ന് പ്രതീക്ഷിക്കുക വയ്യ. കേരളത്തില്‍ ഏറ്റവും അധികം ജനകീയ പിന്തുണയുള്ള കോണ്‍ഗ്രസ് നേതാവ് ഇപ്പോള്‍ ഉമ്മന്‍ ചാണ്ടി തന്നെയാണ്. കടുത്ത ആരോപണങ്ങളെയെല്ലാം വെല്ലുവിളിച്ചാണ് ഉമ്മന്‍ ചാണ്ടി മന്ത്രിസഭ കഴിഞ്ഞ തവണ കാലാവധി പൂര്‍ത്തിയാക്കിയത്. ഇപ്പോള്‍ ആന്ധ്രയില്‍ ആണെങ്കിലും തന്റെ രാഷ്ട്രീയ കരുത്ത് ഉമ്മന്‍ ചാണ്ടി പ്രകടിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇനി കാത്തിരിക്കേണ്ടത് കേരളത്തിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ കളികള്‍ക്ക് തന്നെ ആയിരിക്കും .