മാവേലിക്കരയില്‍ ഇത്തവണ സിപിഎം 'മതില്‍' കെട്ടുമോ? കൊടിക്കുന്നിലിനെ വെട്ടാന്‍ തുറുപ്പ് ചീട്ട്?
Recommended Video
കേരളത്തില്‍ രണ്ട് സംവരണ മണ്ഡലങ്ങളാണ് ഉള്ളത് എന്ന് നമ്മള്‍ മറ്റൊരു വീഡിയോയില്‍ സൂചിപ്പിച്ചതാണ്. അതില്‍ ഒന്നാണ് മാവേലിക്കര മണ്ഡലം. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലായി കൊടിക്കുന്നില്‍ സുരേഷ് ആണ് മണ്ഡലത്തിലെ എംപി.
2004 ല്‍ ചരിത്രത്തിലാദ്യമായി സിപിഎം പിടിച്ചെടുത്ത മണ്ഡലം ആയിരുന്നു മാവേലിക്കര. യുവ സ്ഥാനാര്‍ത്ഥിയായ സിഎസ് സുജാതയെ ആയിരുന്നു അന്ന് സിപിഎം രംഗത്തിറക്കിയത്. ഷുവര്‍ സീറ്റെന്നുറപ്പിച്ച് കോണ്‍ഗ്രസ് രംഗത്തിറക്കിയത് രമേശ് ചെന്നിത്തലയേയും. കേരളമാകെ ആഞ്ഞടിച്ച കോണ്‍ഗ്രസ് വിരുദ്ധ തരംഗത്തില്‍ അന്ന് ചെന്നിത്തവ വീണു. 7,414 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ സിഎസ് സുജാത ജയിക്കുകയും ചെയ്തു.
2009 ല്‍ ആണ് മാവേലിക്കരയെ സംവരണ മണ്ഡലം ആയി പ്രഖ്യാപിക്കുന്നത്. ഇതേ തുടര്‍ന്ന് സീറ്റ് സിപിഎം സിപിഐയ്ക്ക് കൈമാറി. പക്ഷേ, തുടര്‍ന്ന് നടന്ന രണ്ട് തിരഞ്ഞെടുപ്പുകളിലും വിജയം കോണ്‍ഗ്രസിനൊപ്പം ആയിരുന്നു.
2009 ല്‍ സിപിഐയുടെ ആര്‍എസ് അനിലിനെ 48,048 വോട്ടുകള്‍ക്കാണ് കൊടിക്കുന്നില്‍ സുരേഷ് തോല്‍പിച്ചത്. 2014 ല്‍ സിപിഐ രംഗത്തിറക്കിയത് ചെങ്ങറ സുരേന്ദ്രനെ ആയിരുന്നു. കൊടിക്കുന്നിലിന്റെ ഭൂരിപക്ഷം, 32,737 ആയി ഇടിഞ്ഞു. ഇത്തവണയും മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കൊടിക്കുന്നില്‍ സുരേഷ് തന്നെ ആകാനാണ് സാധ്യത.
ചങ്ങനാശ്ശേരി, കുട്ടനാട്, മവേലിക്കര, ചെങ്ങന്നൂര്‍, കുന്നത്തൂര്‍, കൊട്ടാരക്കര, പത്തനാപരും നിയമസഭ മണ്ഡലങ്ങള്‍ അടങ്ങിയതാണ് മാവേലിക്കര മണ്ഡലം. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ ഏഴില്‍ ആറ് മണ്ഡലങ്ങളും ഇടതിനൊപ്പമാണ് എന്ന പ്രത്യേകതയും ഉണ്ട്. എന്നാല്‍ ലോക്‌സഭ തിരഞ്ഞെടുപ്പ് എത്തുമ്പോള്‍ ഈ മുന്‍തൂക്കം പ്രകടമാക്കാന്‍ സിപിഎമ്മിന് സാധിക്കുമോ എന്നതാണ് പ്രധാനപ്പെട്ട ചോദ്യം.
കോണ്‍ഗ്രസിന്റെ ദേശീയ നേതാക്കളില്‍ ഒരാളാണ് കൊടിക്കുന്നില്‍ സുരേഷ്. യുപിഎ സര്‍ക്കാരില്‍ കേന്ദ്ര മന്ത്രിയും ആയിരുന്നു. നിലവില്‍ കെപിസിസി വര്‍ക്കിങ് പ്രസിഡന്റും ആണ്. എംപി എന്ന നിലയില്‍ മണ്ഡലത്തില്‍ മികച്ച പേരെടുത്ത ആളും ആണ് സുരേഷ്. ഈ ടേമില്‍ ലോക്‌സഭയില്‍ ആകെ പങ്കെടുത്തത് 97 ചര്‍ച്ചകളില്‍ മാത്രമാണ്. സംസ്ഥാന ശരാശരി ഇക്കാര്യത്തില്‍ 135 ആണ്. ആറ് സ്വകാര്യ ബില്ലുകള്‍ അവതരിപ്പിച്ചു. 517 ചോദ്യങ്ങളും ഉന്നയിച്ചു. സംസ്ഥാന, ദേശീയ ശരാശരിയേക്കാള്‍ ഏറെ മുകളിലാണിത്.
2004 ല്‍ ബിജെപിയ്ക്ക് 12 ശതമാനം വോട്ടുകള്‍ ഉണ്ടായിരുന്ന മണ്ഡലം ആണ് മാവേലിക്കര. 2009 ല്‍ എത്തിയപ്പോള്‍ ഇത് 5.1 ശതമാനം ആയി ഇടിഞ്ഞു. 2014 ല്‍ വോട്ട് ശതമാനം 9 ആക്കാന്‍ ബിജെപിയ്ക്ക് സാധിച്ചിട്ടുണ്ട്.
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിലും അതിന് ശേഷം നടന്ന ഉപതിരഞ്ഞെടുപ്പിലും ബിജെപി ഏറെ പ്രതീക്ഷകള്‍ വച്ചുപുലര്‍ത്തിയിരുന്ന ചെങ്ങന്നൂര്‍ മണ്ഡലം മാവേലിക്കരയ്ക്ക് കീഴിലാണ് വരുന്നത്. ഇത്തവണയും അത്തരം ചില പ്രതീക്ഷകള്‍ ബിജെപിയ്ക്ക് മുന്നിലുണ്ട്. ശബരിമല സമരത്തിന്റെ ഗുണഫലവും ലഭിക്കുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. എന്നിരുന്നാലും ജയപരാജയങ്ങള്‍ നിര്‍ണയിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കാന്‍ ബിജെപിയ്ക്ക് കഴിയുമോ എന്നത് കാത്തിരുന്ന് കാണണം.
സിപിഎം ഇത്തവണ പുത്തന്‍ തന്ത്രവുമായി രംഗത്തിറങ്ങിയേക്കും എന്നും സൂചനകളുണ്ട്. കെപിഎംഎസ് നേതാവായ പുന്നല ശ്രീകുമാറിനെ മാവേലിക്കരയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാക്കുന്നതിനെ കുറിച്ച് ചര്‍ച്ചകള്‍ നടക്കുന്നതായാണ് വിവരം. വനിത മതില്‍ സംഘാടനത്തില്‍ മുഖ്യപങ്കുവഹിച്ച ആളുകളില്‍ ഒരാളായിരുന്നു പുന്നല ശ്രീകുമാര്‍. അങ്ങനെയെങ്കില്‍ അത് മണ്ഡലത്തില്‍ കോണ്‍ഗ്രസ്സിന് തിരിച്ചടിയായേക്കും എന്നാണ് വിലയിരുത്തല്‍.
പ്രളയ ദുരിതം ഏറ്റവും അധികം നേരിടേണ്ടി വന്ന മണ്ഡലങ്ങളും മാവേലിക്കരയ്ക്ക് കീഴിലാണ്. പ്രളയം നേരിടുന്നതില്‍ സര്‍ക്കാര്‍ വിജയിച്ചോ പരാജയപ്പെട്ടോ എന്നതിന്റെ വിലയിരുത്തല്‍ കൂടിയാകും മാവേലിക്കര മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ഫലം.
ചരിത്രം പരിശോധിച്ചാല്‍ കോണ്‍ഗ്രസ്സിന് ആശ്വസിക്കാന്‍ ഏറെ വകയുള്ള മണ്ഡലം കൂടിയാണ് മാവേലിക്കര. കഴിഞ്ഞ മൂന്ന് ദശകങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പുകളില്‍ ഒരു തവണ മാത്രമാണ് കോണ്‍ഗ്രസ്സിന് പരാജയം ഏറ്റുവാങ്ങേണ്ടി വന്നിട്ടുള്ളത്. ഇത് തന്നെയാണ് കോണ്‍ഗ്രസ്സിന് ഏറ്റവും ആത്മവിശ്വാസം പകരുന്നതും.