മുട്ടത്തോടും താക്കോലിട്ട് പൂട്ടാം ;എങ്ങനെയെന്നറിയണ്ടേ ..
ഒരു കോഴിമുട്ടത്തോട് താക്കോലിട്ട് തുറക്കാന്‍ കഴിയുന്ന ഒരു ചെപ്പാക്കാന്‍ കഴിയും എന്നത് അവിശ്വസനീയമായ കാര്യമാണെങ്കില്‍ തെറ്റി. അതിശയിപ്പിക്കുന്ന തരത്തില്‍ മുട്ടത്തോടിന് പൂട്ടും താക്കോലും നിര്‍മ്മിച്ച് തന്റെ കരവിരുതിന് ആഗോള അംഗീകാരം നേടിയ മലയാളിയാണ് ചെങ്ങന്നൂര്‍ സ്വദേശിയായ പ്രമോദ്. ഈ ഉദ്യമം ലിംക ബുക്ക് ഓഫ് റെക്കോര്‍ഡിലാണ് പ്രമോദിന് ഇടം നേടിക്കൊടുത്തത്.
ബെംഗളൂരിലെ ഒരു സ്വകാര്യ കമ്പനിയില്‍ ടൂള്‍ ആന്റ് ഡൈ മേക്കര്‍ ജോലിയിലേര്‍പ്പെട്ടിരുന്ന പ്രമോദിന് ഏതോ ഒരു ഡൈ ഡിസൈന്‍ ചെയ്യുമ്പോഴാണ് ഈ ആശയം മനസ്സില്‍ വന്നതെന്നു പറയുന്നു. പിന്നീട് അതു യാഥാര്‍ത്ഥ്യമാക്കാനായി ശ്രമം. അതി സൂക്ഷ്മതയും ക്ഷമയും വേണ്ട ജോലിയായതിനാല്‍ വളരെ നാളെടുത്താണ് പ്രമോദ് ഇത് പൂര്‍ത്തിയാക്കിയത്. മുട്ടത്തോടിന് ഒരു ചെറിയ ദ്വാരമുണ്ടാക്കി അതിന്റെ കരുകളഞ്ഞ് ബ്ലേഡ് ഉപയോഗിച്ച് രണ്ടായി മുറിക്കുന്നു. പിന്നീട് രണ്ടു പകുതിയേയും കൂട്ടിച്ചേര്‍ക്കുന്ന വിധത്തില്‍ വിജാഗിരി ഘടിപ്പിക്കും.
അലൂമിനിയം ഷീറ്റ് 0.2 മില്ലീമീറ്റര്‍ കനത്തില്‍ മുറിച്ചെടുത്ത് അതില്‍ 0.75 മീല്ലീമീറ്ററുളള സ്റ്റീല്‍ കമ്പി ചുറ്റിയാണ് വിജാഗിരി നിര്‍മ്മാണം. അതിനെ മുട്ടത്തോടില്‍ ഉറപ്പിച്ചു നിര്‍ത്തുന്നതിനായി നാലു വശങ്ങളിലു അലൂമിനിയം ഷീറ്റുകൊണ്ടു നിര്‍മ്മിച്ച ചെറിയ ആണികളും ഘടിപ്പിക്കും. ഒരു മില്ലീമീററര്‍ കനത്തില്‍ മുറിച്ച അലൂമിനിയം ഷീറ്റുകൊണ്ടാണ് പൂട്ട് നിര്‍മ്മാണം. ഒഴിഞ്ഞ പെര്‍ഫ്യൂമിന്റെയും മറ്റും അലൂമിനിയം ബോട്ടിലുകളാണ് ഇതിനായി ഉപയോഗിക്കുന്നത്.
2013 ലാണ് ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ് സര്‍ട്ടിഫിക്കറ്റ് പ്രമോദിനെ തേടിയെത്തിയത്. ഒട്ടേറെ കരവിരുതുകള്‍ കൈവശമുളള പ്രമോദ് പക്ഷേ പേസ്‌മേക്കറില്‍ മിടിക്കുന്ന ഹൃദയവുമായാണ് ജീവിക്കുന്നത്. 2000ത്തിലാണ് ഇയാളുടെ ജീവിതെ ദുരിതപരമായി തീര്‍ന്നതിനു പിന്നിലുളള സംഭവം. കഠിനമായ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നഗരത്തിലെ ഒരു സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയ്‌ക്കെത്തിയ പ്രമോദിന് ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്‌സ് ഹൃദയസ്തംഭനത്തിന്റെ ല്കഷണങ്ങളാണെന്ന് മനസ്സിലാക്കാതെ ചികിത്സ വിധിക്കുകയായിരുന്നു. തുടര്‍ന്ന് മറ്റൊരു ആസ്പത്രിയിലെത്തി അടിയന്തിര ശസ്ത്രക്രിയ്ക്കു വിധേയനാവുകയും ചെയ്തു.
കഷ്ടിച്ചാണ് പ്രമോദ് മരണത്തിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെട്ടത്. പിന്നീട് പേസ്‌മേക്കര്‍ ഘടിപ്പിച്ച ശരീരവുമായാണ് ആശുപത്രിയില്‍ നിന്നിറങ്ങിയത്. ആരോഗ്യം മോശമായതിനാല്‍ ഡൈമേക്കര്‍ ജോലി നഷ്ടപ്പെട്ടു. ഇപ്പോള്‍ ചെറിയ തോതില്‍ പ്ലംബിങ് ജോലിയില്‍ ഏര്‍പ്പട്ടുവരികയാണ് പ്രമോദ്. 20 അടി പിന്നില്‍ നിന്ന് തുറക്കാവുന്ന വാതില്‍ റിമോട്ട് തുടങ്ങിയ ഒട്ടേറെ കരവിരുതുകള്‍ പ്രമോദിന്റെ കൈവശമുണ്ടെങ്കിലും സാമ്പത്തിക പരാധീനതയാണ് തടസ്സം നില്‍ക്കുന്നതെന്നു പറയുന്നു. പ്രമോദ് വര്‍ഷങ്ങളായി ബെംഗളൂരിലെ പീനിയയിലാണ് താമസം.
സാമ്പത്തിക ബുദ്ധിമുട്ടു കാരണം പേസ്‌മേക്കര്‍ മാറ്റിവയ്ക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ച സമയത്തൊന്നും പ്രമോദിന് കഴിഞ്ഞിരുന്നില്ല. പ്രമോദിനെകുറിച്ച് മാതൃഭൂമിപത്രത്തില്‍ വന്ന വാര്‍ത്ത കണ്ട ഏഷ്യാനെറ്റ് ചാനല്‍ അധികൃതരുടേയും നഗരത്തിലെ മലയാളി സംഘടനാ പ്രവര്‍ത്തകരുടെയും സഹായം കൊണ്ട് ഒന്നര വര്‍ഷം മുന്‍പാണ് പേസ് മേക്കര്‍ മാറ്റിസ്ഥാപിച്ചത്.