ചോദ്യംചെയ്യപ്പെട്ട മന്ത്രിമാർ രാജിവച്ചിരുന്നെങ്കിൽ ഒരു യുഡിഎഫ് മന്ത്രിസഭ തന്നെ ഇല്ലാതാകുമായിരുന്നോ?
മന്ത്രി കെടി ജലീലിനെ ആദ്യം എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്തു. അതിന് പിറകെ ദേശീയ അന്വേഷണ ഏജന്‍സിയും ചോദ്യം ചെയ്തു. ഈ സാഹചര്യത്തില്‍ മന്ത്രി രാജിവയ്ക്കണം എന്നാണ് കേരളത്തിലെ പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം.
എന്നാല്‍ തന്നെ ആരും ചോദ്യം ചെയ്തിട്ടില്ല എന്നാണ് മന്ത്രിയുടെ വിശദീകരണം. വിവരശേഖരണത്തിനായി വിളിച്ചുവരുത്തുകയായിരുന്നു എന്ന് അദ്ദേഹം പറയുന്നു. എന്തായാലും, എന്‍ഐഎ കെടി ജലീലിന് നല്കിയ നോട്ടീസില്‍ സാക്ഷിയെന്നാണ് വിശേഷിപ്പിച്ചിട്ടുള്ളത്.
ഇനിയിപ്പോള്‍ കെടി ജലീലിനെ ചോദ്യം ചെയ്യാന്‍ വേണ്ടി തന്നെയാണ് വിളിപ്പിച്ചത് എന്ന് വയ്ക്കുക, അതിന്റെ പേരില്‍ അദ്ദേഹം രാജിവയ്ക്കേണ്ടതുണ്ടോ? അന്വേഷണ ഏജന്‍സി ചോദ്യം ചെയ്തു എന്നതിന്റെ പേരില്‍ മാത്രം എത്ര മന്ത്രിമാര്‍ കേരളത്തില്‍ രാജിവച്ചിട്ടുണ്ടാകും? കഴിഞ്ഞ ഉമ്മന്‍ ചാണ്ടി മന്ത്രിസഭയിൽ ഉമ്മൻ ചാണ്ടിയടക്കം എട്ട് മന്ത്രിമാരാണ് വിജിലൻസ് ചോദ്യം ചെയ്യലിന് ഹാജരായിട്ടുള്ളത് എന്നാണ് ഇടതുപക്ഷം പറയുന്നത്.
ഉമ്മന്‍ ചാണ്ടി തന്നെ എത്ര തവണ രാജിവയ്ക്കേണ്ടി വന്നേനെ!
കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിലെ മുഖ്യമന്ത്രിയായ ഉമ്മന്‍ ചാണ്ടി തന്നെ അത്രയേറെ കേസുകളില്‍ ആരോപണ വിധേയനായിരുന്നു. അഴിമതി മാത്രമല്ല, ലൈംഗികാരോപണം വരെ ഉണ്ടായിരുന്നു. സോളാര്‍ കമ്മീഷന് മുന്നില്‍ ഹാജരായി മണിക്കൂറുകളോളം വിചാരണ ചെയ്യപ്പെട്ടിട്ടുണ്ട് അദ്ദേഹം. പക്ഷേ, ഒരിക്കല്‍ പോലും ഉമ്മന്‍ ചാണ്ടി രാജിസന്നദ്ധത അറിയിച്ചിട്ടില്ല.
ഇതിനൊപ്പം ടൈറ്റാനിയം കേസില്‍ കൂടി അദ്ദേഹം ആരോപണവിധേയന് ആയിരുന്നു. വിജിലന്‍സ് അന്വേഷിച്ചിരുന്ന കേസ് ഇപ്പോള്‍ സിബിഐയ്ക്ക് വിട്ടിരിക്കുകയാണ്.
ടൈറ്റാനിയം കേസ്
ടൈറ്റാനിയം കേസ് ആയിരുന്നു യുഡിഎഫ് സര്‍ക്കാരിലെ പല മന്ത്രിമാരേയും കുരുക്കിലാക്കി ഒരു അഴിമതി കേസ്. ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും വികെ ഇബ്രാഹിം കുഞ്ഞും എല്ലാം ഇതില്‍ ഉള്‍പ്പെടും. രാഷ്ട്രീയനേതാക്കളെ ഒഴിവാക്കി നല്കിയ വിജിലന്‍സ് റിപ്പോര്‍ട്ട് 2014 ല്‍ ആണ് കോടതി തള്ളിയത്. രാഷ്ട്രീയ നേതാക്കളുടെ പങ്ക് അന്വേഷിക്കാന്‍ ഉത്തരവിടുകയും ചെയ്തു.
ട്രാവന്‍കൂര്‍ ടൈറ്റാനിയം ഫാക്ടറിയില്‍ മലിനീകരണ നിയന്ത്രണ പ്ലാന്റ് സ്ഥാപിച്ചതുമായി ബന്ധപ്പെട്ടാണ് 256 കോടി രൂപയുടെ അഴിമതി കേസ്. കേസ് ഇപ്പോള്‍ സിബിഐയ്ക്ക് വിട്ടിരിക്കുകയാണ്.
പികെ കുഞ്ഞാലിക്കുട്ടി
മുസ്ലീം ലീഗ് നേതാവായ പികെ കുഞ്ഞാലിക്കുട്ടി യുഡിഎഫ് മന്ത്രിസഭയിലെ വ്യവസായം, ഐടി വകുപ്പുകളുടെ മന്ത്രിയായിരുന്നു. അനധികൃത സ്വത്ത് സമ്പാദനം, സന്തോഷ് മാധവന് ഭൂമിതട്ടിപ്പ് കേസ് തുടങ്ങി ടൈറ്റാനിയം കേസില്‍ വരെ പികെ കുഞ്ഞാലിക്കുട്ടിയെ വിജിലന്‍സ് ചോദ്യം ചെയ്തിട്ടുണ്ട് അക്കാലത്ത്. മൂന്ന് തവണ!
കെ ബാബു
യുഡിഎഫ് ഭരണകാലത്ത് വിവാദങ്ങളുടെ കേന്ദ്രമായി മാറിയ ഒരാള്‍ ആയിരുന്നു എക്സൈസ് മന്ത്രി കെ ബാബു. ബാര്‍ കോഴ വിവാദത്തില്‍ രാജിവച്ച ആള് ആണ് ബാബു. എഫ്ആര്‍ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടതോടെ ആയിരുന്നു ഇത്. ഈ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തപ്പോള്‍ രണ്ട് മാസത്തിന് ശേഷം രാജി പിന്‍വലിക്കുകയും ചെയ്തു ഇദ്ദേഹം.
കെഎം മാണി
ബാര്‍ കോഴ കേസില്‍ ഏറ്റവും അധികം ക്രൂശിക്കപ്പെട്ട ആളായിരുന്നു അന്നത്തെ ധനമന്ത്രി കെഎം മാണി. ബാര്‍ കോഴ കേസില്‍ ഒരുതവണ വിജിലന്‍സ് ഇദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു. ഇത് കൂടാതെ പെട്രോള്‍ പമ്പ് അനുമതി വിഷയത്തിലും കെഎം മാണിയെ വിജിലന്‍സ് ചോദ്യം ചെയ്തു.
ആര്യാടന് മുഹമ്മദ്
കോണ്‍ഗ്രസ്സിലെ തലമുതിര്‍ന്ന നേതാക്കളില്‍ ഒരാളായ ആര്യാടന് മുഹമ്മദ് കഴി്ഞ്ഞ സര്‍ക്കാരില്‍ വൈദ്യുതി വകുപ്പ് മന്ത്രിയായിരുന്നു. വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചു എന്ന പരാതിയില്‍ ആര്യാടന് മുഹമ്മദിനേയും വിജിലന്‍സ് ചോദ്യം ചെയ്തിരുന്നു അക്കാലത്ത്.
പിജെ ജോസഫ്
യുഡിഎഫ് സര്‍ക്കാരിലെ ജലവിഭവ വകുപ്പ് മന്ത്രിയായിരുന്നു കേരള കോണ്‍ഗ്രസ് എം നേതവായ പിജെ ജോസഫ്. മുമ്പും അഴിമതി ആരോപണങ്ങളില്‍ പെട്ടിട്ടുള്ള ജോസഫ് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പെട്ടത് വനഭൂമി കൈയ്യേറ്റം വാട്ടര്‍ കണക്ഷന് ക്രമക്കേട് എന്നിവയില്‍ ആയിരുന്നു. ഈ കേസുകളില്‍ ചോദ്യം ചെയ്യലിന് ഹാജരാകേണ്ടിയും വന്നു.
അനൂപ് ജേക്കബ്
ടിഎം ജേക്കബിന്റെ മകനായ അനൂപ് ജേക്കബ് ആയിരുന്നു കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിലെ ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി. രജിസ്ട്രാറുടെ സ്ഥലം മാറ്റം സംബന്ധിച്ച കേസിലായിരുന്നു അനൂപ് ജേക്കബിനെ വിജിലന്‍സ് ചോദ്യം ചെയ്തത്.
Recommended Video
ജലീൽ രാജിവയ്ക്കണോ
കെടി ജലീലിനെതിരെ സ്വര്‍ണക്കടത്ത് കേസില്‍ എന്തെങ്കിലും തെളിവ് പുറത്ത് വന്നതായി വിവരമില്ല. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടാണ് ജലീലിന്റെ രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള സമരം എന്നതും ഇതോട് ചേര്‍ത്ത് വായിക്കണം.