ആ വാര്‍ത്ത ലോകത്തെ അറിയിച്ച അജിത് സിങ് എന്ന മാധ്യമ പ്രവര്‍ത്തകന്റെ വാക്കുകള്‍ കേള്‍ക്കുക...
വേദനയുളവാക്കുന്ന ഈ ദൃശ്യം ഷൂട്ട് ചെയ്തതും അത് ഒടിവി പ്രക്ഷേപണം ചെയ്തതും വിവാദമായ പശ്ചാത്തലത്തില്‍. സ്വന്തം ഭാര്യയുടെ മൃതദേഹം 12 കി.മീറ്റര്‍ ചുമന്ന ദാനാ മാഞ്ചിയുടെ കഥ വാര്‍ത്തയാക്കിയ ഒറീസ്സ ടിവി റിപ്പോര്‍ട്ടര്‍ അജിത് സിങ് ബിബിസി ലേഖകന്‍ പ്രദീപ് കുമാറിനോട് വിവരിച്ച കാര്യങ്ങളാണ് ഇന്ന് സോഷ്യല്‍ മീഡിയകളിലെ സജീവ ചര്‍ച്ചാ വിഷയം...
ആള്‍ക്കാര്‍ പറയുന്നത് ഞാന്‍ മാഞ്ചിയെ സഹായിച്ചില്ല. മറിച്ച് അദ്ദേഹത്തിന്റെ ദുരവസ്ഥ റിക്കാര്‍ഡ് ചെയ്തു വാര്‍ത്തയാക്കി എന്നാണ്.
ഇനി അജിത് സിങിന്റെ വാക്കുകള്‍ :
' ജന്മാഷ്ടമി ദിവസം വെളുപ്പിന് 5 മണിക്ക് എനിക്ക് കാലാഹാണ്ടി ആശുപത്രിയില്‍ നിന്ന് ഒരാള്‍ ഫോണ്‍ ചെയ്തു പറഞ്ഞു. ഒരു വ്യക്തി തന്റെ ഭാര്യയുടെ ശവം തോളില്‍ ചുമന്നുകൊണ്ടു പോകുന്നു. അയാള്‍ നടന്നുപോയ ഷാഗടാ ഗ്രാമത്തിലേക്കുള്ള വഴിയിലൂടെ ഞാന്‍ ബൈക്ക് ഓടിച്ചു പോയി. രാവിലെ 7 മണിക്ക് മാഞ്ചിയെ ഷാഗട ഗ്രാമത്തില്‍ കണ്ടുമുട്ടി.കാലാഹണ്ടിയില്‍ നിന്നും 12 കിമി ദൂരം വരും അവിടേയ്ക്ക്. മാഞ്ചിയോടു (മാജി എന്നും പറയാം) ഞാന്‍ വിവരങ്ങള്‍ തിരക്കി. രാത്രി രണ്ടുമണിക്കാണ് ഭാര്യ മരിച്ചത്.അപ്പോള്‍ മുതല്‍ ആശുപതി അധികൃതര്‍ ശവം അവിടെനിന്നു കൊണ്ടുപോകാന്‍ നിര്‍ബന്ധിക്കുയായിരുന്നു. കയ്യില്‍ 250 രൂപ മാത്രം ഉള്ള തനിക്കു വണ്ടിയും ആംബുലന്‍സും അപ്രാപ്യമായിരുന്നു എന്നും ആ സാധു പറഞ്ഞു. ഒടുവില്‍ ആരും കനിയാതെ വന്നപ്പോള്‍ മൃതദേഹം ചുമക്കുകയായിരുന്നുവത്രേ. വിവരമറിഞ്ഞ ഞാന്‍ ഉടന്‍ ജില്ലാ കലക്ടര്‍ വൃന്ദാ ഡി ക്ക് ഫോണ്‍ ചെയ്തു. സിഎംഒ യോട് ഉടന്‍ ആംബുലന്‍സ് ഏര്‍പ്പാടാക്കാന്‍ ആവശ്യപ്പെടാമെന്ന് അവര്‍ ഉറപ്പു നല്‍കി.
(ഇതെപ്പറ്റി കളക്ടര്‍ മാഡം പറഞ്ഞത് അജിത് മാത്രമല്ല നിരവധി ആള്‍ക്കാരും ഫോണ്‍ ചെയ്തിരുന്നു. എല്ലാവരോടും ഉടന്‍ ആംബുലന്‍സ് ഏര്‍പ്പാടാക്കാന്‍ സിഎംഒ യോട് പറഞ്ഞിട്ടുണ്ട് എന്നായിരുന്നു.)
സിഡിഎംഒ, ഒഡിഎംഒ യോട് ആംബുലന്‍സ് ഏര്‍പ്പാടു ചെയ്യാന്‍ പറഞ്ഞിട്ടുണ്ടെന്നും അതിനുള്ള ശ്രമങ്ങള്‍ നടക്കുന്നുവെന്നും എന്നോട് പറഞ്ഞു. പക്ഷേ സമയം കടന്നുപോയി..ഒന്നും നടന്നില്ല..മാജിയുടെ മകള്‍ വല്ലാതെ വിങ്ങിപ്പൊട്ടി തകര്‍ന്നിരുന്നു..ഒടുവില്‍ ഞാന്‍ ലാഞ്ചിഗദ് എംഎല്‍എ ബലഭദ്ര മാഞ്ചിയ്ക്ക് ഫോണ്‍ ചെയ്തു. അദ്ദേഹം ഭുവനേശ്വരില്‍ ആയിരുന്നു..ഒരാളിനെ വിടാം എന്നദ്ദേഹം പറഞ്ഞു. ഒന്നും നടന്നില്ല.
ഒടുവില്‍ ഞാന്‍ സമീത്തുള്ള ഒരു സംഘടനയുമായി ബന്ധപ്പെട്ടു..മാജിയുടെ 60 കി.മീറ്റര്‍ ദൂരെയുള്ള ഗ്രാമത്തിലേക്ക് അവര്‍ ഉടന്‍ ആംബുലന്‍സ് വിട്ടുതന്നു.
അധികാരികളില്‍ നിന്നും ഭരണവര്‍ഗ്ഗത്തില്‍ നിന്നും ഒരു സഹായവും കിട്ടാതെ വന്നപ്പോഴാണ് ഒരു സംഘടന മുന്നോട്ടു വന്നത്. എനിക്ക് തോന്നി ഇത് ലോകത്തെ അറിയിക്കണമെന്ന്. പക്ഷേ അതിത്രവലിയ വാര്‍ത്തയാകുമെന്ന് ഒരിക്കലും കരുതിയില്ല.
എന്റെ നാട് വളരെ ദരിദ്രമാണ്. എങ്കിലും എന്റെ 14 വര്‍ഷത്തെ മാധ്യമ ജീവിതത്തില്‍ എങ്ങനെയൊരനുഭവം ദൃശ്യം ഒരിക്കലും കാണേണ്ടിവന്നിട്ടില്ല.
അജിത് സിംഗ് പറഞ്ഞ വാക്കുകള്‍ വിശ്വസയോഗ്യം എന്ന് തോന്നുന്നു. അപ്പോള്‍ കാലാഹാണ്ടി ജില്ലാ കലക്ടര്‍, അധികാരികള്‍ ഒക്കെ പറയുന്നത് നുണയല്ലേ? ആംബുലന്‍സ് ആരാണ് നല്‍കിയത്? ആശുപത്രിയും അധികാരികളും കളക്ടറും ഇപ്പോഴും ഒളിച്ചുകളിക്കുകയാണോ? ആരാണ് കള്ളം പറയുന്നത്..സത്യമറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്നാണ് സോഷ്യല്‍ മീഡിയകള്‍ വഴി പലരും ആവശ്യപ്പെടുന്നത്.