തെരുവില്‍ നില്ക്കുമ്പോള് 'സഖാവ്' ആകുന്ന വൈദികന്... ഇതാ കാണൂ ഫാദർ മാത്യൂസ് വാഴക്കുന്നത്തിനെ
കൊച്ചി: സിപിഎമ്മിന്റെ സിറ്റിങ് സീറ്റ് ആയ റാന്നിയില്‍ ഇത്തവണ ആരായിരിക്കും സ്ഥാനാര്‍ത്ഥി എന്ന ചര്‍ച്ച പൊടിപൊടിക്കുകയാണ്. കേരള കോണ്‍ഗ്രസ് എമ്മിന് കണ്ണുള്ള സീറ്റാണ് റാന്നി. എന്നാല്‍ അവിടെ സ്ഥാനാര്‍ത്ഥി ആരാകുമെന്ന ചര്‍ച്ചയില്‍ ഒരു വൈദികന്റെ പേരാണ് ഉയര്‍ന്ന് വരുന്നത്.
റാന്നിയില്‍ സിപിഎം ഞെട്ടിക്കുമോ; വൈദികന് സ്ഥാനാര്‍ത്ഥിയാവുമോ, തയ്യാറെന്ന് ഫാ മാത്യൂസ് വാഴക്കുന്നം
കോണ്‍ഗ്രസിന്റെ 2+1 ഫോര്‍മുല! തവനൂരില്‍ പൊതു സ്വതന്ത്രന് ഫിറോസ് കുന്നംപറമ്പില്‍? ലീഗ് വഴങ്ങുമോ
ഫാദര്‍ മാത്യൂസ് വാഴക്കുന്നം എന്ന ഓര്‍ത്തഡോക്സ് വൈദികന്റെ പേരാണ് അത്. ഒരു വൈദികന് സിപിഎം സ്ഥാനാര്‍ത്ഥിയാകുമോ എന്ന ചോദ്യമൊക്കെ പഴഞ്ചനാണ് എന്നതാണ് ചരിത്രം തെളിയിക്കുന്നത്. തന്റെ ഇടതുരാഷ്ട്രീയ നിലപാടുകളും പുരോഹിത ജീവിതവും വെളിപ്പെടുത്തുകയാണ് ഫാദര്‍ മാത്യൂസ് വാഴക്കുന്നം. റിപ്പോര്‍ട്ടര്‍ ടിവിയില്‍ അദ്ദേഹം നടത്തിയ പ്രതികരണങ്ങള്‍ പരിശോധിക്കാം...
സിപിഎം അംഗമായ വൈദികന്
ഫാദര്‍ മാത്യൂസ് വാഴക്കുന്നം സിപിഎം അംഗത്വമുള്ള ആളാണ് എന്നതാണ് ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യം. താന്‍ അംഗമായിരിക്കുന്ന സിപിഎം, തന്നെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചാല്‍ അതിന് ഒരു തടസ്സവും ഇല്ലെന്നാണ് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്. സിപിഎം അനുകൂല കോളേജ് അധ്യാപക സംഘടനയായ എകെപിസിടിഎ വഴിയാണ് താന്‍ സിപിഎമ്മില്‍ അംഗമായിരിക്കുന്നത് എന്നാണ് വൈദികന് വ്യക്തമാക്കിയിട്ടുള്ളത്.
സഭാസമിതിയിലും അംഗം
ഓര്‍ത്തഡോക്സ് സഭയുടെ നിലയ്ക്കല്‍ ഭദ്രാസന മാനേജിങ് കമ്മിറ്റി അംഗം കൂടിയാണ് ഫാദര്‍ മാത്യൂസ് വാഴക്കുന്നം. സഭയുടെ നിര്‍ണായക സമിതിയിലെ അംഗമായതുകൊണ്ട് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിലോ രാഷ്ട്രീയ പാര്‍ട്ടിയില്‍ അംഗമാകുന്നതോ ഒന്നും ഒരു പ്രശ്നമല്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.
വോട്ട് വ്യക്തിയുടേത്, സഭയുടേതല്ല
വോട്ടവകാശം എന്നത് ഏതെങ്കിലും സഭയുടെ നേതൃത്വം പറയുന്നതിന് അനുസരിച്ച് ചെയ്യാനുള്ള ഒന്നല്ല എന്ന് അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. വോട്ടവകാശം വ്യക്തിപരമായ കാര്യമാണ്. തിരുമേനിക്ക് തിരുമേനിയുടെ വോട്ടവകാശവും, അച്ചന് അച്ചന്റെ വോട്ടവകാശവും വിശ്വാസിയ്ക്ക് വിശ്വാസിയുടെ വോട്ടവകാശവും എന്നാണ് ഫാദര്‍ വാഴക്കുന്നത്തിന്റെ വനിലപാട്.
പഴയ കാലമൊക്കെ മാറി
ഇതൊരു മാറ്റത്തിന്റെ കാലമാണ് എന്നാണ് ഫാദര്‍ വാഴക്കുന്നത്തിന്റെ വിലയിരുത്തല്‍. പണ്ട് ക്രൈസ്തവര്‍ പൊതുവേ കോണ്‍ഗ്രസ് അനുഭാവികളായിരുന്നതൊക്കെ മാറി വരികയാണ്. തന്നെ പോലുള്ളവര്‍ ഇടതുപക്ഷത്തിനൊപ്പം നില്‍ക്കുന്നത് അതിന്റെ സൂചനയാണ് എന്നും അദ്ദേഹം പറയുന്നുണ്ട്.
ആക്രമിക്കപ്പെടുന്നത് ഇടതുപക്ഷത്തായതുകൊണ്ട്
താന്‍ ഏറ്റവും അധികം ആക്രമിക്കപ്പെടുന്നത് ഇടതുപക്ഷത്ത് നിലയുറപ്പിച്ചതുകൊണ്ടാണെന്നും അദ്ദേഹം പറയുന്നുണ്ട്. ആരെങ്കിലും ഒരാള്‍ ഇടതുപക്ഷക്കാരനായാല്‍ ചിലര്‍ ആക്രമിക്കാന്‍ പുറപ്പെടുകയാണ് എന്നും അദ്ദേഹം പറയുന്നു.
ആത്മീയ ജീവിതവും ആധുനിക ജീവിതവും
താന്‍ ഒരു സന്യസ്ത വൈദികനല്ല എന്നും അദ്ദേഹം വ്യക്തമാക്കുന്നു. വിവാഹിതനായി ജീവിക്കുന്ന തനിക്ക് ആത്മീയ ജീവിതവും ആധുനിക ജീവിതവും നിര്‍വ്വഹിക്കേണ്ടതുണ്ട്. പള്ളിയില്‍ വിശുദ്ധ കുര്‍ബാന അര്‍പിക്കുമ്പോള്‍ താഴെയുള്ളത് ഏത് പാര്‍ട്ടിക്കാരനാണ് എന്ന് നോക്കുകയില്ല. അവിടെ വരുന്നവര്‍ സത്യവിശ്വാസികളാണെങ്കില്‍ അവരുടെ കണ്ണില്‍ താന്‍ പുരോഹിതന് മാത്രമായിരിക്കും എന്നും അദ്ദേഹം വിശദീകരിക്കുന്നുണ്ട്.
ശുശ്രൂഷയുടെ ഗ്രന്ഥത്തിലെ 'സഖാവ്'
സഖാവിന് സ്നേഹിതന് എന്നും അര്‍ത്ഥമുണ്ട്. വൈദിക പഠനത്തിലെ ശുശ്രൂഷയുടെ ഗ്രന്ഥത്തിലും സഖാവ് എന്ന വാക്കുണ്ട്. ബൈബിളുമായി ബന്ധപ്പെട്ട് നില്ക്കുന്ന ആശയങ്ങളോട് ചേര്‍ന്ന് നില്ക്കുന്ന പദമാണ് സഖാവ് എന്നും അദ്ദേഹം പറയുന്നു. സഖാവ് എന്ന പദത്തെ യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ ഉള്ക്കെണ്ടാല് തനിക്കെതിരെ വിമര്‍ശനം ഉന്നയിക്കാന്‍ സാധിക്കുകയില്ല എന്നും അദ്ദേഹം പറയുന്നുണ്ട്.
സമരപങ്കാളിയായ സഖാവ്
സഖാവിന്റെ മറ്റൊരര്‍ത്ഥം സമരപങ്കാളി എന്നാണ്. നമ്മുടെ ജീവിതം എപ്പോഴും പോരാട്ടങ്ങളിലൂടെയാണ്. ഇപ്പോഴും നമ്മുടെ ദേശം വലിയൊരു കര്‍ഷകസമരത്തിന്റെ ഭാഗമാണ്. ആ കര്‍ഷക സമരത്തോട് അനുഭാവം പ്രകടിപ്പിക്കുന്ന എത്രയോ വൈദികരെ നമ്മള് കാണുന്നുണ്ട്. അതും രാഷ്ട്രീയമാണ്. രാഷ്ട്രത്തെ സംബന്ധിച്ച കാര്യമാണ്. സമരത്തോട് അനുഭാവം പ്രകടിപ്പിക്കുന്ന ബിഷപ്പുമാരും വൈദികരും ആ പരിപാടിയില്‍ സമരപങ്കാളികളായി മാറുകയാണ്. അത് തന്നെയാണ് സഖാവ് എന്ന വാക്കിന്റെ അര്‍ത്ഥം- അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെയാണ്.
അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്ത്തകന്
തനിക്ക് മത്സരിക്കണം എന്നല്ല താന്‍ പറഞ്ഞത്. പാര്‍ട്ടി തീരുമാനിച്ചാല്‍ മത്സരിക്കും എന്നാണ്. താന്‍ അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകനാണ് എന്നും അദ്ദേഹം പറയുന്നു. ഫാദര്‍ മത്തായി നൂറനാല്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ചരിത്രവും അദ്ദേഹം ഓര്‍മിപ്പിച്ചു.
വൈദികന് തെരുവില്‍ നില്ക്കുമ്പോള് സഖാവ് അല്ലേ
പള്ളിയ്ക്കുള്ളില്‍ മാത്രം ഒതുങ്ങി നില്ക്കുന്ന ജീവിതമല്ല തന്റേത് എന്നും അദ്ദേഹം പറയുന്നുണ്ട്. താന്‍ ഒരു മനുഷ്യനാണ്. വൈദികന് തെരുവില്‍ നില്ക്കുമ്പോള് സഖാവല്ലേ, മനുഷ്യനല്ലേ എന്നും അദ്ദേഹം ചോദിക്കുന്നു. അപ്പോള്‍ തന്നെ വൈദികന് എന്ന തലത്തില്‍ നിന്ന് മാറ്റി സ്നേഹിതനായി, സഖാവായി, സമരപങ്കാളിയായി കാണൂ എന്നാണ് അദ്ദേഹം ആവശ്യപ്പെടുന്നത്.