മലപ്പുറം പിടിക്കാൻ ഇനി എന്തൊക്കെ തന്ത്രങ്ങൾ സിപിഎമ്മിന്റെ കൈയ്യിൽ? കോട്ട കാക്കാന്‍ കുഞ്ഞാപ്പ തന്നെ?
Recommended Video
മുസ്ലീം ലീഗിന്റെ ഉരുക്കുകോട്ടകളില്‍ ഒന്നായ മലപ്പുറം ലോക്സഭ മണ്ഡലമാണ് ഇന്ന് നാം പരിശോധിക്കുന്നത്. 2009 ല്‍ ആണ് മലപ്പുറം ലോക്സഭ മണ്ഡലം നിലവില്‍ വരുന്നത്. പഴയ മഞ്ചേരി ലോക്സഭ മണ്ഡലം ആണ് മണ്ഡല പുന:നിര്‍ണയത്തിലൂടെ മലപ്പുറം ആയി മാറുന്നത്. അന്നുണ്ടായിരുന്ന ബേപ്പൂരും കുന്നമംഗലവും വണ്ടൂരും നിലമ്പൂരും ഒന്നും ഇപ്പോള്‍ മലപ്പുറം മണ്ഡലത്തിന്റെ ഭാഗമല്ല.
ഏഴ് നിയമസഭ മണ്ഡലങ്ങളാണ് മലപ്പുറം ലോക്സഭ മണ്ഡലത്തിന്റെ പരിധിയില്‍ വരുന്നത്. കൊണ്ടോട്ടി, മഞ്ചേരി, പെരിന്തല്‍മണ്ണ, മങ്കട, മലപ്പുറം, വേങ്ങര, വള്ളിക്കുന്നത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ഈ ഏഴ് മണ്ഡലങ്ങളും മുസ്ലീം ലീഗിനൊപ്പം ശക്തമായി നിലകൊണ്ടവയാണ്. എന്നാല്‍ മങ്കടയിലും പെരിന്തല്‍മണ്ണയിലും മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥികള്‍ ശരിക്കും വിയര്‍ക്കുകയും ചെയ്തിരുന്നു.
നിലവിലെ രാഷ്ട്രീയ കാലാവസ്ഥയില്‍ മലപ്പുറം മണ്ഡലം മുസ്ലീം ലീഗിന്റെ ഷുവര്‍ സീറ്റുകളില്‍ ഒന്നാണെന്ന് ഉറപ്പിച്ച് പറയാം. 2009 ലും 2014 ലും ഇ അഹമ്മദ് ആയിരുന്നു മലപ്പുറം മണ്ഡലത്തില്‍ നിന്ന് വിജയിച്ചത്. യുപിഎ മന്ത്രിസഭയില്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രിയും ആയിരുന്നു അഹമ്മദ്. എന്നാല്‍ 2017 ല്‍ ഇ അഹമ്മദ് മരണപ്പെട്ടു. തുടര്‍ന്ന് നടന്ന ഉപതിരഞ്ഞെടുപ്പില്‍ പികെ കുഞ്ഞാലിക്കുട്ടിയാണ് മലപ്പുറം മണ്ഡലത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടത്.
2014 ല്‍ 1,94,739 വോട്ടുകള്‍ക്കായിരുന്നു ഇ അഹമ്മദ് സിപിഎമ്മിന്റെ പികെ സൈനബയെ പരാജയപ്പെടുത്തിയത്. 2009 ല്‍ ടികെ ഹംസ ആയിരുന്നു എതിര് സ്ഥാനാര്‍ത്ഥി. അന്ന് ഇ അഹമ്മദിന്റെ ഭൂരിപക്ഷം 1,15,597 വോട്ടുകള്‍ ആയിരുന്നു.
ഇ അഹമ്മദിന്റെ മരണ ശേഷം 2017 ല്‍ ആണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. 2016 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ വലിയ വിജയം നേടിയതിന്റെ ആത്മവിശ്വാസത്തില്‍ ആയിരുന്നു സിപിഎം ആ ഉപതിരഞ്ഞെടുപ്പിനെ നേരിട്ടത്. വേങ്ങര എംഎല്‍എ ആയിരുന്ന പികെ കുഞ്ഞാലിക്കുട്ടി മത്സരിക്കാനിറങ്ങിയപ്പോള്‍ ഡിവൈഎഫ്ഐ നേതാവ് എംബി ഫൈസലിനെ ആണ് സിപിഎം രംഗത്തിറക്കിയത്. ഇ അഹമ്മദിനുണ്ടായിരുന്ന റെക്കോര്‍ഡ് ഭൂരിപക്ഷം കുറയ്ക്കാന്‍ സിപിഎം സ്ഥാനാര്‍ത്ഥിയ്ക്ക് സാധിക്കുകയും ചെയ്തു. 1,94,739 വോട്ടുകളില്‍ നിന്ന് ഭൂരിപക്ഷം 1,71,023 ആയി കുറഞ്ഞു. സിപിഎം വോട്ട് ശതമാനം എട്ട് ശതമാനത്തോളം വര്‍ദ്ധിപ്പിക്കുകയും ചെയ്തു.
പഴയ മഞ്ചേരി മണ്ഡലത്തിന് ഒരു വലിയ അട്ടിമറിയുടെ കഥയും പറയാനുണ്ട്. ഒരിക്കലും ഇടത്തോട് ചെരിയില്ലെന്ന് വിശ്വസിച്ച മഞ്ചേരി 2004 ലെ പൊതു തിരഞ്ഞെടുപ്പില്‍ ശരിക്കും കടപുഴകി വീണിരുന്നു. കെപിഎ മജീദിനെ മുന്‍നിര്‍ത്തി മത്സരിച്ച മുസ്ലീം ലീഗിന്റെ അടിവേര് തകര്‍ത്തത് സിപിഎമ്മിന്റെ ടികെ ഹംസ ആയിരുന്നു. പഴയ കോൺഗ്രസ്സുകാരനായ ടികെ ഹംസ അന്ന് 47,743 വോട്ടിന്റെ ഭൂരിപക്ഷവും സ്വന്തമാക്കി. എന്നാല്‍ മണ്ഡലം പേര് മാറി മലപ്പുറം ആയപ്പോള്‍ ടികെ ഹംസയ്ക്ക് ഏറ്റുവാങ്ങേണ്ടി വന്നത് ദയനീയ പരാജയം തന്നെ ആയിരുന്നു.
ബിജെപിയ്ക്ക് കാര്യമായ സ്വാധീനം ഒന്നും ഇല്ലാത്ത മണ്ഡലം ആണ് മലപ്പുറം. പഴയ മഞ്ചേരി മണ്ഡലത്തില്‍ തരക്കേടില്ലാത്ത വോട്ട് ശതമാനം സ്വന്തമാക്കാന്‍ ബിജെപിയ്ക്ക് കഴിഞ്ഞിരുന്നു എന്ന കാര്യവും മാറ്റിവയ്ക്കാന്‍ ആവില്ല. അതേ സമയം എസ്ഡിപിഐ, വെല്‍ഫെയര്‍ പാര്‍ട്ടി എന്നിവയ്ക്ക് മറ്റ് മണ്ഡലങ്ങളെ അപേക്ഷിച്ച് തരക്കേടില്ലാത്ത സ്വാധീനവും ഇവിടെയുണ്ട്. പക്ഷേ, ജയപരാജയങ്ങളെ നിര്ണയിക്കത്തക്ക ഒരു മുന്നേറ്റം ഈ പാര്‍ട്ടികള്‍ക്കും ഇതുവരെ നടത്താന്‍ സാധിച്ചിട്ടില്ല.
ഇത്തവണയും പികെ കുഞ്ഞാലിക്കുട്ടിയെ മുന്‍ നിര്‍ത്തി തന്നെ ആയിരിക്കും മുസ്ലീം ലീഗ് തിരഞ്ഞെടുപ്പിനെ നേരിടുക എന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവിലെ സാഹചര്യത്തില്‍ കുഞ്ഞാലിക്കുട്ടി വലിയ വെല്ലുവിളികള്‍ ഒന്നും നേരിടുന്നും ഇല്ല.
എന്നാല്‍ കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ പെരിന്തല്‍മണ്ണ, മങ്കട മണ്ഡലങ്ങളില്‍ പാര്‍ട്ടി നേരിട്ട വെല്ലുവിളി ഇത്തവണയും ചര്‍ച്ചയായേക്കും. പെരിന്തല്‍മണ്ണയില്‍ ശക്തനായ മഞ്ഞളാംകുഴി കഷ്ടിച്ചാണ് വിജയിച്ചത് വി ശശികുമാറിനെതിരെ വെറും 579 വോട്ടുകള്‍ക്കായിരുന്നു വിജയം. അതുപോലെ തന്നെ മങ്കടയിലും. ടികെ റഷീദ് അലിയ്ക്കെതിരെ ടിഎ അഹമ്മദ് കബീര്‍ വിജയിച്ചത് 1,508 വോട്ടുകള്‍ക്കായിരുന്നു.
പക്ഷേ, മുത്തലാഖ് വിഷയം ലോക്സഭ ചര്‍ച്ച ചെയ്യുമ്പോള്‍ കുഞ്ഞാലിക്കുട്ടിയുടെ അസാന്നിധ്യം പാര്‍ട്ടിയ്ക്കുള്ളിലും മുസ്ലീം സമുദായത്തിനുള്ളിലും വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവച്ചിരുന്നു. ഇത് എതിരാളികള്‍ ഏത് തരത്തില്‍ ഉപയോഗിക്കും എന്നതിന്റെ ഒരു നേര്‍ക്കാഴ്ച കൂടി ആയിരിക്കും മലപ്പുറത്തെ സംബന്ധിച്ച് വരാനിരിക്കുന്ന ലോക്സഭ തിരഞ്ഞെടുപ്പ് എന്ന് ഉറപ്പിച്ച് പറയാം.